അരൂപിയാല്‍ നിറഞ്ഞ പ്രേഷിതരാകുക: മാര്‍ ജേക്കബ് അങ്ങാടിയത്ത്
Saturday, April 5, 2014 8:12 AM IST
ഷിക്കാഗോ: പ്രാര്‍ഥനയും പ്രവര്‍ത്തനവും ഒരുമിപ്പിക്കുന്ന അരൂപിയില്‍ നിറഞ്ഞ പ്രേഷിതരാകുവാന്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ആഹ്വാനം ചെയ്തു.

മാര്‍ച്ച് 29-ന് (ശനി) മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ പാസ്ററല്‍ കൌണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ അങ്ങാടിയത്ത്.

മലബാര്‍ സഭയുടെ അത്മായ പ്രേഷിതരംഗത്ത് ആധുനിക കാലത്ത് ശ്രദ്ധേയനായ വ്യക്തിയായിരുന്നു ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍. അത്മായ പ്രവര്‍ത്തനങ്ങള്‍ക്ക വലിയ മാര്‍ക്ഷദര്‍ശിയായിരുന്നു അദ്ദേഹമെന്ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് അഭിപ്രായപ്പെട്ടു. സഭയോടും സഭാ അധികാരികളോടും അദ്ദേഹം കാണിച്ച വിധേയത്വവും പ്രതിബദ്ധതയും ശ്രദ്ധേയമായിരുന്നു. പ്രാര്‍ഥനയും പ്രവര്‍ത്തനവും ജീവിതത്തില്‍ സമന്വയിപ്പിച്ച വ്യക്തിയായിരുന്നു ശ്രീ തൊമ്മച്ചന്‍. ഫ്രാന്‍സീസ് മാര്‍പാപ്പ പറയുന്ന 'സുവിശേഷത്തിന്റെ സന്തോഷം' ദൈവദാസന്‍ അനുഭവിച്ചിരുന്നു. പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ ആവശ്യപ്പെടുന്ന നവസുവിശേഷവത്കരണത്തില്‍ എല്ലാ അത്മായരും മുന്നിട്ടിറങ്ങണം. ദൈവാത്മാവ് നിറഞ്ഞ തീഷ്ണതയുള്ള പ്രേഷിതരെയാണ് ഇന്ന് ആവശ്യം. വിശ്വാസജീവിതം മന്ദീഭവിച്ചിടത്ത് അത് ഉജ്വലിപ്പിക്കാന്‍ നാം തയാറാകണം. ജീവിതം സന്ദേഷവും സാക്ഷ്യവുമാകണമെന്നും അങ്ങാടിയത്ത് പിതാവ് പ്രസ്താവിച്ചു. ഈ രംഗത്ത് പാസ്ററല്‍ കൌണ്‍സില്‍ അംഗങ്ങളുടെ സംഭാവന സുപ്രധാനമാണ്. രൂപതയിലെ അത്മായ സമൂഹത്തിന്റെ മുഴുവന്‍ പ്രതിനിധികളായ കൌണ്‍സില്‍ അംഗങ്ങളുടെ പ്രേഷിത മനോഭാവം പ്രശംസനീയമാണെന്നും രൂപതാധ്യക്ഷന്‍ പ്രസ്താവിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം