കീവ്: ലോകത്തെ ഭയപ്പെടുത്തി റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനിടയിൽ പ്രാണഭീതിയോടെ ലക്ഷ്യബോധമില്ലാതെ രാജ്യം വിട്ടോടുന്ന വിദേശികൾക്ക് പ്രത്യേകിച്ച് ഇന്ത്യക്കാർക്കും മലയാളികൾക്കും കാവലും കരുതലുമായി മലയാളി സിസ്റ്റർ നയിക്കുന്ന കോണ്‍വെന്റ് കരുണയുടെ ഉറവിടമായി മാറി.
പടിഞ്ഞാറൻ യുക്രെയ്നിലെ സകർപാട്ടിയ ഒബ്ലാസ്റ്റിലെ ഒരു പട്ടണവും ഏകദേശം 85,000 നിവാസികളുള്ള ഭരണ കേന്ദ്രമാണ് മുകച്ചേവോ. പോളണ്ട്, സ്ളോവാക്യ, റൊമാനിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ അതിർത്തിയിലെ മുകച്ചേവോ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാർക്ക് കോണ്‍വെന്റാണ് ഇപ്പോൾ എല്ലാ മലയാളികളുടെയും അഭയകേന്ദ്രം. കഴിഞ്ഞ ആറു ദിവസമായി തുടരുന്ന യുദ്ധത്തിന്റെ കെടുതികൾക്കിടയിലും മൂന്നു മലയാളി കന്യാസ്ത്രികളും 15 യുക്രെയ്ൻകാരും ഉൾപ്പെടുന്ന സന്യാസിനി സമൂഹം ഇതിനോടകം 1,500 ലധികം മലയാളി വിദ്യാർഥികളടങ്ങുന്ന ഇന്ത്യക്കാർക്ക് ഉൗർജ്ജവും ശ്വാസവും നൽകി നാട്ടിലെത്തിയ്ക്കാനുള്ള വഴിയൊരുക്കി.
യുദ്ധത്തിന്റെ ഇരകളായി ആറു മില്യനിലധികം ആളുകൾ യുക്രെയ്നിലെ ഭയാനകമായ അന്തരീക്ഷത്തിൽ നിന്നും സ്വജീവനും കൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചതിൽ മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ആയിരക്കണക്കിന് ഇന്ത്യാക്കാരാണ്. ഇവരൊക്കെതന്നെ കൊടുംതണുപ്പിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാലഞ്ചു ദിവസമായി വിശന്നു വലഞ്ഞ് ക്ഷീണിച്ച്, കിട്ടിയ സാഹചര്യങ്ങളിൽക്കൂടി അതിർത്തിയിലെത്തി കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ 24 മണിക്കൂറുകളിലധികം കാത്തു നിന്നിട്ടും അതിർത്തി കടക്കാൻ കഴിയാതെ നിസഹായവസ്ഥയിലായപ്പോൾ മുകച്ചേവോ സിസ്റ്റേഴ്സ് കൈത്താങ്ങായി എത്തുന്നത് വലിയ ഒരു അനുഗ്രഹമായി. ഇതിനാവട്ടെ നേതൃത്വം നൽകുന്നത് അങ്കമാലി സദേശിയും കോണ്‍വെന്റിന്റെ മദർ സുപ്പീരിയറുമായ സിസ്റ്റർ ലിജി പയ്യപ്പിള്ളിയും ഒപ്പം മലയാളികളായ സി. ജയജി, സി.അമല എന്നിവരും യുക്രെയിൻകാരായ 15 സന്യാസിനികളുമാണ്.
കോണ്‍വെന്റിനോട് ചേർന്നുള്ള കെട്ടിടത്തിൽ നൂറോളം വിദ്യാർഥികൾക്ക് അഭയം നൽകാൻ സൗകര്യം ഉണ്ടെന്നുള്ള കാര്യം കന്യാസ്ത്രിമാർ അറിയിച്ചത് കാട്ടുതീ പോലെ അവിടെ കുടുങ്ങിയ വിദ്യാർഥികളിൽ എത്താൻ അധിക നേരമൊന്നും വേണ്ടിയിരുന്നില്ല.
സഹായം അഭ്യർഥിച്ചവരെയൊക്കെ ഒരു അമ്മയുടെ സ്നേഹത്തോടെ സ്വീകരിച്ച് കരുതലിന്റെ വൻമരമായി നിന്ന് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കി നൽകി. നിസഹായത മാത്രം കൈമുതലായ വിദ്യാർഥികളുടെ അവസ്ഥ മനസിലാക്കിയ സി. ലിജി വളരെ പെട്ടെന്ന് പോളണ്ടിന്റെ ബോർഡറിൽ നിന്ന് സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് ഈ വിദ്യാർത്ഥികളെ എത്തിക്കാൻ യുക്രെയ്നിലെ ഒരു മെത്രാനെയും വൈദികരെയും, സുഹൃത്തുക്കളെയും വാഹനങ്ങളുമായി പറഞ്ഞയച്ചു. രണ്ടു രാത്രി കൊടുംതണുപ്പിൽ ഒരു സ്കൂളിൽ കിടന്നുറങ്ങിയ ഒട്ടനവധി വിദ്യാർഥികൾക്ക് വിശ്വസിക്കാൻ കഴിയാത്തവിധം താമസ സൗകര്യവും പരിപാലനവും ഭക്ഷണവും ഒക്കെ മെത്രാന്റെയും വൈദികരുടേയും നേതൃത്വത്തിൽ ഏർപ്പാടാക്കി. ഒപ്പം മൂന്നു രാജ്യങ്ങളുടെ അതിർത്തി കടക്കാൻ യുക്രെയ്ൻ സുഹൃത്തുക്കളുടെ സഹായവും കൂടി തേടിയ സി. ലിജി അത്യാവശ്യ സാഹചര്യങ്ങളിൽ കോണ്‍വെന്റിലെ വാഹനം സ്വയംഡ്രൈവ് ചെയ്തും തദ്ദേശീയരുടെ വാഹനങ്ങളിലും വിദ്യാർഥികളെ അതിർത്തി കടക്കാൻ സഹായിച്ചു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 1,500 ലധികം കുട്ടികളെ സ്ളോവാക്യയായുടെ അതിർത്തിയിലേയ്ക്ക് സി. ലിജി പയ്യപ്പള്ളിയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. മാതാപിതാക്കളുടെ അനുവാദത്തോടെ സ്വന്തം റിസ്കിൽ സ്വദേശത്തേയ്ക്ക് പ്രാണനുംകൊണ്ട് യാത്ര ചെയ്ത വിദ്യാർഥികൾ ഉഷ്ഹോറോഡ് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടപ്പോൾ ഉഷ്ഹോറോഡ് യൂണിവേഴ്സിറ്റിയിലെ ഡയറക്ടർ അലക്സാണ്ടറുമായി സിസ്റ്റർ ലിജി ഇടപെട്ട് വേണ്ട മുൻകരുതലുകൾ നൽകാൻ സഹായിച്ചതായി ദീപികയോടു പറഞ്ഞകാര്യം ഇവിടെ വിസ്മരിക്കുന്നില്ല.
കീവ്, ലിവീവ്, സുമി, ഖാർക്കീവ് തുടങ്ങിയ നഗരങ്ങളിൽ നിന്നും വിദ്യാർഥികളുടെ ഒരു നീണ്ട നിര തന്നെ സിസ്റ്റർ ലിജിയുടെ നേതൃത്വത്തിൽ റൊമേനിയാ, ഹംഗറി, സ്ളോവാക്യ എന്നീ രാജ്യങ്ങളുടെ അതിർത്തി കടക്കാൻ സഹായിച്ചു. ഇവർ ഒറ്റദിവസംകൊണ്ട്, ആറോളം വാഹനങ്ങളിലായി യുക്രെയ്ൻ അതിർത്തി കടത്തി റൊമേനിയയിലേക്ക് അയച്ചത് 50 ലധികം ഇന്ത്യക്കാരെയാണ്. ’ സിസ്റ്ററെ, ഞാൻ മരിക്കുമെന്ന് വിചാരിച്ചതാണ്. എനിക്ക് ജീവൻ തിരിച്ചുകിട്ടി. യുദ്ധത്തിന്റെ ഭയത്തിൽ കഴിഞ്ഞ വിദ്യാഥിയെ രക്ഷപെടുത്തി അതിർത്തി കടത്തിയപ്പോൾ ഒരു യുവാവിന്റെ കണ്ണീരണിഞ്ഞ വാക്കുകളാണിത്.
യുക്രെയ്ൻ മഠം
1998 ലാണ് ഈ സന്യാസിനി സമൂഹം യുക്രെയ്നിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സിസ്റ്റർ ലിജി ഇവിടെയത്തി സേവനം തുടങ്ങിയിട്ട് കഴിഞ്ഞ 22 വർഷമായി. ഇപ്പോൾ ഡെലിഗേറ്റ് സുപ്പീരിയറാണ് സിസ്റ്റർ ലിജി. പീന്നീടാണ് ഇവിടേയ്ക്ക് കൂടുതലായി അംഗങ്ങൾ എത്തിയത്. ഇവിടെ ചേരുന്നവർ വിദ്യാഭ്യാസവും പ്രഫഷണൽ കോഴ്സുകളും കഴിഞ്ഞിട്ടാണ് ഇവിടെ ചേരുന്നത്. ഈ കോണ്‍വെന്റിന്റെ മേൽനോട്ടത്തിൽ ഒരു വൃദ്ധമന്ദിരം നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിൽ അംഗങ്ങളായ ഇരുപതുപേരുടെ പെൻഷനും തദ്ദേശീയരുടെ സഹായവും കൊണ്ടാണ് വൃദ്ധമന്ദിരത്തിലെ ചെലവുകൾ വഹിയ്ക്കുന്നത്.
സിസ്റ്റർ ലിജിയുൾപ്പെടുന്ന 18 അംഗ അംഗമാണ് ഇവിടെയുള്ളവരെ പരിചരിച്ച് പരിപാലിക്കുന്നത്. ദിവസവും പ്രാർഥനയ്ക്കായി 400 മുതൽ 700 ഓളം വിശ്വാസികൾ ഇവിടെ എത്താറുണ്ടന്നും സിറ്റർ ലിജി പറഞ്ഞു. പ്രാർഥനയ്ക്കും കുന്പസാരത്തിനും കുർബാനയ്ക്കും എത്തുന്നവർക്ക് ക്ലാസുകളും നടത്താറുണ്ട്. 22 വർഷത്തിൽ അധികമായി ്രൈഉകനിൽ സേവനം ചെയ്യുന്ന സിസ്ററർ ലിജിക്ക് യുക്രെയ്ൻ സർക്കാർ ബഹുമാന സൂചകമായി നൽകിയ യുക്രെയ്ൻ പൗരത്വം ഈ കുലുഷിത സാഹചര്യത്തിൽ വളരെ ഉപകാരമായി.
കമ്യൂണിറ്റി
സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് മാർക്ക് Sisters of St.Joseph of Saint Marc ( SJSM )സന്യാസിനി സമൂഹം 1845 മാർച്ച് 3 ന് ഫ്രാൻസിലെ സെന്റ് മാർക്കിൽ വി. യൗസേപ്പിതാവിന്റെ സംരക്ഷണയിൽ ഫാ. പിയർ പോൾ ബ്ലാങ്ക് ആണ് സ്ഥാപിച്ചത്. സിസ്റ്റർ സിമോണ്‍ ബർഗർ: സുപ്പീരിയർ ജനറൽ, സിസ്ററർ ശോഭ റൊസാരിയോ: അസിസ്ററന്റ് ജനറൽ, സിസ്ററർ മേരി ലൂയിസ് വെൽറ്റ്സ്: ജനറൽ കൗണ്‍സിലർ, സിസ്ററർ ബ്ളാങ്ക ബ്രെന്നർ: ജനറൽ കൗണ്‍സിലർ, സിസ്റ്റർ മേരി കണ്ണന്പുഴ: ജനറൽ കൗണ്‍സിലർ, സിസ്ററർ അനിത വിതയത്തിൽ: ജനറൽ സെക്രട്ടറി എന്നിവരാണ് ജനറൽ കൗണ്‍സിൽ അംഗങ്ങൾ. ഫ്രാൻസിനെ കൂടാതെ ജർമനിയിലും മദ്ധ്യപ്രദേശിലെ ഇൻഡോറിലും, കേരളത്തിലെ വെങ്ങൂരിലുമാണ് ഇവർക്ക് പ്രൊവിൻസുകളുള്ളത്.
ചങ്ങനാശേരി (ഫാ. ടെജി പുതുവീട്ടിൽക്കളം, ഡയറക്ടർ), ഫാ.ടിജോ മാറാട്ടുകളും, പാലാ (ഡയറക്ടർ ഫാ. കുറിയാക്കോസ് വെള്ളച്ചാലിൽ) രൂപതകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവാസി അപ്പോസ്തലേറ്റിനോടും ചേർന്ന് യുക്രെയ്നിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാർക്ക് കോണ്‍വെന്റിലെ സി.ലിജിയും കൂട്ടരും ഒട്ടനവധി വിദ്യാർഥി സംഘങ്ങളെ യുദ്ധമുഖത്ത് നിന്നും അതിർത്തിയിൽ എത്തിച്ചപ്പോൾ ഭൂമിയിലെ മാലാഖാമാരായി ഇവർ സ്വയം മാറുകയായിരുന്നു.
ജോസ് കുന്പിളുവേലിൽ
|