മാതാപിതാക്കളോടൊപ്പം കുട്ടികളും ആരാധനയില്‍ പങ്കെടുക്കേണ്ടത് അനിവാര്യം: റവ. ജോസഫ് ബര്‍ണബാസ്
Monday, November 2, 2015 7:34 AM IST
ഡാളസ്: മാതാപിതാക്കളോടൊപ്പം കുട്ടികളും ആരാധനയില്‍ പങ്കെടുക്കുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് മാര്‍ത്തോമാ സഭ സിംഗപ്പൂര്‍ -മലേഷ്യ ഭദ്രാസനാധിപന്‍ റവ. ജോസഫ് മാര്‍ ബര്‍ണബാസ് ഉദ്ബോധിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ ഈ പാരമ്പര്യത്തെ തച്ചുടക്കുന്ന പ്രവര്‍ത്തനങ്ങളാണു ക്രിസ്തീയ സഭകളില്‍ പ്രത്യേകിച്ച് മാര്‍ത്തോമ സഭയില്‍ പ്രകടമായികൊണ്ടിരിക്കുന്നതെന്നു ബര്‍ണബാസ് തിരുമേനി ചൂണ്ടിക്കാട്ടി.

അഖിലലോക സണ്‍ഡേ സ് കൂള്‍ ദിനവും ഫാമിലി സണ്‍ഡേയും സംയുക്തമായി ആഘോഷിക്കുമ്പോള്‍ ഒരു പുനര്‍ചിന്തനം ഈ വിഷയത്തില്‍ ഉണ്ടാകണമെന്നു റവ. ജോസഫ് മാര്‍ ബര്‍ണബാസ് പറഞ്ഞു. മാതാപിതാക്കളും കുട്ടികളും തമ്മിലുളള ബന്ധം സുദൃഢമാക്കണമെങ്കില്‍ പരസ്പരം ബഹുമാനവും വിശ്വാസവും ആര്‍ജിക്കേണ്ടിയിരിക്കുന്നു. ഇതിനനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടത് കുടുംബങ്ങളില്‍നിന്നു തന്നെയാണ്. നാം ചോദിക്കാതെ ലഭിക്കുന്ന ദൈവിക ദാനമാണു കുട്ടികള്‍. ജനനം മുതല്‍ വളര്‍ച്ചയുടെ ഒരോ പടവുകള്‍ താണ്ടുമ്പോഴും അവരോടുളള സമീപനത്തില്‍ കാലാനുസൃത മാറ്റങ്ങള്‍ ഉള്‍കൊളളുവാന്‍ മാതാപിതാക്കള്‍ക്കു കഴിയണം ഇവിടെയാണ് ഒരു അനുഗ്രഹീത കുടുംബം രൂപംപ്രാപിക്കുന്നതെന്നും റവ. ജോസഫ് മാര്‍ ബര്‍ണബാസ് ചൂണ്ടിക്കാട്ടി.

ഡാളസ് സെന്റ് പോള്‍സ് ഇടവകയില്‍ അഖിലലോക സണ്‍ഡേസ്കൂള്‍ ദിനവും ഫാമിലി സണ്‍ ഡേയും സംയുക്തമായി സംഘടിപ്പിക്കപ്പെട്ട നവംബര്‍ ഒന്നിനു ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബന മധ്യേ ധ്യാനപ്രസംഗം നടത്തുകയായിരുന്നു ബര്‍ണബാസ് എപ്പിസ്കോപ്പ.

സെന്റ് പോള്‍സ് ഇടവക ആദ്യമായി സന്ദര്‍ശിക്കുന്ന ബര്‍ണബാസ് തിരുമേനിക്കു സണ്‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികളും ഇടവകജനങ്ങളും വികാരി ഉള്‍പ്പെടെയുളള ചുമതലക്കാരും ചേര്‍ന്നു ഊഷ്മള സ്വീകരണം നല്‍കി. വികാരി ഷൈജു പി. ജോണ്‍ സ്വാഗതവും, ഇടവക സെക്രട്ടറി ജെഫ് തോമസും നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍