Saturday, March 23, 2024 12:06 AM IST
ഉന്നത വിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ? -3 / ഡോ. ജോബ് കുര്യൻ
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ്പദ്ഘടനകൾ നിര്‍മിക്കാനും മുന്നേറ്റം നടത്താനും തൊഴിലാളികളുടെ ആവശ്യം നേരിട്ട പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങളുടെ കുതിച്ചുകയറ്റമായിരുന്നു കേരളത്തിലെ യുവാക്കളെ ആകർഷിച്ചത്. ‘ഗൾഫ് ബൂം’ കേരളീയരുടെ ഗള്‍ഫ് കുടിയേറ്റം ഇന്നും താരതമ്യേന കുറഞ്ഞ തോതിലാണെങ്കിലും തുടരുന്നു. ആ വർഷങ്ങളിൽ, കുടിയേറ്റക്കാർ പ്രധാനമായും താരതമ്യേന കൂടുതൽ പ്രതിഫലദായകമായ ജോലികളാൽ ആകർഷിക്കപ്പെട്ട, അനുഭവജ്ഞാനമില്ലാത്തവരോ അനുഭവജ്ഞാനം കുറവുള്ളവരോ ആയ യുവാക്കളായിരുന്നു.
ഇന്നത്തെ യുവാക്കളുടെ, പ്രത്യേകിച്ച് വിദ്യാർഥികളുടെ, കുടിയേറ്റം വ്യത്യസ്തമാണ്. കേന്ദ്രം പാർലമെന്റിൽ നൽകിയ കണക്കനുസരിച്ച്, 2022ൽ ഉന്നതവിദ്യാഭ്യാസത്തിനായി ഇന്ത്യയിൽനിന്ന് ആറു ലക്ഷത്തിലധികം വിദ്യാർഥികളാണ് വിദേശത്തേക്കു കുടിയേറിയത്. ഒരു സ്വകാര്യ വിദ്യാഭ്യാസ ഏജൻസി നടത്തിയ പഠനത്തിൽ ആന്ധ്രപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നു 12 ശതമാനം വീതവും മഹാരാഷ്ട്രയിൽനിന്നും കേരളത്തിൽനിന്നും യഥാക്രമം 11ഉം നാലും ശതമാനവും വിദ്യാർഥികൾ വിദേശത്തേക്കു പോയതായി കണ്ടെത്തി. നിലവിൽ കേരളത്തില്‍നിന്നുള്ള കൂടുതൽ യുവാക്കള്‍ വിദ്യാർഥികളായി ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ വികസിതരാജ്യങ്ങളിലേക്കു കുടിയേറുന്നു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം, ഓരോ വർഷവും ഹയര്‍ സെക്കന്‍ഡറി പൂര്‍ത്തിയാക്കിയ ഏകദേശം 35,000 വിദ്യാർഥികൾ കേരളം വിടുന്നു. കഴിഞ്ഞ ചില വർഷങ്ങളായി കേരളത്തിൽനിന്നുള്ള വിദ്യാർഥി കുടിയേറ്റക്കാരുടെ എണ്ണം സ്ഥിരമായി വർധിച്ചുവരുന്നു.
മുൻ ദശകങ്ങളിലെ ഗൾഫ് അധിഷ്ഠിതമായുള്ള ആഭ്യന്തര പണമയയ്ക്കലുകൾക്ക് വിപരീതമായി, പുറത്തേക്കുള്ള പണമൊഴുക്ക് വർധിച്ചുവരുന്ന പ്രവണതയും ഇന്നുണ്ട്. ഉന്നതപഠനം നടത്തുന്ന രാജ്യങ്ങളിൽത്തന്നെ തുടരാൻ ഭൂരിഭാഗം വിദ്യാർഥികളും ആഗ്രഹിക്കുന്നതിനാൽ ഇതു മാറാനുള്ള സാധ്യതയുമില്ല. കേരളത്തിലെ യുവാക്കളുടെ, പ്രത്യേകിച്ച് വിദ്യാർഥികളുടെ കുടിയേറ്റത്തിന്റെ വർധിച്ചുവരുന്ന പ്രവണതയ്ക്കുള്ള കാരണങ്ങൾ ഒന്നിലധികം ആയിരിക്കാം. അവ ഘടനാപരവും സ്ഥാപനപരവുമാണ്. പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല കാലാനുസൃതമായി പരിഷ്കരിക്കപ്പെടുന്നില്ല എന്നതാണ്. ഇവിടെ പഠിപ്പിക്കുന്നത് മാറിയ തൊഴില്‍ മേഖലകളില്‍ പ്രസക്തമല്ലാതാകുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അപര്യാപ്തതകളാണ് ഇവിടുത്തെ വിദ്യാർഥികൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലും കുടിയേറ്റ വിദ്യാര്ഥികളാകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
ക്ഷേമരാഷ്ട്രത്തിന്റെ കേരള മാതൃകയ്ക്കു മികച്ച സാധ്യതകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, പതിറ്റാണ്ടുകളായുള്ള കാര്യക്ഷമതയില്ലാത്ത വിഭവവിനിയോഗം, രാഷ്ട്രീയലാഭം ലക്ഷ്യമിട്ടുള്ള സാങ്കേതിക പുരോഗതിയുടെ നിയന്ത്രണം, നിർണായക ഘട്ടങ്ങളില്‍ മാത്രം നടത്തുന്ന സംരംഭക പ്രവർത്തനങ്ങൾ എന്നിവ സംസ്ഥാനത്തിന്റെ ഉത്പാദനക്ഷമതക്കുറവിനും തത്ഫലമായ അഭ്യസ്തവിദ്യരുടെ ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കുകൾക്കും പ്രധാന കാരണങ്ങളായി.
സംസ്ഥാനത്തെ തൊഴിലവസരങ്ങളുടെ അഭാവം യുവാക്കളെ രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറത്തും പച്ചപ്പുൽമേടുകൾ തേടാൻ പ്രേരിപ്പിക്കുന്നു. വിദേശത്തുള്ള മികച്ച അവസരങ്ങളെക്കുറിച്ച് പഠിക്കാനുള്ള കഴിവും നാടുവിടുന്നതിനെക്കുറിച്ചുള്ള ചിന്തകളും ആശങ്കകളും സമാനചിന്തയുള്ളവരോടും ലോകമെമ്പാടുമുള്ള വിദഗ്ധരോടും ചർച്ച ചെയ്യാനുള്ള സാഹചര്യവും കുടിയേറ്റത്തെക്കുറിച്ചുള്ള ആദ്യചിന്തകൾ വിതയ്ക്കുന്നു. വിദേശത്തു പഠിച്ച് അവിടെ മെച്ചപ്പെട്ട ജീവിതം നയിക്കുന്ന സമപ്രായക്കാരായ സുഹൃത്തുക്കളുടെ സ്വാധീനവും കുടിയേറ്റം വർധിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.
യുവാക്കൾ സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആശങ്കകൾ വർധിക്കുന്നുണ്ടെങ്കിലും അതിനു ചില ഗുണഫലങ്ങളുമുണ്ട്. വിദേശത്തു പോയി കഴിവുകളും സാങ്കേതികവിദ്യയും അച്ചടക്കമുള്ള ജീവിതരീതിയും അനുഭവത്തിലൂടെ നേടിയെടുക്കുന്ന യുവാക്കൾ നാട്ടിൽ തിരിച്ചെത്തി, ഇവിടെയുള്ളവരുമായി സഹകരിച്ചും നെറ്റ്വർക്ക് രൂപീകരിച്ചും പ്രവർത്തിക്കാൻ തയാറായാൽ കേരളത്തിന്റെ അവസ്ഥയിൽ വലിയ മാറ്റം വരുത്താൻ സാധിക്കും. പഠനാനന്തരം അവർ മാതൃരാജ്യത്തേക്കു മടങ്ങിയാൽ നന്നായിരിക്കും. അവർ കുടിയേറിയ സ്ഥലങ്ങളിൽത്തന്നെ തുടരാൻ നിർബന്ധിതരായാലും, പ്രാദേശിക ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രയോജനം ചെയ്യുന്നതിനായി ഈ രാജ്യാന്തര ബന്ധങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് സർക്കാർ നയങ്ങൾ രൂപീകരിക്കുന്നതു നന്നായിരിക്കും.
കൂടാതെ, അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതോടൊപ്പം മിക്ക രാജ്യങ്ങളും വിദ്യാർഥി വീസാ ചട്ടങ്ങള്‍ കൂടുതൽ കർശനമാക്കുന്നുണ്ട്. ഓസ്ട്രേലിയ 2024 മുതൽ രണ്ടു വർഷത്തിനുള്ളിൽ അന്താരാഷ്ട്ര വിദ്യാർഥി വീസകളുടെ എണ്ണം 50 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചു. അന്താരാഷ്ട്ര വിദ്യാർഥികൾ കാനഡയിലെ ജീവിതത്തിനു സാമ്പത്തികമായി തയാറാകുകയും ഉന്നതവിദ്യാഭ്യാസത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിന് (പാർട്ട് ടൈം ജോലിയിലല്ല) സാമ്പത്തിക വ്യവസ്ഥകളിൽ അടുത്തിടെ ഒരു പ്രധാന മാറ്റം കൊണ്ടുവന്നിട്ടുണ്ട്. 2024 ജനുവരി ഒന്നുമുതൽ, പഠനാനുമതി അപേക്ഷകർക്കുള്ള ജീവിതച്ചെലവ് കണ്ടെത്തുന്നതിനുള്ള നിരക്ക് മുമ്പത്തെ പരിധിയുടെ ഇരട്ടിയിലധികമായി പരിഷ്കരിച്ചിരിക്കുന്നു. വിദ്യാർഥി വീസകളിൽ സമാനമായ കർശനനിയമങ്ങൾ ഗ്രേറ്റ് ബ്രിട്ടനും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗവേഷകരൊഴികെയുള്ള ബിരുദാനന്തര വിദ്യാർഥികൾ ഇനി അവരോടൊപ്പം കുടുംബാംഗങ്ങളെ കൂട്ടുന്നത് വിലക്കപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ കുടിയേറ്റക്കാരുടെ ദീർഘമായ പട്ടികയും തത്ഫലമായുണ്ടാകുന്ന തൊഴിൽ അനുമതി രേഖ (ഇഎഡി) ലഭിക്കുന്നതിനുള്ള പതിറ്റാണ്ടിലേറെ കാത്തിരിപ്പുകാലവും സുവിദിതമാണ്. ലക്ഷ്യരാജ്യങ്ങളിലെ വർധിച്ച നിയന്ത്രണങ്ങൾ കാരണം, വിദ്യാർഥികളുടെ നിലവിലെ പുറത്തേക്കുള്ള ഒഴുക്ക് ഇനി വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുമെന്നു തോന്നുന്നില്ല. സംസ്ഥാനത്തെ അക്കാദമിക്, സാമ്പത്തിക, വ്യാവസായിക, രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമാക്കിയാൽ വിദേശ കുടിയേറ്റനിരക്ക് കുറയും എന്നതാണു യാഥാര്‍ഥ്യം. അല്ലെങ്കിൽ കേരളത്തിലെ ഉന്മേഷവും സംരംഭകശേഷിയുമുള്ള യുവാക്കൾ പുതിയതും പച്ചപ്പു നിറഞ്ഞതുമായ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരും.
ജാഗ്രത്തായ പ്രതീക്ഷ
വിദ്യാർഥി കുടിയേറ്റത്തിന്റെ ദോഷങ്ങളും സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ആകർഷകമാക്കേണ്ടതിന്റെ ആവശ്യകതയും സംസ്ഥാനസർക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുന്നത് സ്വാഗതാര്‍ഹമായ നീക്കമാണ്. 2023ലെയും 2024ലെയും സംസ്ഥാന ബജറ്റ് പ്രസംഗങ്ങളിൽ ഈ വിഷയം പരാമർശിക്കപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളെ സ്വദേശത്തുതന്നെ തുടരാൻ പ്രേരിപ്പിക്കാനും വിദേശങ്ങളില്‍നിന്നുൾപ്പെടെ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിദ്യാർഥികളെ ആകർഷിക്കാനുമുള്ള പ്രധാന മാര്‍ഗം സംസ്ഥാനത്തെ സർവകലാശാലകളുടെയും സ്ഥാപനങ്ങളുടെയും ഗുണനിലവാരം ഉയർത്തുകയെന്നതാണ്.
സ്വകാര്യ നിക്ഷേപത്തോടെ സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും സ്ഥാപിക്കാനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. പശ്ചിമ പൂര്‍വേഷ്യൻ രാജ്യങ്ങളില്‍ പലതും അതത് രാജ്യങ്ങളിൽ പ്രശസ്തമായ വിദേശ സർവകലാശാലകളുടെ ഓഫ്ഷോർ കാമ്പസുകള്‍ വിജയകരമായി സ്ഥാപിച്ചതു നമുക്ക് ഇത്തരുണത്തില്‍ മാര്‍ഗദര്‍ശകമാണ്. ചില ഇന്ത്യൻ സംസ്ഥാനങ്ങൾക്ക്, വളരെ ഉയർന്ന നിക്ഷേപമുള്ള സ്വദേശി മാനേജ്മെന്റ് നടത്തുന്ന ലോകോത്തര നിലവാരമുള്ള സ്വകാര്യ സർവകലാശാലകളുടെ വിജയഗാഥകളുണ്ട്. ലക്ഷ്യം കൈവരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതുവരെയും പ്രതിജ്ഞാബദ്ധമായി തുടരുമെങ്കില്‍ സർക്കാര്‍ നിർദേശങ്ങൾ ഫലപ്രദമാണ്.
ചില മുന്നറിയിപ്പുകൾ
രാജ്യത്ത് യുജിസി ചട്ടങ്ങൾക്കനുസൃതമായി നടത്തുന്ന 430 സ്വകാര്യ സർവകലാശാലകളുണ്ട്. അവയിലൊന്നുപോലും കേരളത്തിലല്ല. സ്വകാര്യനിക്ഷേപം ഇപ്പോഴും കേരളത്തിൽ വിജയകരമായ ജീവിതരീതിയല്ല. കേരളസമൂഹത്തിനു പരിചിതമായ സാമൂഹ്യനീതിയുടെയും ഉൾക്കൊള്ളലിന്റെയും മൂല്യങ്ങൾ രാജ്യത്തെ പല സ്വകാര്യ സർവകലാശാലകളും പാലിക്കുന്നില്ല. അതിനാല്‍ത്തന്നെ നിർദിഷ്ട സ്വകാര്യ സർവകലാശാലകളുടെ നിയമനിർമാണം ആവശ്യമായ മുന്നൊരുക്കത്തോടെയാകണം നടത്തേണ്ടത്.
രാജ്യത്തെ പൊതുമേഖലയിലുള്ള മികച്ച സ്ഥാപനങ്ങൾ പതിറ്റാണ്ടുകളായി വിദേശത്തുനിന്നുള്ള അധ്യാപകരെയും വിദ്യാർഥികളെയും തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, തിരിച്ചറിയാനാകാത്ത കാരണങ്ങളാൽ ലക്ഷ്യം തുച്ഛമായ നിലയ്ക്കു മാത്രമേ സാധിക്കാനായിട്ടുള്ളൂ എന്നത് മറ്റൊരു ചരിത്രവസ്തുതയാണ്. ഇതുവരെ വിദേശത്തെ ഒരു പ്രശസ്ത സർവകലാശാലയ്ക്കും ഇന്ത്യയില്‍ ഓഫ്ഷോർ കാമ്പസ് ഇല്ല. വിദേശ സ്ഥാപനങ്ങളെയും പൗരന്മാരെയും ഇന്ത്യയിലേക്കു കുടിയേറാൻ പ്രേരിപ്പിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കുന്ന ഒരു പ്രധാന കാരണം രാജ്യത്തിന്റെ ആചാരനിഷ്ഠമായ സാമൂഹികജീവിതമാണ്. കേരളത്തിന് ഇത്തരം നിയന്ത്രണങ്ങൾ കുറവാണെന്നതിനാല്‍ ആശങ്കയില്ലാതെ വിദേശീയരെ സ്വീകരിക്കാൻ കഴിയുമെന്നത് പ്രതീക്ഷ നൽകുന്നു.
(അവസാനിച്ചു)