Friday, March 15, 2024 12:34 AM IST
പ്രഫ. റോണി കെ. ബേബി
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മുന്നോട്ടു വയ്ക്കുന്ന ഒരു സങ്കൽപ്പമുണ്ട്. ഈ രാഷ്ട്രം എല്ലാവരുടേയുമാണെന്ന മഹത്തായ സങ്കൽപ്പം. ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പരമാധികാര റിപ്പബ്ലിക്കന്‍ ഭരണഘടന നിലവില്‍ വന്നപ്പോഴും അതില്‍ ഉറക്കെ പ്രഖ്യാപിച്ചത് ഈ രാഷ്ട്രം എല്ലാവരുടേതും ആണെന്നാണ്.
ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും അന്തച്ഛിദ്രങ്ങളെ നേരിട്ടപ്പോഴും ഈ രാഷ്ട്രം തലയുയർത്തി നിന്നത് എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ബഹുസ്വരതയുടെ വലിയ കരുതല്‍ ഇവിടത്തെ നിയമസംവിധാനങ്ങളിലും ജനപ്രാതിനിധ്യ സഭകളിലും ഉണ്ടായിരുന്നതുകൊണ്ടാണ്.
ഇന്ത്യന്‍ ദേശീയതയുടെ ആത്മാവുതന്നെ ഈ വൈവിധ്യങ്ങളോടുള്ള കരുതലും ഇവിടത്തെ മത ഭാഷാ ന്യൂനപക്ഷങ്ങളോടു കാണിച്ച സമഭാവനയുമായിരുന്നു. പക്ഷേ ദൗർഭാഗ്യവശാൽ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര മൂശയില്‍ പണിതുയർത്തിയ 2016ലെ ദേശീയ പൗരത്വ ഭേദഗതി നിയമം ബഹുസ്വരത എന്ന മഹത്തായ കടയ്ക്കല്‍ കത്തി വയ്ക്കുന്നതാണ്.
1955ലെ ഇന്ത്യന്‍ പൗരത്വ നിയമം ഭേദഗതി ചെയ്ത് പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, എന്നിവിടങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിൽ അഭയാർഥികളായി വന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളില്‍ പെടുന്നവർക്ക് ഇന്ത്യന്‍ പൗരത്വം നല്കാന് വിഭാവനം ചെയ്യുന്നു. മുസ്ലിം മതവിശ്വാസികളെ പൗരത്വത്തില്‍നിന്നു വളരെ ബോധപൂർവമായി ഒഴിവാക്കുകയാണ് ചെയ്യുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രത്യേക മതവിഭാഗത്തെ ഇങ്ങനെ വളരെ ബോധപൂർവം ഒഴിവാക്കുന്ന സംഭവം.
പ്രസക്തമായ വിമർശനങ്ങൾ
ഈ നിയമത്തിനെതിരേയുള്ള ഏറ്റവും വലിയ വിമർശനം അത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമായി ലക്ഷ്യമിടുന്നു എന്നതാണ്. പൗരത്വത്തിന്റെ മതപരമായ വിവേചനം മതേതരത്വത്തിന്റെ തത്വങ്ങളെ മാത്രമല്ല, ലിബറലിസത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയും തത്വങ്ങളെയും ലംഘിക്കുന്നു.
തുല്യതയ്ക്കുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണിത്. പാക്കിസ്ഥാനിലെ ഷിയാ, ബലൂചി, അഹമ്മദിയ മുസ്ലിംകളും അഫ്ഗാനിസ്ഥാനിലെ ഹസാരാസ് എന്നിവരും മതപരമായ പീഡനം നേരിടുന്നവരാണ്. എന്നാൽ, ഇന്ത്യയിലേക്കു വന്ന അവർക്ക് പൗരത്വം ഉണ്ടാവില്ല. മതപീഡനം മൂലം അഭയാർഥികളായി വന്ന റോഹിങ്ക്യൻ മുസ്ലിംകളും തമിഴരും അഭയാർഥികളായി ഇന്ത്യയിലുണ്ട്. അവർക്കും ഈ നിയമത്തിന്റെ സംരക്ഷണമില്ല.
അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയെ ഒന്നിച്ചു ചേർക്കുന്നതിന്റെയും അതുവഴി മറ്റ് അയൽ രാജ്യങ്ങളെ ഒഴിവാക്കുന്നതിന്റെയും അടിസ്ഥാനം വ്യക്തമല്ല. അഫ്ഗാനിസ്ഥാൻ ഒരിക്കലും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമല്ലാത്തതിനാലും എല്ലായ്പ്പോഴും ഒരു പ്രത്യേക രാജ്യമായതിനാലും പൊതു ചരിത്രം അടിസ്ഥാനമാക്കാൻ കഴിയില്ല. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയും നിയമത്തിൽ ഒഴിവാക്കിയിട്ടുണ്ട്.
നെഹ്റു-ലിയാഖത്ത് കരാർ ലംഘനം
ന്യൂനപക്ഷങ്ങളുടെ സുരക്ഷയും അവകാശങ്ങളും സംബന്ധിച്ച് ഇന്ത്യാ-പാക് സർക്കാരുകൾ തമ്മിൽ 1950ൽ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവും ലിയാഖത്ത് അലി ഖാനും തമ്മിൽ ഡൽഹിയിൽ ഒപ്പുവച്ച നെഹ്റു-ലിയാഖത്ത് കരാറിന്റെ ലംഘനമാണ് നിയമഭേദഗതികൾ.
നെഹ്റു-ലിയാഖത്ത് ഉടമ്പടി പ്രകാരം ഇരുരാജ്യങ്ങളിലെയും അഭയാർഥികൾക്കു മടങ്ങിപ്പോകാനും എല്ലാവിധ സംരക്ഷണങ്ങൾക്കുമുള്ള അവകാശം ഉണ്ടായിരിക്കും. എന്നാൽ അതിനുള്ള സാഹചര്യം ഒരുക്കാതെ അവർക്ക് പൗരത്വം ഉറപ്പാക്കപ്പെടുകയാണ്.
കൂടാതെ രാജീവ് ഗാന്ധി സർക്കാരും ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയനും (എഎഎസ്യു) ഒപ്പുവച്ച ആസാം ഉടമ്പടി 1971 മാർച്ച് 24 വിദേശ കുടിയേറ്റക്കാരുടെ കട്ട് ഓഫ് തീയതിയായി നിശ്ചയിച്ചിരുന്നു. ഈ തീയതിക്കു ശേഷം ആസാമിലേക്ക് അനധികൃതമായി പ്രവേശിക്കുന്നവരെ അവരുടെ മതം പരിഗണിക്കാതെ കണ്ടെത്തി നാടുകടത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
എന്നാൽ കട്ട് ഓഫ് തീയതി 2014 ഡിസംബർ 31ലേക്ക് മാറ്റിയത് എല്ലാ അനധികൃത കുടിയേറ്റക്കാരെയും നിയമവിരുദ്ധരായി കണക്കാക്കണമെന്ന് ശഠിക്കുന്ന ബ്രഹ്മപുത്ര താഴ്വരയിലെ ആസാമീസ് സംസാരിക്കുന്ന ആളുകൾക്ക് സ്വീകാര്യമല്ലാത്ത കാര്യമാണ്.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അസ്വസ്ഥത കൂടാൻ ഈ നിയമഭേദഗതി കാരണമാകും. ഇങ്ങനെ നിയമപരവും ഭരണഘടനാപരവുമായ നിരവധി സങ്കീർണമായ വിഷയങ്ങൾക്കാണ് പൗരത്വ ഭേദഗതി നിയമം ഉത്തരങ്ങൾ നൽകേണ്ടത്.