വീസ നിരക്കുവര്‍ധന: പുതുക്കിയ പട്ടിക തയാറായി
Monday, April 27, 2015 5:33 AM IST
കുവൈറ്റ്: ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ആധിയായി വിദേശികളുടെ വീസ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള പുതിയ പട്ടിക തയാറായതായി പാസ്പോര്‍ട്ട് അസിസ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ജര്‍റാഹ് അറിയിച്ചു. നിര്‍ദ്ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചതായും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിനസ് വിസിറ്റിംഗ് വിസ, ടൂറിസ്റ് വീസ, താത്കാലിക വീസ, സര്‍ക്കാര്‍ മേഖലയിലെ വിസ, സ്വകാര്യ മേഖലയിലുള്ള വിസ, സ്വന്തം സ്പോണ്‍സര്‍ഷിപ്പിലുള്ള വീസ, ഫാമിലി വീസ തുടങ്ങി രാജ്യത്തേക്കുള്ള എല്ലാ വിസ നിരക്കുകളിലും വര്‍ധന വരുത്താന്‍ നിര്‍ദേശമുണ്ട്. വീസ പുതുക്കുമ്പോള്‍ നിരക്കിന്റെ 20 ശതമാനം വര്‍ധിപ്പിക്കും. വീസ നിരക്കുകളിലുള്ള വര്‍ധന സ്വദേശികളെ ഒരു നിലയ്ക്കും ബാധിക്കില്ല. സൌജന്യമായിരുന്ന ഒരുമാസത്തെ വിസിറ്റിംഗ് വീസയ്ക്കു മുപ്പതു ദിനാറായി വര്‍ധിപ്പിച്ചു. മൂന്നു മാസത്തെ ടൂറിസ്റ് വീസയ്ക്ക് 90 ദീനാര്‍ നല്‍കണം. നിലവില്‍ പത്തു ദിനാറുള്ള സര്‍ക്കാര്‍ മേഖലയിലുള്ള വീസയ്ക്കു 20 ദീനാറാണ്.

സ്വന്തം സ്പോണ്‍സര്‍ഷിപ്പിലുള്ള ഇരുപത്തിനാലാം നമ്പറിലുള്ള വീസയ്ക്ക് 100 ഉള്ളത് 250 ദിനാറായി വര്‍ധിപ്പിച്ചു. ഫാമിലി വീസയ്ക്ക് 200 ദിനാറില്‍നിന്നു 400 ദിനാറാക്കി ഉയര്‍ത്തി. നിയമലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് 400 മുതല്‍ 500 ദീനാര്‍ വരെ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനം നടത്തിയ തൊഴിലാളികള്‍ക്ക് അഭയം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടിയെടുക്കും. തൊഴിലെടുക്കാന്‍ താത്പര്യമില്ലാത്ത ഗാര്‍ഹികതൊഴിലാളികളെ ഉടന്‍ നാടുകടത്തുന്നതാണ്. നിയമലംഘനം നടത്തുന്ന തൊഴിലാളികളെ നാടുകടത്താത്ത റിക്രൂട്ട് സ്ഥാപനങ്ങളുടെ ബാങ്ക് ഗാരണ്ടിയില്‍നിന്നു പിഴ ഈടാക്കും. കാലോചിതമായി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും രാജ്യത്തിന്‍റെ സല്‍പേരിന് കളങ്കം വരുത്തുന്ന നടപടികള്‍ അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യക്കച്ചവടമുള്‍പ്പെടെ നിയമലംഘനം നടത്തിയ പതിനേഴോളം ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട് സ്ഥാപനങ്ങള്‍ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അടച്ചുപൂട്ടിയതായും അദ്ദേഹം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍