തൊടുപുഴ: മുട്ടം, തുടങ്ങനാട്, പഴയമറ്റം, ഇല്ലിചാരി, കാക്കൊന്പ്, മലങ്കര, ഒറ്റല്ലൂർ, തൊമ്മൻകുത്ത്, പറന്പാട്ടുമല തുടങ്ങിയ പ്രദേശങ്ങളിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ഫാർമേഴ്സ് ക്ലബ് ആവശ്യപ്പെട്ടു.
കാട്ടുപന്നിയുടെയും മുള്ളൻ പന്നിയുടെയും ശല്യം കാരണം പല തോട്ടങ്ങളിലും കൃഷി ഉപേക്ഷിച്ച നിലയിലാണ്. റബർ തോട്ടങ്ങളിൽ ടാപ്പു ചെയ്യുവാൻ തൊഴിലാളികൾ തയാറാകുന്നില്ല.
ഇതിനിടെയാണ് പുലിയുടെ സാന്നിധ്യവും സ്ഥിരീകരിച്ചത്. ജനങ്ങൾക്ക് പുലിപ്പേടി മൂലം വീടുകളിൽനിന്നു പുറത്തിറങ്ങാൻ ഭയമാണ്.
തൊമ്മൻകുത്ത്, പറന്പാട്ട്മല ഭാഗങ്ങളിൽ കാട്ടുപന്നികളെ കൂടാതെ കുരങ്ങന്മാരും തേങ്ങകളും കുരുമുളകും നശിപ്പിക്കുകയാണ്. ദ്രുതകർമസേനയെ ഉപയോഗിച്ച് കാട്ടുമൃഗങ്ങളെ കൃഷിയിടങ്ങളിൽനിന്നു തുരത്താൻ ആധുനിക സൗകര്യങ്ങൾ ഉപയോഗിക്കണം.
കൃഷിനാശമുണ്ടായ കർഷകർക്ക് ധനസഹായം നൽകണമെന്നും കാട്ടുമൃഗങ്ങളിൽനിന്നു സംരക്ഷണം നൽകാൻ ദുരന്തനിവാരണ സേനയുടെ സേവനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കൃഷിമന്ത്രി, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് നിവേദനം നൽകിയെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫെഡറേഷൻ ഓഫ് ഫാർമേഴ്സ് ക്ലബ് രക്ഷാധികാരി ജോണ്‍ വിച്ചാട്ട്, ഫാം ഫെഡ് പ്രസിഡന്റ് ടോം ചെറിയാൻ, സെക്രട്ടറി സോണി കിഴക്കേക്കര, തോംസണ്‍ കിഴക്കേക്കര, മാത്തുക്കുട്ടി ചാമക്കാല, ബാസ്റ്റിൻ കൂന്താനം, രാജീവ് പാടത്തിൽ, ഷൈജോ ചെറുനിലം, ജോസുകുട്ടി കള്ളികാട്ട്, ജോസ് വെള്ളിമൂഴയിൽ, ഡോണ്‍ ജോസ്കോ കടുകൻമാക്കൽ എന്നിവർ പ്രസംഗിച്ചു.