ഷിക്കാഗോ : ഒടുവിൽ ആ കർമ്മകാണ്ഡം ഓർമ്മയായി. ചിക്കാഗോയിലെ അമേരിക്കൻ മലയാളി പൗരാവലിയുടെയും രാജ്യം മുഴുവനുമുള്ള അമേരിക്കൻ മലയാളികളുടെയും സ്നേഹ നിർഭരമായ യാത്രാമൊഴി നൽകിയാണ് നിലയ്ക്കാത്ത കണ്ണീർപ്പൂക്കളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ചേച്ചി ഷിക്കാഗോ ഡെസ്പ്ലെയ്ൻസിലെ ഓൾ സെയിന്റ്‌സ് സെമിത്തേരിയിലെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊണ്ടത്. അവരുടെ സ്‌നേഹവും വാത്സല്യവും ഏറ്റുവാങ്ങിയ അനേകായിരങ്ങൾ സാക്ഷി നിൽക്കവെയായിരുന്നു ഫൊക്കാനയുടെ മുൻ അധ്യക്ഷയും, മലയാളി സമൂഹത്തിന്റെ പ്രിയങ്കരിയുമായ മറിയാമ്മാ പിള്ള അന്ത്യ യാത്രയായത്.
മരണാനന്തര സംകാരച്ചടങ്ങിൽ അമേരിക്കൻ ഭദ്രാസനാധിപനയാ ഐസക്ക് മാർ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ പങ്കെടുക്കണമെന്നായിരുന്നു. എന്നാൽ മറിയാമ്മ പിള്ള മരിക്കുമ്പോൾ കേരള സന്ദർശനത്തിലായിരുന്നു അദ്ദേഹം. മറിയാമ്മ പിള്ളയുമായി അത്രമേൽ സ്‌നേഹബന്ധം പുലർത്തിയിരുന്ന തിരുമേനി അവരുടെ ആഗ്രഹം സഫലീകരിക്കാനായി തന്റെ കേരളത്തിലെ യാത്ര വെട്ടിച്ചുരുക്കിയാണ് ഷിക്കാഗോക്കാരുടെയും മാർത്തോമ്മാ സഭയുടെയും ഏറെ പ്രിയപ്പെട്ടവളായ മറിയാമ്മ പിള്ളയുടെ സംസ്‌ക്കാര ചടങ്ങിന് നേതൃത്വം നൽകാനായി അമേരിക്കയിൽ ചൊവ്വാഴ്ച്ച തന്നെ തിരിച്ചെത്തിയത്. നാട്ടിൽ നിന്നു മടങ്ങിയെത്തിയ മെത്രാപോലിത്ത ചൊവ്വാഴ്ച്ച രാത്രിയിൽ തന്നെ ചിക്കാഗോ മാർത്തോമ്മാ പള്ളിയിലെത്തി മറിയാമ്മ പിള്ളയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയും മൃതസംസ്‌ക്കാര ശിശ്രൂഷയുടെ ആദ്യഘട്ടം പൂർത്തിയയാക്കുകയും ചെയ്തിരുന്നു.
സംസ്‌കാര ശിശ്രൂഷയ്ക്കിടെ മറിയാമ്മ പിള്ളയുടെ മകൻ രാജ് നടത്തിയ വികാര നിർഭരമായ വിടവാങ്ങൽ പ്രസംഗം ഏറെ ഹൃദയ സ്പർശിയായിരുന്നു. മറിയാമ്മ പിള്ള എന്ന അമ്മയെക്കുറിച്ചും തന്റെ പിതാവ് ചന്ദൻ പിള്ളയ്ക്ക് അവർ എത്രമേൽ താങ്ങായിരുന്നുവെന്നും തന്നെയും സഹോദരി രോഷ്നിയെയും മേലുള്ള അവരുടെ കരുതൽ എത്രമേൽ വലുതായിരുന്നുവെന്നും കൊച്ചുമക്കളുടെ സാന്നിധ്യം മരുന്നുകളേക്കാൾ വലിയ ഔഷധമായിരുന്നു പ്രധാനം ചെയ്തിരുന്നതെന്നും തന്റെ 'അമ്മ പറയുമായിരുന്നുവെന്നും രാജ് പറഞ്ഞപ്പോൾ മാർത്തോമ്മ പള്ളിയിൽ കൂടിയിരുന്ന ബന്ധുമിത്രാദികളുടെ കണ്ണുകളിൽ ഈറനണിഞ്ഞു.
ഈ ലോകത്ത് മറിയാമ്മ പിള്ളയുടെ ജീവിതം എന്നും സമൂഹത്തിന് മാതൃകയായിരുന്നുവെന്ന് മാർത്തോമ്മാ പള്ളി വികാരി അഭിപ്രായപ്പെട്ടു. നോർത്ത് അമേരിക്കയിലെ മാർത്തോമ്മാ സഭയുടെ നല്ലപ്രവർത്തനങ്ങൾക്കായും പുരോഗതികൾക്കായും ഏറെ പ്രയത്നിച്ച വ്യക്തിയാണ് നമ്മോട് വിടപറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷിക്കാഗോ മാർത്തോമ്മാ ചർച്ചിന്റെ വളർച്ചയ്ക്ക് എന്നും മുന്നിൽ നിന്നിരുന്ന മറിയാമ്മ പിള്ളയെ വിശ്വാസി സമൂഹം എന്നും ഓർക്കുമെന്നും, അമേരിക്കയിലെ മാർത്തോമ്മ സഭയുടെ സ്നേഹവും വിശ്വാസവും എന്നും ഉയർത്തിപ്പിടിച്ച സാമൂഹ്യ പ്രവർത്തകയായിരുന്നു മറിയാമ്മ പിള്ളയെന്നും കൂദാശ ചടങ്ങിൽ സംബന്ധിച്ച വൈദികർ അഭിപ്രായപ്പെട്ടു. ഗീവർഗീസ് മാർ യൂറീലോസ് മെത്രാപോലിത്തയും സംസ്‌കാര ചടങ്ങിൽ സഹയാത്രികനായിരുന്നു.
ഫോക്കാന, ഫോമാ, ഇല്ലിനോയി മലയാളി അസോസിയേഷൻ (ഐ.എം.എ), ഷിക്കാഗോ മലയാളി അസോസിയേഷൻ (സി.എം.എ), ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക തുടങ്ങിയ സംഘടനാ പ്രതിനിധികളും യാത്രാ മൊഴി രേഖപ്പെടുത്താനായി എത്തിയിരുന്നു.
ഫൊക്കാന അധ്യക്ഷൻ ജോർജി വർഗീസ്, ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്ഡ് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, , ഡോ കല ഷഹി ( വുമൺസ് ഫോറം ചെയർപേഴ്‌സൺ), പോൾ കറുകപ്പള്ളി ( ഇന്റർനാഷണൽ കോഓഡിനേറ്റർ) ഡോ. മമാമ്മൻ സി ജേക്കബ് ( ഇലക്ഷൻ കമ്മിറ്റി ചെയർമാൻ), കൺവെഷൻ റോയൽ പേട്രൺ ഡോ. ബാബു സ്റ്റീഫൻ, ഫൊക്കാന ടെക്നിക്കൽ കമ്മിറ്റി കോർഡിനേറ്റർ പ്രവീൺ തോമസ്, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ട്രസ്റ്റി ബോർഡ് സെക്രട്ടറി സജി പോത്തൻ, ന്യൂജേഴ്സി ആർ. വി. പി. ഷാജി വർഗീസ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോർജ് പണിക്കർ, സതീശൻ നായർ , അനിൽ പിള്ള, ജോയി ഇട്ടൻ, മുൻ പ്രസിഡണ്ട് മാധവൻ ബി. നായർ, വിമൻസ് ഫോറം കമ്മിറ്റി അംഗങ്ങളായ ഡോ ബ്രിജിത്ത് ജോർജ്, ഷീല ജോസഫ് തുടങ്ങിയ നേതാക്കന്മാരും ഫൊക്കാനയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നഇല്ലിനോയി മലയാളി അസോസിയേഷൻ (ഐ.എം.എ), ചിക്കാഗോ മലയാളി അസോസിഷൻ (സി.എം.എ), മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ, ഫൊക്കാനയിലും ഐ.എം.എയിലും മറിയാമ്മ പിള്ളയോടൊപ്പം പ്രവർത്തിച്ചിട്ടുള്ള നിരവധി സംഘടനാ നേതാക്കളും മൃതസംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തു. .
|