സെന്‍മോന്‍ വധം: ദിയ പണം കെട്ടിവച്ചു; പ്രതികള്‍ ജീവിതത്തിലേക്ക്
Wednesday, March 12, 2014 8:12 AM IST
ഖമീസ് മുഷയ്ത്ത്: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സെന്‍മോന്‍ കൊലക്കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന പ്രതികളുടെ മോചന ശ്രമങ്ങള്‍ ഫലം കാണുന്നു. ദിയ മൂല്യമായി സേന്‍മോന്റെ കുടുംബം ആവശ്യപ്പെട്ട മൂന്ന് ലക്ഷത്തി അയ്യായിരം റിയാല്‍ (ഏകദേശം 51 ലക്ഷം രൂപ) അബഹ ജനറല്‍ കോടതിയില്‍ കെട്ടിവച്ചതായി നോര്‍ക്ക കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തക സംഘം പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഒന്നാം പ്രതി ഷാജിയുടെ കുടുംബം നല്‍കിയ 1,20,000 റിയാലും, രണ്ടാം പ്രതി അബ്ദുള്‍ റസാഖിന്റെ നാട്ടുകാരുടെ സംഘടനയായ ഇരിക്കൂര്‍ കൂട്ടായ്മ സമാഹരിച്ച 55,000 റിയാലും, സൌദി പൌരനും സെന്‍മോന്റെ സഹോദരന്‍ ജോര്‍ജിന്റെ സ്പോണ്‍സറുമായ മനീഅ അഹമ്മദ് ഫഹദ് ഖഹതാനിയും സഹോദരങ്ങളും നല്‍കിയ 45,000 റിയാലും എന്നിവയോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേക അഭ്യര്‍ഥന പ്രകാരം പ്രമുഖ വ്യവസായിയും ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി പ്രസിഡന്റ് സി.കെ. മേനോന്‍ നല്‍കിയ 85,000 റിയാലും കൂടി ചേര്‍ത്താണ് ബ്ളഡ് മണി കെട്ടിവച്ചത്.

സെന്‍മോന്റെ കുടുംബത്തിന്‍രെ പ്രതിനിധിയായി സഹോദരന്‍ ജോര്‍ജ് ദിയ സ്വീകരിച്ച് പ്രതികള്‍ക്ക് മാപ്പ് നല്‍കിയതോടെ പ്രതികള്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. എന്നാല്‍ ശരീഅത്ത് കോടതിയുടെ അന്തിമ വിധിക്ക് അനുസൃതമായി മാത്രമേ ഇരുവരുടെയും ജയില്‍ മോചനം സാധ്യമാവുകയുള്ളൂ.

2008 മാര്‍ച്ച് എട്ടിന് ഖമീസ് അബഹ ഹൈവേയില്‍, സൌദി - ജര്‍മ്മന്‍ ആശുപത്രിയുടെ സമീപത്താണ് സൌദി സീ ഫുഡ്സില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട മൈലപ്രം വലിയ അയന്തി സ്വദേശി സെന്‍മോന്‍ ജോസഫ് കൊല്ലപ്പെടുന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സജിത് സേതുമാധവന്‍ എന്ന ഷാജിയും, കണ്ണൂര്‍ ഇരിട്ടി സ്വദേശി അബ്ദുള്‍ റസാഖും മോഷണലക്ഷ്യത്തോടെ സെന്‍മോനെ വാഹനത്തില്‍വച്ച് കുത്തി കൊലപ്പെടുത്തി മൃതദേഹം കാബിനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്നായിരുന്നു കേസ്.

പതിവായി മത്സ്യം എടുക്കാന്‍ ജിസാനിലേക്ക് പോകാറുള്ള സെന്‍മോന്റെ ട്രക്കില്‍ സംഭവദിവസം മുന്‍ പരിചയക്കാരായ ഇരു പ്രതികളും ജിസാനിലേക്കെന്ന വ്യാജേന കയറിയതായിരുന്നു. കൊലപാതകശ്രമത്തിനിടെ പരുക്കേറ്റ് അബഹ അസീര്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തിയ അബ്ദുള്‍ റസാഖ് ആശുപത്രിയില്‍ കൊടുത്ത വിവരങ്ങളിലെ വൈരുധ്യങ്ങളെ തുടര്‍ന്ന് പോലീസ് പിടിയിലായി. റസാഖിനെ വിശദമായ ചോദ്യം ചെയ്ത് വസ്തുതകള്‍ മനസിലാക്കിയ പോലീസ് സജിത് സേതുമാധവനെ ജിദ്ദയില്‍ വച്ച് കസ്റഡിയിലെടുത്തു.

പ്രാഥമിക വിചാരണാവേളയില്‍ ഖമീസ് മുഷയ്ത്ത് കോടതി ഒന്നാം പ്രതി സജിത് സേതുമാധവന് വധ ശിക്ഷയും രണ്ടാം പ്രതി അബ്ദുള്‍ റസാഖിന് 18 വര്‍ഷം തടവും 3000 ചാട്ടവാര്‍ അടിയും ആണ് വിധിച്ചിരുന്നത്. തീരുമാന പ്രകാരം നടത്തിയ കുറ്റകൃത്യം എന്ന നിലയില്‍ ഇരു പ്രതികളും വധഷിക്ഷ അര്‍ഹിക്കുന്നു എന്ന വാദത്തോടെ പ്രോസിക്യൂഷന് അബഹ മേല്‍ കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ വാദം നടക്കുന്നിതിനിടെ ദിയ സ്വീകരിച്ച് കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കാന്‍ സെന്‍മോന്റെ കുടുംബം തയാറായതോടെയാണ് ഷാജിയുടെയും അബ്ദുള്‍ റസാഖിന്റെയും മോചനത്തിന് വഴി തുറന്നത്. മാപ്പിനുള്ള സന്നദ്ധത കോടതിയെ അറിയിച്ചതുമുതലുള്ള കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി സെന്‍മോന്റെ കുടുംബത്തിന് ചെലവിനായി അയ്യായിരം രൂപ വീതം ഓരോ മാസവും മനീഅ അഹമ്മദ് ഫഹദ് ഖഹതാനി അയച്ച് കൊടുക്കാറുണ്െടന്ന് ജോര്‍ജ് അറിയിച്ചു. സെന്‍മോന്റെ കുടുംബവും മലയാളി സമൂഹവും അദ്ദേഹത്തിന്റെ സ്നേഹവും കരുണയും എന്നും ഓര്‍ക്കുമെന്നും ജോര്‍ജ് അസീര്‍ മീഡിയ ഫോറം വിളിച്ചു ചേര്‍ത്ത മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

അസീര്‍ മീഡിയ ഫോറം പ്രതിനിധികളായ മുഹമ്മദ് മോങ്ങം, ഡോ. ലുക്മാന്‍, ജോയി എസ്. കരുനാഗപ്പള്ളി, ശ്രീശൈലം രാധാകൃഷ്ണന്‍, ഒഐസിസി നേതാവും ഷാജിയുടെ നാട്ടുകാരനുമായ ഫ്രാന്‍സിസ് നിലമ്പൂര്‍, നോര്‍ക്ക ഉപദേശക സമതി അംഗം കെ.ടി.എ മുനീര്‍, കെപിസിസി സെക്രടറി വി.വി. പ്രകാശ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവദാസന്‍, സാമൂഹ്യ പ്രവര്‍ത്തകരായ റെജി വര്‍മ്മ, നിസ്താര്‍ ഇരിക്കൂര്‍, എന്നിവരോടൊപ്പം ശിഹാബ് കൊട്ടുകാട് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ലേബര്‍ കോണ്‍സല്‍ വിജയന്‍, മറ്റു വെല്‍ഫയര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ മോചന ശ്രമത്തില്‍ പങ്കാളികളായി.

ശിഹാബ് കൊട്ടുകാട്, ഫ്രാന്‍സിസ് നിലമ്പൂര്‍, മുഹമ്മദ് മോങ്ങം, ഡോ. ലുക്മാന്‍, അഷറഫ് കുറ്റിച്ചല്‍ എന്നിവര്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍