Saturday, September 11, 2021 11:40 PM IST
കേരളവുമായി ബന്ധപ്പെട്ട ചില മയക്കുമരുന്നുകേസുകൾകൂടി പരിശോധിക്കാം.
ഹന്ദ്വാര മയക്കുമരുന്നുകേസിൽ കാഷ്മീരില്‍നിന്ന് ആപ്പിളോ മറ്റ് കച്ചവടസാധനങ്ങളോ കൊണ്ടുപോകുന്ന ട്രക്കുകളുടെ രഹസ്യഅറയിലാക്കി മയക്കുമരുന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയായിരുന്നത്രെ അവരുടെ രീതി. ഈ രീതിയിൽ കേരളത്തിലേക്ക് കഞ്ചാവും മയക്കുമരുന്നും യഥേഷ്ടം ഇപ്പോഴും എത്തിച്ചേരുന്നുണ്ടെന്ന സംശയം പ്രബലമാണ്. ഉന്നത പൊലീസുകാർ ഉൾപ്പെടെയുള്ളവർക്ക് അന്വേഷിക്കാൻ മാത്രമല്ല മിണ്ടാൻപോലും ഭയമാണെന്ന ആരോപണവുമുണ്ട്.
കേരളത്തിലാകട്ടെ മതതീവ്രവാദികൾ മറനീക്കി പുറത്തു വരികയാണ്. താലിബാനെ വിസ്മയമായിക്കരുതാനും, മെത്രാസന മന്ദിരത്തിലേക്ക് മാർച്ച് നടത്താനുംവരെ അവർ ധൈര്യപ്പെട്ടുതുടങ്ങി. കേരളത്തിലെ ഇരു പ്രബലമുന്നണികളും മതതീവ്രവാദികളെ ഭയപ്പെടുന്നു എന്ന് വ്യക്തമാക്കുന്നതാണ് അവരുടെ അപകടകരമായ നിശ്ശബ്ദത. അറിഞ്ഞോ അറിയാതെയോ ഇക്കൂട്ടർ ഈ അവിശുദ്ധ തീവ്രവാദ സമൂഹത്തിന്റെ വക്താക്കളും പ്രചാരകരും വില്പനക്കാരുമൊക്കെയായി പ്രതിക്കൂട്ടിലേക്ക് നീങ്ങുകയാണോ?
നാർക്കോ ജിഹാദോ?
വർഗീയത ! അങ്ങനെയൊന്നില്ലപോലും! സത്യം പറഞ്ഞാൽ ഇവിടത്തെ മതസൗഹൃദം തകർന്നു തരിപ്പണമാകുമത്രേ!
എന്താണ് സത്യം?
2020 സെപ്തംബര്‍ 6. ആറ്റിങ്ങലില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 21 കോടി രൂപ മൂല്യം വരുന്ന 500 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ചുള്ള നക്സല്‍ സംഘങ്ങളും തീവ്രവാദ സംഘടനകളും തമ്മിലുള്ള ബന്ധമാണത് വ്യക്തമാക്കിയത്. 2001 - ല്‍ കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്റര്‍ ആക്രമിച്ച ലഷ്കര്‍ ഇ തോയ്ബ പ്രവര്ത്തകന് ജാര്‍ഖണ്ഡില്‍ ഒരു നക്സലൈറ്റ് അനുഭാവിയുടെ വീട്ടിലാണ് അഭയം തേടിയതെന്നത് മറക്കരുത്. നിരോധിക്കപ്പെട്ട തീവ്രവാദി വിദ്യാര്‍ത്ഥി സംഘടനയായ "സിമി'യുമായി ഇവര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ചരിത്രമൊക്കെ നാം സൗകര്യപൂർവ്വമങ്ങു വിസ്മരിച്ചു!
ഈ സൂചനകൾ, ഇന്നാളുകളിലെ വാർത്തകളോട് ചേര്‍ത്തുവയ്ക്കുക, കേരളം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഭീകരാവസ്ഥയുടെ ഏകദേശരൂപം ലഭിക്കും.
ഋഷിരാജ് സിംഗ് പറഞ്ഞത്
2019 ജൂണ്‍ മാസത്തില്‍ സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് ഒരു സത്യം വെളിപ്പെടുത്തി: രജിസ്റ്റര്‍ ചെയ്യപ്പെട്ട മയക്കുമരുന്ന് കേസുകളുടെ കേന്ദ്രതല ഡാറ്റയില്‍ അമൃത്സറിന് തൊട്ടുതാഴെയായി രണ്ടാം സ്ഥാനത്താണ് കേരളം!
എക്സൈസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ അത് നമുക്ക് കുറച്ചു കൂടി വ്യക്തമാകും.
കണക്കുകൾ സംസാരിക്കുന്നു
കേരളാ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ
2016 - 6501
2017 - 9359
2018 - 9,521
ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്
2016 - 10.79
2018 - 65.94
2019 മെയ് മാസം ആയപ്പോഴേക്കും 40 കിലോഗ്രാം പിടികൂടിക്കഴിഞ്ഞിരുന്നു!
നിട്രാസെപാം ടാബ്ലറ്റുകള്
2016 - ല്‍ പിടികൂടിയത് 1500
2017 - 7,800 ആയി കുതിച്ചുയര്‍ന്നു.
2018 - 10,700
ഇനി, പിടികൂടിയ മയക്കുമരുന്നുകളുടെ കണക്ക് ആകെ കടത്തപ്പെടുന്ന മയക്കുമരുന്നിന്റെ ചെറിയ അംശം മാത്രമാണെന്നു വരുമ്പോഴോ?
2019 ല്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പു നൽകി, വന്‍തോതില്‍ അഫ്ഗാനില്‍ നിന്നു ഹെറോയിന്‍ കൊച്ചി കേന്ദ്രമാക്കി കടത്താന്‍ സാധ്യതയുണ്ടെന്ന്. സാധാരണയായി ഹെറോയിന്‍ ഇന്ത്യയില്‍ എത്തുന്നത് അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നീ രണ്ടു രാജ്യങ്ങളിൽ നിന്നാണ്.
മറ്റു സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ശക്തമാവുകയും നിരവധി കേസുകള്‍ പിടിക്കപ്പെടുകയും അതുമൂലമായി വഴിയടയുകയും ചെയ്തതോടെ കള്ളക്കടത്തുകാര്‍ കൊച്ചി പോലുള്ള നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാമെന്ന് ആ റിപ്പോര്‍ട്ട് മുന്നറിയിപ്പുനൽകി. കടല്‍ മാര്‍ഗ്ഗവും വായുമാര്‍ഗ്ഗവും കൊച്ചിയിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കാന്‍ കഴിയുമെന്നത് ആ സാധ്യതയെ ഒരു ഭീകര സാധ്യതയാക്കി. ആ മുന്നറിയിപ്പല്ലേ ഇപ്പോൾ സത്യമായി വരുന്നത്?
ഒന്നിച്ചു നില്‍ക്കേണ്ട കേരളസമൂഹം
മയക്കുമരുന്നിന്റെ തീവ്രവാദബന്ധമാണ് നാം കണ്ടത്. നമ്മുടെ ഭാവിതലമുറയെ മയക്കത്തിലാക്കി ശോഷിപ്പിക്കുക എന്നതിലേക്ക് നാമതിനെ ഒതുക്കിക്കളയരുത്. കാരണം, ഈ രാജ്യത്തെ അട്ടിമറിക്കാന്‍വരെ ശക്തിയുള്ള സമാന്തര സാമ്പത്തിക-ഭീകര രാജ്യദ്രോഹ ഇടപാടാണ് ഇവിടെ നടക്കുന്നത്. ഇത് പരസ്യമായി അംഗീകരിക്കാൻ മടിക്കുന്നതു കൊണ്ടാണ് ഇവിടത്തെ രാഷ്ട്രീയക്കാരെ നാം സംശയിക്കുന്നത്.
കേരളം മതതീവ്രവാദപ്രവര്ത്തനങ്ങളുടെ താവളമാണെന്ന് പത്തുപേർ ശ്രദ്ധിക്കത്തക്ക രീതിയിൽ വ്യക്തമായ ഭാഷയിൽ വിളിച്ചുപറയാൻ തന്റേടം കാട്ടിയത് ബഹു. സേവ്യര്‍ഖാന്‍ വട്ടായിലച്ചനാണ്. അനേകരുടെ ഹൃദയം നുറുങ്ങുന്ന നേരനുഭവ സാക്ഷ്യത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം അത് വിളിച്ചു പറഞ്ഞത്. ഇപ്പോഴിതാ മാർ ജോസഫ് കല്ലറങ്ങാട്ടും അതു തുറന്നു പറഞ്ഞിരിക്കുന്നു.
കേരളത്തിലെ 75% ലഹരി വിമോചന ചികിത്സാകേന്ദ്രങ്ങളും മാനസികാരോഗ്യ കേന്ദ്രങ്ങളും , കൗൺസലിംഗ് സെന്ററുകളും ധ്യാനകേന്ദ്രങ്ങളും നടത്തുന്ന ക്രൈസ്തവസഭയുടെ മേലധ്യക്ഷന്മാർക്ക്, ഇരകളാക്കപ്പെട്ടവർ ലഹരിക്ക് അടിമപ്പെടാൻ ഉണ്ടായ സാഹചര്യങ്ങളോ, കാരണമായ വ്യക്തികളോ സമുദായമോ, അവരുടെ പ്രവർത്തന രീതികളോ മറ്റാരേക്കാൾ കൂടുതലായി അറിയാമെന്നതിൽ അത്ഭുതമുണ്ടോ?
എന്തിനേറെ, സാക്ഷാൽ പോലീസ് മേധാവി പറഞ്ഞാൽ പോലും നാം കുലുങ്ങില്ല. പരിഹസിക്കും!
വിരോധാഭാസമെന്നു പറയട്ടെ, ഈ മുന്നറിയിപ്പുകൾ സ്വീകരിച്ച് നമ്മുടെ നാടിനെ തീവ്രവാദികളിൽ നിന്ന് രക്ഷിക്കേണ്ടതിനുപകരം രാജ്യദ്രോഹികള്‍ക്ക് സംരക്ഷണമായി മുന്നില്‍ വരുന്നത് നമ്മുടെ മുന്‍നിര മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും തന്നെ എന്നത് ചിന്തനീയമാണ്.
ക്രൈസ്തവദര്‍ശനത്തില്‍ നിലയുറപ്പിച്ച് നമ്മുടെ യുവജനതയെ മുന്നോട്ട് നയിക്കാന്‍ സഭയ്ക്ക് മൊത്തം ഊർജ്ജം നൽകുന്നതാണ് അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന്റെ പ്രവാചക ധീരതയോടെയുള്ള ഈ പ്രസ്താവന. നമ്മുടെ നാടിനെയും ഭാവിതലമുറയെയും മതതീവ്രവാദ വിപത്തില്‍നിന്ന് രക്ഷിച്ചെടുക്കണമെങ്കിൽ രാഷ്ട്രീയക്കാരേക്കാളുപരി നമ്മുടെ മത സാംസ്കാരിക നായകന്മാർ തന്നെ രംഗത്തിറങ്ങേണ്ടതുണ്ട്.
ക്രിസ്തീയ മാധ്യമങ്ങൾ, പ്രത്യാഘാതങ്ങളെയും ഭീഷണികളെയും ഭയക്കാതെ ശക്തമായി ശബ്ദമുയർത്തേണ്ടതുണ്ട്. അകലെ നിലകൊള്ളുന്ന ഒരു സാങ്കല്പികഭീതിയല്ല ഭീകരത, നമ്മുടെ കണ്‍മുമ്പില്‍ത്തന്നെയുള്ള യാഥാര്‍ത്ഥ്യമാണ്.
അധികാരികളോട് ഒരു വാക്ക്
രാഷ്ട്രീയാധികാരികൾ സമ്മതിച്ചാലും ഇല്ലെങ്കിലും കേരളം ഒരു വലിയ വിപത്തിന്റെ മധ്യത്തിലൂടെയാണ് കടന്നുപോകുന്നത്. മയക്കുമരുന്ന് കള്ളക്കടത്ത് തീവ്രവാദ മാഫിയകള്‍ എക്കാലത്തേതിലുമധികമായി ഈ നാട്ടിലും യുവജനങ്ങൾക്കിടയിലും പിടിമുറുക്കിക്കഴിഞ്ഞു. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ, എക്സൈസ്, പോലീസ് തുടങ്ങിയ സംവിധാനങ്ങള്‍ ഈ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തു സജീവമാകേണ്ടതുണ്ട്. കേസുകളും കേസന്വേഷണങ്ങളും നാമമാത്രമായി ഒതുങ്ങിപ്പോകുന്ന ദുരവസ്ഥ! അതു പരിഹരിച്ച്, വിഷയത്തിന്റെ ഗൗരവം പൂര്‍ണമായി ഉള്‍ക്കൊണ്ട് ശക്തമായ നിയമനടപടികള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ ചങ്കൂറ്റംകാണിച്ചേ പറ്റൂ.
ഇനി പറയൂ, ഏതാണു തെറ്റ്.
ഇതൊക്കെ വിളിച്ചു പറയുന്നതാണോ അതോ, ഒളിച്ചു വയ്ക്കുന്നതോ?
അഭിവന്ദ്യപിതാക്കന്മാരേ, സാംസ്കാരിക നായകന്മാരേ, ഈ നാട് രക്ഷപ്പെടണമെങ്കിൽ നിങ്ങൾ ശബ്ദമുയർത്തിയേ പറ്റൂ.
(ഇതിലെ ചില കണക്കുകൾക്ക് കെസിബിസി നവംബർ 2020 പ്രസിദ്ധീകരിച്ച നാർകോ ടെററിസം കേരളത്തിൽ ലേഖനത്തോട് കടപ്പാട്)
ഫാ. സൈമൺ വർഗീസ് പഴന്പിള്ളിൽ സിഎംഐ