ദുബായ് : പൗര്യസ്ത്യ കൽദായ സുറിയാനി സഭാധ്യഷൻ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തായെ യുഎഇ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സെയ്ദ് അൽ കിൻഡി, അറബ് സാമൂഹ്യ പ്രവർത്തകയും ഗുഡ്വിൽ അംബാസിഡറുമായ ലൈലാ റഹാൽ എന്നിവർ ചേർന്ന് "കൽദായ യുവത സഭാതാരകം 2022' പ്രഥമ പുരസ്കാരം നൽകി ദുബായിൽ ആദരിച്ചു.
മതസൗഹാർദ്ദവും മാനവ മൈത്രിയും പൊതു സമൂഹത്തിന് പകരുന്ന സന്ദേശവാഹകരെയാണ് ലോകത്തിന് ആവിശ്യം. സാമൂഹ്യ നന്മയ്ക്കും ലോക സമാധാനത്തിനുമായി പ്രാർഥിയ്ക്കുകയും പ്രവർത്തിയ്ക്കുകയും ചെയ്യുന്നവർ സമൂഹത്തിൽ ആദരിയ്ക്കപ്പെടണം. അതിർ വരന്പുകളില്ലാത്ത സൗഹൃദവും സമാധാനവും ലോക ജനതയ്ക്ക് പകരുന്നതാണ് യുഎഇ യുടെ പാരന്പര്യം. മാനവ മൈത്രിയുടെ സന്ദേശവാഹകനായി രാജ്യാന്തരതലത്തിൽ പ്രവർത്തിയ്ക്കുന്ന ഡോ.മാർ അപ്രേം മെത്രാപ്പോലീത്താ പൊതു സമൂഹത്തിന് മാതൃകയാണെന്ന് യുഎഇ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സെയ്ദ് അൽ കിൻഡി പ്രസ്താവിച്ചു.
ഇന്ത്യൻ സമൂഹവുമായി ആത്മബന്ധം പുലർത്തുന്ന അറേബ്യൻ സമൂഹത്തിന് ലോക ന·യ്ക്കായി പ്രവർത്തിയ്ക്കുന്നവരെ ആദരിയ്ക്കുന്ന പാരന്പര്യമാണുള്ളത്. സാമൂഹ്യ സേവനവും മത മൈത്രിയും ജീവിത ദർശനമാക്കിയ മാർ അപ്രേം മെത്രാപ്പോലീത്തായ്ക്ക് പ്രശസ്തി പത്രം നൽകിയാണ് അറബ് സാമൂഹ്യ പ്രവർത്തകയും ഗുഡ്വിൽ അംബാസിഡറുമായ ലൈലാ റഹാൽ ആദരിച്ചത്.
ദുബായ് നൊവോട്ടൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ റവ. ഫാദർ വിക്ടർ കൊള്ളാനൂർ അധ്യക്ഷത വഹിച്ചു. അബ്ദുൾ അസീസ്, റവ. ഫാദർ ജാക്സ് ചാണ്ടി, ഡോ. ഇ.പി. ജോണ്സണ് (Former President, Sharjah Indian Association), ഡയസ് ഇടിക്കുള (President, World Malayalee Council, Ajman), ഷാജി ഐക്കര (President, Sharjah YMCA ), ജോബി ജോഷ്വ (Former Regional Director of Y's Men's Middle East Region) , ബ്ലെസൻ ആന്റണി എന്നിവർ പ്രസംഗിച്ചു. വേൾഡ് മലയാളി കൗണ്സിൽ ഗ്ലോബൽ പ്രസിഡണ്ട് ജോണ് മത്തായി, ഗ്ലോറിയാ ന്യൂസ് പത്രാധിപർ അഭിജിത്ത് പാറയിൽ എന്നിവർ ആശംസകൾ അറിയിച്ചു.
കൽദായ സുറിയാനി സഭയുടെ യുഎഇലെ ഉന്നത വിജയം ലഭിച്ച വിദ്യാർഥികളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. സുറിയാനി പണ്ഡിതനായ ഡോ. മാർ അപ്രേം മെത്രാപ്പോലീത്താ യാത്രവിവരണങ്ങൾ, ജീവചരിത്രം, ആത്മകഥ, ഫലിതം,സഭാചരിത്രം വിഭാഗത്തിൽ ഏഴുപത് പുസ്തകങ്ങൾ രചിച്ചു. ഈ പുസ്തകങ്ങളിൽ പലതും അസ്സീറിയൻ, അറബിക്, റഷ്യൻ ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. പുരാതനമായ സുറിയാനി അറബി ലിഖിതങ്ങളുടെ വിപുലശേഖരം മാർ അപ്രേമിനുണ്ട്.
|