എസ്എന്‍ഡിപി- ബിജെപി സഖ്യത്തെ ശക്തമായി നേരിടാന്‍ യുഡിഎഫ്
എസ്എന്‍ഡിപി- ബിജെപി സഖ്യത്തെ  ശക്തമായി നേരിടാന്‍ യുഡിഎഫ്
Thursday, November 26, 2015 12:18 AM IST
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റ യാത്ര വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ഇടയാക്കുമെന്നു വിലയിരുത്തിയ യുഡിഎഫ് ഇതിനെതിരേ ശക്തമായ പ്രചാരണം നടത്താന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ മതേതരത്വ സ്വഭാവത്തിനു ഭീഷണി ഉയര്‍ത്തി വര്‍ഗീയ ധ്രുവീകരണം നടത്താനാണ് ബിജെപി- എസ്എന്‍ഡിപി സഖ്യം ശ്രമിക്കുന്നതെന്നു യുഡിഎഫ് യോഗം വിശദീകരിച്ചുകൊണ്ട് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.

സംസ്ഥാനത്തു വര്‍ഗീയത വര്‍ധിപ്പിച്ച് ജനങ്ങളെ മതത്തിന്റെ പേരില്‍ പരസ്പരം പോരടിപ്പിക്കാനുള്ള ശ്രമമാണു നടത്തുന്നത്. ഇതിനെതിരേ യുഡിഎഫ് ശക്തമായ പ്രചാരണം നടത്തും. ഈ യാത്രയില്‍ നിന്നു പിന്തിരിയാന്‍ മതേതര വിശ്വാസികളായ ശ്രീനാരായണീയര്‍ തന്നെ വെള്ളാപ്പള്ളിയോട് ആവശ്യപ്പെടണം. ആര്‍എസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ അജന്‍ഡകള്‍ നടപ്പാക്കാനാണ് ഇപ്പോള്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ വര്‍ഗീയതയിലേക്കും അപകടത്തിലേക്കുമാണ് നീങ്ങുന്നത്. ഇതിനെതിരേ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ജനുവരി നാലിന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന ജാഥയ്ക്ക് യുഡിഎഫ് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പരമാവധി കേന്ദ്രങ്ങളില്‍ യുഡിഎഫ് നേതാക്കള്‍ ജാഥയെ അഭിസംബോധന ചെയ്യും.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മില്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി ഡിസംബര്‍ ഏഴ്, എട്ട് തീയികളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് 15 ന് യുഡിഎഫ് യോഗം ചേരും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാണു വരുന്ന യുഡിഎഫ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ സാധിച്ചില്ല. എന്നാല്‍, യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ട് ശതമാനത്തില്‍ വലിയ വ്യത്യാസം ഇല്ല. 2010-ല്‍ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വ്യക്തമായ മേധാവിത്വം ലഭിച്ചത്.


തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ യാതൊരുവിധത്തിലും സ്വാധീനിക്കില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ആരു നയിക്കും എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒന്നും ചര്‍ച്ചയില്‍ വന്നിട്ടില്ല. നേതൃമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടത്.

സമത്വമുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട കെ. എം മാണിയുടെ പ്രസ്താവന വളച്ചൊടിച്ചാണ് മാധ്യമങ്ങള്‍ നല്‍കിയത്. തുല്യനീതി എന്ന ആശയത്തോട് ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ തുല്യനീതിയെന്ന് പുറത്തു പറയുകയും ഉള്ളില്‍ വര്‍ഗീയത വളര്‍ത്താനുമാണ് വെള്ളാപ്പള്ളിയുടെ ശ്രമം. വെള്ളാപ്പള്ളിക്കെതിരെ പ്രതികരിക്കാന്‍ യുഡിഎഫ് വൈകിയോയെന്ന ചോദ്യത്തിന്, വെള്ളാപ്പള്ളി മുന്നോട്ടുപോകാന്‍ തീരുമാനിച്ച സ്ഥിതിക്ക് കൈയ്യും കെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു തങ്കച്ചന്റെ പ്രതികരണം.

കേരളത്തില്‍ സിപിഎമ്മും കേന്ദ്രത്തില്‍ ബിജെപിയുമാണ് കോണ്‍ഗ്രസിന്റെ ശത്രുവെന്നും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.