ഫിലഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ 2012 മുതല്‍ എല്ലാവർഷവും നടത്തിവരുന്ന മരിയന്‍ തീര്‍ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും ഈ വര്‍ഷവും ഭംഗിയായി ആഘോഷിച്ചു.
കിഴക്കിന്റെ ലൂര്‍ദ്ദായ വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെട്ട ജര്‍മന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പിന്റെ സമാപനത്തോട് അനുബന്ധിച്ച് ശനിയാഴ്ചയായിരുന്നു കന്യാമറിയത്തിന്റെ ജനനതിരുനാളുംതിരുസ്വരൂപ പ്രതിഷ്ഠയുടെ പന്ത്രണ്ടാം വാര്‍ഷികവും ആഘോഷിച്ചത്.

മിറാക്കുലസ് മെഡല്‍ നൊവേന, സീറോ മലബാര്‍ റീത്തിലുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാര്‍ഥന, രോഗസൗഖ്യ പ്രാര്‍ഥന, ആരോഗ്യമാതാവിന്റെ രൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവയായിരുന്നു തിരുക്കര്‍മ്മങ്ങള്‍.
ന്യൂയോര്‍ക്കില്‍ കാത്തലിക് ചര്‍ച്ച് പാസ്റ്ററായും ഹോസ്പിറ്റല്‍ ചാപ്ലെയിനായും സേവനമനുഷ്ടിക്കുന്ന റവ. ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ മുഖ്യകാര്‍മികനായും സീറോ മലബാര്‍ പള്ളി വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ അഭാവത്തില്‍ വികാരിയുടെ താത്കാലിക ചുമതല വഹിക്കുന്ന ഫാ. ജോബി സെബാസ്റ്റ്യന്‍ കാപ്പിപ്പറമ്പില്‍,
സെന്‍ട്രല്‍ അസോസിയേഷന് ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന് റെക്ടര്‍ ഫാ. തിമോത്തി ലയണ്‍സ്, ഫാ. തോമസ് മലയില്‍ എന്നിവര്‍ സഹകാര്മികരായും അര്‍പ്പിക്കപ്പെട്ട ദിവ്യബലിയിലും മറ്റു തിരുക്കര്മങ്ങളിലും ഇന്ത്യന്‍ ക്രൈസ്തവരുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 200ല്‍ പരം മരിയഭക്തര്‍ പങ്കെടുത്തു.

"ആവേമരിയ' സ്തോത്രഗീതങ്ങളുടെയും വിവിധ ഭാഷകളിലുള്ള ജപമാലയര്‍പ്പണത്തിന്റെയും രോഗശാന്തിപ്രാര്ഥനകളുടെയും "ഹെയ്ല്‍ മേരി' മന്ത്രധ്വനികളുടെയും ആത്മീയപരിവേഷം നിറഞ്ഞുനിന്ന സ്വര്‍ഗീയസമാനമായ അന്തരീക്ഷത്തില്‍ ജര്‍മന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ഥാടന കേന്ദ്രം ശനിയാഴ്ച വൈകുന്നേരം അക്ഷരാര്‍ഥത്തില്‍ അമേരിക്കയിലെ ഒരു "ചിന്ന വേളാങ്കണ്ണി'യായി മാറി.
കിഴക്കിന്റെ ലൂര്‍ദ്ദായ വേളാങ്കണ്ണിയിലെ പുണ്യഭൂമിയില്‍നിന്നും ഏഴാം കടലിനക്കരെയെത്തി സഹോദരസ്നേഹത്തിന് നഗരമായ ഫിലഡല്ഫിയയ്ക്ക് തിലകമായി വിരാജിക്കുന്ന ജര്‍മന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടിയ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം വണങ്ങി നൂറുകണക്കിനാളുകള്‍ ആത്മനിര്‍വൃതിയടഞ്ഞു.
ലത്തീന്‍, സ്പാനീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ മാറിമാറി ചൊല്ലിയ ജപമാല പ്രാര്ഥനയോടൊപ്പം വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം മരിയഭക്തര്‍ക്കും രോഗികള്‍ക്കും സൗഖ്യദായകമായിരുന്നു.
സീറോമലബാര്‍ യൂത്ത് ഗായകസംഘം ആലപിച്ച മരിയഭക്തിഗാനങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു. വിവിധ ഇന്ത്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലഡല്‍ഫിയ സീറോ മലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നല്‍കിയത്.
ഇന്ത്യന്‍ അമേരിക്കന്‍ വിശ്വാസപാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മരിയഭക്തിയുടെയും അത്യപൂര്‍വമായ ഈ കൂടിവരവിന്റെ വിജയത്തിനായി സീറോ മലബാര്‍ ഇടവക വികാരി ഫാ. ജോബി സെബാസ്റ്റ്യന്‍ കാപ്പിപ്പറമ്പില്‍, കൈക്കാരന്മാരായ ജോര്‍ജ് വി. ജോര്‍ജ്, റോഷിന് പ്ലാമൂട്ടില്‍,
തോമസ് ചാക്കോ (ബിജു), സെക്രട്ടറി ടോം പാറ്റാനിയില്‍, തിരുനാള്‍ കോഓര്‍ഡിനേറ്റര്‍ ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, മരിയന്‍ മദേഴ്സ്, ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്സ്, അള്‍ത്താര ശുശ്രൂഷകര്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവര്‍ തിരുനാളിന്റെ ക്രമീകരണങ്ങള്‍ ചെയ്തു.
തിരുനാളില്‍ പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണവും ക്രമീകരിച്ചിരുന്നു.
|