ഇന്ത്യയിലെ ക്ഷയരോഗ പ്രതിരോധത്തിന് അമേരിക്ക ചെലവഴിച്ചത് നൂറു മില്യണ്‍ ഡോളര്‍
Wednesday, November 25, 2015 8:03 AM IST
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ ക്ഷയരോഗം പ്രതിരോധിക്കുന്നതിനായി അമേരിക്ക കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ നൂറു മില്യണ്‍ ഡോളര്‍ ചെലവഴിച്ചതായി യുണൈറ്റഡ് സ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് അധികൃതര്‍ വെളിപ്പെടുത്തി.

15 മില്യണ്‍ ഇന്ത്യക്കാരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ക്ഷയരോഗം തടയുന്നതിന് ഇന്ത്യ ഗവണ്‍മെന്റിന്റെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയെങ്കിലും ഇന്ത്യയിലെ മരണസംഖ്യ ഉയര്‍ത്തുന്ന ഏറ്റവും വലിയ രോഗമായി ഇന്നും ക്ഷയരോഗം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തില്‍ ക്ഷയരോഗത്തിന്റെ ഭീഷണി നേരിടുന്ന ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. 2.2 മില്യണ്‍ ജനങ്ങളാണു രോഗത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നത്. 2,20,000 പേരാണു രോഗം മൂലം മരിക്കുന്നത്.

അമേരിക്കയിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, യുഎസ് യൂണിവേഴ്സിറ്റികള്‍ ഇന്ത്യയിലെ വിവിധ മുനിസിപ്പാലിറ്റികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് ഇന്ത്യയിലെ ക്ഷയരോഗ നിര്‍മാര്‍ജനത്തിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനു സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി വരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍