ഫിലാഡൽഫിയ: പൊതുവിജ്ഞാനത്തെ ആസ്പദമാക്കി എബിസി ന്യൂസ് ചാനൽ സംപ്രേഷണം ചെയ്യുന്ന ജനപ്രീയ ജപ്പടി മത്സരത്തിന്റെ മോഡലിൽ ബൈബിൾ അധിഷ്ഠിതമാക്കി വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമന്വയിപ്പിച്ച് ഫിലാഡൽഫിയ സീറോമലബാർ പള്ളിയിൽ ബൈബിൾ ജപ്പടി മത്സരം ജൂൺ രണ്ടിന് നടന്നു.
കഴിഞ്ഞ ഒന്പത് വർഷങ്ങളായി ഫിലാഡൽഫിയ സീറോമലബാർ പള്ളി സൺഡേ സ്കൂൾ കുട്ടികൾക്കായി ജപ്പടി മത്സരം നടത്തുന്നുണ്ട്. ജോസഫ് ചാക്കോ അത്തിക്കളത്തിന്റെ (അപ്പച്ചി) സ്മരണാർഥം അദ്ദേഹത്തിന്റെ പുത്രനും സീറോമലബാർ പള്ളിയിലെ മതാധ്യാപകനുമായ ജോസ് ജോസഫ് ആയിരുന്നു പ്രോഗ്രാമിന്റെ മുഖ്യസ്പോൺസർ.
ബൈബിൾ നിത്യേന വായിക്കുന്നതിനും പഠിക്കുന്നതിനുമുള്ള പ്രചോദനം മതബോധനസ്കൂൾ കുട്ടികൾക്ക് നൽകുന്നതിനായി ആറുമാസം നീണ്ടുനിന്ന ബൈബിൾ പഠനവും ക്വിസ് മത്സരങ്ങളും നടന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ.
പ്രാഥമിക റൗണ്ടിൽ ബൈബിളിൽനിന്നുള്ള 250ൽ പരം ചോദ്യങ്ങളും ഉത്തരങ്ങളും ഉൾക്കൊള്ളുന്ന ചോദ്യബാങ്ക് തയാറാക്കി കുട്ടികൾക്ക് പഠിക്കുന്നതിനായി നൽകിയിരുന്നു. നാലാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ മത്സരത്തിൽ വാശിയോടെ പങ്കെടുത്തു.
ക്ലാസുകളിൽ നടത്തിയ പ്രാഥമിക എഴുത്തുപരീക്ഷയിൽ എലമെന്ററി ഗ്രേഡുകളിലുള്ള കുട്ടികൾ ഉന്നതനിലവാരം പുലർത്തി. തുടർന്നു നടന്ന സെമിഫൈനൽ മത്സരത്തിലൂടെ പത്ത് കുട്ടികൾ ബൈബിൾ ജപ്പടി ഗ്രാന്റ് ഫിനാലെയിലേക്കു മത്സരിക്കാൻ യോഗ്യത നേടി.
കുർബാനയ്ക്കുശേഷം ഗ്രാന്റ് ഫിനാലെയായി നടത്തപ്പെട്ട ഹോം യുഎസ്എ അസോസിയേഷൻ ബൈബിൾ ജപ്പടി മത്സരം നിലവാരംകൊണ്ടും സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമായിരുന്നു. രണ്ടുകുട്ടികൾ വീതമുള്ള അഞ്ചു ടീമുകളായിട്ടാണു ഗ്രാൻഡ്ഫിനാലെ മത്സരം നടന്നത്.
പ്രവാചകന്മാരായ ഏശയ്യ, എസിക്കിയേൽ, ദാനിയേൽ, ജറമിയ, ജോനാ എന്നിവരുടെ പേരുകളായിരുന്നു ടീമിനു നൽകിയിരുന്നത്. ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിൽ പ്രാർഥനാപൂർവം സദസ്യർക്കുള്ള ആദ്യചോദ്യം തൊടുത്തുവിട്ട് ബൈബിൾ ജപ്പടി മത്സരം ഉദ്ഘാടനംചെയ്തു.
ട്രസ്റ്റിമാരായ ജോജി ചെറുവേലിൽ, സജി സെബാസ്റ്റ്യൻ, ജെറി കുരുവിള, പോളച്ചൻ വറീദ്, ജോസ് തോമസ്, പാരീഷ് സെക്രട്ടറി ടോംപാറ്റാനിയിൽ, സ്കൂൾ പ്രിൻസിപ്പൾ ജേക്കബ് ചാക്കോ, ജപ്പടി കോഓർഡിനേറ്റർമാരായ ജോസ് മാളേയ്ക്കൽ, ലീനാ ജോസഫ്, ജിറ്റി തോമസ്,എബൻ ബിജു, പിടിഎ പ്രസിഡന്റ് ജോബി കൊച്ചുമുട്ടം എന്നിവർ ഉദ്ഘാടനകർമത്തിനു സാക്ഷ്യം വഹിച്ചു.
ടിവി മോഡലിൽ ലൈവ് ആയി നടത്തപ്പെട്ട ബൈബിൾ ജപ്പടി മത്സരങ്ങൾ കാണികളിൽ വലിയ ആവേശം ഉണർത്തി. വ്യത്യസ്ത രീതിയിലുള്ള ചോദ്യറൗണ്ടുകൾ കുട്ടികളുടെ നാനാവിധ കഴിവുകൾ പരിശോധിക്കുന്നതിനു വേണ്ടി രൂപകല്പനചെയ്യപ്പെട്ടവയായിരുന്നു.
റാപ്പിഡ് ഫയർ റൗണ്ട്, ഓഡിയോ/വീഡിയോ റൗണ്ട്, ജപ്പടി റൗണ്ട് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന മത്സരത്തിൽ മതാധ്യാപികയായ ജയിൻ സന്തോഷ് റാപ്പിഡ് ഫയർ റൗണ്ട് നയിച്ചു.
കുർബാനയിലെ വീഡിയോ ക്ലിപ്പുകളെ അടിസ്ഥാനമാക്കിയുള്ള ഓഡിയോ/വീഡിയോ റൗണ്ട് സ്കൂൾ വൈസ് പ്രിൻസിപ്പൾ ജോസ് മാളേയ്ക്കലും വി. മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള 25 ചോദ്യങ്ങളടങ്ങിയ ജപ്പടി റൗണ്ട് മതാധ്യാപികയായ ലീനാ ജോസഫും നയിച്ചു.
സാജു പോൾ, സാന്ദ്ര തെക്കുംതല, ഡോ. സക്കറിയാ ജോസഫ്, ഷൈനി തൈപറമ്പിൽ,ജ്യോതി എബ്രാഹം എന്നിവർ സഹായികളായി. ജിറ്റി തോമസ്, എബൻ ബിജു, എബിൻ സെബാസ്റ്റൻ, ജറി കുരുവിള, ജോസ് തോമസ് എന്നിവർ സാങ്കേതിക സഹായം നൽകി.
എയിഡൻ തോമസ് ബിനു, ആശിഷ് തങ്കച്ചൻ എന്നിവരുൾപ്പെട്ട ഏശയ്യ ടീം ഒന്നാംസ്ഥാനവും റബേക്കാ ജോസഫ്, തോമസ് എബ്രാഹം എന്നിവർ പ്രതിനിധാനംചെയ്ത ജറമിയ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ജറമിയ ജോസഫ്,ക്ലാരാ ചാക്കോ എന്നിവർ നയിച്ച ജോനാ ടീം മൂന്നാം സ്ഥാനത്തും ഡെലനിഡോണി, ജോസ്ലിൻ ജോസഫിന്റെ ദാനിയേൽ ടീം നാലാം സ്ഥാനത്തും ഡെയ്സി ചാക്കോ, ജാക്വലിൻ ജോസഫ് എന്നീ കുട്ടികൾ ഉൾപ്പെട്ട എസിക്കിയേൽ ടീം അഞ്ചാം സ്ഥാനത്തും എത്തി.
വിജയിച്ച ടീമംഗങ്ങളെ സർട്ടിഫിക്കറ്റും കാഷ് അവാർഡും സ്പോൺസർ ജോസ് ജോസഫും ഏലിയാമ്മയും ഇടവകവികാരി ദാനവേലിൽ അച്ചനൊപ്പം നൽകി അനുമോദിച്ചു. ജപ്പടി മത്സരം തുടങ്ങുന്നതിനു മുൻപ് പവർപോയിന്റ് സ്ലൈഡുകളുടെസഹായത്തോടെ ജിറ്റി തോമസ് ടീമുകളെ പരിചയപ്പെടുത്തി.
ഓരോ ചോദ്യറൗണ്ട് കഴിയുമ്പോഴും സദസ്യർക്കുള്ള ചോദ്യങ്ങളും സമ്മാനങ്ങളും ഉണ്ടായിരുന്നതു കാണികളിൽ ആവേശമുണർത്തി. മതാധ്യാപിക ലീനാ ജോസഫ്ആയിരുന്നു മുഖ്യക്വിസ് മാസ്റ്റർ.
|