ബ്രസൽസ്: യൂറോപ്പിൽ വീണ്ടും കൊറോണ പിടിമുറുക്കിയതോടെ ജർമനിയിലും അയൽ രാജ്യങ്ങളിലും പ്രതിഷേധം കനക്കുന്നു. ഞായറാഴ്ച രാത്രി മുതൽ ഓസ്ട്രിയ കൊറോണ അടച്ചുപൂട്ടലിലേക്ക് കടന്നു.
തിങ്കളാഴ്ച മുതൽ ഓസ്ട്രിയയിൽ കടുത്ത ലോക്ക്ഡൗണ്‍ നിലവിലായി. ലോക്ക്ഡൗണ്‍ ഡിസംബർ 12 വരെ നീളുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ പൗരന്മാർക്കും സാധുവായ കാരണത്താൽ മാത്രമേ അവരുടെ സ്വകാര്യ താമസസ്ഥലം വിടാൻ അനുവാദമുള്ളൂ.
അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ സ്കീ അവധിക്കാലം ആസൂത്രണം ചെയ്ത ജർമൻ പൗരന്മാർക്ക് അവരുടെ യാത്ര മാറ്റിവയ്ക്കേണ്ടിവരും. ഹോട്ടലുകൾ, റസ്റ്റററന്റുകൾ, മ്യൂസിയങ്ങൾ, സ്കീ ലിഫ്റ്റുകൾ, അതിനാൽ മുഴുവൻ സ്കീ ഏരിയകളും അടുത്ത മൂന്നാഴ്ചത്തേക്ക് അടച്ചിടും. എല്ലാ ഇൻഡോർ ഏരിയകളിലും എഎജ2 മാസ്ക് നിർബന്ധമാണ്. നിയമങ്ങൾ പാലിക്കാത്ത ആർക്കും 500 യൂറോ പിഴ വരെ ഒടുക്കേണ്ടിവരും.
ജോണ്സണ് ആൻഡ് ജോണ്സണ് കന്പനിയുടെ വാക്സിൻ സ്വീകരിച്ച അവധിക്കാലക്കാർക്ക് ജനുവരി 3 മുതൽ mRNA വാക്സിൻ അതായത് (BioNTech / Pfizer, Spikevax vereity Comirnaty, Moderna) ഉപയോഗിച്ച് രണ്ടാമത് വാക്സിനേഷൻ ആവശ്യമാണ്. അല്ലാത്തപക്ഷം അവരുടെ വാക്സിനേഷൻ നില കാലഹരണപ്പെടുകയും ഓസ്ട്രിയയിൽ വാക്സിനേഷൻ ഇല്ലാത്തവരായി കണക്കാക്കുകയും ചെയ്യും എന്നാണ് നിബന്ധന.
ലോക്ഡൗണ്‍ ഉൾപ്പടെയുള്ള കൊറോണ നിയന്ത്രണ നടപടികൾക്കെതിരെ നെതർലാന്റ്സിന്റെയും, ഓസ്ട്രിയയുടെയും പിന്നാലെ പ്രതിഷേധവുമായി ബെൽജിയം ജനത തെരുവിലറങ്ങിയത് അക്രമാസക്തമായി. തലസ്ഥാന നഗരമായ ബ്രസൽസിലെ കൊറോണ പ്രതിഷേധ പ്രകടനത്തിൽ ലഹളക്കാർക്കെതിരെ ജലപീരങ്കികളും, കണ്ണീർ വാതകവും പോലീസിന് പ്രയോഗിക്കേണ്ടി വന്നു. യൂറോപ്പിന്റെ ഹൃദയഭാഗത്തുള്ള രാജ്യത്ത് 40,,000ത്തോളം ആളുകളാണ് ഞായറാഴ്ച ബ്രസൽസ് നഗരം വഴി മാർച്ച് നടത്തിയത്. കടുത്ത കൊറോണ നടപടികൾക്കെതിരെ പ്രകടനം നടത്തിയപ്പോൾ കുറഞ്ഞത് 1,000 ഓളം പെരെയെങ്കിലും അക്രമ കുറ്റവാളികളായി അറസ്റ്റ് ചെയ്തു.
കലാപകാരികൾ ബോംബുകളും, വലിയ കല്ലുകളും കുപ്പികളും പടക്കങ്ങളുമായി പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം അഴിച്ചുവിട്ടു. എന്നാൽ പോലീസാവട്ടെ വൻതോതിൽ ജലപീരങ്കികളും ടിയർ ഗ്യാസ് ഗ്രനേഡുകളും പ്രയോഗിച്ചാണ് ജനക്കൂട്ടത്തിന് നേരെ മറുപടി നൽകിയത്. തെരുവുകളിൽ കനത്ത കണ്ണീർ വാതക മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഉച്ചകഴിഞ്ഞ് കലാപകാരികൾ ബാരിക്കേഡുകൾക്ക് തീയിട്ടു. ഇതിനിടെ കടകളും കൊള്ളയടിച്ചു.പ്രകടനത്തിന്റെ ആസൂത്രിതമായ റൂട്ട് കന്പിവേലി ഉപയോഗിച്ച് പല തെരുവുകളിലും പോലീസ് തടഞ്ഞുവെങ്കിലും പ്രകടനക്കാർ ഏറെ അക്രമാസക്തമായി.
ബൽജിയം സർക്കാർ പല സ്ഥലങ്ങളിലും ഇപ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും വാക്സിനേഷൻ സമ്മർദ്ദം വർധിക്കുകയും ചെയ്തിട്ടുണ്ട്. പ്രകടനക്കാർ വലതുപക്ഷ തീവ്രവാദ ചിഹ്നങ്ങളും പതാകകളും കൈയിലേന്തിയിരുന്നു.
ഹോളണ്ടിലെ റോട്ടർഡാമിലെ അക്രമാസക്തമായ കലാപത്തിനുശേഷം, പ്രകടനക്കാർ കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല യൂറോപ്യൻ മെട്രോസിറ്റികളിലും കൊറോണ പ്രകടനങ്ങൾ കലാപങ്ങളായി മാറിയിട്ടുണ്ട്. ശനിയാഴ്ച ഹേഗിലും മറ്റ് ഡച്ച് നഗരങ്ങളിലും നടന്ന കലാപത്തിൽ ഡച്ച് പോലീസ് 30 ലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു.
സ്വിറ്റ്സർലാൻഡ്, ക്രൊയേഷ്യ, ഇറ്റലി, നോർത്തേണ്‍ അയർലൻഡ് നോർത്ത് മാസിഡോണീയ എന്നിവിടങ്ങളിലും വൻ പ്രതിഷേധങ്ങൾ നടന്നു. സ്വിറ്റ്സർലാൻഡിൽ സർക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധവുമായി ആളുകൾ തെരുവിലിറങ്ങി. ക്രൊയേഷ്യയിലും ജനങ്ങൾ ദേശീയ പതാകയേന്തി സമാനമായ പ്രതിഷേധം നടത്തി. നോർത്ത് മാസെഡോണീയയിലും നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്തുവന്നു.
ജോസ് കുന്പിളുവേലിൽ
|