മുയലിനെ വെള്ളത്തില്‍ മുക്കിക്കൊന്ന 46 കാരനെ ജയിലിലടച്ചു
Wednesday, June 24, 2015 5:18 AM IST
ഫ്ളോറിഡ: ചെറിയ ജീവിയാണോ, വലിയ മൃഗമാണോ എന്നതു പരിഗണിക്കാതെ, മൃഗങ്ങളോടു ക്രൂരത കാണിച്ചാല്‍ ജയിലിലടയ്ക്കപ്പെടും എന്നു വ്യക്തമാക്കുന്ന ഒന്നാണു കഴിഞ്ഞ വാരാന്ത്യം ഫ്ളോറിഡായിലെ ടാമ്പയില്‍ നടന്ന സംഭവം.

ഫ്ളോറിഡക്കാരനായ നാല്‍പ്പത്താറുകാരന്‍ സ്റീവ് വി. റോഡ്. ടാമ്പ വിസ്റാ ഹോട്ടലില്‍ എത്തുമ്പോള്‍ കൂടെ ഒരു വളര്‍ത്തു മുയലും ഉണ്ടായിരുന്നു. ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ സമീപം വന്നിരുന്നപ്പോള്‍ കൈവശമുണ്ടായിരുന്ന മുയലിനെ വെള്ളത്തില്‍ താഴ്ത്തി പിടിച്ചാല്‍ എന്തു സംഭവിക്കും എന്നു കാണാന്‍ ഒരു മോഹം. രണ്ടു മിനിട്ടാണ്ു മുയലിനെ വെള്ളത്തില്‍ താഴ്ത്തി പിടിച്ചത്. പ്രാണവായുവിനുവേണ്ടി പിടഞ്ഞ മുയല്‍ ഈ സമയത്തിനകം കൊല്ലപ്പെട്ടിരുന്നു. കാര്യത്തിന്റെ ഗൌരവം പിന്നീടാണു സ്റീവിനു ബോധ്യമായത്.

നീന്തല്‍ക്കുളം വൃത്തിയാക്കാനെത്തിയ ജീവനക്കാരനാണു മുയല്‍ വെള്ളത്തില്‍ ചത്തുകിടക്കുന്ന വിവരം അധികൃതരെ അറിയിച്ചത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ കുറ്റക്കാരനായ സ്റീവിനെ പോലീസ് പിടികൂടി. മുയലിനോടു ക്രൂരത കാട്ടിയ കുറ്റം ആരോപിച്ചു സ്റീവിനെ ജൂണ്‍ 22 നു (തിങ്കള്‍) അറസ്റ് ചെയ്ത് ഹില്‍സ്ബറൊ കൌണ്ടി ജയിലിലടച്ചു.

വിചാരണ നേരിടല്‍, ശിക്ഷ അങ്ങനെ എത്രയെത്ര സങ്കീര്‍ണമായ പ്രശ്നങ്ങളെയാണ് ഒരു ചെറിയ മുയലിനെ കൊന്ന കുറ്റത്തിനു സ്റീവ് അനുഭവിക്കേണ്ടിവരിക എന്നത് വരുംനാളുകളില്‍ വ്യക്തമാകും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍