റിയാദ്: തന്റേടമുള്ള സ്ത്രീകൾ ധാരാളമുള്ള സമൂഹം സൃഷ്ടിക്കപ്പെടണമെന്ന് പ്രശസ്ത എഴുത്തുകാരി എ.എം. സെറീന. അപരഗൃഹത്തിനായി വാര്‍ത്തെടുക്കപ്പെടുന്നവളാണ് ഇന്നും സ്ത്രീകള്‍. അപരഗൃഹത്തിലേക്ക് പോകേണ്ടവളെന്നും അപരഗൃഹത്തില് നിന്നും വന്നവളെന്ന ധാരണയിലും എവിടെയും സ്ത്രീകൾ അന്യവത്കരിക്കപ്പെടുകയാണെന്നും സെറീന പറഞ്ഞു.
അതിനൊരു മാറ്റം വരുത്താനുള്ള ബോധപൂര്‍വമായ ഇടപെടല്‍ വീട്ടകങ്ങളിൽ ഉണ്ടായാല്‍ മാത്രമേ സ്ത്രീകൾക്കും തന്റേതായ ഒരിടം സാധ്യമാകൂ എന്നും സെറീന റിയാദിൽ പറഞ്ഞു.
ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി റിയാദിൽ സംഘടിപ്പിച്ച "ജ്വാല 2024' അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. പരിപാടിയോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു.
ജ്വാല അവാർഡ് ജേതാവായ സബീന എം. സാലി, കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, എഴുത്തുകാരി നിഖില സമീർ എന്നിവർ സംസാരിച്ചു. കുടുംബവേദി സെക്രട്ടറി സീബാ കൂവോട് സ്വാഗതവും സംഘാടക സമിതി കൺവീനർ വി.എസ്. സജീന നന്ദിയും പറഞ്ഞു.
വനിതാദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് കേളി കുടുംബവേദി ഒരുക്കിയത്. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രവാസി വനിതകളിൽ നിന്നും തെരഞ്ഞെടുത്തവർക്ക് കഴിഞ്ഞ വർഷം മുതൽ ഏർപ്പെടുത്തിയ ജ്വാല അവാർഡിന് ഇത്തവണ തെരഞ്ഞെടുത്തത് സബീന എം. സാലിയെയാണ്.
കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് ജ്വാല അവാർഡും പ്രശസ്തി പത്രവും സബീനയ്ക്ക് സമ്മാനിച്ചു. കേളി കുടുംബവേദി കലാ അക്കാദമി ചിത്രകലാ അധ്യാപിക വിജില ബിജു, നൃത്താധ്യാപികമാരായ നേഹ പുഷ്പരാജ്, ഹെന പുഷ്പരാജ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
കുട്ടികൾക്കായി ജ്വാല ചിത്ര രചനാ കളറിംഗ് മത്സരങ്ങൾ, കേളി കുടുംബവേദിയിലെ അംഗങ്ങള്‍ അവതരിപ്പിച്ച സ്കിറ്റ്, ഒപ്പന, സെമി ക്ലാസിക്കൽ സിനിമാറ്റിക് ഡാൻസുകളും പാട്ടുകളും റിയാദിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർഥികളും അവതരിപ്പിച്ച നൃത്തരൂപങ്ങളും അരങ്ങേറി. ആസ്വാദകര്‍ക്കായി സംഗീത സായാഹ്നവും ഒരുക്കിയിരുന്നു.
സിനിമാ ആസ്വാദനവും നിരൂപണവും ലക്ഷ്യമാക്കി കേളി കുടുംബവേദി ആരംഭിക്കുന്ന "സിനിമാ കൊട്ടക' എന്ന സിനിമ വേദിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു. വനിതാ സംബന്ധിയായ വിഷയങ്ങളെ ആസ്പദമാക്കി തയാറാക്കിയ സിനിമകൾ, വനിതാ പ്രവർത്തകരുടെ സൃഷ്ടികൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് മികച്ച സിനിമകൾ പ്രദർശിപ്പിക്കുകയും അതില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് സിനിമാ കൊട്ടക കൊണ്ട് ഉദ്ദേശിക്കുന്നത്. വനിതകളുടെ നേതൃത്വത്തില്‍ റിയാദിലെ ആദ്യ സിനിമ വേദിയാണ് സിനിമ കൊട്ടക.
സ്പോൺസർമാരായ സോനാ ജ്വല്ലറി, കുദു ഫാസ്റ്റ് ഫുഡ്, സിറ്റി ഫ്ലവർ, അൽയാസ്മിൻ ഇന്റർനാഷണൽ സ്കൂൾ എന്നിവർക്കും പരിപാടി അവതരിപ്പിച്ചവർക്കും ചിത്ര രചനാ വിജയികൾക്കും നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകർക്കും മൊമന്റോയും സമ്മാനങ്ങളും വിതരണം ചെയ്തു. നേഹ പുഷ്പരാജ്, ഷഹീബ എന്നിവർ അവതാരകരായി.
പരിപാടിക്ക് ശ്രീഷ സുകേഷ്, ഗീത ജയരാജ്, സന്ധ്യ രാജ്, ഷിനി നസീർ, വിജില ബിജു, നീന നാദിർഷാ, ദീപ ജയകുമാർ, ജി. പി. വിദ്യ, സിജിൻ കുവള്ളൂര്‍, സുകേഷ് കുമാർ, ജയരാജ്, സീന സെബിൻ, ജയകുമാർ പുഴക്കൽ, ഷെബി അബ്ദുൾ സലാം, ധനീഷ്, സോവിന, അമൃത, സിനുഷ രജിഷ നിസാം, ശരണ്യ, ജിജിത രജീഷ്, നീതു രാകേഷ്, ലക്ഷ്മി പ്രിയ, ശ്രീവിദ്യ മധു, നിധില റിനീഷ്, അൻസിയ സമീർ എന്നിവർ നേതൃത്വം നൽകി.
|