നിറഞ്ഞ കുടുംബം മഹത്വമുള്ളത്: കാതോലിക്ക ബാവ
Tuesday, July 7, 2015 5:33 AM IST
ഫിലാഡല്‍ഫിയ: കുട്ടികളും മുതിര്‍ന്നവരും പേരക്കുട്ടികളും ഒക്കെ ആയിരുന്ന പഴയ വലിയ കുടുംബങ്ങളാണു നിറഞ്ഞിരുന്നതും, മഹത്വമുള്ളതുമെന്നും ബസേലിയോസ് മാര്‍തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പ്രസ്താവിച്ചു. അമേരിക്കന്‍ ഭദ്രാസനങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍, വിര്‍ജീനിയ തുടങ്ങിയ ഇടവകകളുടെ പള്ളി പ്രതിപുരുഷ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരിച്ചുകൊണ്ടിരിക്കുന്ന ചില സമൂഹങ്ങള്‍ ഉണ്ട്. ഒന്നും ഒരു മുറിയുമായി കുട്ടികള്‍ ഉണ്ടാവുമ്പോള്‍ ഒരു സമൂഹം തന്നെ അന്യംനിന്നു പോകുന്നു എന്നു മനസിലാക്കണം. ആധുനിക ജീവിതത്തിലെ ഒരു വലിയ വെല്ലുവിളിയാണു ഈ പ്രതിസന്ധി. പണ്ടു കൂട്ടുകുടുംബങ്ങളില്‍ മുട്ടിയും ഉരുമിയും മിനുക്കിയ ജീവിതമായിരുന്നു പുറത്തുവന്നിരുന്നത്. ഇന്ന് അതു നഷ്ടപ്പെട്ടു. മൂന്നാമത് ഒരു കുട്ടി ഉണ്ടായാല്‍ അതിനുവേണ്ട ചെലവുകള്‍ നാം സമുദായമായിത്തന്നെ ഏറ്റെടുക്കാന്‍ തയാറാകണം. ഒരു ചെറിയ നിക്ഷേപം ഈ മൂന്നാം കുട്ടി പിറക്കുമ്പോള്‍ത്തന്നെ സമുദായം ബാങ്കില്‍ നിക്ഷേപിച്ചാല്‍ കുട്ടിയുടെ വളര്‍ച്ചയില്‍ അതു സഹായകമാവുമെന്നും ബാവാ പറഞ്ഞു.

കാതോലിക്ക നിധിശേഖരണത്തില്‍ പങ്കെടുക്കുക വഴി ഓരോ വിശ്വാസിയും അവരുടെ അസ്ഥിത്വത്തിന്റെ അടയാളം പകര്‍ന്നെടുക്കയാണു ചെയുന്നത്. സമുദായത്തിന്റെ ഭാഗമായിതിതീരുന്നതോടുകൂടി ഒരു സാമൂഹിക അവബോധമാണ് ഉണ്ടാക്കപ്പെടുന്നത്. കാതോലിക്കയെയും മലങ്കര മെത്രാപ്പോലീത്തായെയും നിലനിര്‍ത്തുക വഴി സമുദായത്തിന്റെ സ്വാതന്ത്യ്രത്തിന്റെ മുദ്രയും അവബോധവും നിലനില്‍പ്പും ഒരുമയും ഉറപ്പാക്കുകയാണ്. നമുക്ക് ഭാഷാ സ്നേഹം നഷ്ടപ്പെടുന്നു. വ്യക്തിത്വ രൂപീകരണത്തിനു നമ്മുടെ സ്വന്തമായ മലയാള ഭാഷ നിലനില്‍ക്കേണ്ടത് ആവശ്യമാണ്. ഏത് രാജ്യത്തില്‍ പോയാലും, എത്ര വര്‍ഷം കഴിഞ്ഞാലും നാം അറിയപ്പെടുന്നത് ഇന്ത്യക്കാര്‍ തന്നെയായാണ്. അതിനാല്‍ നമ്മുടെ ഭാഷയും സംസ്കാരവും തലമുറകളിലൂടെ നിലനിര്‍ത്താന്‍ നാം പരിശ്രമിക്കണം. അല്പം ബുദ്ധികൂടിപ്പോയതിനാലാവണം നാം കലഹക്കാരായി പലപ്പോഴും കാണപ്പെടുന്നത്. വിദ്യാഭ്യാസവും ധനവും പ്രതാപവുമുള്ള സമൂഹമായതിനാലാവാം, വീട്ടുവീഴ്ചകള്‍ക്ക് തയാറാവാതെ കലഹിച്ചുകൊണ്ടിരിക്കുന്നതെന്നും ബാവാ പ്രസ്താവിച്ചു.

നോര്‍ത്ത് ഈസ്റ് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കളാവോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സമുദായ വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പ്രസംഗിച്ചു. ഭദ്രാസന സെക്രട്ടറി, ഫാ. എം.കെ. കുര്യാക്കോസ് നന്ദി പ്രകാശിപ്പിച്ചു. സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍ വൈദികര്‍, ഇടവക പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഫിലാഡല്‍ഫിയയിലെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വച്ചു ഉച്ചയ്ക്ക് യോഗം നടത്തപ്പെട്ടു. സഭാ മാനേജിംഗ് കമ്മറ്റി അംഗം കോരസണ്‍ വര്‍ഗീസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം