ന്യൂയോർക്ക്: അമേരിക്കൻ മലയാളിക്ക് ഒരാവശ്യം വരുമ്പോൾ മുന്നണിയിൽ നിന്ന് നിർഭയം പോരാടാൻ ആദ്യമെത്തുന്ന ഒരാൾ തോമസ് ടി. ഉമ്മനാണ്. ഫോമയുടെ ഓരോ പടവുകളിലും പ്രവർത്തിച്ച്, കാൻകുൻ കൺവൻഷൻ കാലത്ത് ട്രഷറർ എന്ന നിലയിൽ മികച്ച നേട്ടങ്ങൾ സമൂഹത്തിനു കൈമാറിയ വ്യക്തിയാണ് അദ്ദേഹം.
സംഘടനയിൽ ഏതു തലത്തിലുമുള്ള അംഗങ്ങളുമായി നേരിട്ട് ബന്ധം പുലർത്തുന്നയാൾ. കരുത്തുറ്റ ഈ കരങ്ങളിൽ ഫോമായുടെ ഭാവി ഭദ്രമായിരിക്കുമെന്നുറപ്പാണ്.
2010ല്‍ പാസ്പോര്‍ട്ട് സറണ്ടര്‍ എന്ന പേരിൽ വലിയ തുക പ്രവാസികൾ നൽകാൻ കേന്ദ്ര സർക്കാരിന്റെ നിർദേശം വന്നപ്പോൾ അതിനെതിരേ ന്യൂയോർക്ക് കോൺസുലേറ്റിനു മുന്നിൽ സമരം നടത്തിയാണ് തോമസ് ടി. ഉമ്മൻ ആണ് ആദ്യമായി രംഗത്തുവന്നത്.
ചരിത്രം കുറിച്ച ആ സമരം വിജയിക്കുകയും ഫീസ് ഇളവ് ചെയ്യുകയും ചെയ്തു. പിന്നീട് ന്യൂയോര്‍ക്കില്‍ ആനന്ദ് ജോണിന് നീതി ലഭിക്കുവാന്‍ വേണ്ടി ജനങ്ങളെ സംഘടിപ്പിക്കുന്നതിനും കോടതിയില്‍ പോകുന്നതിനും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
ഹഡ്സണ്‍ നദിയിലുണ്ടായ ബോട്ട് അപകടത്തില്‍ മലയാളിക്ക് നീതി ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്കും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഫോമയുടെ പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ സ്ഥാനത്തിരിക്കുമ്പോൾ സമൂഹത്തിന് വേണ്ട കാര്യങ്ങളിൽ നിർദേശങ്ങളുമായി മുന്നിൽ തന്നെയുണ്ടായിരുന്നു.
നിത്യജീവിതവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും കോൺസുലേറ്റുമായി ബന്ധപ്പെട്ട വീസപാസ്പോർട്ട് കാര്യങ്ങളുമൊക്കെ കൃത്യമായി അറിയാവുന്ന അദ്ദേഹത്തെ തേടിയെത്തുന്ന കോളുകളും നിരവധിയായിരുന്നു.
ഫോമയുടെ പ്രസിഡന്റായി ജയിച്ചാൽ എന്തു ചെയ്യാനാവുമെന്ന ആലോചന കൂടി അദ്ദേഹത്തിന്റെ ചിന്തകളിലുണ്ട്. ഫോമ തെരഞ്ഞെടുപ്പ് ഓഗസ്റ്റിലാണ് നടക്കുന്നതെങ്കിലും പ്രചാരണത്തിന്റെ അലയൊലികൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ടാൽ വിജയകരമായി നടക്കുന്ന പദ്ധതികളും കൂടുതൽ ശ്രദ്ധയോടെ നടത്തേണ്ടവയും അതേ പ്രാധാന്യത്തോടെ മുന്നോട്ടു കൊണ്ടുപോകും. ആഗോളതലത്തിൽ വനിതാസംരംഭകരുടെ സംഗമം എന്നതും മനസിൽ സൂക്ഷിക്കുന്ന ആശയമാണ്.
അത്യാവശ്യഘട്ടങ്ങളിൽ പരസ്പരം കൈത്താങ്ങാവുന്ന നിലയിൽ ഹെൽപിംഗ് ഹാൻഡ്സ് പദ്ധതി വികസിപ്പിക്കണമെന്നതും മറ്റൊരു ചിന്തയാണ്. യുവജനങ്ങൾക്കിടയിൽ കൂടുതൽ സാംസ്കാരിക പരിപാടികൾ സജ്ജമാക്കണമെന്ന സ്വപ്നവും തോമസ് ടി. ഉമ്മനുണ്ട്.
അതേ പോലെ മുഖ്യധാരാ രാഷ്ട്രീയ രംഗത്ത് യുവാക്കളെ സജ്ജമാക്കാനായി ഇന്റേൺഷിപ്പിന് ഒരുക്കുക എന്ന ലക്ഷ്യവും അദ്ദേഹം മനസിൽ വയ്ക്കുന്നു. വൈറ്റ് ഹൗസ്, ഫെഡറൽ ഭരണസംവിധാനം എന്നിങ്ങനെയുള്ള രാഷ്ട്രീയ ഇടങ്ങളിലുള്ള ജോലികൾക്ക് അവരെ പ്രാപ്തരാക്കുന്ന വിധത്തിൽ പ്രോഗ്രാമുകൾ ആസൂത്രണം ചെയ്യുക എന്നതാണത്.
ഫോമാ ഗ്ലോബൽ ഇനിഷ്യേറ്റീവ് ആണ് ലക്ഷ്യമിടുന്ന പുതിയൊരു പരിപാടി. വിവിധ രാജ്യങ്ങളിൽ ഫോമയുമായി ബന്ധപ്പെട്ട സമിതികൾ രൂപീകരിക്കുകയും അതുവഴി പ്രവാസികകൾക്ക് സംഘബലവും പൊതുവായ ശബ്ദവും നൽകുക.
ഇരട്ടപൗരത്വം യുഎസിലെ മലയാളികളെ സംബന്ധിച്ച് പ്രാധാന്യമേറെയുള്ള വിഷയമാണ്. അതിനായും ശബ്ദമുയർത്തണം. പ്രവാസികൾ ഇപ്പോഴും നിരവധി പ്രശ്നങ്ങൾ നേരിടുണ്ടെന്ന കൃത്യമായ തിരിച്ചറിവോടെയാണ് അദ്ദേഹം തന്റെ പദ്ധതികളിലേക്ക് മനസ് ചേർത്തുവയ്ക്കുന്നത്.
അമേരിക്കയിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ, പഴയ തലമുറ പ്രായമാകുന്നതുമൂലമുള്ള വിഷമതകൾ, മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തതു മുതൽ സാമ്പത്തികരംഗത്തു നേരിടുന്ന പ്രതിസന്ധികൾ, സ്റ്റുഡന്റ് ലോണും മറ്റുമായി യുവജനത നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങി നാനാവിധത്തിലുള്ള വിഷമതകൾ നാം നേരിടുന്നുണ്ട്. ഏതുപ്രശ്നത്തുനും ഒരു പരിഹാരമുണ്ടാകും. മാറ്റത്തിലേക്കൊരു നാൾവഴിയായിരിക്കും അദ്ദേഹം എന്ന ഉറപ്പോടെയാണ് പ്രചാരണങ്ങൾ മുന്നോട്ടു പോകുന്നത്. ഒരു നല്ല സംഘാടകന്‍ ഏറ്റവും ആദ്യം വേണ്ട കാര്യവും അതു തന്നെ.
ഫ്ലോഡയിലും ന്യൂയോർക്കിലും ഒരു പോലെ വേരുകളുള്ള തോമസ് ടി ഉമ്മൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ചെയർമാൻ, ഫോമാ നാഷനൽ പൊളിറ്റിക്കൽ ഫോറം ചെയർമാൻ, ഫോമാ നാഷനൽ കമ്മിറ്റിയംഗം, ഫോമാ നാഷനൽ അഡൈ്വസറി കൗൺസിൽ ചെയർമാൻ,
ഫോമാ നാഷണൽ ട്രഷറർ, ഹെറിറ്റേജ് ഇന്ത്യ ചെയർമാൻ, ഇന്ത്യൻ ക്രിസ്ത്യൻ ഫോറം പ്രസിഡന്റ്, സിഎസ്ഐ സഭയുടെ നോർത്ത് അമേരിക്കൻ കൗൺസിൽ സെക്രട്ടറി, എപ്പിസ്ക്കോപ്പൽ സഭയുടെ ഏഷ്യ അമേരിക്ക മിനിസ്ട്രി സെക്രട്ടറി തുടങ്ങി വിവിധ ദേശീയ പദവികളിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.
നാലുപതിറ്റാണ്ടോളം ന്യൂയോർക്ക് സ്റ്റേറ്റിൽ ബിസിനസ് ഓഫീസറായിരുന്നു. ബഡ്ജറ്റ്, ഫൈനാൻസ്, പേയ്റോൾ, സ്റ്റേറ്റ് കോൺട്രാക്ടസ്, ഓഡിറ്റിംഗ് മേഖലകളിൽ നൈപുണ്യമുള്ളയാളാണ്. തൊണ്ണൂറുകളിൽ ലോംഗ് ഐലൻഡിൽ ആരംഭിച്ച ലോംഗ് ഐലൻഡ് മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംക) സ്ഥാപക പ്രസിഡന്റായിരുന്നു.
ഭാഷാ സ്നേഹിയായ അദ്ദേഹം ലോംഗ് ഐലൻഡിലെ പബ്ലിക് ലൈബ്രറിയിൽ ലിംകായുടെ ആഭിമുഖ്യത്തിൽ മലയാളം ക്ലാസുകളും തുടങ്ങി. എല്ലാവരെയും കേൾക്കാനും അവരുടെ അഭിപ്രായങ്ങൾ കൂടി മനസിലാക്കി മുന്നോട്ട് പോകാനുള്ള മനസും അദ്ദേഹത്തിനുണ്ട്.
നാഷണൽ കമ്മിറ്റിയോടും അംഗസംഘടനകളോടും സംഘടനാ പ്രവർത്തകരോടും ചേർന്നുനിന്നു ഒത്തൊരുമയോടെ മുന്നോട്ടേക്ക് പോകാൻ തോമസ് ടി. ഉമ്മന്റെ നേതൃപാടവത്തിന് കരുത്തുണ്ട്.
രമ്യ മുകുന്ദൻ
|