ഇന്ത്യൻ സോഫ്റ്റ് വെയർ എൻജിനിയർ വെടിയേറ്റു മരിച്ചു
Tuesday, February 14, 2017 5:50 AM IST
മിൽപിറ്റാസ് (കലിഫോർണിയ): ഇന്ത്യൻ അമേരിക്കൻ സോഫ്റ്റ് വെയർ എൻജിനിയർ വെടിയേറ്റു മരിച്ചു. തെലുങ്കാനയിൽ നിന്നുള്ള വംഷി ചന്ദർ റെഡ്ഡി എന്ന ഇരുപത്താറുകാരനാണ് ഫെബ്രുവരി 10ന് കലിഫോർണിയ മമിഡല അപ്പാർട്ട്മെന്‍റിലെ പാർക്കിംഗ് ലോട്ടിൽ വെടിയേറ്റു മരിച്ചത്.

വാഹനമോഷണത്തെ കുറിച്ച് സന്ദേശം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് മരിച്ചു കിടക്കുന്ന ചന്ദർ റെഡ്ഡിയുടെ മൃതദേഹം കണ്ടെടുത്തത്. വാഹനം തട്ടിയെടുത്ത ആൾ അതിവേഗം ഓടിച്ചു പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട് കാറ് പോസ്റ്റിൽ ഇടിച്ചു നിൽകുകയായിരുന്നു. ഇയാളെ പിന്തുടർന്ന് പോലീസ് കാറിൽ നിന്നും പ്രതിയെ പിടികൂടി. അപ്പാർട്ട്മെന്‍റിലേക്ക് പ്രവേശിച്ച രണ്ട് സ്ത്രീകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് കാറുമായി ഇയാൾ കടന്നുകളഞ്ഞത്. മയക്കുമരുന്നിനടിമയായ ഇയാളാണ് റെഡ്ഡിയെ വെടിവച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

2013 ലാണ് ചന്ദർ റെഡ്ഡി ബിരുദാനന്തര ബിരുദത്തിനായി തെലുങ്കാനയിൽ നിന്നും സിലിക്കൻ വാലി യൂണിവേഴ്സിറ്റിയിൽ എത്തിയത്. പഠനം പൂർത്തിയാക്കിയതിനുശേഷം സോഫ്റ്റ് വെയർ ഫീൽഡിൽ ജോലി അന്വേഷിക്കുന്നതിനിടയിലായിരുന്നു മരണം.

ഇന്ത്യയിലേക്ക് മടങ്ങിപോകുന്നതിന് മുന്പ് റെഡ്ഡി കണ്‍വീനിയന്‍റ് സ്റ്റോറിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നു. സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുന്പ് മകനുമായി സംസാരിച്ച പിതാവ്. സജ്ജീവ് റെഡ്ഡി ഇന്ത്യയിലേക്ക് വരുന്ന വിവരം പറഞ്ഞിരുന്നതായി അറിയിച്ചു.

സംഭവത്തെകുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ