ഫ്രാങ്ക്ഫർട്ട്ഡൽഹി: വിമാന യാത്രാ വിവരങ്ങൾ ഇനി യാത്രക്കാരുടെ വിരൽത്തുന്പിൽ. വിമാന യാത്രക്കാർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി എയർസേവ എന്ന പുതിയ ആപ്പ് വ്യോമയാന മന്ത്രാലയം പുറത്തിറക്കി. ആൻഡ്രോയ്ഡ് ഫോണുകളിൽ സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
വിമാനവിവരങ്ങൾ, വിമാനത്താവള സൗകര്യങ്ങൾ എന്നിവ അറിയുന്നതിനോടൊപ്പം യാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് നിമിഷങ്ങൾക്കകം പരിഹാരം കണ്ടെത്താനുള്ള സൗകര്യങ്ങളും ഇതിലുണ്ട്. മൊബൈൽ ഫോണ്‍, വെബ് പോർട്ടൽ എന്നിവ വഴിയും യാത്രികർക്ക് പരാതികൾ രജിസ്റ്റർ ചെയ്യാം.
ടിക്കറ്റുനിരക്ക് തിരിച്ചുനൽകൽ, വിമാനങ്ങളുടെ സമയക്രമ മാറ്റം, ബാഗേജ് നഷ്ടമാകൽ, മോശമായ പെരുമാറ്റം തുടങ്ങി യാത്രക്കാർ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഈ സംവിധാനംവഴി പരിഹാരം തേടാൻ സാധിക്കുമെന്ന് വ്യോമയാന മന്ത്രാലയം പറയുന്നു. പരാതികളുടെ ശബ്ദരേഖകളും വീഡിയോയും അപ്ലോഡ് ചെയ്യാം. പരാതികൾക്ക് സമയബന്ധിതമായി മറുപടി നൽകും.
കേന്ദ്രീകൃതമായാണ് ഈ സംവിധാനം പ്രവർത്തിക്കുക. എയർസേവ ആപ്പിൽ ലഭിക്കുന്ന പരാതികൾ അതത് കന്പനികൾക്ക് നേരിട്ടെത്തും. പരാതി രജിസ്റ്റർ ചെയ്യുന്നതോടൊപ്പം യാത്രക്കാർക്കു ഒരു നന്പർ ലഭിക്കും. പരാതിയുമായി ബന്ധപ്പെട്ട വിഭാഗമോ, വിമാനക്കന്പനിയോ അരമണിക്കൂറിനകം പരാതിക്കാരന് മറുപടി നല്കുന്ന വിധത്തിലുള്ള സംവിധാനമാണ് ഇത് വിഭാവനം ചെയ്യുന്നത്. പരാതിക്കാരന് ഇമെയിൽ വഴിയും മെസേജ് സംവിധാനം വഴിയും മറുപടി ലഭിക്കും.
സമയമെടുത്ത് പരിഹരിക്കേണ്ട പരാതികളിൽ ടോക്കണ്‍ നന്പർ ഉപയോഗിച്ച് യാത്രക്കാരന് തന്‍റെ പരാതിയുടെ നാൾവഴി പരിശോധിക്കാം.
വിമാനത്താവള അതോറിറ്റി, സെക്യൂരിറ്റി, ഇമിഗ്രേഷൻ, കസ്റ്റംസ്, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി തുടങ്ങി എല്ലാ ഏജൻസികളും സംവിധാനത്തിന്‍റെ ഭാഗമാകും.
പരിഹാരം കാണാനുള്ളവ, നിശ്ചിത സമയത്തിനുമുന്പേ പരിഹാരം കണ്ടവ, തീർപ്പു കല്പിച്ചവ എന്നിങ്ങനെ പരാതികൾ മൂന്നായി തിരിക്കും. ഇതനുസരിച്ച് വിമാനക്കന്പനികൾക്ക് റേറ്റിംഗ് നൽകും. വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ, ഷെഡ്യൂൾ മാറ്റം, ഓരോ പ്രദേശത്തേയ്ക്കുള്ള വിമാനങ്ങൾ, കാലാവസ്ഥാ വിവരങ്ങൾ, കണക്ഷൻ വിമാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും എയർസേവ ആപ്പ് സംവിധാനത്തിൽ ലഭ്യമാവും. ഇത് പ്രവാസി ഇന്ത്യാക്കാർക്കും വിദേശ ടൂറിസ്റ്റുകൾക്കും പ്രയോജനപ്പെടുത്താമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: ജോർജ് ജോണ്‍
|