പ്രവാസി വകുപ്പ് ലയനം: പ്രതിഷേധവുമായി ഫൊക്കാന
Wednesday, January 13, 2016 8:59 AM IST
ന്യൂയോര്‍ക്ക്: കേരള സര്‍ക്കാരിന്റെയും പ്രവാസി സമൂഹത്തിന്റെയും എതിര്‍പ്പ് അവഗണിച്ച് പ്രവാസികാര്യ വകുപ്പ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രവാസിസമൂഹത്തോടുള്ള അവഗണന ആണെന്നു ഫൊക്കാന നേതൃത്വം.

പ്രവാസി ഭാരതീയ ദിവസ് രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൂടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ലാത്ത സ്ഥിതിക്ക് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് രാജ്യത്തിനു മുതല്‍കൂട്ടുന്ന പ്രവാസികളെ അവഹേളിക്കാന്‍ തന്നെയാണു കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പ്രവാസി വകുപ്പ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചതില്‍ ആര്‍ക്കും ആശങ്ക വേണ്െടന്നും ഇന്ത്യയുടെ അഭിമാനമായ പ്രവാസിസമൂഹത്തിന്റെ ക്ഷേമകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും മന്ത്രി സുഷമാ സ്വരാജിന്റെ വാക്കുകള്‍ ആത്മാര്‍ഥതയുടെ കണിക പോലുമില്ലാത്തതാണെന്നു ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ പറഞ്ഞു.

വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തുവര്‍ഷം മുമ്പ് ഒന്നാം യുപിഎ സര്‍ക്കാര്‍ ആവിഷ്കരിച്ചതാണു പ്രവാസി കാര്യ വകുപ്പ്. സര്‍ക്കാരിന്റെ 'മിനിമം ഗവണ്‍മെന്റ് മാക്സിമം ഗവേണന്‍സ്' എന്ന തത്വപ്രകാരമാണ് ഇത്തരമൊരു നടപടിയെന്നാണു പ്രവാസി ദ്രോഹത്തിനു കാരണമായി മന്ത്രി സുഷമ സ്വരാജ് നിരത്തുന്നത്. വീണ്ടും വിദേശകാര്യ വകുപ്പിലെ ഏതെങ്കിലും ജോയിന്റ് സെക്രട്ടറിയുടെ മേശയില്‍ ഒതുങ്ങുന്ന ഫയലായി പ്രവാസികാര്യ വകുപ്പ് ചുരുങ്ങിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പ്രവാസികളില്‍ ഭൂരിപക്ഷവും മലയാളികളാണ്. 2.4 ദശലക്ഷം പ്രവാസി മലയാളികള്‍ ഇന്ത്യയുടെ സാമ്പത്തിക ഉന്നമനത്തിനായി അവരുടെ അധ്വാനത്തിന്റെ വിയര്‍പ്പ് ഒഴുക്കിക്കൊണ്ടിരിക്കുന്നു. ഇതിനെ എല്ലാം അവഗണിച്ചുകൊണ്ടാണ് ഇത്തരമൊരു നടപടിക്കു കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഇതിനെക്കുറിച്ച് സര്‍ക്കാര്‍ ഒരു പുനര്‍ വിചിന്തനം നടത്തണമെന്ന് ഫൊക്കാന സെക്രട്ടറി വിനോദ് കെയാര്‍ക്കെ, ട്രഷറാര്‍ ജോയ് ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍