തിരുവനന്തപുരം: തൃശൂർപൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടാണ് അഞ്ച് മാസത്തിന് ശേഷം സമർപ്പിച്ചത്.
സംസ്ഥാന പോലീസ് മേധാവിക്കാണ് സീൽഡ് കവറിൽ 600 പേജുള്ള റിപ്പോർട്ട് മെസഞ്ചർ വഴി സമർപ്പിച്ചത്. എന്നാൽ ഡിജിപി സ്ഥലത്ത് ഇല്ലാത്തതിനാൽ നാളെ മാത്രമേ അദ്ദേഹം ഇത് പരിശോധിക്കൂ. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രിക്ക് കൈമാറും.
ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇപ്പോൾ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. എം.ആര്.അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴായിരുന്നു പൂരം അലങ്കോലപ്പെടുന്നത്.
സംഭവത്തിൽ തൃശൂര്‍ കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റിയിരുന്നു. അതിനിടെ പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്ന വിവരാവകാശ മറുപടിയില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു.