അനധികൃത കുടിയേറ്റക്കാരെ തിരച്ചയയ്ക്കുന്നത് പ്രതിരോധിക്കും
Thursday, November 17, 2016 6:28 AM IST
ന്യൂയോർക്ക്: അമേരിക്കയിൽ മതിയായ യാത്ര രേഖകളില്ലാതെ കുടിയേറിയവരെ തിരിച്ചയ്ക്കുന്നതിനുളള നടപടികൾ പ്രതിരോധിക്കുമെന്ന് ഡെമോക്രാറ്റിക്ക് ഗവർണർമാരും മേയർമാരും സൂചന നൽകി. ജനുവരിയിൽ അധികാരമേറ്റെടുക്കുന്ന ഡോണൾഡ് ട്രംപിന്റെ പ്രഥമ അജണ്ട ഇല്ലീഗൽ ഇമ്മിഗ്രേഷൻസിനെ തിരിച്ചയ്ക്കുക എന്നതാണ്. നിയുക്‌ത പ്രസിഡന്റ് ഈ വിഷയത്തിൽ അടിയന്തര നടപടികൾ എടുക്കുമെന്ന ആശങ്കയാണ് ഡെമോക്രാറ്റുകളെ അങ്കലാപ്പിലാക്കിയിരിക്കുന്നത്. നികുതിദായകരുടെ പണം ചിലവഴിച്ചു. അനധികൃതമായി കുടിയേറി, അമേരിക്കയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരേയും മയക്കു മരുന്നു കച്ചവടം നടത്തുന്നവരേയും ഗാങ്ങ് മെമ്പർമാരേയും തീറ്റി പോറ്റുവാൻ തയാറല്ല എന്നു തിരഞ്ഞെടുപ്പ് സമയത്തു തന്നെ ട്രംപ് വ്യക്‌തമാക്കിയിരുന്നതാണ്. ഈ വാഗ്ദാനമാണ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തിന് സാഹചര്യമൊരുക്കിയ പ്രധാന കാരണങ്ങളിൽ ഒന്ന്.

അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുവാൻ ശ്രമിക്കുന്ന സിറ്റികൾക്കുളള ഫെഡറൽ സഹായം നിർത്തലാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപ് വിജയിച്ചതോടെ ഷിക്കാഗോ, ന്യുയോർക്ക്, സിയാറ്റിൻ, സാൻഫ്രാൻസിസ്ക്കോ, ഫിലഡൽഫിയ, മിനിയാപ്പോളിസ് തുടങ്ങിയ സിറ്റികളിലെ മേയർമാർ സംയുക്‌തമായി ട്രംപിന്റെ നടപടികളെ എതിർക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 1.9 മില്യൺ അനധികൃത കുടിയേറ്റക്കാർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ