കുറവിലങ്ങാട്: ശുശ്രൂഷയും പ്രാർഥനയും ഒരുമിച്ച് സമൂഹത്തിന് സമ്മാനിക്കാൻ എൽഎആർ സന്യാസിനിമാർക്ക് കഴിഞ്ഞതായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. എൽഎആർ സന്യാസിനീ സമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ കേരളതലത്തിലുള്ള സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
പേരിന്റെ അർഥം പ്രസക്തമാക്കി സേവനത്തിന്റെ സുവിശേഷം സമ്മാനിക്കാൻ എൽഎആർ സന്യാസിനീ സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. സമർപ്പിതജീവിതത്തെക്കുറിച്ച് രൂപതയ്ക്ക് നവമായ കാഴ്ചപ്പാട് എൽഎആർ സമ്മാനിച്ചിട്ടുണ്ടെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തു. ചേർപ്പുങ്കൽ മാർ സ്ലീവാ നഴ്സിംഗ് കോളജ് ഡയറക്ടർ റവ. ഡോ. ജോസഫ് കുഴിഞ്ഞാലിൽ, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടനകേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. സ്കറിയ മലമാക്കൽ, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, പഞ്ചായത്തംഗം ജോസഫ് ജോസഫ്, ഇടവക വിശ്വാസ പരിശീലനകേന്ദ്രം ഹെഡ്മാസ്റ്റർ വിൽസൺ കൂടത്തുമുറിയിൽ, മദർ സുപ്പീരിയർ സിസ്റ്റർ മറീന ചാക്കോ എന്നിവർ പ്രസംഗിച്ചു.