അമേരിക്കന്‍ പ്രസിഡന്റ് പ്രൈമറി തെരഞ്ഞെടുപ്പ്: ഒരു സ്ഥാനാര്‍ഥി കൂടി പിന്മാറി
Saturday, October 24, 2015 8:28 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി മത്സര രംഗത്തുണ്ടായിരുന്ന ഒരു സ്ഥാനാര്‍ഥി കൂടി പിന്മാറി. മുന്‍ റോഡ് ഐലന്റ് ഗവര്‍ണറും യുഎസ് സെനറ്ററുമായ ലിങ്കണ്‍ ചഫി മത്സരത്തില്‍ നിന്നും പിന്മാറുകയാണെന്ന് ഔദ്യാഗികമായി പ്രഖ്യാപിച്ചു. ഇതോടെ ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളുടെ എണ്ണം നാലായി ചുരുങ്ങി.

ഹില്ലരി ക്ളിന്റന്‍, ബെര്‍മി സാന്റോഴ്സ്, മാര്‍ട്ടിന്‍ ഒ മേയ്ലി, ലോറന്‍സ് ലെസി എന്നിവരാണ് നിലവില്‍ മത്സരരംഗത്തുള്ളത്. ജിം വെബ് നേരത്തെ മത്സര രംഗത്തു നിന്നും പിന്മാറിയിരുന്നു. വൈസ് പ്രസിഡന്റ് ജൊ ബൈഡന്‍, സെനറ്റര്‍ എലിസബത്ത് വാറന്‍ എന്നിവരുടെ പേരും പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും രണ്ടു പേരും നാമ നിര്‍ദ്ദേശ പത്രിക പോലും നല്‍കാതെ പിന്‍വാങ്ങുകയായിരുന്നു.

ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ത്രികോണ മത്സരത്തിനുവേദി ഒരുങ്ങുകയാണ്. ഹില്ലരിയും ബെര്‍ണി സാന്റേഴ്സുമായിരിക്കും അവസാന രണ്ടു പേരില്‍ സ്ഥാനം പിടിക്കുക. മുന്‍ മേരിലാന്റ് ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഒ മെയ്ലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ 17 പേര്‍ മത്സരത്തിനിറങ്ങിയെങ്കിലും മുന്‍ ടെക്സസ് ഗവര്‍ണര്‍ റിക് പെറിയും വിസ് കോണ്‍സില്‍ ഗവര്‍ണര്‍ സ്കോട്ട് വാക്കറും പിന്മാറി. ഡൊണാള്‍ഡ് ട്രമ്പും മൈക്ക് ഹക്കബിയും റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ മുന്നിട്ടു നില്‍ക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍