കൌണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി; മേയറും മെമ്പറും ആശുപത്രിയില്‍
Wednesday, December 16, 2015 7:47 AM IST
ബിര്‍മിംഗ്ഹാം (അലബാമ): ബിര്‍മിംഗ്ഹാം സിറ്റി കൌണ്‍സില്‍ യോഗം നടക്കുന്നതിനിടയില്‍ ഉണ്ടായ വാക്കേറ്റം കൈയാങ്കളിയില്‍ എത്തിയതിനെത്തുടര്‍ന്നു പരിക്കേറ്റ മേയറേയും, കൌണ്‍സില്‍ അംഗത്തേയും പരിക്കുകളോടെ ആശുപത്രയില്‍ പ്രവേശിപ്പിച്ചതായി പോലീസ് ചീഫ് എ.സി. റോപ്പര്‍ പറഞ്ഞു.

മേയറുടെ ചേംബറിനു സമീപമുള്ള മുറിയില്‍ മേയര്‍ വില്യം ബെല്ലും, കൌണ്‍സില്‍ അംഗം മാര്‍ക്കസ് ലങ്ങിയും തമ്മില്‍ ചില വിഷയങ്ങളിലുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയില്‍ അവസാനിച്ചതെന്നും, ആരാണ് സംഘര്‍ഷത്തിന് ഉത്തരവാദിയെന്ന് പറയാനാവില്ലെന്നും പോലീസ് വെളിപ്പെടുത്തി.

മേയറാണ് കൌണ്‍സില്‍ മെമ്പറെ മര്‍ദിച്ചതെന്നു കൌണ്‍സില്‍ പ്രസിഡന്റ് ജോനാഥന്‍ ഓസ്റിന്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

അലബാമയിലെ ഏറ്റവും വലിയ സിറ്റിയായ ബിര്‍മിംഗ്ഹാമില്‍ നടന്ന സംഭവത്തിനു പുറകില്‍ മേയറും അംഗവും തമ്മിലുള്ള അധികാരവടംവലിയാണിതെന്ന് കൌണ്‍സില്‍ വനിതാ മെമ്പര്‍ കിം ഫെര്‍ട്ടി അഭിപ്രായപ്പെട്ടു. 66-കാരനായ വില്യം ബെല്‍ 2010-ലാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 2013-ല്‍ കൌണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ക്കസ് നിരവധി കമ്പനികളില്‍ എക്സിക്യൂട്ടീവായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ സിറ്റി എക്കണോമിക് ഡവലപ്മെന്റ്, ബജറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍