വഴികാട്ടിയായ മാര്‍ത്തോമാശ്ശീഹായെ അനുകരിക്കുക: റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത്
Thursday, July 9, 2015 4:59 AM IST
ഷിക്കാഗോ: നടക്കേണ്ട വഴികളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാതെ അലയുന്നവര്‍ക്കും ശരിയായ വഴിയില്‍നിന്ന് വ്യതിചലിപ്പിക്കാനായി ശ്രമിക്കുന്നവരുടെ പ്രലോഭനങ്ങള്‍ക്ക് അടിപ്പെടാതെ സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനാഗ്രഹിക്കുന്നവര്‍ക്കും മാര്‍ത്തോമാ ശ്ശീഹായുടെ ജീവിതം വലിയ മാതൃകയും പ്രചോദനവുമാണെണു ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് പ്രസ്താവിച്ചു. ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധകുര്‍ബാന മധ്യേ നടത്തിയ വചനസന്ദേശത്തിലൂടെ ഈശോമിശിഹായും തോമാശ്ശീഹായും തമ്മിലുള്ള ഗുരുശിഷ്യ ബന്ധത്തിന്റെ ആഴങ്ങളെ തൊട്ടുണര്‍ത്തി, ശ്ശീഹായിലൂടെ ദൈവം മാനവകുലത്തിനു കാണിച്ചുകൊടുത്ത വഴിയുടെ വ്യത്യസ്ത തലങ്ങളിലേക്കു വിശ്വാസികളുടെ ശ്രദ്ധയെ അദ്ദേഹം ക്ഷണിച്ചു.

മാര്‍ത്തോമാശ്ശീഹായുടെ അപരനാമമായ 'ദിദിമോസ്' എന്ന വാക്കിന്റെ അര്‍ഥം 'ഇരട്ടപിറന്നവന്‍' എന്നാണ്. തോമാശ്ശീഹായും ഈശോമിശിഹായും മുഖസാദൃശ്യംകൊണ്ട് ഇരട്ട സഹോദരന്മാരെപ്പോലെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. തിരിച്ചറിയാന്‍ പറ്റാത്ത സാദൃശ്യം അവര്‍ തമ്മിലുണ്ടായിരുന്നു.
ഒരു യഥാര്‍ഥ ശിഷ്യന്റെ മുഖത്ത് നോക്കിയാല്‍ ഗുരുവിന്റെ മുഖം ദര്‍ശിക്കാന്‍ സാധിക്കണം. ഗുരുവിനോടുള്ള സാദൃശ്യം മുഖത്ത് മാത്രമല്ല ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച വ്യക്തിയാണ് വിശുദ്ധ തോമാശ്ശീഹാ. ഗുരുവായ മിശിഹായുടെ ജീവിതത്തിന്റെ പകര്‍പ്പായിരുന്നു തോമായുടെ ജീവിതം. കുരിശില്‍ മരിക്കാനായി ജറുസലേമിലേക്കു പോകുന്ന ഈശോയുടെ പാത അതേപടി ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് തോമാ മറ്റ് ശിഷ്യന്മാരെ ഉത്ബോധിപ്പിച്ചു: 'നമുക്കും അവനോടുകൂടി മരിക്കാം'. (യോഹ 11: 16). യഥാര്‍ഥ ശിഷ്യത്വത്തിന്റെ വഴി രക്തസാക്ഷിത്വത്തിനുള്ള സന്നദ്ധതയാണ്. ഗുരുവിനുവേണ്ടി രക്തസാക്ഷിയാകാനുള്ള സന്നദ്ധത ഏറ്റവും ആദ്യമായി പ്രകടിപ്പിച്ചത് തോമസ് അപ്പസ്തോലനാണ്. ആദ്യത്തെ രക്തസാക്ഷിയായ എസ്തപ്പാനോസ് മുതല്‍ ഇറാക്കിലും സിറിയയിലും ഐഎസ് ഭീകരരുടെ കൊടുംക്രൂരതയ്ക്ക് ഇരയായി പിടഞ്ഞുമരിക്കുന്നവര്‍ വരെ തോമാശ്ശീഹായുടെ ആഹ്വാനം ജീവിതത്തില്‍ ഏറ്റുവാങ്ങിയവരാണ്.

ഒരു യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്റെ ജീവിതം സ്വര്‍ഗോന്മുഖമായിരിക്കണമെന്നു തോമാശ്ശീഹായുടെ ജീവിതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പിതാവിന്റെ ഭവനമായ സ്വര്‍ക്ഷത്തിലേക്ക് പോകുന്നതിനെക്കുറിച്ച് ഈശോ സംസാരിച്ചപ്പോള്‍, ആ ലക്ഷ്യത്തിലേക്കെത്താന്‍ തീവ്രമായി ആഗ്രഹിച്ച തോമാ ചോദിച്ചു: 'കര്‍ത്താവേ, നീ എവിടേക്ക് പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും'. (യോഹ 14:5). ശിഷ്യന്റെ ആത്മാര്‍ത്ഥമായ ഈ ചോദ്യത്തിനു മുന്നില്‍ ഗുരുതന്നെ വെളിപ്പെടുത്തി: 'വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല'. (യോഹ 14:6-7).

ഈശോ തന്നെക്കുറിച്ച് നടത്തിയ ഈ വെളിപ്പെടുത്തലിന്റെ തുടര്‍ച്ചയാണു തോമാശ്ശീഹായ്ക്ക് ഉത്ഥാനാനന്തരം നല്‍കിയ പ്രത്യക്ഷീകരണം. തന്റെ തുറക്കപ്പെട്ട പാര്‍ശ്വം കാണാന്‍ തോമായ്ക്ക് അവസരം നല്‍കിയപ്പോള്‍, ആ പാര്‍ശ്വത്തില്‍നിന്നും പൊട്ടിപ്പുറപ്പെട്ട പുതിയ വഴിയായ സഭയെയും, ആ വഴിയില്‍ നാഴികക്കല്ലുകളായി വര്‍ത്തിക്കുന്ന വിശുദ്ധ കൂദാശകളെയും പ്രത്യേകിച്ച്, വിശുദ്ധ കുര്‍ബാനയെയും മാമ്മോദീസായെയും മനസ്സിലാക്കാനുള്ള ക്ഷണമാണു ശ്ശീഹായ്ക്കു ലഭിച്ചത്. ഈശോയാകുന്ന വഴിയുടെ തുടര്‍ച്ചയാണു സഭ. സ്വര്‍ഗരാജ്യത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ യാത്രയില്‍ സഭയാകുന്ന വഴിയില്‍ പാദങ്ങള്‍ക്കു വെളിച്ചവും പാതയില്‍ പ്രകാശവുമായി ദൈവ വചനം ജ്വലിച്ചുനില്‍ക്കുന്നു; ആത്മീയ ഊര്‍ജമായി കൂദാശകള്‍ നിലകൊള്ളുന്നു. ഈ വഴിയെ നടക്കുന്നവര്‍ സത്യമായും സ്വര്‍ഗരാജ്യത്ത് എത്തിച്ചേരും.

തോമാശ്ശീഹാ അനുഭവിച്ചറിഞ്ഞ്, കാണിച്ചുതന്ന വഴിയെ നടക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് നമ്മള്‍. പക്ഷെ ക്രിസ്തുവില്‍നിന്നും അവിടുത്തെ തുടര്‍ച്ചയായ സഭയില്‍നിന്നും, വിശുദ്ധ കൂദാശകളില്‍നിന്നും ദൈവ വചനത്തില്‍നിന്നും നമ്മെ വ്യതിചലിപ്പിക്കുന്ന പ്രലോഭനങ്ങളും സാധ്യതകളും വഴിതെറ്റിക്കുന്ന വ്യക്തികളുടേയും, സാഹചര്യങ്ങളുടേയും രൂപത്തില്‍ നമുക്ക് ചുറ്റും പ്രബലമാണെന്ന കാര്യം നാം മറക്കുകയോ, അതിനെ നിസാരമായി കാണുകയോ ചെയ്യരുത്. പ്രലോഭനങ്ങള്‍ക്കും, തെറ്റിദ്ധാരണ പുലര്‍ത്തുന്ന അബദ്ധപ്രചാരണങ്ങള്‍ക്കുമിടയില്‍ ഇടറിപ്പോകാതിരിക്കണമെങ്കില്‍ തോമാശ്ശീഹായുടെ ജീവിതത്തില്‍ കാണുന്നതുപോലെ ഈശോയിലുള്ള വിശ്വാസത്തിന്റെ ദൃഢത നമ്മിലും ഉണ്ടാകണം. ശിഷ്യത്വത്തിന്റെ ഉറപ്പ് നെഞ്ചിനുള്ളിലെ വിശ്വാസത്തിന്റെ തീവ്രതയും, തീക്ഷണതയുമാണ്. തോമാശ്ശീഹാ ഏറ്റുപറഞ്ഞ വിശ്വാസത്തിന്റെ ഉറപ്പ് 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' (യോഹ 20:28). നമ്മുടെ ജീവിതത്തില്‍ എത്രമാത്രം ഉണ്ട് എന്ന് പരിശോധിക്കാനുള്ള അവസരമാണ് ദുക്റാന തിരുനാള്‍.


പത്രോസ് ശ്ശീഹായുടെ നേതൃത്വത്തില്‍ മറ്റു ശിഷ്യന്മാരോടൊപ്പം തിരിയുസ് കടല്‍ക്കരയില്‍ അത്ഭുതകരമായ മീന്‍പിടുത്തത്തില്‍ ഏര്‍പ്പെടുന്ന ശ്ശീഹാ ഈ സത്യമാണ് നമ്മെ അനുസ്മരിപ്പിക്കുന്നത്. നൂറ്റിഅമ്പത്തിമൂന്ന് മത്സ്യങ്ങള്‍ നിറഞ്ഞ വല സഭയെയാണ് പ്രതിനിധീകരിക്കുന്നത്. ആ വല സ്വര്‍ഗരാജ്യമാകുന്ന തീരത്ത് എത്തിക്കാന്‍ അപ്പസ്തോലന്മാരുടെ സമൂഹം അധ്വാനിക്കുമ്പോള്‍ അവരുടെ അധ്വാനത്തെ ഫലമണിയിക്കാന്‍ ശക്തിയും പ്രചോദനവുമായി ഈശോ അടുത്തുതന്നെയുണ്ട്- അപ്പവും മീനും അവര്‍ക്കായി തയാറാക്കിക്കൊണ്ട്. സഭയില്‍ ഓരോ ദിവസവും അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ മിശിഹായുടെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്നു. വിശുദ്ധ കുര്‍ബാനയില്‍നിന്നു ശക്തിയും ഊര്‍ജവും സംഭരിച്ചുകൊണ്ടാണ് സ്വര്‍ഗരാജ്യത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ യാത്ര നാം തുടരേണ്േടതും പൂര്‍ത്തീകരിക്കേണ്ടതും.

ഈശോയുടെ തുറക്കപ്പെട്ട പാര്‍ശ്വം കാണുവാനും വിശ്വസിക്കാനും ഭാഗ്യം ലഭിച്ച തോമാശ്ശീഹായുടെ മാധ്യസ്ഥത്തിലൂടെ നമ്മുടെ വിശ്വാസത്തിന്റെ കണ്ണുകള്‍ തുറക്കപ്പെടാനും, ക്രിസ്തുവാകുന്ന വഴിയുടെ തുടര്‍ച്ചയായ സഭയെയും വിശുദ്ധ കൂദാശകളെയും അറിയാനും സ്നേഹിക്കാനും ആ വഴിയിലൂടെ നടന്ന് സ്വര്‍ഗരാജ്യത്ത് എത്തിച്ചേരാനുമുള്ള വിശ്വാസത്തിന്റെ ഉറപ്പ് നമ്മുടെ ഹൃദയത്തില്‍ നിറയ്ക്കണമേ എന്ന് ദൈവത്തോടു പ്രാര്‍ഥിക്കാം. വിശുദ്ധ തോമാശ്ശീഹായുടെ നാമത്തില്‍ അമേരിക്കയില്‍ സ്ഥാപിതമായിരിക്കുന്ന സീറോ മലബാര്‍ രൂപതയെ ദൈവം ഭരമേല്പിച്ചിരിക്കുന്ന ദൌത്യം പൂര്‍ത്തികരിക്കാന്‍ ഇടയാകണമെങ്കില്‍ രൂപതാംഗങ്ങളെല്ലാവരും തോമസ് അപ്പസ്തോലന്റെ മഹനീയ മാതൃക അനുകരിക്കാനും വിശ്വാസത്തെ അമൂല്യനിധിയായി കണ്ടുകൊണ്ട് അതിനെ സംരക്ഷിക്കാനും, അതില്‍ ദൃഢത പ്രാപിക്കാനും, ഇളംതലമുറയെ അതില്‍ ആഴപ്പെടുത്തുവാനും തയാറാകണമെന്നു സെബാസ്റ്യനച്ചന്‍ ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം