ഓഗസ്റ് മാസം ന്യൂയോര്‍ക്ക് സംസ്ഥാനം ഇന്ത്യന്‍-അമേരിക്കന്‍ ഹെറിറ്റേജ് മാസമായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസാക്കി
Monday, June 1, 2015 5:42 AM IST
ന്യൂയോര്‍ക്ക്: റോക്ക്ലന്‍ഡ് കൌണ്ടി ലെജിസ്ളേറ്റര്‍ ഡോ. ആനി പോളിന്റെ പ്രയത്നഫലമായി ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഓഗസ്റ് മാസം ഇന്ത്യന്‍-അമേരിക്കന്‍ ഹെറിറ്റേജ് മാസമായി പ്രഖ്യാപിക്കാനുള്ള പ്രമേയം മേയ് 28 (വ്യാഴാഴ്ച) ന്യൂയോര്‍ക്ക് സെനറ്റും അസംബ്ളിയും ഐകകണ്ഠ്യേന പാസാക്കി.

ആല്‍ബനിയില്‍ ക്യാപിറ്റോളിലെ സെനറ്റ് ഹാളിലും അസംബ്ളി ഹാളിലും നടന്ന ചടങ്ങ് വീക്ഷിക്കാന്‍ ആനി പോള്‍ അടക്കം നിരവധി ഇന്ത്യക്കാരും സന്നിഹിതരായിരുന്നു. അസംബ്ളിമാന്‍ കെന്‍ സെബ്രോവ്സ്കിയാണ് അസംബ്ളിയില്‍ പ്രമേയം അവതരിപ്പിച്ചത്. സെനറ്റര്‍ ഡേവിഡ് കാര്‍ലൂച്ചി (റോക്ക്ലാന്റ്വെസ്റ്ചെസ്റര്‍)യാണു സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ പൈതൃകത്തെക്കുറിച്ചും അമേരിക്കയില്‍ കുടിയേറിയിട്ടുള്ള ഇന്ത്യന്‍ വംശജര്‍ ഈ രാജ്യത്തിനുവേണ്ടി ചെയ്യുന്ന നിരവധി സല്‍ക്കര്‍മങ്ങളെക്കുറിച്ചും ഇരുസഭകളിലും അസംബ്ളിമാനും സെനറ്ററും ഒരു ലഘുവിവരണം നല്‍കിയതു ഹര്‍ഷാരവത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്.

അമേരിക്കയില്‍ ഉന്നതവിദ്യാഭ്യാസത്തിലും ഉന്നത പദവികളിലും ഇന്ത്യക്കാര്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ നാം അവരെ അംഗീകരിക്കണം. ഈ രാജ്യത്തിനുവേണ്ടി, പ്രത്യേകിച്ച് ന്യൂയോര്‍ക്ക് സംസ്ഥാനത്തിനുവേണ്ടി, അവര്‍ ചെയ്യുന്ന നന്മകളെ നാം കണ്ടില്ലെന്നു നടിക്കരുത്. റോക്ക്ലാന്‍ഡില്‍ ഏറ്റവും ഉന്നത നിലയില്‍ ജീവിക്കുന്നവര്‍ ഇന്ത്യന്‍അമേരിക്കക്കാരാണ്. ഉന്നത വിദ്യാഭ്യാസത്തില്‍ ശരാശരി അമേരിക്കക്കാര്‍ 28 ശതമാനം മാത്രമുള്ളപ്പോള്‍ ഇന്ത്യന്‍അമേരിക്കക്കാര്‍ 70 ശതമനത്തിലേറെ നേട്ടം കൊയ്യുന്നു-സെനറ്റര്‍ ഡേവിഡ് കാര്‍ലൂച്ചി തന്റെ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ സ്വതന്ത്രയായിട്ട് 68 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍നിന്ന് അമേരിക്കയിലെമ്പാടും പ്രത്യേകിച്ച്, റോക്ക്ലാന്‍ഡ് കൌണ്ടിയില്‍, ജീവിക്കുന്ന ഇന്ത്യന്‍ വംശജരെ നാം അംഗീകരിക്കണം, ആദരിക്കണം. അതുകൊണ്ടുതന്നെ ഇന്ത്യ സ്വതന്ത്രയായ ഓഗസ്റ് മാസം തന്നെ ഇന്ത്യന്‍അമേരിക്കന്‍ ഹെരിറ്റേജ് മാസമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞത് കൈയടിയോടെ സ്വീകരിക്കുകയും സെനറ്റ് പാസ്സാക്കുകയും ചെയ്തു. ഇതേ രീതിയില്‍ തന്നെയായിരുന്നു അസംബ്ളിമാന്‍ കെന്‍ സെബ്രോവ്സ്കിയും അസംബ്ളിയില്‍ പറഞ്ഞത്. അവിടെയും പ്രമേയം പാസാക്കി. ഇത്തവണ ഇന്ത്യയുടെ സ്വാതന്ത്യ്രദിനം റോക്ക്ലാന്‍ഡില്‍ ആഘോഷിക്കുമ്പോള്‍ ആ പരിപാടിയില്‍ ഞങ്ങളും ഭാഗഭാക്കായിരിക്കും എന്ന് ഇരുവരും പറഞ്ഞു.

ഈ ആവശ്യത്തിനായി ആത്മാര്‍ഥതയോടെ പ്രയത്നിച്ച ഡോ. ആനി പോളിനെ ഇരുസഭകളിലും പ്രത്യേകം പ്രശംസിച്ചു. റോക്ക്ലാന്‍ഡില്‍നിന്നു ഡോ. ആനി പോളിനോടൊപ്പം ഭര്‍ത്താവ് അഗസ്റി പോള്‍, ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷനെ പ്രതിനിധീകരിച്ച് വര്‍ഗീസ് ഉലഹന്നാന്‍, മത്തായി പി. ദാസ്, ടോം നൈനാന്‍, ഫൊക്കാനയെ പ്രതിനിധീകരിച്ച് പോള്‍ കറുകപ്പിള്ളില്‍, ലീലാ മാരേട്ട്, ഇന്ത്യാ കള്‍ച്ചറല്‍ സോസൈറ്റി ഓഫ് റോക്ക്ലാന്റിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അജയ്വീര്‍, പിആര്‍ഒ ചാരുകൃഷന്‍, മറ്റു കമ്മിറ്റി അംഗങ്ങള്‍, ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസ്സോസിയേഷനെ (ആല്‍ബനി) പ്രതിനിധീകരിച്ചു സെക്രട്ടറി മിലന്‍ അജയ്, മാധ്യമ പ്രവര്‍ത്തകരായ ജോര്‍ജ് ജോസഫ്, മൊയ്തീന്‍ പുത്തന്‍ചിറ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കൂടാതെ, ഡോ. ആനി പോളിന്റെ ഈ ഉദ്യമത്തിന് എല്ലാ പിന്തുണകളും നല്‍കി പ്രോത്സാഹിപ്പിച്ച മറ്റു സംഘടനകളുടെ പേരുകളും അസംബ്ളിയിലും സെനറ്റിലും അനൌണ്‍സ് ചെയ്തു: നോര്‍ക്ക, ഫോമ, ജീവന്‍ ജ്യാതി സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ ഓഫ് റോക്ക്ലാന്‍ഡ്, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ (ന്യൂയോര്‍ക്ക്), ഇന്തോ-അമേരിക്കന്‍ ചെംബര്‍ ഓഫ് കൊമേഴ്സ് എന്നിവയാണ് ആ സംഘടനകള്‍. ജോലി ദിവസം ആയതുകൊണ്ടാണ് പലര്‍ക്കും വരാന്‍ പറ്റാതിരുന്നതെന്ന് ആനി പറഞ്ഞു.

ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മുന്‍പ് സെനറ്റര്‍ കെന്‍ സെബ്രോവ്സ്കിയുടെ അസിസ്റന്റ് ക്രിസ് ബ്രെസ്നന്‍ എല്ലാവരെയും ക്യാപിറ്റോളിന്റെ വിവിധ ഭാഗങ്ങള്‍ ചുറ്റി നടന്നു കാണിച്ചു. ചടങ്ങുകള്‍ക്കുശേഷം അസംബ്ളിമാനും സെനറ്ററും എല്ലാവരെയും പരിചയപ്പടുകയും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്തു.

ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഇന്ത്യന്‍ വംശജരെ അംഗീകരിക്കപ്പെടുകയും, ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രശസ്തി അമേരിക്കയിലുടനീളം പ്രചരിപ്പിച്ച് മറ്റു സംസ്ഥാനങ്ങളിലും ഇന്ത്യന്‍അമേരിക്കന്‍ പൈതൃക മാസം ആചരിക്കാനും പ്രയത്നിക്കുന്ന ഡോ. ആനി പോളിനെ എല്ലാവരും പ്രശംസിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ആനി പോള്‍ 845 304 1580, 8456238549.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ