പ്രവാസി ഭാരതീയ സമ്മേളനം: നോണ്‍ വെജിറ്റേറിയന്‍ ലഭിക്കില്ല
Tuesday, December 23, 2014 12:24 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ നിന്ന് അടുത്ത പ്രവാസി ഭാരതീയ സമ്മേളനത്തിനു എത്തുന്ന പ്രതിനിധികള്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ലഭിക്കില്ല. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ജനുവരി ഏഴു മുതല്‍ ഒമ്പതു വരെ നടക്കുന്ന ആഗോള പ്രവാസി സമ്മേളനത്തില്‍ എല്ലാ ദിവസവും പൂര്‍ണമായും സസ്യാഹാരം മാത്രം നല്‍കാനാണു സംഘാടകരുടെ തീരുമാനം. മദ്യനിരോധനം നിലവിലുള്ളതിനാല്‍ അത്താഴവിരുന്നില്‍ പതിവുളള മദ്യവിതരണവും ഉണ്ടാകില്ല.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുക്കുന്ന പ്രവാസി സമ്മേളനത്തെക്കുറിച്ചു വിശദീകരിക്കാന്‍ ഇന്നലെ വിദേശ, പ്രവാസികാര്യ മന്ത്രി സുഷമ സ്വരാജ് വിളിച്ച പത്രസമ്മേളനത്തിലാകട്ടെ പതിവുള്ള പത്രക്കുറിപ്പു പോലും ഉണ്ടായില്ല. സുഷമയോടൊപ്പം ഉണ്ടായിരുന്ന ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ പ്രസംഗം ഹിന്ദിയില്‍ മാത്രം അച്ചടിച്ചു വിതരണം ചെയ്തിരുന്നു. അടുത്ത പിബിഡി സമ്മേളനത്തില്‍ മിക്ക ചര്‍ച്ചകളും ഉദ്ഘാടന, സമാപന സമ്മേളനങ്ങളും പ്രധാനമായും ഹിന്ദിയില്‍ നടത്താനാണു നീക്കം.


വ്യവസായികളുടെ സംഘടനയായ ഫിക്കിയുമായി സഹകരിച്ചു നടത്തുന്ന പ്രവാസി സമ്മേളനത്തിന്റെ നടത്തിപ്പു മുതല്‍ ഈ വര്‍ഷത്തെ പ്രവാസി സമ്മാന്‍ ജേതാക്കളെ നിശ്ചയിക്കുന്നതില്‍ വരെ സംഘപരിവാറിന്റെ സാന്നിധ്യം സജീവമാണ്. പ്രവാസി സമ്മാന്‍ നിശ്ചയിക്കാനുള്ള സമിതിയില്‍ സംഘപരിവാര്‍ ബന്ധമുള്ള പ്രമുഖരെയാണ് തിരുകികയറ്റിയിരിക്കുന്നത്. രത്തന്‍ ടാറ്റ മുതല്‍ ഏതാനും പ്രമുഖരെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്െടങ്കിലും അവാര്‍ഡുകള്‍ നിശ്ചയിക്കാന്‍ ഇന്നലെ നടന്ന യോഗത്തില്‍ അധ്യക്ഷനായ ഉപരാഷ്ട്രപതിക്കു പുറമേ പങ്കെടുത്ത പലര്‍ക്കും സംഘപരിവാര്‍ ബന്ധമുള്ളവരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.