'നാമം' സപ്താഹ യജ്ഞാരംഭവും മഹാത്മ്യ പ്രഭാഷണവും ജൂണ്‍ 21ന്
Saturday, June 21, 2014 9:10 AM IST
ന്യൂജേഴ്സി: ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രവാസികള്‍ക്കുവേണ്ടി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന 'നാമം', മാള്‍ബറോയിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ജൂണ്‍ 21 മുതല്‍ 28 വരെ നടത്തുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘടനയുടെ സ്ഥാപകനും പ്രസിഡന്റുമായ മാധവന്‍ ബി. നായര്‍ അറിയിച്ചു.

ജൂണ്‍ 21 ന് (ശനി) വൈകുന്നേരം നാലിന് താലപൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ പൂര്‍ണ കുംഭം നല്‍കി യജ്ഞാചാര്യന്‍ മണ്ണടി ഹരിയെ സ്വീകരിക്കും. യജ്ഞശാലയില്‍ ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ പ്രതിഷ്ഠയോടെ യജ്ഞമാരംഭിക്കും. യജ്ഞാചാര്യനും യജ്ഞത്തിന്റെ നടത്തിപ്പുകാരും വിഷിടാതിഥികളും മഹാത്മ്യ പ്രഭാഷണങ്ങള്‍ നടത്തും. തുടര്‍ന്ന് കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്സ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവചരിത്രവുമായി ബന്ധമുള്ള നൃത്താവിഷ്ക്കാരം അവതരിപ്പിക്കും. നാമം സംസ്കൃതി അവാര്‍ഡ് ഗുരുസ്വാമി പാര്‍ഥസാരഥി പിള്ളയ്ക്കും ജ്യോതിഷ കുലപതി അവാര്‍ഡ് ഡോ. ജയനാരായണ്‍ജിക്കും സമ്മാനിക്കും .

ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, വാഷിംഗ്ടന്‍ ഡിസി, ഫിലാഡല്‍ഫിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ യജ്ഞത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. വളരെ വിപുലമായ സജീകരണങ്ങള്‍ ആണ് ചീഫ് കോഓര്‍ഡിനേറ്റര്‍ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. ജാതി മത ഭേദമില്ലാതെ ഏവര്‍ക്കും യജ്ഞത്തില്‍ പങ്കെടുക്കാം. ഭാഗവത മഹാപുരാണം തുഞ്ചത്ത് എഴുത്തച്ഛന്‍ കിളിപ്പാട്ട് രൂപത്തിലാക്കിയതാണ് വായിക്കുക. ഓരോ ദിവസവും വായിക്കുന്ന ഭാഗത്തെപ്പറ്റി യജ്ഞാചാര്യന്‍ മണ്ണടി ഹരി മലയാളത്തിലും ഇംഗ്ളീഷിലും വിശദീകരിക്കും. ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള, വാസുദേവ് പുളിക്കല്‍, രാധാകൃഷ്ണ പിള്ള, ശ്രീധരന്‍ നായര്‍, ഭാനുമതി അമ്മ തുടങ്ങിയവരാണ് പാരായണം നടത്തുന്നവര്‍. ഇതോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍, അര്‍ച്ചനകള്‍, സാംസ്കാരിക സമ്മേളനം, കലാ പരിപാടികള്‍ എന്നിവയുമുണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക് രജിസ്ട്രേഷനും ഭക്ഷണവും സൌജന്യമായിരിക്കും. യജ്ഞത്തില്‍ പങ്കെടുത്ത് ആത്മീയമായ ഉണര്‍വ് നേടാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മാധവന്‍ ബി. നായര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാധവന്‍ ബി നായര്‍: 732 718 7355, സഞ്ജീവ് കുമാര്‍: 732 306 7406, സജിത്ത് കുമാര്‍: 848 667 3313, അജിത് മേനോന്‍: 732 310 6565.

റിപ്പോര്‍ട്ട്: വിനീത നായര്‍