Monday, March 11, 2024 1:29 AM IST
ജയിംസ് വടക്കൻ
ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങിയാൽ ഓടിയൊളിക്കുന്ന വനപാലകർ പുതിയ തന്ത്രങ്ങളുമായി എത്തുകയാണ്. വന്യജീവി ആക്രമണം - സംസ്ഥാന ദുരന്തമെന്ന പ്രഖ്യാപനം അത്തരത്തിലൊന്നായി മാറുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്. രാത്രി യാത്രാനിരോധനവും രാത്രി എട്ടിനുശേഷം ലൈറ്റുകൾ ഓഫാക്കണമെന്ന നിർദേശവുമെല്ലാം ഈ ആശങ്ക ശരിവയ്ക്കുന്നതാണ്.
തേയിലത്തോട്ടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മുള്ളുവേലികൾ അടിയന്തരമായി മാറ്റണമെന്ന് ഹൈറേഞ്ച് സർക്കിൾ ചീഫ് കണ്സർവേറ്റർ ആർ.എസ്. അരുണിന്റെ നേതൃത്വത്തിൽ മൂന്നാർ യുഎൻഡിപി ഹാളിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനിക്കുകയുണ്ടായി. ഇത്തരം തീരുമാനങ്ങൾ കാണുമ്പോൾ കേരള ഭരണം ആനകൾക്കുവേണ്ടിയോ, ജനങ്ങൾക്കുവേണ്ടിയോ എന്നു ചോദിച്ചുപോകുന്നു.
കാട്ടിൽനിന്നു നാട്ടിലെ തേയിലത്തോട്ടങ്ങളിലിറങ്ങുന്ന ആനകൾക്ക് നാട്ടിലൂടെ സഞ്ചരിച്ച് ജനങ്ങളെ ആശ്രയിക്കാൻ മുള്ളുകന്പിവേലികൾ തടസമായതിനാലത്രേ അവ നീക്കാൻ നിർദേശിച്ചത്. പശ്ചിമഘട്ടവും വനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൊക്കെ ദുരന്തനിവാരണ അഥോറിറ്റി ജനവിരുദ്ധ തീരുമാനങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂവെന്ന് ഇടുക്കിയിലെ മൂന്നുനില നിർമാണ നിരോധന തീരുമാനം തെളിയിച്ചു കഴിഞ്ഞു. ദുരന്ത നിവാരണ നിയമം നടപ്പിലാക്കിയാൽ കാര്യങ്ങൾ എളുപ്പമാകും. വയനാട്ടുകാരും ഇടുക്കിക്കാരും കുടിയിറങ്ങേണ്ടി വരും.
ഹോംസ്റ്റേകൾ എന്തു ചെയ്തു?
എന്താണ് ഹോംസ്റ്റേകൾ എന്നറിയാത്ത ഉദ്യോഗസ്ഥരാണോ ജില്ലാ ഭരണാധികാരികൾ. വനത്തിനു വെളിയിൽ കൃത്യമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന ആധാരമുള്ള ഭൂമിയിൽ താമസിക്കുന്ന കർഷകർ കൃഷിയൊക്കെ സഹിച്ച് പട്ടിണിയിലായതോടെയാണ് സ്വന്തം വീട്ടിൽ ടൂറിസ്റ്റുകളെ താമസിപ്പിക്കാൻ തീരുമാനിച്ചത്. അതിനായി നിലവിലുണ്ടായിരുന്ന വീട് മനോഹരമാക്കി അവിടെ എത്തുന്ന അതിഥികൾക്ക് തങ്ങൾ തയാറാക്കുന്ന ഭക്ഷണം നൽകുന്നതാണ് ഹോംസ്റ്റേകൾ. ഹോംസ്റ്റേകളിൽ ടൂറിസ്റ്റുകൾ മാത്രമല്ല ആ കുടുംബംതന്നെ താമസിക്കുകയാണ്. അവിടെയൊക്കെ രാത്രി എട്ടിന് ലൈറ്റ് ഓഫാക്കണമെന്ന നിർദേശം ജനാധിപത്യവിരുദ്ധമെന്നു മാത്രമല്ല കടുത്ത അനീതിയുമാണ്.
കേരളത്തിൽ നിലവിൽ 1,424 ഹോംസ്റ്റേകളിലായി 5,383 ആളുകളാണുള്ളത്. ഹോംസ്റ്റേകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇടുക്കിയാണ്. 412 ഹോംസ്റ്റേകളിലായി 1,634 മുറികൾ. രണ്ടാംസ്ഥാനത്ത് നിൽക്കുന്നത് വയനാടാണ്. 215 ഹോം സ്റ്റേകൾ, 815 മുറികൾ. മൂന്നാം സ്ഥാനത്ത് ആലപ്പുഴ. 211 ഹോംസ്റ്റേകളിലായി 948 മുറികൾ. വയനാട്ടിലും ഇടുക്കിയിലും കുടുംബശ്രീയിലൂടെ ഹോംസ്റ്റേ അടക്കമുള്ള മുറിസംവിധാനം വികസിപ്പിക്കാൻ ശ്രമിക്കുന്ന സർക്കാരും ടൂറിസം മന്ത്രിയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന 23,786 ഗ്രൂപ്പുകളിൽ 16,660 എണ്ണം വനിതാ ഗ്രൂപ്പുകളാണെന്ന കാര്യം മറക്കരുത്.
ബന്ദിപ്പുർ യാത്രാനിരോധനം ഒരു ചൂണ്ടുപലക
മലയാളികളെ ഇന്നും വെള്ളം കുടിപ്പിക്കുന്ന വയനാട്ടിലെ ബന്ദിപ്പുർ യാത്രാനിരോധനവും ഇങ്ങനെ ഒരു ജില്ലാ കളക്ടർ ആരംഭിച്ച ലളിത നീക്കമായിരുന്നു. ബുദ്ധിപൂർവമായ നീക്കം. എന്നാൽ ബുദ്ധിയില്ലാത്ത രാഷ്ട്രീയക്കാർക്കും ജനപ്രതിനിധികൾക്കും, എന്തിനു പറയുന്നു മന്ത്രിമാർക്കുപോലും ആ നീക്കത്തിനു പിന്നിലെ രഹസ്യ അജൻഡ ആദ്യം മനസിലായില്ല. പിന്നീട് മനസിലായെങ്കിലും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ടിട്ടു പോലും നിരോധനം നീക്കാനായില്ല. കോടതി ഇടപെടലുകളും സഹായകരമായില്ല. ഉദ്യോഗസ്ഥന്മാരൊക്കെ സർക്കാർ നിയന്ത്രണത്തിലാണെന്നു പറയാമെങ്കിലും മന്ത്രിമാർ ഉദ്യോഗസ്ഥ നിയന്ത്രണത്തിലാണെന്നതാണു സത്യം.
ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന മന്ത്രിമാർ
എന്തുകൊണ്ട് വന്യജീവി ആക്രമണം ഉണ്ടാകുന്നുവെന്ന് ഇന്നും കേരളം ഭരിക്കുന്ന മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും മനസിലായിട്ടില്ല എന്നുതന്നെയാണ് വന്യജീവി ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിലൂടെയും ഏകോപനത്തിന് നാലു സമിതികൾ രൂപീകരിച്ചതിലൂടെയും തെളിയുന്നത്. വന്യജീവികളുടെ നിയന്ത്രണാതീതമായ പെരുപ്പമാണ് ആനകൾ കാടിറങ്ങാൻ കാരണം.
1993-2017 കാലഘട്ടത്തിൽ ആനകൾ ദേശീയതലത്തിൽ 17% വളർന്നപ്പോൾ കേരളത്തിൽ അത് 63%. 1993ലെ 3500ൽനിന്ന് 2017ൽ 5,756ലേക്ക്. ഒരു ആനയ്ക്ക് കേരളത്തിൽ 1.7 ചതുരശ്ര കിലോമീറ്റർ വനം ലഭിക്കുന്പോൾ ജാർഖണ്ഡിൽ അത് 33.1 ചതുരശ്ര കിലോമീറ്ററും തമിഴ്നാട്ടിൽ 6.35 ചതുരശ്ര കിലോമീറ്ററുമാണ്. കേരളത്തിലെ വനത്തിന് താങ്ങാനാകാത്ത രീതിയിൽ ആനകൾ പെരുകി. മനുഷ്യരെയല്ല, ആനകളെയാണ് നിയന്ത്രിക്കേണ്ടത്.
പല തീരുമാനങ്ങളും കാണുമ്പോൾ മന്ത്രിമാർ ഉദ്യോഗസ്ഥരാൽ കബളിപ്പിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയുമാണെന്നു തോന്നും. ഭരണകക്ഷി മാത്രമല്ല കേരളത്തിൽ പ്രതിപക്ഷവും ഇതിൽ അടിതെറ്റി വീഴുന്നുവെന്നു തന്നെയാണ് വന്യജീവി ആക്രമണവും കൊലപാതകങ്ങളും ഒഴിവാക്കാൻ കേന്ദ്ര വനനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 14ന് സംസ്ഥാന നിയമസഭ പാസാക്കി കേന്ദ്രത്തിനയച്ച പ്രമേയം വ്യക്തമാക്കുന്നത്. പാസായ പ്രമേയത്തിൽ ആനയെയും പുലിയെയും കടുവയെയും കാട്ടുപോത്തിനെയും വെടിവയ്ക്കാനല്ല, കാട്ടുപന്നിയെയും കുരങ്ങിനെയും വെടിവയ്ക്കാനാണ് ആവശ്യപ്പെട്ടത്.
അതിൽ കാട്ടുപന്നിയെ വെടിവയ്ക്കാൻ പഞ്ചായത്ത് തലത്തിൽത്തന്നെ അധികാരമുണ്ട്. കേരളത്തിൽ മനുഷ്യരെ കൊല്ലുന്നത് കുരങ്ങാണോ? നിയമസഭ ഐകകണ്ഠേ്യന പാസാക്കിയ പ്രമേയത്തിൽ കാട്ടുപന്നിയും കുരങ്ങുകളുമാണ് വന്യജീവിശല്യം രൂക്ഷമാക്കുന്നതെന്നാണ് ആമുഖത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരളത്തിൽ അടുത്ത നാളുകളിൽ മനുഷ്യർ മരിച്ചുവീണത് കാട്ടുപന്നി ആക്രമണത്തിലോ കുരങ്ങാക്രമണത്തിലോ അല്ല; ആനയുടെ ആക്രമണത്തിലാണ്. എന്തേ കേന്ദ്രത്തിനയച്ച പ്രമേയത്തിൽ ആനയെയും കുടവയെയും പുലിയെയും പരാമർശിക്കാത്തത്? വനംവകുപ്പിന്റെ സ്ഥാപിത താത്പര്യം. ഇതു മനസിലാക്കാൻ വനംമന്ത്രിക്കോ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും എംഎൽഎമാർക്കോ കഴിഞ്ഞില്ല.
പ്രമേയത്തിൽ പറയുന്നു: “കേരളത്തിന്റെ പല ഭാഗങ്ങളിലും വന്യജീവികൾ ജനവാസ മേഖലകളിലിറങ്ങുന്നത് മനുഷ്യ-വന്യജീവി സംഘർഷം വർധിക്കുന്നതിനും മനുഷ്യജീവനും സ്വത്തിനും കൃഷിക്കും ഭീഷണി ഉയർത്തുന്നതിനും കാരണമാകുകയും അതുവഴി നിരവധി മനുഷ്യജീവനുകൾ പൊലിയുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നതിനാലും, കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളായിട്ടുള്ള കാട്ടുപന്നി, വിവിധയിനം കുരങ്ങുകൾ, മറ്റു ജീവികൾ എന്നിവ വനത്തിനു പുറത്തുള്ള മേഖലകളിൽ പെറ്റുപെരുകി വന്യജീവി ശല്യം രൂക്ഷമാകുന്നതിനാലും, ജനവാസ മേഖലകളിലിറങ്ങുന്ന ഇത്തരം ആക്രമണകാരികളായ വന്യജീവികളെ നശിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും തടസങ്ങളാകുന്ന കർശന വ്യവസ്ഥകളടങ്ങിയ കേന്ദ്ര വന്യജീവി സംരക്ഷണ നിയമവും ചട്ടങ്ങളും നടപടിക്രമങ്ങളും ഉപദേശങ്ങളും മാനദണ്ഡങ്ങളും കാലാനുസൃതമായി ഭേദഗതി വരുത്താതെ നിലനിൽക്കുന്നതിനാലും, കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 62-ാം വകുപ്പ് പ്രകാരം കാട്ടുപന്നി ഉൾപ്പെടെ വനത്തിനു പുറത്ത് പെറ്റുപെരുകുന്ന ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യുന്നതിന് കേന്ദ്രസർക്കാർ ആവർത്തിച്ച് അനുമതി നിഷേധിക്കുന്നതിനാലും, പൊതുജനങ്ങൾക്ക് ജനവാസമേഖലകളിൽ ഭീതികൂടാതെ സമാധാനപരമായി ജീവിക്കുന്നതിനുള്ള സാഹചര്യം നിലനിർത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നതിനാലും, ഇപ്പോൾ, അതിനാൽ,
1. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11(1) (എ) വകുപ്പ് പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകിയിട്ടുള്ള എല്ലാ അധികാരങ്ങളും അടിയന്തര നടപടികൾ സ്വീകരിക്കാൻ സാധ്യമാകുന്ന വിധം ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർമാർക്ക് ഏൽപ്പിച്ചു നൽകുന്നതിന് വകുപ്പ് 5(2) ഉൾപ്പെടെ ഭേദഗതി ചെയ്യണമെന്നും,
2. വകുപ്പ് 11(1)(എ)-യിലെ ക്ലിപ്ത നിബന്ധനകളിലെയും വിശദീകരണത്തിലെയും നടപടിക്രമങ്ങളും, വന്യജീവി നിയമത്തിനു കീഴിൽ പുറപ്പെടുവിച്ച ചട്ടങ്ങളും നടപടിക്രമങ്ങളും ഉപദേശങ്ങളും മാനദണ്ഡങ്ങളും ലഘൂകരിക്കുന്നതിനും ആവശ്യമായ പ്രായോഗിക വ്യവസ്ഥകൾ ഉൾപ്പെടുത്തി പ്രസ്തുത കേന്ദ്രനിയമം കാലാനുസൃതമായി ഭേദഗതി ചെയ്തു വന്യജീവി ആക്രമണം തടയുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും,
3. കാട്ടുപന്നിയെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 62-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും ഈ സഭ ഐകകണ്ഠ്യേന കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കുന്നു’’.
(തുടരും)