സൂറിച്ച്: രാജ്യത്ത് മുതൽ മുടക്കാൻ കഴിവുള്ള വിദേശികൾക്ക്, വിവിധ യൂറോപ്യൻ രാജ്യങ്ങൾ നൽകുന്ന റസിഡന്റ് പെർമിറ്റ് പ്രോഗ്രാമിലേക്ക് ആളെപിടിച്ചുകൊടുത്ത് നേട്ടം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് യൂറോപ്പിലെ വിവിധ ഏജൻസികൾ.
ഹംഗറി, പോർച്ചുഗൽ, ബൾഗേറിയ, മാൾട്ട, സൈപ്രസ് തുടങ്ങിയ ഇയു രാജ്യങ്ങളിൽ റസിഡന്റ് പെർമിറ്റിനുള്ള വാഗ്ദാനത്തിനുപുറമെ, സെന്റ് കിറ്റ്സ്, ഗ്രെനാഡ, സെന്റ് ലൂസിയ തുടങ്ങിയ ചെറു രാജ്യങ്ങളിൽ നേരിട്ട് പൗരത്വം നേടാനുമുള്ള സഹായങ്ങളാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്.
കൈയിൽ കാശുള്ളവർക്കു ഇതിൽ ഏറ്റവും ചെലവ് കുറഞ്ഞതും ആകർഷണീയവും ഹംഗറി ഇൻവെസ്റ്റർ റസിഡൻസി ബോണ്ട് പ്രോഗ്രാം ആണെന്ന് ഏജൻസികൾ പറയുന്നു. മൂന്ന് ലക്ഷം യൂറോ ഹംഗറി സർക്കാരിന്റെ ബോണ്ടിൽ നിക്ഷേപിച്ചാൽ, നിക്ഷേപകന്റെ ഭാര്യ, മക്കൾ എന്നിവരെ കൂടാതെ മാതാപിതാക്കൾക്കും ഹംഗറി റസിഡന്റ് പെർമിറ്റ് നൽകും. അഞ്ചു വർഷം കഴിയുമ്പോൾ പലിശ കൂടാതെ ബോണ്ട് തുക തിരിച്ചു നൽകുകയും എട്ടു വർഷം കഴിയുമ്പോൾ പൗരത്വവും ലഭിക്കും. റസിഡന്റ് പെർമിറ്റ് ഉണ്ടെങ്കിൽ ലോകത്തെ 150 രാജ്യങ്ങളിൽ വീസരഹിത യാത്രയും സാധിക്കും.
2012 ൽ ഹംഗറി പാർലമെന്റ് പാസാക്കിയ ഇൻവെസ്റ്റർ റസിഡൻസി ബോണ്ട് പ്രോഗ്രാം, അനധികൃത കുടിയേറ്റത്തിന് അവസരം നൽകുകയാണെന്ന് ഇയു പലതവണ താക്കിത് നൽകിയെങ്കിലും തിരുത്താൻ ഹംഗറി ഇതേവരെ തയാറായിട്ടില്ല. 2013 ജനുവരി മുതൽ പോയ വർഷം അവസാനം വരെ, ഹംഗറി സർക്കാരിന്റെ കണക്കനുസരിച്ച് 7600 പേരാണ് ഈ രീതിയിൽ പെർമിറ്റ് നേടിയിട്ടുള്ളത്. റഷ്യ, ചൈന, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പണക്കാരാണ് ഇവരിൽ ഏറെയും.
ഹംഗറിയിൽ താമസിക്കണമെന്നോ അപേക്ഷയുടെ പ്രോസസിനായി അവിടേയ്ക്ക് വരണമെന്നുകൂടി നിർബന്ധമില്ലാത്ത പ്രോഗ്രാമിൽ 30 ദിവസങ്ങൾക്കുള്ളിലാണ് ഏജൻസികൾ പെർമിറ്റ് സംഘടിപ്പിച്ചു കൊടുക്കുന്നത്. ഇതിനായി 60,000 യൂറോയാണ് ഏജൻസികൾ ഈടാക്കുന്നത്. സൈപ്രസ്, കൈമാൻ ഐലൻഡ്, ലിഹ്റ്റൻ സ്റ്റൈൻ തുടങ്ങിയ കള്ളപ്പണം ഒളിപ്പിക്കാൻ സഹായിക്കുന്ന രാജ്യങ്ങൾ ആസ്‌ഥാനമായ എട്ട് ഏജൻസികൾക്കാണ് ഇൻവെസ്റ്റർ റസിഡൻസി ബോണ്ട് പ്രോഗ്രാം പ്രോസസ് ചെയ്യാൻ ഹംഗറി പാർലമെന്റിന്റെ ലൈസൻസുള്ളത്. 60,000 യൂറോ സർവീസ് ചാർജിനു പുറമെ, മൂന്ന് ലക്ഷത്തിന് അപേക്ഷകന് നൽകുന്ന സർക്കാർ ബോണ്ടുകൾ ഇവർക്ക് കിട്ടുന്നത് 2,65,000 യുറോക്കാണെന്നതും ഇവരുടെ ലാഭ വിഹിതം അപേക്ഷകന് ഭാരമാകാത്ത നിലയിൽ കൂട്ടുന്നു. മൂന്നുവര്ഷം കൊണ്ട് ഈ ഏജൻസികൾ 35 മുതൽ 40 കോടി യൂറോ വരെ ലാഭം ഉണ്ടാക്കിയെന്നും ഇതിന്റെ നല്ലൊരു ഭാഗം ഹംഗറിയിലെ രാഷ്ര്‌ടീയക്കാരുടെ അക്കൗണ്ടുകളിൽ എത്തുന്നുമെന്നുമാണ് ഈ പ്രോഗ്രാമിനെക്കുറിച്ചുള്ള പ്രധാന വിമർശനം.
ഫലത്തിൽ 60,000 യൂറോ ചെലവാക്കി മൂന്നു ലക്ഷം യൂറോ അഞ്ചു വർഷം കഴിഞ്ഞു കിട്ടുന്ന പലിശ രഹിത സർക്കാർ ബോണ്ടിൽ നിക്ഷേപിക്കാൻ തയാറുണ്ടെങ്കിൽ ആർക്കും ഇയുവിൽ അംഗമായ ഹംഗറിയിലെ റസിഡന്റ് പെർമിറ്റ് ലഭിക്കും.
റിപ്പോർട്ട്: ടിജി മറ്റം
|