അടവു നയരേഖയില്‍ സിപിഎം യെച്ചൂരിയുടെ സമാന്തര വാദങ്ങളും ചേര്‍ത്തു
Tuesday, December 23, 2014 12:28 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്ര നേതൃത്വത്തിനിടയില്‍ രൂക്ഷ ഭിന്നതയ്ക്കു വഴിതെളിച്ച രാഷ്ട്രീയ അടവുനയ രേഖയിലുള്ള ചര്‍ച്ച സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പൂര്‍ത്തിയായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മുതിര്‍ന്ന നേതാവ് സീതാ റാം യെച്ചൂരിയും തമ്മില്‍ ഭിന്നതയ്ക്കു വഴി തെളിച്ച രേഖയില്‍ യെച്ചൂരി നിര്‍ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ രേഖയ്ക്കു പോളിറ്റ് ബ്യൂറോ യോഗം അംഗീകാരം നല്‍കി. പുതുക്കിയ രേഖ ജനുവരി 19 മുതല്‍ ഹൈദരാബാദില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കും.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ അവലോകന രേഖയ്ക്കെതിരെ കഴിഞ്ഞ കേന്ദ്രകമ്മിറ്റിയിലാണു യെച്ചൂരി വിയോജനക്കുറിപ്പ് അവതരിപ്പിച്ചത്. ഇതിനു തുടര്‍ച്ചായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്ര കമ്മിറ്റി അവലോകന രേഖ മടക്കി അയച്ചതിനെ തുടര്‍ന്നാണു വീണ്ടും പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചക്കെത്തിയത്.


രേഖയില്‍ തിരുത്തല്‍ വരുത്തേണ്ട ഏഴു കാര്യങ്ങളില്‍ കേന്ദ്ര കമ്മിറ്റി പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു. ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയത് ഉള്‍പ്പെടെ 25 വര്‍ഷത്തെ രാഷ്ട്രീയ അടവു നയങ്ങള്‍ തെറ്റായിപ്പോയെന്നാിയിരുന്നു കാരാട്ടിന്റെ അവലോകന രേഖയുടെ സാരാംശം. എന്നാല്‍, മതേതര പാര്‍ട്ടികളുമായി സഖ്യമാകാമെന്ന നയമല്ല, അതു നടപ്പാക്കിയതില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ നേതൃത്വത്തിനു പറ്റിയ പാളിച്ചയാണു പാര്‍ട്ടിയെ തളര്‍ത്തിയതെന്നായിരുന്നു യച്ചൂരിയുടെ വിയോജനക്കുറിപ്പ്. അവലോകന രേഖയിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം വിജയവാഡയില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വെക്കേണ്ട രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യുകയാണു പോളിറ്റ് ബ്യൂറോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.