Monday, March 25, 2024 2:40 AM IST
കെ.എസ്. ഫ്രാൻസിസ്
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്കുന്ന ഭൂമി എന്നുവേണമെങ്കിലും അന്യാധീനമാക്കപ്പെടാൻ സാധ്യതയുണ്ട് എന്നതാണ്. ഇവരുടെ ആവലാതികൾക്കു പതിറ്റാണ്ടുകളായിട്ടും പരിഹാരമുണ്ടാകുന്നില്ല, അല്ലെങ്കിൽ ഉണ്ടാക്കുന്നില്ല. അത് എന്തേ അങ്ങനെ? ഒറ്റ ഉത്തരമേയുള്ളൂ, ചോദിക്കാനും പറയാനും ആളില്ല. നാടിന്റെ ആവശ്യകതകൾ മറന്ന് രാഷ്ട്രീയ പാർട്ടികളുടെ തിട്ടൂരത്തിനനുസരിച്ച് ചാഞ്ചാടുന്ന ജനപ്രതിനിധികളാണ് ഇടുക്കിയുടെ പ്രശ്നപരിഹാരത്തിന് തടസം.
നിയമത്തിന്റെ പേരുപറഞ്ഞ് കൃഷി ചെയ്യാൻ മലകയറിയ, കയറ്റപ്പെട്ട മനുഷ്യരെ തീണ്ടാപ്പാടകലെ നിർത്തി, അവരെ ചാരി പലരും കാര്യംകാണുകയാണ്. സ്വതന്ത്ര ഇന്ത്യയിൽ നിർമിക്കപ്പെട്ട നിയമങ്ങൾക്ക് വിശുദ്ധ പരിവേഷം നൽകി, എന്തോ മാറ്റാൻപറ്റാത്ത ഉരുക്കുകൂടമാണ് നിയമമെന്നു പറഞ്ഞും പറയിപ്പിച്ചും മനുഷ്യരെ അന്ധരാക്കുന്ന ചതിപ്രയോഗങ്ങളിലൂടെ ഇടുക്കിയിലെ വോട്ടുചെയ്യുന്ന ജനങ്ങളെ വിഡ്ഢികളാക്കുകയാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളും.
ഒന്നാം പാർലമെന്റിൽ തന്നെ പിഴച്ചു
565 നാട്ടുരാജ്യങ്ങൾ സംയോജിച്ച് രൂപംകൊണ്ട സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പാർലമെന്റ് സമ്മേളനത്തിൽ നിലനിർത്തേണ്ടതും പരിഷ്കരിക്കേണ്ടതും മാറ്റേണ്ടതുമായ നാട്ടുരാജ്യങ്ങളുടെയും ബ്രിട്ടീഷ് സർക്കാരിന്റെയും നിയമങ്ങളും ചട്ടങ്ങളും മറ്റും ചർച്ചയ്ക്കെടുത്തപ്പോൾ രാഷ്ട്രീയ കാരണങ്ങളാൽ ഗൗരവം ലഭിക്കാതെ പോയ, കാലഹരണപ്പെടുത്തേണ്ട ഉത്തരവുകളും കരാറുകളും നിയമങ്ങളും ഇന്നും ഇടുക്കിക്കാരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതിൽ ഒന്നാണ് സിഎച്ച്ആർ ഭൂമിയും അതിന്റെ രാജവിളന്പരവും രാജാവിന്റെ വനനിയമവും.
കേരളത്തെ എല്ലാ വർഷകാലത്തും ഭീഷണിപ്പെടുത്തുന്ന മുല്ലപ്പെരിയാർ പാട്ടക്കരാറും ഈ നിസംഗതയുടെ സന്തതിയാണ്. അന്ന് വിഷയം പാർലമെന്റിൽ ചർച്ചയ്ക്കെടുത്തപ്പോൾ പാർലമെന്ററി ഭരണവ്യവസ്ഥയിൽ താത്പര്യമില്ലാതിരുന്ന കേരളത്തിലെ ജനപ്രതിനിധികൾ ശ്രദ്ധ കാട്ടിയില്ല. 1897ലെ രാജവിളന്പരവും ഏലം കൃഷി വിളന്പരവുമൊക്കെ ഇന്നും ഏറ്റുപറഞ്ഞ് മനുഷ്യരെ ഭയപ്പെടുത്തുകയാണ് ജനായത്ത സർക്കാർ. രാജവിളന്പരത്തിലെ അക്ഷരങ്ങൾക്കിടയിലൂടെ ഇടുക്കിക്കാരെ കുടുക്കാൻ ആയുധം നോക്കിനടക്കുന്നവരെ നിരായുധരാക്കാൻ ഇതുവരെ ഇടുക്കിക്കാർ തെരഞ്ഞെടുത്ത് നിയമസഭയിലും ലോക്സഭയിലും എത്തിച്ചവർക്കായിട്ടില്ല. ജനകീയ സർക്കാരിന് വർത്തമാനകാലത്തെ ജനങ്ങളുടെ ആവശ്യത്തിനായി നിയമം നിർമിക്കാൻ ആകില്ലെന്ന വാമൊഴി പറ്റിക്കലാണ്.
1960ലെ ഭൂപതിവു നിയമവും ചോദ്യംചെയ്യപ്പെടുന്നു
1960ലെ ഭൂപതിവുനിയമം അനുസരിച്ച് ചട്ടം ഉണ്ടായ 1964 വരെയുള്ള കൈവശ ഭൂമിക്കേ ഈ നിയമമനുസരിച്ച് പട്ടയം നൽകാനാകൂ എന്ന് കഴിഞ്ഞ മാസമാണ് കോടതിവിധി ഉണ്ടായത്. 1971 വരെയുള്ള കൈവശഭൂമിക്ക് ഈ നിയമനുസരിച്ച് പട്ടയം നൽകിയിരിക്കുന്നു. ഇത് കോടതി ഉത്തരവോടെ അനധികൃതമാകും. 1964നു ശേഷം നൽകിയിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം (പട്ടയം) റദ്ദാക്കപ്പെടും.
ഏലം കൃഷിചെയ്യുന്ന ഭൂമി വനനിയമത്തിൽ പെടുത്താൻ ശ്രമം
ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് പ്രദേശങ്ങൾ മുഴുവൻ 1980ലെ കേന്ദ്ര വനനിയമത്തിന്റെ പരിധിയിലുള്ള വനപ്രദേശമാണെന്ന് ഇടുക്കി ജില്ലയ്ക്കു പുറത്ത് പാലക്കാട്ടും തിരുവാങ്കുളത്തുമൊക്കെയുള്ള ചിലർ തർക്കവുമായി എത്തിയപ്പോൾ അതാണു ശരിയെന്നു പറഞ്ഞ് ഇടുക്കിക്കാരെ ഭ്രഷ്ട് കൽപ്പിച്ച് പുറത്തു നിർത്തിയവരാണ് ഇടുക്കിക്കാരുടെയുംകൂടി ഭരണാധികാരികൾ. ഇടുക്കിയിൽ ആളുകൾ ജീവിക്കാൻ തുടങ്ങിയത് നിയമാനുസൃതമായ കുടിയിരുത്തലുകളോടെയാണ്.
1980ലെ വനനിയമത്തിന്റെ പേരിൽ വയനാട്, പത്തനംതിട്ട, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിലെ മലയോരപ്രദേശങ്ങളിൽ പട്ടയം നിഷേധിച്ചപ്പോൾ അതിനെ മറികടക്കാൻ 1993ൽ സ്പെഷൽ ഭൂപതിവു നിയമമുണ്ടാക്കി. എന്നാൽ ഇതിൽ ഉൾപ്പെടുത്തി സിഎച്ച്ആറിലും പട്ടയം കൊടുത്തോട്ടെ എന്ന് കേരള വനംവകുപ്പിലെ വിരുതൻ നടത്തിയ ചോദ്യമാണ് പിന്നീട് കുരുക്കായത്. അതോടെ സിഎച്ച്ആറും 1980ലെ വനനിയമത്തിന്റെ വലയിൽ കുടുങ്ങി, അല്ലെങ്കിൽ കുടുക്കി. വനം അല്ലെങ്കിൽ എന്തിനാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയതെന്നാണ് ഇപ്പോൾ ഇടുക്കിക്കെതിരേ കേസു നടത്തുന്നവരുടെ ഒരു തർക്കം.
കോടതി, സിഎച്ച്ആറിലും വനഭൂമിയിലും ഉൾപ്പെട്ട അഞ്ചു ജില്ലകളിലെ 28,588 ഹെക്ടർ സ്ഥലത്തിനു പട്ടയം നൽകാൻ അനുവാദം നൽകി. 1993ലെ സ്പെഷൽ ഭൂപതിവു നിയമത്തിൽ വനഭൂമിയിലും സിഎച്ച്ആറിലും പെട്ട സ്ഥലത്തിനു പട്ടയം നൽകാനാണ് ഉത്തരവുള്ളത്. ഷോപ് സൈറ്റുകൾക്കും പട്ടയം നൽകാൻ 1993ലെ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ, ഇംഗ്ലീഷിലെ ഷോപ് സൈറ്റ് എന്നത് മലയാളത്തിലാക്കിയപ്പോൾ ചെറിയ കടമുറി എന്നാക്കി മാറ്റി. ഇവരുടെ ചെറിയ കടമുറിയുടെ വിസ്തീർണം എത്രയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. വനഭൂമിയിലെയും സിഎച്ച്ആറിലെയും കൈവശഭൂമിക്കു പട്ടയം നൽകാൻ അനുവദിച്ചപ്പോൾ ഇതു രണ്ടും രണ്ടാണെന്നു വ്യക്തമായതാണ്. ഇതു സമ്മതിച്ചുകൊടുക്കാൻ വനസ്നേഹികൾ ഒരുക്കമല്ല.
പാര പണിയുന്ന പ്രകൃതിസംഘടന
തിരുവാങ്കുളം എന്നുകൂടി പേരുചേർക്കപ്പെട്ട ഒരു സംഘടന പട്ടയ നടപടികളെ ചോദ്യംചെയ്തു സമർപ്പിച്ച ഹർജിയിൽ അന്നത്തെ ഉടുമ്പൻചോല എംഎൽഎ തോമസ് ജോസഫിന്റെ നേതൃത്വത്തിൽ അഡ്വ. ജോണ്സണ് മനയാനിയെ നിയോഗിച്ച് കേസു നടത്തി കർഷകർക്ക് അനുകൂല വിധി സന്പാദിച്ചെങ്കിലും പരാതിക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സുപ്രീംകോടതിയിൽ കേസു നടത്താൻ വകയില്ലാതെ തോമസ് ജോസഫും മറ്റും പിൻവാങ്ങി. പട്ടയ വിതരണം അനന്തകാലത്തേക്കു മരവിച്ചുപോയി. സർക്കാരും കർഷകപക്ഷത്ത് ക്രിയാത്മകമായി ഇടപെട്ടില്ല. 2017ൽ കട്ടപ്പനയിൽ രൂപംകൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതിയെന്ന ജനകീയ കൂട്ടായ്മ പട്ടയനടപടികൾ പുനരാരംഭിക്കാൻ സമരം തുടങ്ങി. സുപ്രീംകോടതിയിൽ കേസുനടത്തി. 2019 ഫെബ്രുവരിയിൽ മലയോര കർഷകരുടെ പട്ടയ അവകാശം പുനഃസ്ഥാപിക്കപ്പെട്ടു.
സിഎച്ച്ആർ (ഏലമല പ്രദേശം, ഏലമലക്കാട് എന്ന് തെറ്റായി പ്രയോഗിക്കപ്പെടുന്നുണ്ട്) വനഭൂമിയാണെന്ന് വാദിച്ച് പാലക്കാട് ആസ്ഥാനമായുള്ള ഒരു സംഘടന സുപ്രീംകോടതിയിൽ കേസു നടത്തുകയാണിപ്പോൾ. 2023ൽ പരാതിക്കാർ കോടതിയിൽ നൽകിയിരിക്കുന്ന ആവർത്തന ഹർജിയിൽ കേരളം ഏപ്രിൽ ആദ്യം വിശദീകരണം നൽകണം. രാജവിളന്പരമനുസരിച്ച് 336 ചതുരശ്ര മൈൽ ( 2,15,720 ഏക്കർ അഥവാ 87,023.6 ഹെക്ടർ) സിഎച്ച്ആർ പ്രദേശം വനഭൂമിയാണെന്നാണ് പരാതിക്കാരന്റെ വാദം. (ട്രാവൻകൂർ ഫോറസ്റ്റ് റെഗുലേഷൻ (റെഗുലേഷൻ 11 ഓഫ് 1098) ആണ് അടിസ്ഥാനരേഖയായി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്). ജനായത്ത സർക്കാരിന്റെ കോടതിയിലാണ് രാജവിളന്പരം രേഖയായി നൽകിയിരിക്കുന്നത്.
1980ലെ കേന്ദ്ര വനനിയമം ഭേദഗതി ചെയ്തു, ചോദ്യം ചെയ്തും ഹർജി
1980ലെ കേന്ദ്ര വനനിയമം കഴിഞ്ഞ വർഷം അവസാനം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. 1980ലെ വനനിയമമനുസരിച്ച് നിയമം പ്രബല്യത്തിലായ നവംബർ 25നുശേഷം വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടഞ്ഞിരിക്കുകയാണ്. 1996 ഡിസംബർ വരെയുള്ള വനഭൂമിയിലെ ഇതര പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതാണ് ഭേദഗതി. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും വനവിസ്തൃതിക്കും പരിസ്ഥിതിക്കും എതിരാണെന്നു കാട്ടി രാജ്യത്തെ വിരമിച്ച 13 വനം-റവന്യു ഉദ്യോഗസ്ഥർ ചേർന്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ അപ്പീലിൽ മാർച്ച് 31നകം വനവിസ്തൃതി സംബന്ധിച്ച റിപ്പോർട്ടു നൽകാൻ എല്ലാ സംസ്ഥാന സർക്കാരുകളോടും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഗോദവർമൻ തിരുമുൽപ്പാടു കേസിൽ (സ്വകാര്യ വനം സംബന്ധിച്ച കേസ്) സുപ്രീംകോടതി രൂപീകരിച്ച എംപവേർഡ് കമ്മിറ്റി നൽകിയിരിക്കുന്ന റിപ്പോർട്ടിലും സിഎച്ച്ആർ വനഭൂമിയുടെ പട്ടികയിലാണ്. ഇതിനു മുന്പ് കേരളത്തിലെ വനം ഉദ്യോഗസ്ഥനായിരുന്ന ഗോപിനാഥൻ കമ്മിറ്റി റിപ്പോർട്ടിൽ സിഎച്ച്ആർ സാങ്കേതികമായി വനമാണെങ്കിലും നിലവിൽ വനഭൂമിയല്ലെന്നു റിപ്പോർട്ടു നൽകിയിട്ടുണ്ട്. സിഎച്ച്ആർ വനഭൂമിയാണെന്നുള്ള വാദത്തിനെതിരേ വണ്ടൻമേട്ടിലെ ഏലം കർഷക സംഘടനകൾ നൽകിയ കേസുകളും കോടതിയിലുണ്ട്. ഈ കേസുകളെല്ലാം കോടതിയുടെ ഉത്തരവുകൾക്കായി നീക്കിവയ്ക്കുന്നത് കർഷകർക്ക് ഗുണകരമാകില്ല. നിയമത്തിന്റെ (രാജഭരണകാലത്തേതുൾപ്പെടെ) വരികളിലൂടെയാണ് കോടതികൾ സഞ്ചരിക്കുക എന്നതും കാര്യങ്ങൾ കോടതിയെ ധരിപ്പിക്കുന്നതും പ്രസക്തമാണ്.
1963ൽ രാജ്യത്ത് വനം കൈയേറ്റം വ്യാപകമാകുന്നതായി ആരോപണമുയർന്നപ്പോൾ ഇതുസംബന്ധിച്ചു പഠനം നടത്താൻ അന്നത്തെ കോട്ടയം എംപി മാത്യു മണിയങ്ങാടൻ ചെയർമാനായി നിയോഗിച്ച പി.കെ. വാസുദേവൻ നായർ ഉൾപ്പെടെയുള്ള 35 അംഗ കമ്മിറ്റിയുടെ ധീരോദാത്തമായ നടപടികളാണ് കുടിയേറ്റ കർഷകർക്ക് താങ്ങായത്. ഇടുക്കിയിലെ കല്യാണത്തണ്ടിൽ ഭാഗികമായ കുടിയൊഴിപ്പിക്കലും അന്നു നടന്നു. കുടിയൊഴിപ്പിക്കപ്പെടുന്ന കർഷകർക്ക് മാന്യമായ നഷ്ടപരിഹാരം നൽകണമെന്ന് മാത്യു മണിയങ്ങാടൻ കമ്മീഷൻ ശക്തമായി ശിപാർശ ചെയ്തിരുന്നു. ഇന്ന് ആ ശിപാർശ അവഗണിക്കുകയാണെന്നത് ആധുനിക ഭരണകർത്താക്കളുടെ വൈകല്യം.
1960ൽ ഭൂപതിവുനിയമം ഉണ്ടാക്കുന്പോൾ രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലായിരുന്നു. പാതി വസ്ത്രവും കാൽവയർ ഭക്ഷണവുമായി കഴിഞ്ഞിരുന്ന ഇന്ത്യ ഇന്ന് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയിട്ടും കർഷകർ ജീവിക്കുന്ന ഭൂമിയിൽ കടമുറി പണിയാൻ, ആശുപത്രി പണിയാൻ, സ്കൂൾ പണിയാൻ അനുവാദമില്ല. ഭൂപതിവു നിയമത്തിലെ പഴുതു കണ്ടുപിടിച്ച് 2016ൽ കർഷകരെ ഇവിടെനിന്ന് ആട്ടിപ്പായിക്കാൻ ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയ്ക്ക് ജനപ്രതിനിധികൾ കുടപിടിച്ചതിന്റെ ഫലമാണിത്. അതിന്റെ ദുരന്തം ഇന്നും കർഷകർ അനുഭവിക്കുകയാണ്.
മൂന്നാറിൽ കണ്ടത്
മൂന്നാറിൽ സർക്കാർഭൂമി വ്യാപകമായി കൈയേറുന്നതായി പരാതി ഉണ്ടായപ്പോൾ കൈയേറ്റം തടയാൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ചുവടുപിടിച്ച് ആദ്യം ജില്ലയിലെ എട്ടു വില്ലേജുകളിലും പിന്നീട് 2019ൽ ഇടുക്കി ജില്ലയിൽ മുഴുവനായും വീടൊഴിച്ചുള്ള എല്ലാ നിർമാണങ്ങളും റവന്യു സെക്രട്ടറിയുടെ ഉത്തരവോടെ നിരോധിക്കപ്പെട്ടു.
ഏഴു വർഷത്തോളം മൂന്നാർ മേഖല എന്ന് റവന്യു വകുപ്പ് കൽപ്പിച്ച് നിർമാണം നിരോധിച്ച ആനവിലാസം വില്ലേജിനെ മൂന്നാർ മേഖലയിൽനിന്ന് ഒഴിവാക്കി നിർമാണങ്ങൾക്ക് റവന്യു വകുപ്പിന്റെ എൻഒസി വേണ്ടെന്ന് 2023ൽ ഉത്തരവിടാൻ ഒരു ദിവസമേ എടുത്തുള്ള. അപ്പോഴാണ് ഇടുക്കിയിലെ നിർമാണ നിരോധനവും പട്ടയ വിഷയവും സിഎച്ച്ആർ തർക്കവും പരിഹരിക്കാതെ കിടക്കുന്നത്.