പോൾ റയാൻ വീണ്ടും സ്പീക്കർ
Wednesday, November 16, 2016 6:27 AM IST
വാഷിംഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രകടമായ അനൈക്യത്തിനു വിരാമമിട്ടുകൊണ്ട് ഹൗസ് സ്പീക്കറായി വിസ് കോൺസിൽ നിന്നുളള പ്രതിനിധി പോൾ റയാനെ വീണ്ടും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. യുഎസ് ഹൗസിൽ 218 പേരുടെ ഭൂരിപക്ഷമുളള റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്പീക്കർ സ്‌ഥാനാർഥി പോൾ റയാന്റെ തെരഞ്ഞെടുപ്പ് ജനുവരിയിൽ ചേരുന്ന പ്രഥമ സമ്മേളനത്തിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടേണ്ടതുണ്ട്.

നിയുക്‌ത പ്രസിഡന്റ് ട്രംപുമായി തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ നിരന്തര ആശയ സംഘടനത്തിൽ ഏർപ്പെട്ട റയാൻ തെരഞ്ഞെടുപ്പിനു ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് ട്രംപിനെ പാർട്ടിയുടെ ഐക്യം കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എൻഡോഴ്സ് ചെയ്യുവാൻ തീരുമാനിച്ചത്.

നവംബർ 15ന് നടന്ന യോഗത്തിൽ പോൾ റയാനെ ട്രംപ് എതിർക്കുമോ എന്ന ആശങ്കയിലായിരുന്നു അംഗങ്ങൾ. എന്നാൽ ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും പിന്തുണച്ചതോടെ റയാൻ ഐക്യകണ്ഠേനെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയിൽ അടുത്ത പ്രസിഡന്റ് സ്‌ഥാനാർഥിയാകാൻ വരെ സാധ്യതയുളള പോൾ റയാൻ ഡെമോക്രാറ്റിക് പാർട്ടിക്ക് അനഭിമതനാണ്. ജനുവരിയിൽ നടക്കുന്ന യുഎസ് ഹൗസ് മെംബർമാരുടെ സമ്മേളനത്തിൽ റയാനെതിരെ ഡെമോക്രാറ്റിക് പാർട്ടി ശക്‌തമായ നിലപാടുകൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നൂറ്റിപതിനാലാമത് യുഎസ് സെനറ്റിൽ റിപ്പബ്ലിക്കൻ (54), ഡെമോക്രാറ്റ്(44), രണ്ട് സ്വനന്ത്രർ ഉൾപ്പെടെ നൂറുപേരും യുഎസ് കോൺഗ്രസിൽ റിപ്പബ്ലിക്ക് (247) ഡെമോക്രാറ്റ് (188) ഉൾപ്പെടെ 435 അംഗങ്ങളുമാണുള്ളത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ