Monday, May 6, 2024 2:32 AM IST
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും തമാശയുമൊന്നുമില്ല. എപ്പോഴും ഗാഢമായ ആലോചനതന്നെ! ഉറ്റ കൂട്ടുകാരനായ തോമാച്ചനെ ആശുപത്രിയിലാക്കിയിട്ട് വന്നതിനുശേഷമാണ് ഈ മാറ്റമെന്ന് വർക്കിച്ചന്റെ ഭാര്യ മേരിക്കുട്ടിക്കു മനസിലായി. എന്നാൽ, സംഗതി അതുകൊണ്ടൊന്നും നിന്നില്ല. വർക്കിച്ചൻ ആലോചന നിർത്തി ആക്ഷൻ തുടങ്ങി. പെട്ടെന്നൊരു ദിവസം രാവിലെ ഒരു ചൂലും ബക്കറ്റുമായി കിടപ്പുമുറിയിലേക്കു പ്രവേശിച്ചു.
മുറിയുടെ മുക്കുംമൂലയും അടിച്ചുവാരി ക്ലീനാക്കി. ഭിത്തിയലമാരയും അതിലെ സാധനങ്ങളും തുടച്ചു വൃത്തിയാക്കി. ബഡ്റൂമിലെ കിടക്കയിലും മേശപ്പുറത്തും പുതിയ വിരികൾ വിരിച്ചു. മുറിയിൽ വർണമനോഹരമായ കർട്ടനുകൾ തൂക്കി. മേശയിൽ ഒരു പൂപ്പാത്രവും ഫിറ്റുചെയ്തു. തീർന്നില്ല, മുറിയുടെ ബാത്റൂമും ഭംഗിയായി കഴുകി, അവിടത്തെ സാധനസാമഗ്രികളും അടുക്കിവച്ചു!
പിന്നെ വർക്കിച്ചൻ കൈവച്ചത് സ്വീകരണമുറിയിലായിരുന്നു. അതിന്റെ നിലവും ഭിത്തിയിൽ സ്ഥാപിച്ചിരുന്ന ഫോട്ടോകളും റൂമിലെ സെറ്റിയും തുടച്ചു വൃത്തിയാക്കി. പിറ്റേന്ന് നല്ലൊരു ഡയറി വാങ്ങിക്കൊണ്ടുവന്ന് സീരിയസായി എഴുത്തു തുടങ്ങി. സ്വന്തം ബയോഡേറ്റയും കഴിക്കുന്ന മരുന്നുകളുടെ പേരും വിലയും അളവുകളും ബാങ്കക്കൗണ്ടുകളുടെയും ഫിക്സഡ് ഡെപ്പോസിറ്റുകളുടെയും വിവരങ്ങളും കൂട്ടുകാരുടെ ഫോൺനമ്പരുകളുമാണ് ഡയറിയിൽ ഫീഡ് ചെയ്തത്. ആ ഡയറിയും ഒരുകുപ്പി വെള്ളവും മേശപ്പുറത്ത് പ്രതിഷ്ഠിച്ചു.
രാത്രി പത്തുമണിയായപ്പോൾ വർക്കിച്ചൻ അലമാരിയിൽനിന്ന് ഏറ്റവും പുതിയ മുണ്ടും ഷർട്ടും ധരിച്ച് വാച്ചും കെട്ടി, തലമുടി ചീകി, പെർഫ്യൂം പുരട്ടി സുന്ദരപുരുഷനായി പരിണമിച്ചു.
ഇതൊക്കെകണ്ടപ്പോൾ ഭാര്യയായ മേരിക്കുട്ടിക്ക് സഹിച്ചില്ല. “നിങ്ങൾ എങ്ങോട്ടു പോകാനുള്ള പുറപ്പാടാണ്? ഇങ്ങനെ മണവാളൻചമഞ്ഞ് ഒരുങ്ങിക്കെട്ടി എന്തിനുള്ള ഭാവമാണ്?” അവർ ചോദിച്ചു.
യാത്രയ്ക്ക് റെഡിയാണ്!
വർക്കിച്ചൻ അതുകേട്ട് മെല്ലെ പുഞ്ചിരി പൊഴിച്ചു. എന്നിട്ടൊരു ദാർശനികനെപ്പോലെ ചൊല്ലി:
“എന്റെ പെണ്ണേ, പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടില്ലേ, ചത്തുകിടന്നാലും ചമഞ്ഞുകിടക്കണമെന്ന്! അറുപതു വയസുകഴിഞ്ഞാൽ എല്ലാവരും എന്നും രാത്രിയിൽ ചമഞ്ഞുതന്നെ കിടക്കണം. മാത്രമല്ല, നമ്മുടെ കിടപ്പുമുറിയും ബാത്റൂമും ബോഡി കൊണ്ടുവന്നു വയ്ക്കുന്ന സ്വീകരണമുറിയുമൊക്കെ നല്ല ഒന്നാന്തരമായി എപ്പോഴും ഒരുക്കിവയ്ക്കണം. നല്ല ഉടുപ്പും മുണ്ടും ധരിച്ച് തലമുടി ചീകി പൗഡറുമിട്ട്, സെന്റും പൂശി തയാറായി വേണം നമ്മളും ഉറങ്ങാൻ. എപ്പോഴാണ് ആത്മാവിന് യാത്ര പോകേണ്ടിവരുന്നതെന്ന് അറിയില്ലല്ലോ.”
“നിങ്ങൾക്ക് എന്തോ പറ്റിയിട്ടുണ്ട്. എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ പേടിയാകുന്നു.” - മേരിക്കുട്ടി വർക്കിച്ചനെ തുറിച്ചു നോക്കിക്കൊണ്ടു മുരണ്ടു.
“മണ്ടിപ്പെണ്ണേ! ഓടുന്ന പട്ടിക്ക് ഒരുമുഴംമുമ്പേ എറിയണം. ചെളിയും പൊടിയും നിറഞ്ഞ മുറിയിൽ നല്ല ഉടുതുണിപോലും ചുറ്റാതെകിടന്ന എന്റെ കൂട്ടുകാരൻ തോമാച്ചന്റെ അവസ്ഥ എനിക്കു വരരുത്. അത്രയേയുള്ളൂ.”
വർക്കിച്ചന്റെ സംസാരം കേട്ടപ്പോൾ മേരിക്കുട്ടിക്ക് വീണ്ടും കൺഫ്യൂഷനായി. വയസ് അറുപതു കഴിയുമ്പോൾ ഓരോ മനുഷ്യനും ഓരോ രീതിയിൽ വട്ടിളകും- അവർ മനസിൽ കരുതി.
“നമ്മൾ കല്യാണത്തിന് ഒരുങ്ങാറില്ലേ? പെരുന്നാളു കൂടാൻ ഒരുങ്ങാറില്ലേ? അതുപോലെ, ഒരു പ്രായം കഴിഞ്ഞാൽ മരിക്കാനും ഒരുങ്ങിക്കിടക്കണം. നിനക്കും മകൾക്കും നാട്ടുകാർക്കും അസൗകര്യമുണ്ടാകില്ല” - അമ്പരന്നു നിൽക്കുന്ന മേരിക്കുട്ടിയോട് ഇത്രയുംകൂടി പറഞ്ഞുകൊണ്ട് വർക്കിച്ചൻ കട്ടിലിൽ ഒരു നിമിഷം ഇരുന്നു. തെല്ലുനേരം പ്രാർഥിച്ചു. എന്നിട്ട്, ഒരു വിനോദയാത്രയ്ക്ക് റെഡിയായ മട്ടിൽ സമാധാനത്തോടെ, നീണ്ടുനിവർന്നു കിടന്നു.
വർക്കിച്ചന്റെ കഥ: ഒരു ഫ്ലാഷ്ബാക്ക്
സ്ഥലത്തെ പ്രധാന പൗരനായ വർക്കിച്ചന് എന്താണ് സംഭവിച്ചത്? അതൊരു കഥയാണ്. കഥയില്ലാത്ത കഥ!
നമ്മുടെ വർക്കിച്ചൻ എന്നും രാവിലെ നടക്കാൻ പോകാറുണ്ട്. പുലർച്ചെ നാലരയോടെ റോഡിലൂടെ രണ്ടു കിലോമീറ്ററാണ് പദയാത്ര. കൂട്ടുകാരനായ തോമാച്ചന്റെ വീടിന്റെ മുമ്പിലെത്തുമ്പോൾ അവിടത്തെ ക്ലോക്കിൽ അഞ്ചടിക്കുന്ന ശബ്ദം കേൾക്കും. ആ മണിയൊച്ചകൾ വർക്കിച്ചന് എന്തെന്നില്ലാത്ത ആനന്ദം പകരും; തന്റെ കൃത്യനിഷ്ഠയിൽ അഭിമാനം തോന്നുകയും ചെയ്യും.
വർക്കിച്ചനെ പ്രതീക്ഷിച്ച് കൈയിലൊരു ടോർച്ചുമായി തോമാച്ചൻ അപ്പോൾ മുറ്റത്തു നിൽപ്പുണ്ടാവും. ഇരുവരും ചേർന്ന് വീണ്ടും കുറച്ചുദൂരം നടന്നശേഷം ഫിനിഷിംഗ് പോയിന്റായ മൈൽക്കുറ്റിയിലിരുന്ന് ഒരു ബീഡി കത്തിച്ച് കൈമാറി വലിക്കും. ബീഡി തീരുമ്പോൾ കിഴക്ക് വെള്ളകീറുന്നതോടെ വർക്കിച്ചൻ മറ്റൊരു വഴിയിലൂടെ വീട്ടിലേക്കു തിരിച്ചുനടക്കും.
ഒരു പുലർകാല കാഴ്ച
കഴിഞ്ഞ ദിവസവും വർക്കിച്ചൻ രാവിലെ നടക്കാനിറങ്ങി. വഴിവിളക്കുകൾ വിളറിയ വെളിച്ചം പൊഴിച്ചു. നേരിയ മഞ്ഞു വീഴുന്നുണ്ട്. എവിടെയൊക്കയോ കിളികൾ ചിലയ്ക്കുന്നുണ്ട്. കോഴി ഇടയ്ക്കിടെ കൂവുന്നുണ്ട്. പതിവുപോലെ തോമാച്ചന്റെ വീടിനടുത്തെത്താറായപ്പോൾ വർക്കിച്ചൻ ഒരു നിമിഷം നിന്നു. ആളുകളുടെ ബഹളം കേൾക്കുന്നതുപോലെ! അദ്ദേഹം വേഗം നടന്ന് തോമാച്ചന്റെ ഗൃഹത്തിനു മുമ്പിലെത്തി.വീടിന്റെ മുറ്റത്ത് ആൾക്കൂട്ടം.
ഇതെന്തു കളി?
തോമാച്ചന്റെ വീട്ടിൽ ഭാര്യയും മക്കളും ഒന്നുമില്ല. അവർ ഗൾഫിലാണ്. പിന്നെയെന്താണ് സംഭവിച്ചത്? പുലരിവെട്ടം പകരുന്ന ആശ്വാസത്തിന്റെ കരുത്തിൽ വർക്കിച്ചൻ മുറ്റത്തേക്കു പ്രവേശിച്ചു. അയൽക്കാരിൽ കുറെ ചെറുപ്പക്കാർ കതകു തുറക്കാൻ നോക്കുകയാണ്.
അതിരാവിലെ എഴുന്നേറ്റ് മുറ്റംവഴി നടക്കുന്നയാളാണ് തോമാച്ചൻ. എന്നാൽ, രാവിലെ പാൽക്കാരൻ വന്നുവിളിച്ചിട്ടും വീട്ടിൽ ഒരനക്കവുമില്ലായിരുന്നത്രേ! തോമാച്ചന്റെ മുറിയിൽ ഫാൻ കറങ്ങുന്ന ശബ്ദം കേൾക്കുന്നുമുണ്ട്. ഇതു മനസിലാക്കിയ പാൽക്കാരനാണ് അയൽക്കാരോടു വിവരം പറഞ്ഞത്.
ചെറുപ്പക്കാരിൽ ചിലർ കതകിനു തള്ളിനോക്കി. ചിലർ കോളിംഗ്ബെല്ലിൽ വിരലമർത്തി. വീടിനുള്ളിൽ ഒരനക്കവുമില്ല! എന്തു ചെയ്യും? വരാന്തയിലെ ചെടിച്ചട്ടിയുടെ കീഴിൽ സ്റ്റോർമുറിയുടെ താക്കോൽ തോമാച്ചൻ സൂക്ഷിക്കാറുണ്ടെന്ന കാര്യം വർക്കിച്ചന് പെട്ടെന്ന് ഓർമവന്നു. ആ മുറി തുറന്നാൽ വീടിന്റെ ഡൈനിംഗ് ഹാളിൽ കയറാം. വിചാരിച്ചതുപോലെ ഒരു താക്കോൽ ചെടിച്ചട്ടിയുടെ താഴെ ഭദ്രമായിട്ടുണ്ടായിരുന്നു. അതെടുത്ത് വർക്കിച്ചൻതന്നെ വാതിൽ തുറന്നു. എല്ലാവരും ആശങ്കയോടെ വീട്ടിനകത്തേക്കു ചെന്നു.
വീടൊരു ‘സ്വർഗ’മാണ്!
പെണ്ണും പിടക്കോഴിയുമില്ലാതിരുന്ന തോമാച്ചന്റെ വീടിന്റെ ഉൾവശം മനോഹരമായിരുന്നു.
സിറ്റിംഗ്റൂമിലെ തറയിൽ കൊഴിഞ്ഞ ദിവസങ്ങളുടെ തൂവലുകൾപോലെ പഴയ പത്രങ്ങൾ ചിതറിക്കിടക്കുന്നു. ടീപ്പോയിലെ ആഷ്ട്രേയിൽ നിറയെ ബീഡിക്കുറ്റികൾ. തലേന്നു രാത്രി കഴിച്ച ആഹാരത്തിന്റെ അവശിഷ്ടംനിറഞ്ഞ പ്ലേറ്റുകൾ മുറിയുടെ ഒരു കോണിൽ കഴുകാതെ നിരത്തിയിട്ടിരിക്കുന്നു. മാറാലയും പൊടിയും നിറഞ്ഞ ജനാലകൾ. പാതിതുറന്ന മുഷിഞ്ഞ അലമാരകൾ. അതിൽ നനയ്ക്കാത്ത തുണികൾ കുത്തിനിറച്ചിരിക്കുകയാണ്. മുറിയിലെ ദുഷിച്ചവായുവിൽനിന്ന് രക്ഷപ്പെട്ട് എല്ലാവരും അടുത്തുള്ള ബഡ്റൂമിലേക്ക് ചെന്നു.
ഭാഗ്യം! കട്ടിലിൽ തോമച്ചൻ കിടക്കുന്നുണ്ട്. കീറിയ ലുങ്കിമാത്രമാണ് വേഷം. ഒഴിഞ്ഞ മദ്യക്കുപ്പികളും ഗ്ലാസും കട്ടിലിനു താഴെക്കാണാം. മുറിയുടെ കോണിൽ ഒരു കടലാസിൽ വറുത്ത നിലക്കടലയും നട്സും ഉറുമ്പരിക്കുന്നു.
കട്ടിലിനടുത്തു വന്നുനോക്കിയവർക്ക് എന്തായാലും ഒരുകാര്യം പിടികിട്ടി - ആളിന്റെ ശ്വാസം നിലച്ചിട്ടില്ല. ഒരു ബോധക്കേട് - അത്രമാത്രം. പക്ഷേ, മനുഷ്യന്റെ കാര്യമല്ലേ, ഒന്നും നിശ്ചയിക്കാൻ വയ്യല്ലോ.
തുണിയെവിടെ? മരുന്നെവിടെ?
തോമാച്ചന് ശ്വാസമുണ്ടെന്ന് മനസിലാക്കിയതോടെ ചുറ്റും കൂടിയവർക്ക് ആശ്വാസമായി. എല്ലാവരുംചേർന്ന് മൂപ്പരെ കോരിയെടുത്ത് പുറത്തേക്കു കൊണ്ടുപോകാൻ തീരുമാനിച്ചു.
പക്ഷേ, ഒരു പ്രശ്നം - മൂപ്പർ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടോ എന്നാർക്കറിയാം? രോഗിയുടെ ഹിസ്റ്ററി എങ്ങനെയറിയാം? ആശുപത്രിയിൽ ചെല്ലുമ്പോൾ ഡോക്ടർ ചോദിച്ചാൽ എന്തു പറയും?
ചിലർ മുറിയിലെ മേശയും വലിപ്പുമൊക്കെ പരിശോധിച്ചു. ഗുളികകളും കുറിപ്പുകളുമൊന്നും കാണാനില്ല. ഒരു ഡയറിപോലും തോമാച്ചനില്ല!
പിന്നെയുമുണ്ട് തടസം - തോമാച്ചൻ ഉടുത്തിരുന്ന തുണി കീറിയതാണ്. വീട്ടിൽ നല്ല തുണിയുടുക്കുന്ന സ്വഭാവം പുള്ളിക്കില്ല. ഷർട്ടും ഇടാറില്ല.
പിന്നെ സമയം കളയാനില്ലായിരുന്നു. എല്ലാവരുംചേർന്ന് തോമാച്ചനെ കട്ടിലിൽക്കിടന്ന രീതിയിൽത്തന്നെ സമീപമുള്ള ആശുപത്രിയിലെത്തിച്ചു. അമിതമദ്യപാനവും കടുത്ത ഉഷ്ണവും മൂലമുണ്ടായ അബോധാവസ്ഥയിൽനിന്ന് തോമാച്ചനെ ഡോക്ടർമാർ ഉണർത്തി. പക്ഷേ, നല്ല ഉടുതുണിപോലും ശരിക്കു ധരിക്കാത്ത തോമാച്ചന്റെ ലൈഫ്സ്റ്റൈലും വീട്ടിനുള്ളിലെ കാഴ്ചകളും നാട്ടിൽ പലവിധ സംസാരങ്ങൾക്കും വഴിതുറന്നു. “ഇയാൾക്ക് കീറാത്ത കൈലിയെങ്കിലും ഉടുത്തുകൊണ്ട് രാത്രിയിൽ കിടന്നുകൂടേ?” - ആരോ ചോദിച്ചു.
ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം!
തോമാച്ചനെക്കുറിച്ചുള്ള നാട്ടുകാരുടെ കിടിലൻ
കമന്റുകൾ ആശുപത്രിയിൽ വച്ചുതന്നെ വർക്കിച്ചനും കേട്ടു. അപ്പോഴാണ് അത്തരം കാര്യങ്ങളെക്കുറിച്ച് മൂപ്പർ ആലോചിച്ചത്. കൂടുതൽ ചിന്തിച്ചപ്പോൾ വർക്കിച്ചനു സ്വയം ലജ്ജ തോന്നി. ഒരുകണക്കിനു പറഞ്ഞാൽ തോമാച്ചനേക്കാൾ കഷ്ടമല്ലേ, തന്റെ അവസ്ഥ?
നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെയാണ് തന്റെ നടപ്പ്. ഉടുപ്പിലും നടപ്പിലും വെടിപ്പിലും ശ്രദ്ധയില്ല. ഒന്നിനും സമയവും സന്ദർഭവും വ്യവസ്ഥയും നോക്കാറില്ല. അങ്ങനെയുള്ള തന്നെക്കുറിച്ചും നാട്ടുകാർ നാളെ പലതും പറയില്ലേ? ഈ വിധമുള്ള ചിന്തകളിൽ നീറിപ്പൊരിഞ്ഞാണ് തോമാച്ചനെ കിടത്തിയ ഹോസ്പിറ്റലിൽനിന്ന് വർക്കിച്ചൻ വീട്ടിലെത്തിയത്. രണ്ടുമൂന്നു ദിവസത്തെ ആലോചനകൾക്കു ശേഷം കഥാപുരുഷൻ ഒരുകാര്യം നിശ്ചയിച്ചു: ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം! നാളെ നാട്ടുകാരുടെ പരിഹാസപാത്രമായി സിദ്ധികൂടാൻ ഇടവരരുത്.
പക്ഷെ, ഭർത്താവിന്റെ ഈ മനോഗതം മേരിക്കുട്ടി എങ്ങനെ അറിയാനാണ്! അവർ വെറുമൊരു കുട്ടിയാണല്ലോ!
കെ.ആർ. പ്രമോദ്
ജെയിസ് വാട്ടപ്പിള്ളിൽ
-krpramodmenon@gmail.com