ദമാം: സിഐഇആർ മലയാളം സിലബസ് പ്രകാരം സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ ദമാമിൽ പ്രവർത്തിക്കുന്ന ഇസ്ലാഹിയ മദ്രസ "സർഗശലഭം 2024' എന്ന പേരിൽ കലാവിരുന്ന് സംഘടിപ്പിച്ചു.
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദമാം പ്രസിഡന്റ് വഹീദുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. സർഗമേളകള് തുടർക്കാലങ്ങളിലും നടത്തേണ്ടതിന്റെ അനിവാര്യത അദ്ദേഹം സദസിനെ ഓര്‍മപ്പെടുത്തി. മദ്രസ കൺവീനർ അനസ് അബ്ദുസമദ് സ്വാഗതവും നസ്റുല്ല കൊല്ലം അധ്യക്ഷതയും വഹിച്ചു.
കലാകായിക സര്‍ഗ ശേഷികള്‍ ദൈവാനുഗ്രഹങ്ങളാണെന്നും അവ പരിപോഷിപ്പിച്ച് സമൂഹ നന്മയ്ക്ക് ഉപയോഗപ്പെടുത്തുന്നതിലൂടെ നന്മയുടെ വെളിച്ചത്തില്‍ വഴി നടക്കാന്‍ പുതുതലമുറയെ പ്രാപ്തമാക്കുകയാണ് ഇത്തരം വേദികളെന്ന് അദ്ദേഹം സ്വാഗതഭാഷണത്തില്‍ പറഞ്ഞു.
ഖുറാൻ പാരായണം, മാപ്പിള പാട്ട്, ഇസ്ലാമിക ഗാനം, ഹിഫ്ള്, അദ്കാർ തുടങ്ങിയ പരിപാടികൾ വിദ്യാർഥികള്‍ വേദിയിൽ അവതരിപ്പിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഒപ്പന, കോൽക്കളി, ദഫ് മുട്ട്, ഗാന ശിൽപം, നാടകം തുടങ്ങിയ വൈവിധ്യങ്ങളായ കലാപരിപാടികൾ അരങ്ങേറി.
സൈനബ ഉമ്മർ, ഷാഹിന അഷ്കർ, ഷാഹിദ സ്വാദിക്, സമീറ റഫീഖ്, നൂറാ ഹുസൈൻ, മുഹ്സിന മുസമ്മിൽ, നസ്ല അസീസ്, ഹലീമ, മുജീബുറഹ്മാൻ കുഴിപ്പുറം, ഇഖ്ബാൽ സുല്ലമി ചെറുവാടി എന്നിവര്‍ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
ഷബീർ ചിറമ്മൽ, ഷാജി കാരുവാറ്റ, നൗഷാദ് കൊല്ലം, അൻഷാദ് കാവിൽ, ഷിയാസ് മീമ്പറ്റ, നൗഷാദ് കോഴിക്കോട്, സുനീർ നെല്ലായ, അഷ്റഫ് കടലുണ്ടി തുടങ്ങിയവർ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു.
കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ നവോന്മേഷമാണ് ഇത്തരം സംഗമങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് നന്ദി പ്രസംഗത്തില്‍ ജമാൽ കൈപ്പമംഗലം പറഞ്ഞു.
യൂസുഫ് കൊടിഞ്ഞി, ബിജു ബക്കര്‍, സമീര്‍ പി.എച്ച് എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു.
|