ന്യൂയോർക്ക്: ഇടക്കാല തെരഞ്ഞെടുപ്പ് യുഎസ് മലയാളികളെ സംബന്ധിച്ചിടത്തോളം ചരിത്രമുഹൂർത്തമാകുകയാണ്. തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ ആറു മലയാളികൾ മിന്നുന്ന പ്രകടനമാണ് തെരഞ്ഞെടുപ്പിൽ കാഴ്ചവച്ചത്. ഫോമയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷമാണ്, ഫോമാ മുൻപോട്ടു വയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നായ യുവജനങ്ങളെ അമേരിക്കൻ രാഷ്ട്രീയത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ദൗത്യത്തിന് ആവേശം പകരുന്ന വൻവിജയങ്ങളാണ് മലയാളികളായ കെവിൻ തോമസ്, കെവിൻ ഓലിക്കൽ, കെ.പി. ജോർജ്, റോബിൻ ജെ. ഇലക്കാട്, ജൂലി മാത്യൂസ്, സുരേന്ദ്രൻ കെ പട്ടേൽ എന്നിവരുടെയെന്ന് ഫോമാ പ്രസിഡന്‍റ് ജേക്കബ് തോമസ് പറഞ്ഞു.
ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് മൂന്നാം തവണയും മത്സരിച്ച കെവിൻ തോമസ്, ഇല്ലിനോയ് സംസ്ഥാനത്തിന്‍റെ ജനറൽ അസംബ്ലിയിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച കെവിൻ ഓലിക്കൽ, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് രണ്ടാംവട്ടം മത്സരിച്ച കെ.പി. ജോർജ്, മിസൗറി സിറ്റി മേയർ സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ച റോബിൻ ജെ. എലയ്ക്കാട്ട്, കൗണ്ടി കോർട്ട് അറ്റ് ലോ നന്പർ 3 ജഡ്ജ് സ്ഥാനത്തേക്ക് വീണ്ടും ജനകീയാംഗീകാരം തേടിയ ജൂലി മാത്യു, 240 ജുഡീഷ്യൽ ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സ്ഥാനത്തേക്ക് ആദ്യമായി മത്സരിച്ച സുരേന്ദ്രൻ കെ. പട്ടേൽ എന്നിവരാണ് മലയാളി സമൂഹത്തിന്‍റെ അഭിമാനതാരങ്ങളായി മാറിയിട്ടുള്ളത്.
ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് മൂന്നാം തവണയും വൻ ഭൂരിപക്ഷത്തിൽ ലോംഗ് അയർലൻഡിൽ ആറാം ഡിസ്ട്രിക്ടിൽ നിന്നും വിജയിച്ച കെവിൻ തോമസ് എന്ന റാന്നി സ്വദേശി, ന്യൂയോർക്ക് ലെജിസ്ളേച്ചറിലേക്ക് കടന്നു എത്തുന്ന ആദ്യ മലയാളി എന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തം, ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ പലതവണ കെവിന്‍റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് എഴുതിയിട്ടുണ്ട്. യുഎസ് കമ്മീഷൻ ഓണ്‍ സിവിൽ റൈറ്റ്സിന്‍റെ ന്യൂയോർക്ക് സ്റ്റേറ്റ് അഡ്വൈസറി കമ്മിറ്റി അംഗമാണ് കെവിൻ. ഈ സ്ഥാനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്
ഇല്ലിനോയ് സംസ്ഥാനത്തിന്‍റെ 103മത് ജനറൽ അസംബ്ലിയിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച കെവിൻ ഓലിക്കൽ വിജയിച്ചതും മലയാളികൾക്ക് ഏറെ ആഹ്ളാദത്തിന് വക നൽകുന്നു. ആദ്യമായാണ് ഒരു മലയാളി ഇല്ലിനോയ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മൂവാറ്റുപുഴ സ്വദേശിയാണ് അദ്ദേഹം.
ഹൂസ്റ്റണ്‍ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് രണ്ടാം വട്ടം മത്സരിച്ച കെ.പി. ജോർജ് എല്ലാ എതിർപ്പുകളും വിജയത്തിലേക്ക് എത്തിയത് . ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് എന്ന നിലയിൽ കെ.പി. ജോർജ് സമൂഹത്തിൽ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ നിലയിൽ പ്രവർത്തിച്ചതിനുള്ള അംഗീകാരവുമാണ് അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയക്കുതിപ്പ്.
തന്‍റെ അധികാരപരിധിയിലുള്ള ജനങ്ങൾക്ക് കോവിഡ് കാലത്തും മുൻപും പിൻപും സുരക്ഷിതത്വവും ആശ്വാസവുമുറപ്പിക്കാനായതും, നികുതിയിളവുകൾ നടപ്പാക്കിയതും, അനാവശ്യച്ചിലവുകൾ ഒഴിവാക്കിയതുമെല്ലാം ജോർജിന് ജനങ്ങളുടെ അംഗീകാരം ഒരിക്കൽ കൂടെ നേടാനുള്ള വഴിയായത്. പത്തനംതിട്ട കൊക്കാത്തോട് സ്വദേശിയാണ് അദ്ദേഹം.
ആറ് വർഷം മിസൗറി സിറ്റി കൗണ്‍സിൽ അംഗമായും രണ്ട് വർഷം മേയറായും പ്രവർത്തിച്ചിട്ടുള്ള റോബിൻ ജെ. എലയ്ക്കാട്ട് മേയർ സ്ഥാനത്തേക്ക് രണ്ടാമൂഴം തേടുന്നത് സ്തുത്യർഹമായ പ്രവർത്തനത്തിന്‍റെ ബാക്കിപത്രവുമായാണ്. ജനങ്ങൾക്ക് സുരക്ഷാ ബോധം നൽകുന്നതിനും വിദ്യാഭ്യാസപൊതുജനാരോഗ്യ രംഗങ്ങളിൽ ഏറെ നേട്ടങ്ങൾ കൊയ്യുന്നതിനും കഴിഞ്ഞ റോബിനൊപ്പം മിസൗറി സിറ്റിയിലെ ജനങ്ങൾ ഒരിക്കൽ കൂടെ അണിനിരന്നിരിക്കുന്നു. കോട്ടയം സ്വദേശിയാണ്.
എല്ലാ വ്യക്തികളുടെയും നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തലാണ് നീതിപീഠത്തിന്‍റെ ധർമ്മമെന്ന് ഉറച്ച് വിശ്വസിക്കുകയും കഴിഞ്ഞ നിരവധി വർഷങ്ങളായി അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന തിരുവല്ല വെണ്ണിക്കുളം സ്വദേശിയായ ജൂലി മാത്യു. കൗണ്ടി കോർട്ട് ജഡ്ജ് ആയി നാല് വർഷം നടത്തിയ ശ്ലാഘനീയമായ പ്രവർത്തനത്തിന്‍റെ മികവുമായാണ് മത്സരരംഗത്തെത്തിയത്.
സുരേന്ദ്രൻ കെ. പട്ടേൽ സുപ്രധാനമായ നീതിനിർവഹണ ചുമതലയിലേക്ക് എത്തിയിരിക്കുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത. വ്യക്തികളുടെ അവകാശങ്ങളും സാമൂഹ്യ സുരക്ഷയുമെല്ലാം കൈകോർത്ത് നീങ്ങണമെന്ന് വിശ്വസിക്കുന്ന സുരേന്ദ്രൻ കെ. പട്ടേൽ നീതിപീഠം പ്രത്യേകിച്ച് കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷയ്ക്കായി പ്രവർത്തിക്കണമെന്ന തന്‍റെ ഉറച്ച വിശ്വാസം പ്രഖ്യാപിച്ചുകൊണ്ടാണ് മത്സരംഗത്ത് വലിയ പ്രതീക്ഷകൾ ഉണർത്തി എത്തിയത്. അദ്ദേഹത്തിന് കിട്ടിയ ജനകീയാംഗീകാരം അതിനാൽ തന്നെ വലിയ പ്രതീക്ഷകൾ ഉയർത്തുന്നതാണ്. കണ്ണൂർ സ്വദേശിയാണ്.
എല്ലാ വിജയികൾക്കും മികച്ച മത്സരം കാഴ്ച വയ്ച്ച മറ്റു മലയാളികൾക്കും ഫോമാ നാഷണൽ കമ്മറ്റിയും വിവിധ കൗണ്‍സിലുകളും അഭിനന്ദനങ്ങൾ അറിയിച്ചു. വരും വർഷങ്ങളിൽ കൂടുതൽ മലയാളികളെ മുഖ്യധാരാ രാഷ്ട്രീയത്തിൽ എത്തിക്കുവാനും മികച്ച വിജയങ്ങൾ ഉണ്ടാക്കുവാനും എല്ലാവിധ പരിശ്രമങ്ങളും ഫോമയുടെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്നും പ്രസിഡന്‍റ് ജേക്കബ് തോമസ് പറഞ്ഞു.
മലയാളികളുടെ അഭിമാനമായി മാറിയ എല്ലാ വിജയികളെയും അഭിനന്ദിക്കുന്നുവെന്നും വരും കാലങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാവുന്ന മേഖലകളിൽ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് ജനറൽ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്‍റ് സണ്ണി വള്ളിക്കളം, ജോയിന്‍റ് സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ, ജോയിന്‍റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു.
|