മെൽബണ്: ജനപങ്കാളിത്വം, അതിഥികളുടെ മഹത്വം, സാംസ്കാരിക പരിപാടികളിലൂടെ നിലവാരം, സദ്യയുടെ രുചിക്കൂട്ട് എന്നിവ കൊണ്ടും ഗംഭീരമായിരുന്നു മെൽബണിലെ കേരള ഹിന്ദു സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികൾ. രണ്ടാരിത്തിലധികം പേർ പങ്കെടുത്ത പരിപാടി ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ഓണാഘോഷമായി മാറി.
വിക്ടോറിയ പാർലമെന്റിലെ ടൂറിസം മന്ത്രി മാർട്ടിൻ പക്കുള, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, കോണ്സിലേറ്റ് ജനറൽ രാജ്കുമാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചതൊടെയാണ് പരിപാടികൾക്ക് തുടക്കമായത്്. ഇത്രയധികം ജനങ്ങൾ ഒത്തു ചേരുന്നത് അത്ഭുതം ഉളവാക്കുന്നതായി മാർട്ടിൻ പക്കുള അഭിപ്രായപ്പെട്ടു.
സൗഹൃദവും സാഹോദര്യവുമാണ് ഓണത്തിന്റെ സന്ദേശമെന്നും ലോകത്തെവിടെയുമുള്ള മലയാളികളെ ഒന്നിച്ചു കൊണ്ടു വരുന്ന സാസ്കാരിക ചരടാണ് ഓണമമെന്നും കുമ്മനം പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക പൈതൃകങ്ങൾ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അത് വീണ്ടെടുക്കാതെ ഭൗതിക സൗകര്യം ഉണ്ടായതുകൊണ്ട്് കാര്യമില്ല. നഷ്ടപ്പെട്ട സാംസ്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കുകയാണ് യഥാർഥ നവോത്ഥാനം കുമ്മനം പറഞ്ഞു. കേരള ഹിന്ദു സൊസൈറ്റി യുവജന വിഭാഗത്തിന്റെ പുതിയ ലോഗോയുടെയും സ്വാമി ചിതാനന്ദപുരിയുടെ ഓസ്്ട്രേലിയൻ സന്ദർശനത്തിന്റെ പോസ്റ്ററിന്റേയും പ്രകാശനവും കുമ്മനം നിർവഹിച്ചു.
നഗരസഭാ അംഗം സീൻ ഒ റിയാലി, മൾട്ടി കൾച്ചറൽ കമ്മീഷണർ ചിദംബരം ശ്രീനിവാസൻ, മാധ്യമ പ്രവർത്തകൻ പി. ശ്രീകുമാർ, സപ്താഹാചാര്യൻ മണ്ണടി ഹരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കേരളത്തിന്റെ തനിമയും പൈതൃകവും പ്രൗഢിയും വിളിച്ചോതുന്ന കലാപരിപാടികളായിരുന്നു ആഘോഷങ്ങളുടെ മാറ്റു ഉയർത്തിയത്. ശ്രിംഗാരി മേളവും തിരുവാതിരയും മോഹിനിയാട്ടവും മാത്രമല്ല കുട്ടികൾ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ പരിപാടികൾ പോലും അവതരണ മികവിലും ഗുണനിലവാരത്തിലും മുന്നിൽ നിന്നു. തിരുവല്ല പരമേശ്വരൻ പോറ്റി ഒരുക്കിയ ഓണസദ്യ കെങ്കേമമായി.
പ്രസിഡന്റ് പി സുകുമാരൻ, സെക്രട്ടറി പ്രദീപ് ചന്ദ്ര, വൈസ് പ്രസിഡന്റ് വിവേക് ശിവരാമൻ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ തോപ്പിൽ, ട്രഷറർ ജയകൃഷ്ണൻ നായർ, ഗിരീഷ് ആലക്കാട്ട്, രജ്ഞിനാഥ്, രശ്മി ജയകുമാർ, ശ്രീജിത്ത്് ശങ്കർ, വിനോദ് മോഹൻദാസ്, വിജയകുമാർ മുട്ടയക്കൽ, യോഗേശ്വരി ബിജു, ശിവ പ്രസാദ് നായർ, വിനീത് വിജയൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: പി. ശ്രീകുമാർ
|