ബെര്‍ലിന്‍: ഫിഫ എന്ന ലോകഫുട്ബോളിന്റെ തലപ്പത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോയ വര്‍ഷം അഴിമതിയെന്ന സുനാമിയില്‍ തട്ടി സസ്പെന്‍ഷനുകളും സ്ഥാനചലനങ്ങളും മൂലം ഉലഞ്ഞാടിയിരുന്ന വേള്‍ഡ് ഫുട്ബോള്‍ ഫെഡറേഷന്റെ (ഫിഫ) ആസ്ഥാനത്തു ഫെബ്രുവരി 26നു (വെള്ളി) ചേരുന്ന അസാധാരണ കോണ്‍ഗ്രസിന് സാക്ഷ്യം വഹിക്കും. ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചു സ്ഥാനാര്‍ഥികളാണു ഗോദയില്‍ കൊമ്പുകോര്‍ക്കുന്നത്.
യുവേഫ ജനറല്‍ സെക്രട്ടറിയായ ജിയാനി ഇന്‍ഫാന്റിനോ, ജോര്‍ദ്ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന്‍, ഫിഫ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ജെറോം ഷാംപേന്‍, ഏഷ്യന്‍ ഫുട്ബോള്‍ പ്രസിഡന്റ് ഷേഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം, ടോക്യോ സെക്സവൈല്‍ എന്നീ അഞ്ചുപേരാണ് ഫിഫ അധ്യക്ഷസ്ഥാനത്തേക്ക് ഇത്തവണ മത്സരിക്കുന്നത്.
ഫിഫ എക്സിക്യൂട്ടീവ് ഫെബ്രുവരി 24 നു ചേര്‍ന്നുകഴിഞ്ഞു. 26നു നടക്കുന്ന അസാധാരണ ഫിഫ കോണ്‍ഗ്രസിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ആകെ 209 അംഗങ്ങളാണ് ഫിഫയുടെ കോണ്‍ഗ്രസിലെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ ആദ്യറൌണ്ടില്‍ 140 വോട്ടുനേടുന്നവര്‍ വിജയിക്കും. പക്ഷെ ആദ്യറൌണ്ടില്‍ 140 വോട്ട് ലഭിച്ചില്ലെങ്കില്‍ രണ്ടാം റൌണ്ടില്‍ 50 ശതമാനം വോട്ടുനേടുന്നവര്‍ വിജയിക്കും. വോട്ടിംഗില്‍ 46 അംഗങ്ങളുള്ള ഏഷ്യയുടെയും 54 വോട്ടുള്ള ആഫ്രിക്കയുടെയും നിലപാട് തെരഞ്ഞെടുപ്പു നിര്‍ണായകമാവുകയും ചെയ്യും. യുറോപ്പ്, ഏഷ്യ, കോണ്‍ കാകഫ്, പസഫിക്, ലാറ്റിന്‍ അമേരിക്കന്‍ സംയുക്ത മേഖലകള്‍ അടങ്ങുന്ന കോണ്‍ഗ്രസിലാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
ജോര്‍ദ്ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന്‍
ജോര്‍ദ്ദാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ കഴിഞ്ഞ 16 വര്‍ഷമായി ഫുട്ബോള്‍ രംഗത്തുള്ള രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന്‍ മല്‍സരരംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ (39) സ്ഥാനാഥിയും ജോര്‍ദ്ദാന്‍ പൌരനുമാണ്. നിലവില്‍ മുന്‍ ഫിഫ വൈസ് പ്രസിഡന്റ്, ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍(എഎഫ്സി) മുന്‍ പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായ ഇദ്ദേഹം കഴിഞ്ഞ ഫിഫ തെരഞ്ഞെടുപ്പില്‍ പ്ളാറ്റിനിയുടെ നിഴല്‍ സ്ഥാനാര്‍ഥിയായി സെപ് ബ്ളാറ്ററോടു മത്സരിച്ചു തോറ്റു പിന്‍വാങ്ങിയിരുന്നു. എന്നാല്‍ ഇക്കുറി സ്വന്തം നിലയ്ക്കു മത്സരിക്കുന്ന ഇദ്ദേഹം അടുത്ത മല്‍സരരംഗത്തെ അതികായന്‍ എന്നു തന്നെ വിശേഷിപ്പിക്കാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഫുട്ബോളിനെ ആത്മാര്‍ഥമായി സേവിക്കുക എന്നതാണ് എന്റെ പരമപ്രധാനമായ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുവരെയുള്ള അഴിമതിയെപ്പറ്റിയോ, ബ്ളാറ്റര്‍, പ്ളാറ്റിനി കൂട്ടുകെട്ടിനെപ്പറ്റിയോ വിമര്‍ശിക്കാതെയുള്ള രാജകുമാരന്റെ പ്രതികരണം പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടുതന്നെയായിരുന്നു.
ജിയാനി ഇന്‍ഫാന്റിനോ
ഇറ്റാലിയന്‍, സ്വിസ് പൌരത്വമുള്ളയാളാണ് ഈ നാല്‍പ്പത്തിയഞ്ചുകാരന്‍. 2009 മുതല്‍ യുവേഫയുടെ ജനറല്‍ സെക്രട്ടറിയായ ജിയാനി ഇന്‍ഫാന്റിനോയ്ക്ക് യുവേഫയുടെ പൂര്‍ണ പിന്തുണയുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുന്നതിനു തൊട്ടു മുമ്പ് നാടകീയമായി രംഗത്തെത്തിയ ഇന്‍ഫാന്റിനോ, ഫൈനല്‍ റൌണ്ടിലെ താരവും ഇപ്പോള്‍ ഇദ്ദേഹംതന്നെ.
2000 ലാണ് യുവേഫയില്‍ ഇദ്ദേഹം ചേരുന്നത്. അഭിഭാഷകനായും നൊയെചാറ്റല്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് സ്റഡീസിന്റെ (സിഐഇഎസ്) സെക്രട്ടറി ജനറലായും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഫുട്ബോള്‍ രംഗത്തുള്ള ഇദ്ദേഹം, ദ്വിഭാഷാ അഭിഭാഷകനാണ്. 2009 മുതല്‍ യുവേഫയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഇന്‍ഫാന്റിനോ.
ഷെയ്ക്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലിഫ
ബഹറിന്‍ പൌരനായ ഇദ്ദേഹം കഴിഞ്ഞ 17 വര്‍ഷമായി ഫുട്ബോള്‍ രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിലവില്‍ ഫിഫ വൈസ് പ്രസിഡന്റ്, ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുന്ന ഈ നാല്‍പ്പത്തിയൊന്‍പതുകാരന്‍ ബഹറിന്‍ ഫുട്ബോള്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റാണ്.
ജെറോം ഷാംപേന്‍
ഫ്രാന്‍സില്‍നിന്നുള്ള മുന്‍ നയതന്ത്രജ്ഞനായ ജെറോം ഷാംപേന്‍ അഴിമതിയില്‍ പുറത്തായ യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളാറ്റിനിയുടെ അടുത്ത ആളായാണ് അറിയപ്പെടുന്നത്. അവസാനത്തെ ചുറ്റുപാടില്‍ ഷാംപേന് വര്‍ധിച്ച സാധ്യതകളാണ് നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്. അഞ്ച് അംഗരാജ്യങ്ങളുടെ പിന്തുണയുണ്ടെന്നാണു ഷാംപേന്‍ അവകാശപ്പെടുന്നത്.
1998 മുതല്‍ ഫിഫയുടെ മേധാവിത്വം കൈയാളുന്ന ബ്ളാറ്ററുടെ വിശ്വസ്തന്‍ എന്നതിലുപരി ഫിഫയിലെ സ്പന്ദനങ്ങള്‍ ഏറെ അറിയാവുന്ന ഷാംപേന്‍ 1999 മുതല്‍ ഫിഫയില്‍ വിവിധ ഉന്നത പദവികള്‍ വഹിച്ചുവരുന്നു. 2002 വരെ ബ്ളാറ്ററുടെ ഉപദേശകനും മൂന്നു വര്‍ഷം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ 17 വര്‍ഷമായി ഫുട്ബോള്‍ രംഗത്തുള്ള ഇദ്ദേഹം നിലവില്‍ അന്താരാഷ്ട്ര ഫുട്ബോള്‍ കണ്‍സല്‍ട്ടന്റ് കൂടിയാണ്.
ഫ്രഞ്ച് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍, 1998 ല്‍ ഫ്രാന്‍സില്‍ നടന്ന ലോക കപ്പിലെ ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍, 1999ല്‍ ഫിഫ മുന്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍ ഡയറക്ടര്‍, 2002 ല്‍ ബ്ളാറ്ററുടെ ഉപദേശകന്‍, 2002 മുതല്‍ 2005 വരെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചതിനു പുറമെ 'ഫുട്ബോള്‍ ഹോപ്പ് ഫോര്‍ ഓള്‍' എന്ന സംഘടനയുടെ വക്താവുമാണ് ഈ അന്‍പത്തിയേഴുകാരന്‍.
ടോക്യോ സെക്സ്വൈല്‍
സൌത്താഫ്രിക്കന്‍ സര്‍ക്കാരില്‍ മന്ത്രിയായി സേവനം ചെയ്തിട്ടുള്ള ഈ 62 കാരന്‍ ഫിഫയുടെ ആന്റി ഡിസ്ക്രിമിനേഷന്‍ ടാസ്ക് ഫോഴ്സ് അംഗമാണ്. ആന്റി അപ്പാര്‍ത്തിഡ് കാമ്പെയിനറായ ഇദ്ദേഹം നെല്‍സണ്‍ മണ്ടേലയ്ക്കൊപ്പം 13 വര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ അപ്രന്റീസ് പ്രചാരകനാണ്. ഫുട്ബോളുമായി ഏഴുവര്‍ഷം മാത്രമാണ് ഇദ്ദേഹത്തിന്റെ പരിചയം.
2015 മേയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാര കസേരയില്‍ അഞ്ചാം വട്ടവും എത്തിയ സെപ് ബ്ളാറ്റര്‍ അഴിമതി ആരോപണങ്ങളെത്തുടര്‍ന്നു തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെ ദിവസങ്ങള്‍ക്കുള്ളില്‍ രാജിവച്ച സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഫിഫയെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി
ഫിഫ പ്രസഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പല സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടാല്‍ സംഘടന വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുമെന്നു മുന്നറിയിപ്പ്.
ഇപ്പോള്‍ തന്നെ നൂറു മില്യനിലേറെ ഡോളറിന്റെ കമ്മിയാണു ബജറ്റിലുള്ളത്. ഇതിനു പുറമേ, അംഗരാജ്യങ്ങള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കുമെന്ന വാഗ്ദാനം കൂടി നടപ്പായാല്‍ സംഘടന പാപ്പരാകുന്ന സ്ഥിതിയുണ്ടാകുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഒന്നര ബില്യന്‍ ഡോളര്‍ മാത്രമാണ് ഇപ്പോള്‍ ബാങ്കില്‍ നീക്കിയിരിപ്പ്. ഇതില്‍ കണ്ണുവച്ചുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അസ്ഥാനത്തായിരിക്കുമെന്നു മത്സരാര്‍ഥികള്‍ തന്നെയായ ഷെയ്ക്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹം ഇല്‍ ഖലീഫയും ജെറോം ഷാംപെയ്നും മുന്നറിയിപ്പു നല്‍കുന്നതും ഫിഫയില്‍ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളുടെ പ്രവചനം തന്നെയാണ്. മാത്രമല്ല പുതിയ പ്രസിഡന്റ് ആരായിരുന്നാലും അവര്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളുടെ മുന്നറിയിപ്പുമാണ്.
ഫിഫയില്‍ നവീകരണമാവും പുതിയ പ്രസിഡന്റിന്റെ ആദ്യ ദൌത്യം
ഫിഫയുടെ ഇതുവരെയുള്ള ചെയ്തികള്‍ക്ക് മാറ്റം വരുത്തിയുള്ള ഫിഫ എക്സക്യൂട്ടീവ് തീരുമാനം നടപ്പാക്കുകയാവും പുതിയ പ്രസിഡന്റിന്റെ പ്രധാന ദൌത്യം. അതോടൊപ്പം ഫിഫയുടെ നഷ്പ്പെട്ട വിശ്വാസ്യതയും സുതാര്യയും സംയോജിപ്പിച്ച് പുതിയ മുഖം സൃഷ്ടിക്കേണ്ടിവരും.
ഫിഫയില്‍ തികച്ചും ഉടച്ചുവാര്‍ക്കല്‍ ആവശ്യമാണെന്ന മുറവിളി സംഘടനയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ഉണ്ടായതോടെ ഫിഫയ്ക്കു പുതിയ മുഖം നല്‍കാനുള്ള ശ്രമത്തിലാണ് എക്സിക്യൂട്ടീവിലെ മറ്റംഗങ്ങള്‍.
റിഫോം കമ്മീഷന്‍ ചെയര്‍മാന്‍ ഫ്രാങ്കോയിസ് കാറാര്‍ഡിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഫിഫ പ്രസിഡന്റിന് പ്രായപരിധിയും കാലാവധിയും നിശ്ചയിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. സ്വതന്ത്രമായ ഒരു റിഫോം കമ്മീഷന്‍ രൂപീകരിക്കാനും ഒരു ബോര്‍ഡിന്റെ കീഴില്‍ സമയപരിധി നല്‍കി ഒരാളെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കാനും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി.
ഭരണഘടനയ്ക്കു പുതിയ മാറ്റം വരുത്തി സ്റാറ്റസ്, കോഡ് എന്നിവയും പ്രാവര്‍ത്തിക നിയമവും കൊണ്ടുവരും. അംഗത്വം, റഫറന്‍സ് കമ്മറ്റി എന്നിവയ്ക്ക് പുതിയ ആധികാരികത നല്‍കും. പുതിയ ഒരു സീനിയര്‍ എക്സിക്യൂട്ടീവ് തസ്തികയും ഉണ്ടാവും.
ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; ധാരണകള്‍ക്കുള്ള സമയമല്ലെന്ന് ഇന്‍ഫാന്റിനോ
പുതിയ ഫിഫ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ നടത്തുന്ന വോട്ടെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ തമ്മില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും സാധ്യതയില്ലെന്നു ജിയാനി ഇന്‍ഫാന്റിനോ വെളിപ്പെടുത്തി.
സ്വിസ് അഭിഭാഷകനായ ഇന്‍ഫാന്റിനോ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന സ്ഥാനാര്‍ഥികളിലൊരാളാണ്. നിലവില്‍ യുവേഫ എക്സിക്യൂട്ടീവാണ് ഈ നാല്‍പ്പത്തഞ്ചുകാരന്‍.
ഇന്‍ഫാന്റിനോയും മുഖ്യ എതിരാളിയായ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഷെയ്ക്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹം അല്‍ ഖലീഫയും തമ്മില്‍ ധാരണയ്ക്കു ശ്രമിക്കുന്നു എന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
|