വയനാട്: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. നേപ്പാൾ സ്വദേശിനിയുടെ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പ്രതികൾ മൊഴി നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് റോഷൻ, അമ്മ മഞ്ജു, അച്ഛൻ അമർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. റോഷന്റെ ഭാര്യ പാർവതിയുടെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഏഴാം മാസത്തിലാണ് പാർവതി ആൺകുഞ്ഞിന് ജന്മം നൽകിയത്.
ജനിച്ചതിന്റെ തൊട്ടടുത്ത ദിവസം കുഞ്ഞിനെ കഴുത്തു ഞരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ബാഗിലാക്കി കുഴിച്ചുമൂടിയെന്ന് പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. മഞ്ജുവിന് സംരക്ഷണം ഒരുക്കിയത് ഭർത്താവും മകനുമാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം മൃതദേഹം എവിടെ ഉപേക്ഷിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഭർത്താവും മാതാപിതാക്കളും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവമെന്നും പോലീസിനോട് യുവതി പറഞ്ഞു.
പ്രസവത്തിനുശേഷം യുവതി നേപ്പാളിലേയ്ക്ക് പോയിരുന്നു. അതിനുശേഷം തിരികെ വന്നാണ് പരാതി നല്‍കുന്നത്. പരാതിയില്‍ പോലീസ് കേസെടുക്കുകയും തുടർന്ന് ഭർത്താവിനെയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.