കാമുകന്റെ കാമറക്കാഴ്ചകൾ
കാമുകന്റെ കാമറക്കാഴ്ചകൾ
<യ> അംബ്രലാ പോയിന്റെ കാണാകാഴ്ചകൾ– 2
സീമ മോഹൻലാൽ

സമയം രാവിലെ 11 മണി. മിന്നൽപോലെ ഒരു ഡ്യൂക്ക് ബൈക്ക് ഹൈക്കോർട്ട് ബോട്ട്ജെട്ടിക്ക് അടുത്തായി വന്നുനിന്നു. അൽപം തടിച്ച ശരീരപ്രകൃതിയുള്ള ചെറുപ്പക്കാരൻ, പിന്നിൽ അയാളുടെ കഴുത്തിലൂടെ കൈയിട്ട് ചേർന്നിരിക്കുന്ന പെൺകുട്ടി. അവളുടെ വേഷം ജീൻസും ടോപ്പുമാണ്. ഷാൾ തലയിൽകൂടി ചുറ്റിയിട്ടുമുണ്ട്. ഇരുവരുടെയും തോളിൽ കോളജ് ബാഗുണ്ട്. ബൈക്ക് റോഡ് സൈഡിൽ ഒതുക്കിവച്ച് ഇരുവരും കൈകോർത്തുപിടിച്ച് മറൈൻഡ്രൈവ് വാക്ക്വേയിലേക്ക് നടന്നു. ചുറ്റും നടക്കുന്നതൊന്നും അറിയാതെ അവർ കെട്ടുവള്ളം പാലത്തിനടുത്തായി ഇരിപ്പുറപ്പിച്ചു. കുട നിവർത്തി കൊച്ചുവർത്തമാനങ്ങളിൽ മുഴുകിയ ഇരുവരും പെട്ടെന്നാണ് അരുതാത്ത പ്രവൃത്തികളിലേക്ക് കടന്നത്. പരിസരം മറന്നുള്ള അവരുടെ പ്രവൃത്തികൾ അധികനേരം നീണ്ടുനിന്നില്ല. അവിടെ മഫ്തിയിലുണ്ടായിരുന്ന പോലീസുകാർ ഇരുവരെയും പൊക്കി. വസ്ത്രങ്ങൾ യഥാസ്‌ഥാനത്തേക്കിട്ട് ജാള്യതയില്ലാതെയായിരുന്നു അവരുടെ നിൽപ്. സംസാരത്തിൽ യുവാവിനെക്കാൾ സാമർഥ്യം പെൺകുട്ടിക്കു തന്നെയായിരുന്നു. ഇതൊന്നും ആദ്യമായിട്ടല്ല എന്ന രീതിയിലായിരുന്നു ആ കുട്ടി സംസാരിച്ചത്. പോലീസിനു നേരേ പല പ്രാവശ്യവും അവൾ കയർത്തു. പക്ഷേ പയ്യൻ എതിർത്തൊന്നും സംസാരിച്ചില്ല.

അവസാനം വീട്ടുകാരെ വിളിപ്പിക്കാമെന്നായി പോലീസ്. അതിൽ പെൺകുട്ടി വീണു. നഗരത്തിലെ ഒരു സ്‌ഥാപനത്തിൽ പാരമെഡിക്കൽ കോഴ്സിനു പഠിക്കുന്നതാണ് പെൺകുട്ടി. സർക്കാർ ഉദ്യോഗസ്‌ഥരായ മാതാപിതാക്കളുടെ ഏകമകൾ. കൈ നിറയെ പണം. ഒരു കൂട്ടുകാരി വഴിയാണ് മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയ യുവാവുമായി പരിചയപ്പെട്ടത്. സൗഹൃദം താമസിയാതെ പ്രണയത്തിലേക്കു വഴിമാറി. കുറഞ്ഞ സമയത്തിനുള്ളിൽ യുവാവ് 19കാരിയുടെ വിശ്വസ്തനായി മാറി. രാവിലെ ക്ലാസിലേക്കെന്നു പറഞ്ഞു പോരുന്ന കുട്ടി മറൈൻഡ്രൈവിലും ഷോപ്പിംഗ്മാളുകളിലും സിനിമാ തിയറ്ററുകളിലുമൊക്കെ യുവാവിനൊപ്പം കറങ്ങി നടന്ന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുന്നതായിരുന്നു പതിവ്. മകൾ ക്ലാസിൽ പോകുന്നില്ലെന്ന കാര്യം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല.

വീട്ടുകാരുടെ ഫോൺ നമ്പർ ചോദിച്ചിട്ട് പെൺകുട്ടി അത് പറയാൻ കൂട്ടാക്കിയില്ല. വീട്ടിൽ അറിയിക്കേണ്ട, ഇനി അങ്ങനെയൊന്നും ഉണ്ടാവില്ലെന്നായിരുന്നു മറുപടി. പക്ഷേ മഫ്തിയിലുണ്ടായിരുന്ന വനിതാപോലീസുകാരികൾക്ക് അതിനോട് യോജിക്കാനായില്ല. അതിലൊരാൾ പയ്യന്റെ കൈയിലുണ്ടായിരുന്ന ഫോൺ വാങ്ങി. മടിച്ചിട്ടാണെങ്കിലും യുവാവ് ഫോൺ നൽകി. നമ്പർ തിരയുന്നതിനിടയിൽ ആ വീഡിയോ ദൃശ്യങ്ങൾ കണ്ട് പോലീസുകാർ മൂക്കത്തു വിരൽ വച്ചു. അതിൽ കണ്ട വീഡിയോകളും ചിത്രങ്ങളും അതിഭീകരമായിരുന്നു. കൂടെ നിൽക്കുന്ന പെൺകുട്ടിയുമായുള്ള അശ്ലീല വീഡിയോകളായിരുന്നു അത്. അശ്ലീല സിനിമകളെ വെല്ലുന്ന രംഗങ്ങളായിരുന്നു ഓരോന്നിലും. പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് ഇതെല്ലാം എടുത്തതെന്നുള്ള വിവരം കൂടി കേട്ടപ്പോൾ പോലീസുകാർ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. രക്ഷിതാക്കൾ ജോലിക്കു പോകുമ്പോൾ ഇടയ്ക്ക് കാമുകനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്താറുണ്ടെന്ന് പെൺകുട്ടി പോലീസിനോട് സമ്മതിച്ചു. നാളെ ഈ വീഡിയോകൾ മറ്റാരുടെയെങ്കിലും കൈകൾ എത്തിയാലോ എന്ന ചോദ്യത്തിന് തന്റെ കാമുകൻ അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു അവളുടെ മറുപടി. വേണ്ടിവന്നാൽ തങ്ങൾ വിവാഹം കഴിക്കുമെന്നും അവൾ പറഞ്ഞു.

<ശാഴ െൃര=/ളലമേൗൃല/െുലരശമഹബ2016ാമൃരവ18ഴയ2.ഷുഴ മഹശഴി=ഹലളേ>

<യ> ഇത് ഹോട്ട് പോയിന്റ്സ്

നഗരത്തിലെ ചിലയിടങ്ങളിൽ എന്തും നടക്കുമെന്ന് ചില കോളജ് വിദ്യാർഥികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ ഭാഷയിൽ പറഞ്ഞാൽ ‘ഹോട്ട് പോയിന്റ്സ്’. മറൈൻഡ്രൈവ് വാക്ക് വേ, എറണാകുളത്തപ്പൻ ഗ്രൗണ്ട്, ചില ഷോപ്പിംഗ് മാളുകൾ, സുഭാഷ് പാർക്ക്, ചാത്യാത്ത് റോഡ്, ബോൾഗാട്ടി, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം മുട്ടിയുരുമി ഇരിക്കുന്ന കമിതാക്കളെ കാണാം. മുമ്പ് തൃപ്പൂണിത്തുറയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രവും ഇത്തരത്തിലുള്ള ഇടങ്ങളിലൊന്നായിരുന്നു. രാവിലെ കോളജിലേക്കെന്നു പറഞ്ഞു പോരുന്ന കമിതാക്കളുടെ ഇഷ്ടസങ്കേതങ്ങളിലൊന്നായിരുന്നു ഇവിടം. ഏക്കറുകളോളം കിടക്കുന്ന പ്രദേശത്തെ കാടുകളിലേക്കും വള്ളിപടർപ്പുകളിലേക്കും നടന്നു പോകുന്ന കമിതാക്കളെ പിന്നീട് തുണിയുടുപ്പിക്കേണ്ട ഗതികേടും ഡ്യൂട്ടിയിലുള്ള പോലീസുകാർക്കായിരുന്നു. അതിൽ സ്കൂൾ കുട്ടികളും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് സ്‌ഥിതി മാറി. ഇവിടെ പലയിടത്തും കാമറകൾ സ്‌ഥാനം പിടിച്ചതോടെ ദുരുദ്ദേശ്യത്തോടെ വരുന്ന കമിതാക്കളുടെ എണ്ണം കുറഞ്ഞതായി ഇവിടുത്തെ ജീവനക്കാർ പറയുന്നു.


<യ> ഇവിടെ കുട വേണ്ട

കമിതാക്കളുടെ ചെയ്തികൾ അതിരുവിടുന്ന നഗരത്തിലെ മറ്റൊരിടമാണ് ദർബാർഹാൾ ഗ്രൗണ്ട്. ആർട്ട് ഗ്യാലറിയോടു ചേർന്നുള്ള സ്‌ഥലങ്ങളിലും മൈതാനത്തെ ചെടികൾക്കരുകിലെ സിമന്റു ബഞ്ചുകളിലും കാമുകീകാമുകന്മാരെ കാണാം. ഇവർ കുട പിടിക്കാത്തവരാണെന്നു മാത്രം. കോളജ്കുമാരിമാർ മാത്രമല്ല അൽപം എയ്ജ് ഓവർ ആയവരുടെയും ഇഷ്ട സങ്കേതമാണ് ഇവിടം. ചെടികൾക്കിടയിൽ എന്തുമാകാമെന്ന് സാക്ഷ്യം. രണ്ടു ദിവസം ദർബാർഹാൾ മൈതാനത്തിലിരുന്നപ്പോൾ പലരെയും കണ്ടു. ഏറെയും വിദ്യാർഥികൾ. സ്കൂൾ യൂണിഫോമിലുള്ളവരും കൂട്ടത്തിലുണ്ട്. സ്കൂൾ വിദ്യാർഥികളുടെ കൈയിൽ പുസ്തകമുണ്ട്. പുസ്തകം തുറന്നുവച്ച് സംശയനിവാരണമെന്ന വ്യാജേന അവർ കാണിക്കുന്നതുകണ്ട് കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് കലികയറി. ചെടികൾക്കിടയിൽ കൈ കോർത്തുപിടിച്ചിരിക്കുന്ന യുവാവിനെയും പെൺകുട്ടിയെയും കണ്ടപ്പോൾ വീണ്ടുമൊന്നു നോക്കാൻ തോന്നി. അയാളും ഞങ്ങളെ നോക്കി. തലേന്ന് വൈകുന്നേരം അവിടെ കണ്ട നീല ഷർട്ടുകാരൻ. അപ്പോൾ അയാൾക്കൊപ്പം ഉണ്ടായിരുന്നത് 25 വയസ് തോന്നിക്കുന്ന യുവതിയായിരുന്നു. മുടിയൊക്കെ സ്ട്രെയിറ്റ് ചെയ്ത് സ്കേർട്ടും ടോപ്പും ഇട്ട യുവതി. ഞങ്ങൾ ഇരുന്ന സിമന്റ്ബെഞ്ചിന് അടുത്തുതന്നെയായിരുന്നു അവരും ഇരുന്നത്. അവരുടെ ഇരിപ്പിലൊരു പന്തികേട് തോന്നിയതുകൊണ്ട് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇന്നലെ യുവാവിനൊപ്പം കണ്ടത് 19 വയസുവരുന്ന പെൺകുട്ടി. കോളജ് ബാഗിൽ കൈയിൽ പിടിച്ച് നിഷ്കളങ്കമുഖഭാവത്തോടെ ഇരിക്കുന്ന ആ പെൺകുട്ടി. സുഹൃത്തിനോട് ഞാൻ അക്കാര്യം പറഞ്ഞു. ഞങ്ങളെ മനസിലായിട്ടാണോ എന്നറിയില്ല യുവാവ് ഉടൻ തന്നെ പെൺകുട്ടിയുടെ കൈ പിടിച്ച് അവിടെനിന്നു മറ്റൊരിടത്തേക്ക് മാറിയിരുന്നു. ഇങ്ങനെ എത്രയെത്ര കേസുകൾ ദിവസവും ഇവിടെ വരുന്നുണ്ടെന്ന് സമീപത്തെ കരിക്കുവിൽപനക്കാരൻ പറഞ്ഞു. അവിടെനിന്ന് എഴുന്നേറ്റ് ആർട്ട് ഗ്യാലറിയുടെ ഭാഗത്തേക്ക് നടന്നപ്പോൾ ഇരുന്നും കിടന്നും പ്രണയലീലകൾ കാട്ടുന്ന കമിതാക്കളെ കണ്ടു. നഗരത്തിലെ വിവിധ കോളജുകളിൽ നിന്നുളള വിദ്യാർഥി–വിദ്യാർഥിനികൾ തന്നെയാണ് രാവിലെ ക്ലാസുകട്ട് ചെയ്ത് വൈകുന്നേരം വരെ ഇവിടെ ഇരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്‌ഥർ പറയുന്നു.

അവിടെനിന്നു നടന്നത് സുഭാഷ് പാർക്കിലേക്കായിരുന്നു. ഇളംവെയിൽ ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ പരിസരം മറന്നിരിക്കുന്ന ഗയ്സ് ആൻഡ് ഗാൽസ്. ഇവരുടെ പ്രവൃത്തികൾ കണ്ട് നിർവൃതിയടയുന്ന ചിലരെയെങ്കിലും സമീപത്തെ ബഞ്ചുകളിൽ കാണാനായി. മൊബൈൽ കാമറകൾ ഓണാക്കി വച്ച് ‘രസനിമിഷങ്ങൾ’ ഒപ്പിയെടുക്കുന്ന കാഴ്ചക്കാരിലൊരുത്തനെ രൂക്ഷഭാവത്തിൽ നോക്കിയെങ്കിലും അയാൾ ഒരു ചെറുചിരി സമ്മാനിച്ചു കണ്ണടച്ചു.

(തുടരും.....)