വാണാക്യൂ സെന്റ് ജയിംസ് പള്ളി കൂദാശയും പെരുന്നാളും: കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു
Monday, June 9, 2014 8:15 AM IST
ന്യൂജേഴ്സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്സി, വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക കരസ്ഥമാക്കിയ ദേവാലയത്തിന്റെ കൂദാശയും ഇടവകയുടെ കാവല്‍ മധ്യസ്ഥനും കര്‍തൃസഹോദരനും, ഊര്‍ശ്ശേമിന്റെ ഒന്നാമത്തെ പ്രധാനാചാര്യനും സഹദായുമായ വി. മോര്‍ യാക്കോബ് ശ്ശീഹായുടെ ഓര്‍മപെരുന്നാളും ജൂണ്‍ 20, 21 തീയതികളില്‍ യല്‍ദോ മോര്‍ തീത്തോസ് മെത്രാപോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തുന്നതാണ്.

ജൂണ്‍ 20-ന് (വെള്ളി) വൈകിട്ട് 6.30-ന് മെത്രാപോലീത്തയേയും വിശിഷ്ടാതിഥികളേയും പുതിയ ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിക്കുകയും തുടര്‍ന്ന് പള്ളി കൂദാശയുടെ ഒന്നാം ഘട്ടം നടത്തപ്പെടുന്നതുമാണ്. ഒമ്പതിന് ആശീര്‍വാദവും അതിനുശേഷം ഡിന്നറും ഉണ്ടായിരിക്കും.

ജൂണ്‍ 21-ന് (ശനി) രാവിലെ 8.30-ന് പ്രഭാത പ്രാര്‍ഥനയ്ക്കുശേഷം പള്ളി കൂദാശയുടെ രണ്ടാം ഘട്ടവും വി. കുര്‍ബാനയും നിര്‍വഹിക്കപ്പെടും. 12 ന് പൊതുസമ്മേളനവും 12.30-ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണവും 12.45-ന് ആശീര്‍വാദവും, അതേ തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ദേവാലയ കൂദാശയും പെരുന്നാളും സുഗമമായി നടത്തുന്നതിനുവേണ്ടി ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ് കോര്‍എപ്പിസ്കോപ്പയുടെ അധ്യക്ഷതയില്‍ കൂടിയ ഇടവക പൊതുയോഗം വിവിധ കമ്മിറ്റികളെ ചുമതലപ്പെടുത്തി. ഇടവക വികാരി ചെയര്‍മാനും കുര്യന്‍ സ്കറിയ ജനറല്‍ കണ്‍വീനറും ബിജു കുര്യന്‍ മാത്യൂസ് (വൈസ് പ്രസിഡന്റ്), സിമി ജോസഫ് (ട്രസ്റി), മെവിന്‍ തോമസ് (സെക്രട്ടറി) എന്നിവര്‍ എക്സ് ഒഫീഷ്യോ മെമ്പേഴ്സുമായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുന്നൂസ് കുട്ടി ജേക്കബ് (പബ്ളിസിറ്റി), സുനില്‍ വര്‍ഗീസ് (റിസപ്ഷന്‍), എല്‍ദോ വര്‍ഗീസ് (ഫുഡ്), രഞ്ചു സഖറിയാ (പ്രോഗ്രാം ആന്‍ഡ് ഗിഫ്റ്റ്), ആകര്‍ഷ് നോമുല (ലൈറ്റ് ആന്‍ഡ് സൌണ്ട്), യൂത്ത് അസോസിയേഷന്‍ (ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് പാര്‍ക്കിംഗ്), വനിതാ സമാജം (ഡെക്കറേഷന്‍ ആന്‍ഡ് ക്ളീനിംഗ്), സണ്‍ഡേ സ്കൂള്‍ (പ്രദക്ഷിണം) എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്.

ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, ബോസ്റണ്‍, മേരിലാന്റ് എന്നീ സ്റേറ്റുകളില്‍ നിന്ന് നിരവധി വിശ്വാസികള്‍ കൂദാശയിലും പെരുന്നാള്‍ ചടങ്ങുകളിലും സംബന്ധിക്കുമെന്ന് കരുതുന്നു. പുന്നൂസ് കുട്ടി ജേക്കബ് (പബ്ളിസിറ്റി കണ്‍വീനര്‍) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം