ടെക്സസ്: "2018 എവരിവൺ ഈസ് എ ഹീറോ' എന്ന സിനിമ സൂപ്പർ ഹിറ്റ് സമ്മാനിച്ച് നൂറ് കോടിയും കടന്ന് തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ ഗാനങ്ങളും മലയാളികൾ നെഞ്ചോട് ചേർത്ത് കഴിഞ്ഞു.
ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത് അമേരിക്കൻ മലയാളിയായ ജോ പോൾ ആണ്. ടെക്സസിലെ ഡാളസിനടുത്തുള്ള പ്ലേനോയിൽ ആണ് ജോ താമസിക്കുന്നത്.
2018ലെ പകുതിയിലധികം ഗാനങ്ങൾക്ക് വരികൾ കുറിച്ചതും അവിടെ വച്ചു തന്നെ. ഈ വർഷമാദ്യം സംവിധായകൻ ജൂഡ് ആന്തണി ജോസഫാണ് ഈ സിനിമയിലെ പാട്ടുകളെഴുതാൻ ജോയെ വിളിക്കുന്നത്.
സിനിമയുടെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി വരുന്ന രണ്ട് ട്രാക്കുകൾ ഉൾപ്പെടെ അഞ്ച് പാട്ടുകൾ 2018ലുണ്ട്. ഒരു ഗാനം വില്യം ഫ്രാൻസിസും മറ്റെല്ലാ ഗാനങ്ങളും നോബിൻ പോളുമാണ് ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ ആദ്യ ഭാഗത്തുള്ള ശങ്കർ മഹാദേവൻ പാടി വില്യം ഫ്രാൻസിസ് ഈണം നൽകിയ ‘മിന്നൽ മിന്നാണേ’ എന്ന നാടൻ ശൈലിയിൽ ചടുലതയിലുള്ള പാട്ട് കേൾക്കുമ്പോൾ തന്നെ വരികൾ മനസിൽ ഇടം പിടിക്കും. അത്രയ്ക്കും ഹൃദ്യം.
അതുപോലെ റൊമാന്റിക് ടച്ചുള്ള ‘വെൺമേഘം മെല്ലെ പൊഴിയുമോ’ എന്ന ഗാനത്തിന്റെ വരികളും സംഗീതവും ഏറെ ആസ്വാദ്യകര്യമാണ്. ഈ രണ്ടു പാട്ടുകളും യൂട്യൂബിൽ ഇറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കകം സംഗീതപ്രേമികൾ ഏറ്റെടുത്തു. മറ്റു പാട്ടുകൾ സ്പോട്ടിഫൈ ഉൾപ്പെടെയുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
ആദ്യമായാണ് മുഴുനീള മഴപ്പാട്ടുകൾക്ക് വരികൾ എഴുതുന്നതെന്ന് ജോ പറഞ്ഞു. കഴിഞ്ഞ 23 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ജോ ‘ക്വീൻ’, ‘രണം’ തുടങ്ങിയ സിനിമകളിലെ പാട്ടെഴുത്തിലൂടെയാണ് മലയാള സിനിമാരംഗത്ത് പരിചിതനാകുന്നത്.
പിന്നീട് ‘പറയുവാനിതാദ്യമായ്’ (ഇഷ്ക്), ‘മധു പോലെ പെയ്ത മഴയേ’ (ഡിയർ കോമ്രേഡ്), 'ഇളംപൂവേ' (അന്വേഷണം), 'മധുരജീവരാഗം' (സുന്ദരി ഗാർഡൻസ്), 'മന്ദാരപ്പൂവേ' (കുമാരി), 'പകലോ കാണാതെ' (സൗദി വെള്ളക്ക) തുടങ്ങിയ അനവധി ഗാനങ്ങളിലൂടെ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ചു.
2018 സിനിമയുടെ വിശേഷങ്ങളും തന്റെ സിനിമാ പാട്ടെഴുത്ത് അനുഭവങ്ങളും ജോ പങ്കുവയ്ക്കുന്നു.
∙ 2018 സിനിമയും അതിലെ പാട്ടുകളും ഹിറ്റാകുമ്പോൾ എന്ത് തോന്നുന്നു? പ്രളയ കാലത്തു അമേരിക്കയിലായിരുന്നോ?
അതെ. പ്രളയത്തിന്റെ സമയത്ത് അമേരിക്കയിലായിരുന്നു. കൊച്ചിയിൽ എളംകുളത്ത് ഞങ്ങളുടെ വീട് പ്രളയത്തിൽ അകപ്പെട്ടിരുന്നില്ലെങ്കിലും, നമ്മുടെ നാട് കടന്നുപോയ ദുരിതനാളുകൾ അത് നേരിട്ടനുഭവിച്ച പലരുടെയും വിവരണങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
2018 സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ജൂഡുമായി "സാറാസ്' എന്ന സിനിമയിലെ പാട്ടൊരുക്കം മുതൽ സൗഹൃദമുണ്ട്. പാട്ടെഴുത്തിനെ സഹായിച്ചത് ജൂഡിന്റെ വ്യക്തമായ കഥ പറച്ചിലാണ്. ഈണത്തിനൊപ്പിച്ച് വരികളെഴുതുകയായിരുന്നു.
ഈ വലിയ പ്രോജക്റ്റിന്റെ പ്രതീക്ഷയ്ക്കൊപ്പം അതിലെ ഗാനങ്ങളുടെ വരികൾ എഴുതുകയെന്നത് ആദ്യം ഒരു വെല്ലുവിളിയായി തോന്നിയെങ്കിലും ജൂഡ് ഒപ്പം നിന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം, വളരെ ലളിതമായ, ആർക്കും എളുപ്പം മനസിലാകുന്ന തരത്തിലുള്ള വാക്കുകളും ആശയങ്ങളുമാണ് ഇതിലെ ഗാനങ്ങളിൽ ഉടനീളം ഉപയോഗിച്ചിട്ടുള്ളത്.
∙ വിഡിയോ കണ്ടിട്ടാണോ വരികൾ എഴുതിയത്? സിനിമ കണ്ടിരുന്നോ?
‘വെൺമേഘം’ എന്ന ഗാനത്തിന്റെ വിഡിയോ വരികൾ എഴുതുന്നതിന് മുൻപ് കണ്ടിരുന്നു. ഓരോ പാട്ടിലും എന്താണ് വരികളിലൂടെ പറയേണ്ടതെന്ന് ജൂഡ് വ്യക്തമായി പറഞ്ഞു തന്നിരുന്നു.
ഡാളസിൽ ലൂയിസ്വിൽ വിസ്റ്റാറിഡ്ജ് സിനിമാർക് തിയറ്ററിൽ കഴിഞ്ഞ ദിവസം ആണ് സിനിമ കണ്ടത്. സാധാരണ ടെക്നിക്കൽ ആസ്പെക്റ്റിൽ സിനിമ കാണാറുള്ള ഞാൻ സിനിമയിൽ മുഴുനീളം ലയിച്ചു പോയി.
അത്ര ഹൃദയസ്പർശിയായാണ് ജൂഡ് സിനിമയെടുത്തിരിക്കുന്നത്. അഖിൽ ജോർജിന്റെ കാമറ വർക്കും, ചമന്റെ എഡിറ്റിംഗും, നോബിന്റെ സംഗീതവും എടുത്ത് പറയേണ്ടതാണ്.
∙ കുടുംബത്തിന്റെ പിന്തുണ
തീർച്ചയായും കുടുംബത്തിന്റെ നൂറു ശതമാനം പിന്തുണയാണ് ലഭിക്കുന്നത്. ഭാര്യ ധന്യയുമായി പാട്ടിന്റെ കാര്യങ്ങളൊക്കെ ചർച്ച ചെയ്യാറുണ്ട്. അതുപോലെ ആത്മാർഥമായ ഫീഡ്ബാക്കും കിട്ടാറുണ്ട്.
ഒരു കേൾവിക്കാരിയുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ, എന്റെ എഴുത്ത് നല്ലതല്ലെന്ന് തോന്നിയാൽ എന്നെ തേച്ചൊട്ടിക്കാറുമുണ്ട്. രണ്ടു മക്കളാണുള്ളത് സാമുവെൽ, ഐസെയ. ഇവർക്കും മലയാള സിനിമകൾ ഇഷ്ടമാണ്. ഞങ്ങൾ ഒന്നിച്ചാണ് 2018 കണ്ടതും.
∙ മഴക്കൊരു താളമുണ്ട്, വരികളിലും അത് പ്രതിഫലിപ്പിക്കാൻ ശ്രമിച്ചിരുന്നോ?
മഴയുമായി ബന്ധപ്പെട്ടാണ് ഇതിലെ അഞ്ച് പാട്ടുകളും വരുന്നതെങ്കിലും ഓരോ പാട്ടും മഴയുടെ വിവിധങ്ങളായ ഭാവങ്ങൾ ഓരോന്നിനെക്കുറിച്ചുമാണ് പറയുന്നത്. ആദ്യ ഗാനം മഴ രൗദ്രഭാവം തുടങ്ങുന്നതിനു മുൻപാണ്.
മഴയിൽ തിമിർത്തുല്ലസിക്കുന്ന നാടാണ് ഫ്രെയിമിൽ. രണ്ടാമത്തെ ഗാനം മഴ ഓരോരുത്തരുടെയും ജീവിതത്തിൽ പ്രതിഫലിക്കുന്നത് കാണിക്കുന്ന സീനുകൾ കോർത്തിണക്കിയതാണ്.
മൂന്നാമത്തെ ഗാനം മഴ ശമിച്ചതിന് ശേഷം വീണ്ടും പ്രതീക്ഷകൾക്ക് നാമ്പ് മുളക്കുന്നിടത്ത് വരുന്നു. സംഗീത സംവിധായകൻ നോബിന്റെ മകൾ എസ്മ ഈ ഗാനം അതിമനോഹരമായി പാടിയിട്ടുണ്ട്.
ബാക്കി രണ്ടു ഗാനങ്ങൾ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി വരുന്ന സീനുകൾക്കായി ഒരുക്കിയിരിക്കുന്നു. കെ.എസ്. ഹരിശങ്കറും 2018ൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
∙ പുതിയ സിനിമകൾ?
കിംഗ് ഓഫ് കൊത്ത, ഒരു റൊണാൾഡോ ചിത്രം, നമുക്ക് കോടതിയിൽ കാണാം തുടങ്ങിയ കുറച്ച് ചിത്രങ്ങളിൽ പാട്ടെഴുതിയിട്ടുണ്ട്.
∙ സിനിമാ ഗാനരചയിതാക്കൾക്ക് ഇന്ന് അർഹമായ സ്ഥാനം കിട്ടുന്നുണ്ടെന്ന് തോന്നുന്നുണ്ടോ?
ഗാനസൃഷ്ടാക്കളിലൊരാൾ എന്ന നിലയിൽ ഗാനരചയിതാക്കൾ വളരെ പ്രാധാന്യം അർഹിക്കുന്നുവെങ്കിലും പലയിടങ്ങളിലും പലതരത്തിലും അവർ തഴയപ്പെടുന്നുണ്ട്. കവർ സോംഗുകളും, ചില റേഡിയോ സ്റ്റേഷനുകളും മറ്റും പാട്ടെഴുതുന്നയാളുടെ പേര് പറയാൻ പോലും മറക്കുകയോ മടിക്കുകയോ ചെയ്യുന്നു.
ഈ പ്രവണതയിൽ മാറ്റം വരേണ്ടത് അനിവാര്യമാണ്. മലയാള സിനിമാഗാന രചയിതാക്കളുടെ കൂട്ടായ്മയായ "രചന'യിലൂടെയും, ഐപിആർഎസിലൂടെയും ഗാനരചയിതാക്കൾക്ക് അർഹതപ്പെട്ട ക്രെഡിറ്റ്, റോയൽറ്റി തുടങ്ങിയവയിൽ കാര്യങ്ങൾ മാറി വരുന്നതിന്റെ ശുഭസൂചനകൾ കാണുന്നുണ്ട്.
|