മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Monday, September 22, 2014 4:18 AM IST
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ് ചാമക്കാല അറിയിച്ചു.

സെപ്റ്റംബര്‍ 27-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേലധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിക്കും. ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍, ഉക്രെയിന്‍ സഭകളില്‍ നിന്നുള്ള 12 ബിഷപ്പുമാര്‍, അമേരിക്കന്‍ രൂപതയില്‍ നിന്നുള്ള 15 പ്രതിനിധികള്‍, ഷിക്കാഗോ രൂപതയിലെ നൂറോളം വൈദീകരും കൂദാശകളില്‍ കാര്‍മികത്വം വഹിക്കും.

കാര്‍മികര്‍ പാരീഷ് ഹാളില്‍ നിന്നും തിരുവസ്ത്രങ്ങള്‍ അണിഞ്ഞ് കൊടിമരം ചുറ്റി പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിക്കുന്നതും തുടര്‍ന്ന് തിരുകര്‍മങ്ങള്‍ ആരംഭിക്കുക്കുകയും ചെയ്യും. ഫാ. സെബാസ്റ്യന്‍ അരീക്കാട്ട് ആര്‍ച്ച് ഡീക്കനായിരിക്കും. ഷിക്കാഗോ രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്യന്‍ വേത്താനത്ത് നിയുക്ത ബിഷപ് മാര്‍ ജോയി ആലപ്പാട്ടിനെ ഷിക്കാഗോ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഡിക്രി വായിക്കും. നിയുക്ത ബിഷപ് മാര്‍ ജോയി ആലപ്പാട്ടിന്റെ ജന്മദിനത്തില്‍ തന്നെ സ്ഥാനാഭിഷേക ചടങ്ങുകള്‍ നടക്കുന്നു എന്നതും പ്രത്യേകതയാണ്.

ജനറല്‍ കണ്‍വീനര്‍ ഫാ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ് ചാമക്കാല എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം കമ്മിറ്റികള്‍ ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. സെപ്റ്റംബര്‍ 18-ന് വ്യാഴാഴ്ച ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റേയും മാര്‍ ജോയി ആലപ്പാട്ടിന്റേയും മറ്റ് വൈദീകരുടേയും അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ഇരൂനൂറോളം വോളണ്ടിയേഴ്സ് പങ്കെടുത്തു. കമ്മിറ്റി കോര്‍ഡിനേറ്റേഴ്സ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

അഞ്ച് സ്ഥലങ്ങളിലായി എണ്ണൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൌകര്യവും, നാലായിരം പേര്‍ക്ക് ഇരുന്ന് തിരുകര്‍മങ്ങള്‍ കാണുവാനുള്ള സൌകര്യങ്ങളും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും തയാറാക്കിയിട്ടുണ്ട്. തിരുകര്‍മങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുവാനുള്ള സജ്ജീകരണങ്ങളും പുരോഗമിക്കുന്നു. സ്ഥാനാഭിഷേക ചടങ്ങുകള്‍ക്കും ഉച്ചഭക്ഷണത്തിനുംശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് പാരീഷ് ഹാളില്‍ അനുമോദനയോഗം ചേരും.

ചടങ്ങുകളുടെ വിജയത്തിനായി നിത്യാരാധനാ ചാപ്പലില്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രത്യേക പ്രാര്‍ഥനകള്‍ ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 19-ന് വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 21-ന് ഞായറാഴ്ച വരെ 40 മണിക്കൂര്‍ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.