|
Australia & Oceania |
|
|
|
|
ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ 130 തിമിംഗലങ്ങളെ തിരിച്ചയച്ചു
പെർത്ത്: ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ130ഓളം പൈലറ്റ് തിമിംഗലങ്ങളെ തിരിച്ചയച്ചു. പെർത്തിന് തെക്ക്, തീരദേശനഗരമായ ഡൺസ്ബറോ കടൽത്തീരത്താണ് തിമിംഗലങ്ങളെ സുരക്ഷാസംഘം തിരിച്ചയച്ചത്.
മൊത്തം 160 തിമിംഗലങ്ങളാണ് കടൽത്തീരത്ത് എത്തിയത്. ഇവയിൽ 28ലേറെ തിമിംഗലങ്ങൾ ചത്തു. കടലിലേക്കു മടങ്ങിയ തിമിംഗലങ്ങൾ കരയിലേക്ക് തിരിച്ചുവരുമോയെന്നു നിരീക്ഷിച്ചു വരികയാണ്.
ഇത്രയധികം തിമിംഗലങ്ങൾ കൂട്ടത്തോടെ തീരത്തെത്തുന്നത് ആദ്യമാണെന്നു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ജിയോഗ്രാഫ് മറൈൻ റിസർച്ച് ഗ്രൂപ്പ് ചെയർമാൻ ഇയാൻ വീസ് പറഞ്ഞു. കടൽത്തീരത്തെത്തുന്ന തിമിംഗലങ്ങൾക്ക് ഏകദേശം ആറ് മണിക്കൂർ മാത്രമേ കരയിൽ നിലനിൽക്കാൻ കഴിയൂ.
|
സീറോമലബാർ യൂത്ത് അപ്പോസ്റ്റോലേറ്റിന്റെ ഇന്ത്യ മിഷൻ ആരംഭിച്ചു
മെല്‍ബണ്‍: സെന്റ് തോമസ് അപ്പോസ്തലൻ സീറോമലബാർ എപ്പാർക്കി, മെൽബൺ യൂത്ത് അപ്പോസ്റ്റോലേറ്റിന്റെ "സ്ലീഹാ ദ മിഷിഷാ' മിഷൻ ടീമിന്റെ ഇന്ത്യ മിഷൻ ആരംഭിച്ചു. ഇന്ത്യയിലെ വിവിധ മിഷൻ രൂപതകളിൽ മിഷൻ സെന്ററുകൾ ടീം സന്ദർശിച്ചു.
ഓസ്ട്രേലിയലില്‍ താമസിക്കുന്ന യുവജനങ്ങള്‍ക്ക് പ്രേഷിത അനുഭവം പകരുന്ന ഈ പുതിയ സംരംഭം മെല്‍ബണ്‍ രൂപതയുടെ യൂത്ത് അപ്പോസ്റ്റോലേറ്റ് ആണ് നയിക്കുന്നത്.
സോജിന് സെബാസ്റ്റ്യന്റെ(ഡയറക്ടര്‍, യൂത്ത് അപ്പോസ്റ്റോലേറ്റ്), ജോയല്‍ ബൈജു(സെന്റ് ജോസഫ്സ് സീറോമലബാര്‍ പാരിഷ്, പെര്‍ത്ത്), ഹില്‍ഡ ഓസേഫച്ചന്(സെന്റ് ജോസഫ്സ് സീറോമലബാര്‍ പാരിഷ്, പെര്‍ത്ത്), ടോണിയ കുരിശുങ്കല്‍(സെന്റ് തോമസ് സീറോമലബാര്‍ മിഷന്, കാംപ്ബെല്‍ടൗണ്‍), ജെസ്വിന് ജേക്കബ്(സെന്റ് ജോസഫ്സ് ക്നാനായ സീറോമലബാര്‍ മിഷന്, സിഡ്നി) എന്നിവരാണ് ഇന്ത്യയിലെ ഷംഷാബാഗ് സീറോമലബാര്‍ രൂപതയിലേക്ക് പുറപ്പെട്ടത്.
മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐ ഈ മിഷന് ഔപചാരികമായി കമ്മീഷന് ചെയ്തു. ടീം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള മിഷന് സ്റ്റേഷനുകളില്‍ യുവജനങ്ങളെ സേവിക്കുകയും മേയ് ഏഴിന് മെല്‍ബണ്‍ തിരികെ എത്തുകയും ചെയ്യും.
|
സിംഗപുരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവുശിക്ഷ
സിംഗപുർ: സിംഗപുരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവുശിക്ഷ. എം. കൃഷ്ണൻ(40) എന്നയാളാണ് കാമുകി മല്ലിക ബീഗം റഹമാൻസ അബ്ദുൾ റഹ്മാനെ(40) കൊലപ്പെടുത്തിയത്.
2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മല്ലികയ്ക്ക് അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.
ചവിട്ടിയും തൊഴിച്ചുമാണ് ഇയാൾ മല്ലികയെ കൊലപ്പെടുത്തിയത്. കൃഷ്ണൻ കഴിഞ്ഞയാഴ്ച ഹൈക്കോടതിയിൽ കുറ്റം സമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
|
തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് ഒഐസിസി ഇപ്സ്വിച്ച് റീജിയണൽ കമ്മിറ്റി
ഇപ്സ്വിച്ച്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുവാൻ പ്രവാസി ലോകത്തിന്റെ പിന്തുണയുമായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഇപ്സ്വിച്ച് റീജിയണൽ കമ്മിറ്റി ക്വീൻസ്ലാൻഡ് ഓസ്ട്രേലിയ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു.
ഒഐസിസി ക്വീൻസ്ലാൻഡ് കോഓർഡിനേറ്റർ മാമ്മൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഓൺലൈനിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. ഗിൽബർട്ട് കുറുപ്പശേരി മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ബിജു പന്നാപാറ സ്വാഗതവും സേവ്യർ മാത്യു നന്ദിയും രേഖപ്പെടുത്തി.
കേരളത്തിലെ 20 സീറ്റിലും യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഒഐസിസി ഓസ്ട്രേലിയയുടെ പിന്തുണ ഉണ്ടാവണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി.ടി. ബൽറാം അഭ്യർഥിച്ചു. ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ ഓൺലൈനിലൂടെ യോഗത്തിൽ പങ്കെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. തുടർന്ന് ജെയിംസ് കൂടലിന്റെ സാന്നിധ്യത്തിൽ ഒഐസി സി ഇപ്സ്വിച്ച് റീജിയണൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നടത്തി.
പ്രസിഡന്റായി ബിജു പന്നാപാറ, സെക്രട്ടറിയായി ഷാർലെറ്റ് പുതുശേരി, ട്രഷററായി ജിസ് ചെറിയാൻ വൈസ് പ്രസിഡന്റുമാരായി സേവ്യർ മാത്യു, മരിയ ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറിമാരായി ബേസിൽ ജോർജ്, ജോണി ജോർജ്, പിആർഒയായി ജോൺസൻ ജോർജിനെയും തെരഞ്ഞെടുത്തു.
ഒപ്പം പ്രാദേശിക പ്രാതിനിധ്യം ഉറപ്പുവരുത്തി എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജോമോൻ കുര്യൻ, ജിജോ ജോർജ്, ബിനോജ് കുര്യൻ, ജോബ് ചാക്കോ, ലിബു ജോസഫ്, ഫ്രാഗി ജോൺ, സോബിൻ തോമസ്, ബോബി ജോസഫ് എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. ദേശീയ ഗാനാലാപനത്തോടെ യോഗം സമാപിച്ചു.
|
ഈസ്റ്റർ വിഷു ആഘോഷം സംഘടിപ്പിച്ച് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ
ബ്രിസ്ബേൻ: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഈസ്റ്റർ വിഷു സംയുക്ത ആഘോഷം സാംസ്കാരിക പരിപാടികളോടെ ഓർമോ ഹൈവേ ചർച്ച് ഹാളിൽ നടത്തപ്പെട്ടു.
ജിസിഎംഎ പ്രസിഡന്റ് സി.പി. സാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത നടനും സംവിധായകനുമായ ജോയ് കെ. മാത്യു ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ഫാ. ജെറി എംസിബിഎസ് ഈസ്റ്റർ സന്ദേശവും ഗോൾഡ് കോസ്റ്റ് ഹിന്ദു കൾച്ചറൽ സോസൈറ്റി പ്രസിഡന്റ് വിഷു സന്ദേശവും നൽകി.
വിഷുവിന്റെ സന്ദേശം പുതുതലമുറയിലേക്ക് പകരുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയൻ മലയാളികളുടെ വിഷു ആഘോഷങ്ങളുടെ ചരിത്രത്തിൽ ഇദംപ്രഥമമായി ചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും വിഷു കൈനീട്ടം നൽകി.
ജിസിഎംഎ ഭാരവാഹികളുടെയും വിശിഷ്ടാതിഥികളുടെയും സാനിധ്യത്തിൽ ഗ്രാന്റ് പേരന്റ് ജോർജ് മാത്യു വിഷു കൈനീട്ടവും മധുരവും വിതരണം ചെയ്തു.
|
എന്റെ കേരളം കലാസന്ധ്യ ശനിയാഴ്ച ഗ്രീന്വേലിൽ
മെല്‍ബണ്‍: എന്റെ കേരളം കലാസന്ധ്യ ശനിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഗ്രീന്വേല് കോള്‍ബി കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ഐവാന്‍ വാള്‍ട്ടര്‍സ് എംപി കലാസന്ധ്യയുടെ ഉത്ഘാടനം നിര്‍വ്വഹിക്കും.
തുടര്‍ന്ന് നുറോളം കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധങ്ങളായ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. പത്തിന് കലാസന്ധ്യ സമാപിക്കും. പ്രവേശനം സൗജന്യമാണെങ്കിലും സീറ്റുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
രജിസ്ട്രേഷൻ ലിങ്ക്: https://www.trybooking.com/CQRYR
|
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം; 11,000 പേരെ ഒഴിപ്പിച്ചു
മനാഡോ: ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം നടന്ന പ്രദേശത്തുനിന്നു 11,000 പേരെ ഒഴിപ്പിച്ചു. സുലവേസി ദ്വീപിന്റെ വടക്കുഭാഗത്തുള്ള റുവാംഗ് പർവതത്തിലാണ് ബുധനാഴ്ച അഞ്ചുതവണ അഗ്നിപർവത സ്ഫോടനമുണ്ടായത്.
ചാരം പടരുന്നതും പാറകൾ വീഴുന്നതും ചൂടുള്ള അഗ്നിപർവത മേഘങ്ങളും സുനാമി സാധ്യതയും കണക്കിലെടുത്താണ് ആളുകളെ ഒഴിപ്പിച്ചത്. മനാഡോ സിറ്റിയിലെ അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു.
സ്ഫോടനത്തിൽ അഗ്നിപർവതത്തിന്റെ ഒരു ഭാഗം തകർന്ന് കടലിൽ വീണാൽ സുനാമി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണു വിദഗ്ധർ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ അഗ്നിപർവതത്തിനു കിഴക്കുള്ള ടാഗുലാൻഡാംഗ് ദ്വീപ് അപകടത്തിലാവും. ഈ ദ്വീപിലുള്ളവരോടും മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
|
കെയിൻസിലും ടൗൺസ്വില്ലിലും ഓൾ ഓസ്ട്രേലിയ വടംവലി ടുർണമെന്റ് സംഘടിപ്പിക്കുന്നു
ടൗൺസ്വിൽ: കെയിൻസ് മലയാളി അസോസിയേഷനും ടൗൺസ്വിൽ മലയാളി അസോസിയേഷനും ഓൾ ഓസ്ട്രേലിയ വടംവലി ചാമ്പ്യന്‍ഷിപ്പുകൾ സംഘടിപ്പിക്കുന്നു. മേയ് 11,12 തീയതികളിൽ നോർത്ത് ക്യൂൻസ്ലാൻഡിൽ നടക്കുന്ന ടുർണമെന്റുകളിൽ ഓസ്ട്രേലിയയിലെ പ്രമുഖ ടീമുകളും പങ്കെടുക്കും.
11ന് രാവിലെ ഒന്‍പതിന് കമേരുങ്ക പീസ് ലൂഥറൻ കോളജ് ഗ്രൗണ്ടിൽ കെയിൻസിലെ മത്സരങ്ങൾക്ക് തുടക്കമാകും. 5001, 3001, 2001, 1001 എന്നീക്രമത്തിൽ ഒന്നു മുതൽ നാലു വരെ സ്ഥാനക്കാർക്ക് കാഷ് അവാർഡുകൾ നൽകും.
അഞ്ച് മുതൽ എട്ട് വരെ എത്തുന്ന ടീമുകൾക്ക് 501 വീതവും ലഭിക്കുന്നതാണ്. 20 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: ഷെർജിൻ 047 870 6220, ജോസ്മോൻ 043 184 6114.
ടൗൺസ്വില്ലിൽ മേയ് 12ന് കിർവൻ സ്റ്റേറ്റ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ. രാവിലെ 10നു തുടക്കമിടുന്ന വടംവലി ചാമ്പ്യൻഷിപ്പിൽ കെയ്ൻസിൽ ഏറ്റുമുട്ടുന്ന ടീമുകൾ എല്ലാം തന്നെ പങ്കെടുക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സൽജൻ കുന്നംകോട്ട് പറഞ്ഞു.
3001, 2001, 1001, 751 എന്നീക്രമത്തിൽ വിജയികൾക്ക് കാഷ് അവാർഡുകൾ ലഭിക്കും. അഞ്ച് മുതൽ എട്ട് വരെ സ്ഥാനത്തു എത്തുന്നവർക്ക് 501 ഡോളർ വീതവും സമ്മാനമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: സൽജൻ041 254 5001, ബിബിൻ 043 739 2334, അനിൽ 046 934 2281.
|
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ ക്വീൻസ്ലാൻഡ് കേരള ചാപ്റ്റർ രൂപീകരിച്ചു
ക്വീൻസ്ലാൻഡ്: ഐഒസി ഓസ്ട്രേലിയയുടെ ക്വീൻസ്ലാൻഡ് കമ്മിറ്റി രൂപീകൃതമായി. പ്രസിഡന്റായി നീയോട്ട്സ് വക്കച്ചൻ(സൺഷൈൻ കോസ്റ്റ്), വൈസ് പ്രസിഡന്റുമാരായി മനോജ് തോമസ്(ഗോൾഡ് കോസ്റ്റ്), കിഷോർ എൽദോ(ബ്രിസ്ബേൻ), ജനറൽ സെക്രട്ടറിമാരായി സിബിച്ചൻ കാറ്റാടിയിൽ(ട്വീഡ് ഹെഡ്), ഷാമോൻ പ്ലാംകൂട്ടത്തിൽ( ഗോൾഡ് കോസ്റ്റ്), എക്സിക്യൂട്ടീവ് മെന്പർമാരായി ജോജോസ് പാലക്കുഴി, ജോഷി ജോസഫ്, സിബി മാത്യു, റിജു ചെറിയാൻ തുടങ്ങിയവരെ തെരഞ്ഞെടുത്തു.
ക്വീൻസ്ലാൻഡിലെ ഗോൾഡ് കോസ്റ്റിൽ നടന്ന യോഗം ഐഒസി ഓസ്ട്രേലിയ പ്രസിഡന്റ് മനോജ് ഷിയോറാൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സോബൻ തോമസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് അഫ്സൽ ഖാദർ അധ്യക്ഷനായിരുന്നു. ഐഒസി കേരളാ ചാപ്റ്റർ വർക്കിംഗ് പ്രസിഡന്റ് സി.പി. സാജു സ്വാഗതം ചെയ്ത് സംസാരിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിന് കോൺഗ്രസിനായി പ്രവാസലോകത്തിന് നൽകാനാവുന്ന പിന്തുണയും പ്രചാരണവും അത്യന്താപേക്ഷിതവുമാണെന്ന തിരിച്ചറിവും ഓസ്ട്രേലിയൻ പ്രവാസികളായവരുടെ സുഹൃത്തുക്കൾ, ബന്ധുജനങ്ങൾ, നാട്ടുകാർ തുടങ്ങിയവരുടെ ഇടയിൽ നേരിട്ട് വിളിച്ചും വോട്ടഭ്യർഥിച്ചും സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണങ്ങൾ നടത്തിയും കോൺഗ്രസിനെ ശക്തിപ്പെടുത്തുകയും കൈത്താങ്ങുകയും ചെയ്യുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് ഐഒസിയുടെ അനുബന്ധ കമ്മിറ്റികൾ ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ രൂപീകരിക്കുന്നത്.
|
ഓസ്ട്രേലിയ ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ ഗ്രാൻഡ് ഈസ്റ്റർ,വിഷുദിനാഘോഷം
ജീലോംഗ്: ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ നടത്തിയ ഗ്രാൻഡ് ഈസ്റ്റർ വിഷുദിനാഘോഷം ഈ മാസം 14ന് ജീലോംഗ് വെസ്റ്റ് ടൗൺ ഹാളിൽ ആഘോഷമായി കൊണ്ടാടി. അതിഗംഭീരമായ കലാപരിപാടികൾ ഉണ്ടായിരുന്നതോടൊപ്പം ഫാ. ജെയിംസ് പൂപ്പാടി, ഫാ. സിജീഷ് പുല്ലങ്കുന്നേൽ എന്നിവർ ചീഫ് ഗസ്റ്റായിരുന്നു. ഫാദർ ജെയിംസ് പൂപ്പാടി മുഖ്യസന്ദേശം അറിയിച്ചു. പ്രസിഡന്റ് സാജു പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി ഡെനി ഡേവിഡ് സ്വാഗത പ്രസംഗവും അർപ്പിച്ചു.
അസോസിയേഷന്റെ മുതിർന്ന അംഗങ്ങളായ ഫ്രാൻസിസ് ദേവസിയും കമ്മിറ്റി മെമ്പറായ ജോജി ബേബി ആശംസകൾ അർപ്പിച്ചു. രേഷ്മ റോബി നന്നദി പറഞ്ഞു. ട്രഷററായ അനു സിബി , കമ്മിറ്റി അംഗങ്ങളായ ജോജി ബേബി, ചാക്കോ തോമസ്, അനൂപ് ചെറിയാൻ, പ്രണയ് പങ്കജ്, ആരതി ഗോപൻ, ജിമോൾ ബിജു, ലിന്റ അലക്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷന്റെ ഗ്രാൻഡ് ഓണം സെപ്റ്റംബർ 14ന് ക്രൊയേഷ്യൻ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടക്കും. മൂന്നാമത് നടക്കുന്ന ഓൾ ഓസ്ട്രേലിയ എവറോളിംഗ് ട്രോഫി വടംവലി നടക്കുന്നതോടെപ്പം ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടാൻ ഡയാന ഹമീദ് (സിനിമ ആർട്ടിസ്റ്റ്/നർത്തകി), അശ്വിൻ വിജയ് ( സരിഗമ ഫെയിം), പുണ്യ പ്രദീപ് ( സരിഗമ ഫെയിം), സിനോജ് വർഗീസ് ( നടൻ) എന്നിവർ പങ്കെടുക്കും. ഫാദർ പൂപ്പാടി ഔപചാരികമായി ഗ്രാൻഡ് ഓണം 2024 പോസ്റ്റർ പ്രകാശനം ചെയ്തു.
|
"നിന്നോടും നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു'; അക്രമിക്കു മാപ്പു നൽകി ബിഷപ്
സിഡ്നി: അക്രമിയോടു ക്ഷമിക്കുന്നുവെന്ന് ഓസ്ട്രേലിയയില്‍ പള്ളിയിൽ കത്തിയാക്രമണത്തിന് ഇരയായ സിഡ്നിയിലെ അസീറിയൻ ക്രിസ്ത്യൻ പള്ളിയിലെ അസീറിയന്‍ ഓര്‍ത്തോഡോക്സ് സഭാ മെത്രാന് മാർ ഇമ്മാനുവേൽ. താൻ വേഗം സുഖം പ്രാപിക്കുന്നുണ്ടെന്നും ബിഷപ് അറിയിച്ചു.
യൂട്യുബിൽ റിലീസ് ചെയ്ത ശബ്ദസന്ദേശത്തിലൂടെയാണ് തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ബിഷപ് വ്യക്തമാക്കിയത്. "ഈ പ്രവൃത്തി ചെയ്തവരോടു ഞാൻ ക്ഷമിക്കുന്നു. അവനോടു ഞാൻ പറയുന്നു, നീ എന്റെ മകനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിനക്കായി എപ്പോഴും പ്രാർഥിക്കും. ഇതു ചെയ്യാൻ നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു'ബിഷപ് പറഞ്ഞു.
തിങ്കളാഴ്ചയാണു ബിഷപ്പിനുനേരേ ആക്രണമുണ്ടായത്. 16കാരനായ ഭീകരൻ ബിഷപ്പിന്റെ തലയ്ക്കും നെഞ്ചിനും വെട്ടുകയായിരുന്നു. സംഭവത്തിനു പിന്നാലെ പള്ളിയുടെ പുറത്ത് അക്രമങ്ങൾ അരങ്ങേറിയതോടെ ശാന്തത പാലിക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടിരുന്നു.
നൂറുകണക്കിനാളുകളാണ് ഇവിടേക്കെത്തിയത്. സംഭവം ഭീകരാക്രമണമെന്ന് സിഡ്നി പോലീസ് അറിയിച്ചു. ആക്രമണത്തിനു പിന്നിൽ മതതീവ്രവാദമെന്ന് ന്യൂ സൗത്ത് വെയ്ൽസ് പോലീസ് കമ്മീഷണർ അറിയിച്ചു.
|
ഫാമിലി റിയാലിറ്റി ഷോ "സൂപ്പര്‍ അമ്മയും മകളും’: മെല്‍ബണ്‍ മലയാളി വിദ്യ വിനുവും മകള്‍ വേദിക നായരും വിജയികളായി
തിരുവനന്തപുരം: അമൃത ടിവി ഒരുക്കിയ "സൂപ്പര്‍ അമ്മയും മകളും’ ഫാമിലി റിയാലിറ്റി ഷോയില്‍ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ മലയാളികളായ വിദ്യ വിനുവും മകള്‍ വേദിക നായരും ഒന്നാം സ്ഥാനം നേടി.
അമൃത ടിവി അമ്മയും മകള്‍ക്കും വേണ്ടി മാത്രമായി ഒരുക്കിയ ആദ്യ ഷോ ആണ്. 180 എപ്പിസോഡുകള്‍ പിന്നിട്ട ഷോ വന്‍ ജനപ്രീതി നേടി.
കലാപാരമ്പ്യമില്ലാത്ത കുടുംബത്തില്‍ നിന്നും വന്ന് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ലോക മലയാളികള്‍ക്ക് അഭിമാനമായി തീര്‍ന്നിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ വിദ്യ വിനുവും പുത്രിയും.
പ്രതിസന്ധികളെ അതിജീവിച്ചാണ് ഇരുവരും മലയാളികള്‍ക്ക് അഭിമാനമായത്. ഷോയില്‍ പങ്കെടുക്കാന്‍ മെല്‍ബണില്‍ നിന്ന് കലയോടുള്ള പ്രതിപദ്ധതയോടെ എത്തിയത് ജോലി രാജിവയ്ക്കാന്‍ വരെ വിദ്യയെ പ്രേരിപ്പിച്ചു.
ഫൈനല്‍ മത്സരത്തില്‍ വിധകര്‍ത്താക്കളായത് പ്രശസ്ത സംവിധായകന് ലാല്‍ ജോസ്, പിന്നണി ഗായകന് എം.ജി. ശ്രീകുമാര്‍, നടി ശ്വേതാ മേനോന് എന്നിവര്‍ ആയിരുന്നു. നടി സ്വാസികയായിരുന്നു പരിപാടി അവതരിപ്പിച്ചത്.
|
ഓസ്ട്രേലിയയില്‍നിന്നു മലയാളം വെബ് സീരീസ്: ചിത്രീകരണം തുടങ്ങി
കാൻബറ: ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണം തുടങ്ങി. ‘ഗോസ്റ്റ് പാരഡൈസ്’ എന്ന വെബ്സീരീസിന്റെ രചനയും സംവിധാനവും നിര്‍മാണവും ജോയ് കെ. മാത്യു ആണ് നിർവഹിച്ചിരിക്കുന്നത്.
ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും വേള്‍ഡ് മദര്‍ വിഷന്റെയും സഹകരണത്തോടെയാണ് വെബ് സീരീസ് പുറത്തിറക്കുന്നത്. ഗോള്‍ഡ് കോസ്റ്റ് നെരംഗ് റിവര്‍ സ്പ്രിംഗ്സില്‍ നടന്ന വെബ് സീരീസിന്റെ ചിത്രീകരണോദ്ഘാടനം നര്‍ത്തകി ഡോ. ചൈതന്യ നിര്‍വഹിച്ചു.
ഗോസ്റ്റ് പാരഡൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ഓസ്ട്രേലിയന്‍ ചലച്ചിത്ര നടിമാരായ അലന, ഹെലന് എന്നിവരും ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം മാസ് ഫൈനാന്‍ഷല്‍ കണ്‍സല്‍ട്ടന്‍സി എംഡി ഷീന അബ്ദുള്‍ ഖാദറും നിര്‍വഹിച്ചു. ഓസ്ട്രേലിയയിലും കേരളത്തിലുമായാണ് ചിത്രീകരണം.
|
സിഡ്നിയിൽ ആരാധനയ്ക്കിടെ ബിഷപ്പിന് കുത്തേറ്റു
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ആരാധനയ്ക്കിടെ ബിഷപ്പിന് കുത്തേറ്റു. ബിഷപ് മാർ മാരി ഇമ്മാനുവലിനാണ് കുത്തേറ്റത്. പ്രദേശിക സമയം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് ദേവാലയത്തിലെ ശുശ്രൂഷയ്ക്കിടെയാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ 15 വയസുകാരനായ അക്രമി ബിഷപിനെ ആക്രമിച്ചത്. ഇയാളെ ന്യൂസൗത്ത് വെയിൽസ് പോലീസ് അറസ്റ്റു ചെയ്തു.
ബിഷപ്പിനു ഗുരുതര പരിക്കുകൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു. ബിഷപ്പിനെ കൂടാതെ മറ്റ് നാല് പേർക്ക് കൂടി ആക്രമണത്തിൽ പരിക്കേറ്റതായി ന്യൂസൗത്ത് വെയിൽസ് ആംബുലൻസ് അറിയിച്ചു.
പരിക്കേറ്റവരെല്ലാം 20നും 70നും ഇടയിൽ പ്രായമുള്ളവരാണ്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
സംഭവം ഭീകരാക്രമണം ആണെന്ന് പോലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
|
സിഡ്നിയിൽ കത്തിയാക്രമണം; ആറു മരണം, അക്രമിയെ പോലീസ് വധിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ ഷോപ്പിംഗ് മാളില്‍ ആക്രമണം. കത്തിയുമായി എത്തിയയാള്‍ ആറു പേരെ കുത്തിക്കൊലപ്പെടുത്തി. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് അടക്കം നിരവധി പേര്‍ക്ക് പരിക്കുണ്ട്. നാല്പതുകാരനായ അക്രമിയെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി.
ഉച്ചയ്ക്ക് ശേഷം സിഡ്നിയിലെ വെസ്റ്റ് ഫീല്‍ഡിലുള്ള ബോണ്ടി ഷോപ്പിംഗ് മാളിലാണ് സംഭവം. കത്തിയുമായി എത്തിയ അക്രമി ഇവിടെയുണ്ടായിരുന്ന ആളുകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഇവിടെയുണ്ടായിരുന്നവരെ പോലീസ് എത്തി ഒഴിപ്പിച്ചു. മാളിലുണ്ടായിരുന്ന ആളുകള്‍ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
|
നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബ് വിഷു ഈസ്റ്റർ ആഘോഷം വെള്ളിയാഴ്ച
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ (എൻഎംസിസി) വാർഷിക പൊതുയോഗവും വിഷു ഈസ്റ്റർ ആഘോഷവും വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ എപ്പിംഗ് മെമ്മോറിയൽ ഹാളിൽ വച്ചു നടത്തപ്പെടുന്നു.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ക്ലബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മെൽബണ്‍ നോർത്ത് സെന്റ് അൽഫോൻസ കത്തീഡ്രൽ വികാരി ഫാ. വർഗീസ് വാവോലിൽ മുഖ്യാതിഥിയായി ആഘോഷങ്ങളിൽ പങ്കെടുക്കും.
ക്ലബ് പ്രസിഡന്റ് ബാബു വർക്കി യോഗത്തിൽ സ്വാഗതം ആശംസിക്കും. ഫാ. വർഗീസ് വാവോലിൽ സന്ദേശം നൽകും. പൊതുയോഗത്തിൽ സെക്രട്ടറി സൻഞ്ജു ജോണ്‍ വാർഷിക റിപ്പോർട്ടും ട്രഷറർ സജി ജോസഫ് ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിക്കും.
വിവിധ കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കും. സ്പോർട്സ് കമ്മിറ്റി കണ്‍വീനർ ഡോ. സുധീഷ് സുധൻ യോഗത്തിൽ കൃതഞ്ജത അർപ്പിക്കും.
ബിജോയുടെയും സുധീഷ് നായരുടെയും നേതൃത്വത്തിലുള്ള വി വണ്‍ കാറ്ററിംഗ് ഒരുക്കുന്ന ഡിന്നറോടെ ആഘോഷങ്ങൾ സമാപിക്കും.
|
ഗോൾഡ് കോസ്റ്റിൽ ഈസ്റ്റർ വിഷു സംയുക്ത ആഘോഷം സംഘടിപ്പിച്ചു
ഗോൾഡ്കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ഈസ്റ്റർ വിഷു ആഘോഷങ്ങൾ വിവിധ കലാസാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ ഓർമോ ഹൈവെ ചർച് ഹാളിൽ വച്ച് നടത്തപ്പെട്ടു.
പ്രസ്തുത ആഘോഷപരിപാടികളോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ ജിസിഎംഎ പ്രസിഡന്റ് സി.പി. സാജു അധ്യക്ഷത വഹിച്ചു. നടനും സംവിധായകനുമായ ജോയ് കെ. മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ റവ. ഫാ. ജെറി വള്ളോംകുന്നേൽ എംസിബിഎസ്ഈസ്റ്റർ സന്ദേശവും ഗോൾഡ് കോസ്റ്റ് ഹിന്ദു കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് നെദ് വിഷു സന്ദേശവും നൽകി.
ജിസിഎംഎ സെക്രട്ടറി ആന്റണി ഫിലിപ്പ് സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് മനോജ് തോമസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇന്റർനാഷണൽ വിദ്യാർഥികളുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ അവതരിപ്പിച്ച സംഗീതനൃത്ത വിസ്മയങ്ങൾ ആഘോഷ പരിപാടികൾക്ക് മിഴിവേകി.
ജിസിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാന്ദ്ര വി. ബാബു, ജെൽജോ ജെയിംസ്, അരുൺ രാധാകൃഷ്ണൻ, മോൻസ് സക്കറിയ, ബിബിൻ മാർക്കോസ്, വിപിൻ ജോസഫ്, കമൽ ചന്ദ്രൻ, സിബി മാത്യു എന്നിവർ വിവിധ പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നൽകി.
ആഘോഷങ്ങളോട് അനുബന്ധിച്ചു കേരളീയ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ സ്നേഹവിരുന്നും ഉണ്ടായിരുന്നു.
|
യുഡിഎഫിന്റെ വിജയത്തിനായി വാർ റൂം തുറന്ന് ഒഐസിസി ഓഷ്യാന
മെൽബൺ: ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾക്കായി വാർ റൂം തുറന്ന് കോൺഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി ഓഷ്യാന റീജിയൺ. എം. ലിജു ചെയർമാനായുള്ള കെപിസിസി വാർ റൂമുമായി സഹകരിച്ചാണ് ഒഐസിസി ഓഷ്യാന പ്രവർത്തനങ്ങൾ നടത്തുന്നത്.
വാർ റൂം ഓഷ്യാന റീജിയണിനെ നിയന്ത്രിക്കുന്നത് ഓസ്ട്രേലിയയിലെ മെൽബണിലുള്ള കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിലാണ്. അനൂപ് ചെറിയാൻ, സനോജ് മാത്യു, ആന്റണി ആട്ടോക്കാരൻ, ഫൈസൽ. എം, ദിനു സിങ്കപ്പുർ, ക്ലിന്റോ ജോസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഓസ്ട്രേലിയ, ന്യൂസിലൻഡ്, സിങ്കപ്പുർ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങൾ ഏകോപ്പിച്ചായിരിക്കും പ്രവർത്തനങ്ങൾ നടത്തുകയെന്ന് കൺവിനർ ജോസ് എം. ജോർജ് അറിയിച്ചു.
|
വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ ഏഴിന്
മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ ഏഴിന് (ആദ്യവെള്ളിയാഴ്ച) ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായുള്ള ആനുഗ്രഹ നവനാള്‍ നൊവേന ഇന്ന്(ഏപ്രില്‍ ഏഴ്) മുതല്‍ ജൂണ്‍ നാലു വരെ എല്ലാ ചൊവ്വാഴ്ചകളിലും ഉണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം 6.30ന് ജപമാലയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നൊവേനയും ദിവ്യകാരുണ്യ ആശീര്‍വാദവും പായസ നേര്‍ച്ചയും ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ ജൂണ്‍ ഏഴിന് വൈകുന്നേരം ആറിന് ജപമാലയും നോവേനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും തിരിപ്രദക്ഷിണവും നടക്കും.
പാദുവയില്‍ നിന്ന് കൊണ്ടുവരുന്ന വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യവും തിരുനാള്‍ ദിവസം ക്രമീകരിച്ചിട്ടുണ്ട്. സ്നേഹവിരുന്നും ഉണ്ടായിരിക്കും.
|
കുടിയേറ്റം നിയന്ത്രിക്കാൻ നടപടികളുമായി ന്യൂസിലൻഡ്
വെല്ലിംഗ്ടൺ: ഓസ്ട്രേലിയയ്ക്കു പിന്നാലെ കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി ന്യൂസിലൻഡും. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വീസ നിയമങ്ങൾ അടിയന്തരമായി പരിഷ്കരിക്കാനാണു തീരുമാനം.
കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്ക് ഇംഗ്ലീഷ് ഭാഷ നിർബന്ധമാക്കുക, തൊഴിൽ വീസകൾക്ക് മിനിമം വൈദഗ്ധ്യവും തൊഴിൽ പരിചയ പരിധിയും നിശ്ചയിക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് സ്ഥിരമായി താമസിക്കുന്നതിനുള്ള പരിധി നിലവിലെ അഞ്ചു വർഷത്തിൽനിന്ന് മൂന്നു വർഷമായി കുറയ്ക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണു നടപ്പിലാക്കുന്നത്.
ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തു സെക്കൻഡറി അധ്യാപകർക്കു ക്ഷാമം നേരിടുന്നതിനാൽ അവരെ നിയമിക്കുമെന്ന പരോക്ഷ സൂചനയും മന്ത്രി നൽകി. കഴിഞ്ഞ വർഷം രാജ്യത്തേക്ക് കുടിയേറിയത് 1,73,000 വിദേശികളാണെന്നും ഇത്തരത്തിലുള്ള കുടിയേറ്റം തുടരുന്നത് രാജ്യത്തിന് ഉൾക്കൊള്ളാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
5.1 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കോവിഡിനുശേഷമാണ് കുടിയേറ്റം വർധിച്ചുതുടങ്ങിയത്.
|
ജെയിംസ് ആന്റണി ന്യൂസിലൻഡിൽ അന്തരിച്ചു
വെല്ലിംഗ്ടൺ: ചെങ്ങളം ഇടപ്പാടിക്കരോട്ട് ജെയിംസ് ആന്റണി (73, റിട്ട.അധ്യാപകൻ, സെന്റ് ആന്റണീസ് ഹൈസ്കൂൾ, മുത്തോലി) ന്യൂസിലൻഡിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ മേരിക്കുട്ടി കരിങ്കുന്നം പാറയിൽ കുടുംബാംഗം.
മക്കൾ: ഡോണി, ഡെന്നി (ന്യൂസിലൻഡ്), ജിമ്മി (ഓസ്ട്രേലിയ). മരുമക്കൾ: ബിസ്മി കല്ലുപുരക്കൽ (തത്തംപള്ളി), മെറിൻ കുളപ്പുറത്ത് (ചെറുവാണ്ടൂർ), നിർമ്മല പതിക്കൽ (കൊഴുവനാൽ).
|
സമത ഓസ്ട്രേലിയ ഒരുക്കുന്ന ഈസ്റ്റർ വിഷു ഈദ് ആഘോഷം 13ന്
മെൽബൺ: സമത ഓസ്ട്രേലിയ ഒരുക്കുന്ന ഈസ്റ്റർ വിഷു ഈദ് ആഘോഷം ഈ മാസം 13ന് വൈകുന്നേരം നാലിന് ഹോർട്ടികൾച്ചർ സെന്റർ ഫോറസ്റ്റ് ഹിൽ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.
ബാങ്ക്വറ്റ് കേറ്റേഴ്സിന്റെ രുചികരമായ വിഭവങ്ങൾക്കൊപ്പം രാഗലയ ഓർക്സ്ട്രാ ഒരുക്കുന്ന ഗാനമേളയും അബിഗേയ്ൽ ചാക്കോയുടെ വയലിൻ പ്രകടനവും അരങ്ങേറും.
പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സമത ഓസ്ട്രേലിയ ഭാരവാഹികൾ അറിയിച്ചു.
|
ഫാ. ജോബി ജോണിനെ അഡ്വൈസറി കൗൺസിലറായി നിയമിച്ചു
കാംബർവെൽ: ഫാ. ജോബി ജോണിനെ സതേൺ മെട്രോപൊളിറ്റൻ മൾട്ടി കൾച്ചറൽ അഡ്വൈസറി കൗൺസിലറായി നിയമിച്ചു. നിലവിൽ കാംബർവെല്ലിലെ സെന്റ് ഡൺസ്റ്റൻസ് ആംഗ്ലിക്കൻ ഇടവകയിലെ വികാരിയാണ്.
സർക്കാരിന്റെ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകളെയും പങ്കാളിയാക്കുന്നതിന്റെ ഭാഗമായിയാണ് ഫാ. ജോബി ജോണിനെ അഡ്വൈസറി കൗൺസിലിൽ ഉൾപ്പെടുത്തിയത്.
|
നൃത്ത സംഗീതനിശ "ജാക്ബീറ്റ്സ്' ഏപ്രിൽ ഒന്നിന്; ഒരുക്കങ്ങൾ പൂർത്തിയായി
ബ്രിസ്ബേൻ: കലാ ആസ്വാദകർക്ക് അനിർവചനീയമായ അനുഭവങ്ങൾ സമ്മാനിക്കുവാൻ വ്യത്യസ്ത വിഭവങ്ങളുമായി എത്തുന്ന നൃത്തസംഗീതനിശ "ജാക്ബീറ്റ്സ് 2024' ഏപ്രിൽ ഒന്നിന് ബ്രിസ്ബേനിൽ നടക്കും.
പ്രശസ്ത പിന്നണി ഗായകൻ വിപിൻ സേവ്യർ, വോയിസ് ഓഫ് ഓസ്ട്രേലിയ ഫൈനലിസ്റ്റും ഗായികയുമായ ഷാർലെറ്റ് ജിനു, ഗായകൻ ജെമിനി തരകൻ എന്നിവർ നേതൃത്വം നൽകുന്ന സംഗീതസന്ധ്യ പരിപാടിയുടെ ഭാഗമായി അരങ്ങേറും.
കലാഭവൻ ജോബിയുടെ നൃത്തസംവിധാനത്തിൽ ചിലങ്ക സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിന്റെ നൃത്തശില്പവും ബോളിവുഡ് ഫ്യൂഷനും ലിയോൺസ് മാജിക് ഒരുക്കുന്ന മായാജാലവിരുന്നും തുടർന്ന് നടക്കും. വൈകുന്നേരം അഞ്ച് മുതൽ ഒന്‍പത് വരെ സ്പ്രിംഗ്വുഡിലുള്ള സ്പ്രിംഗ് ലൈഫ് കോൺഫറൻസ് ഹോൾ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
സെന്റ് തോമസ് യാക്കോബായ ഇടവകയുടെ ധനശേഖരണാർഥം നടത്തപ്പെടുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. എൽദോസ് കുമ്പക്കോട്ടിൽ, ട്രസ്റ്റീ സുനിൽ മാത്യു, സെക്രട്ടറി എൽദോസ് സാജു, കോഓർഡിനേറ്റർമാരായ ഷിബു പോൾ തുരുത്തിയിൽ, ബിജു വർഗീസ് എന്നിവർ അറിയിച്ചു.
|
പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
പെർത്ത്: ഇടവക എന്നത് ഓരോ വ്യക്തിയുടെയും രണ്ടാമത്തെ ഭവനമാണെന്ന് മെൽബൺ സെന്റ് തോമസ് സീറോമലബാർ രൂപത അധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ. കുടുംബത്തിൽ മാതാപിതാക്കളും മക്കളും ശാരീരിക ബന്ധത്തിൽ ദൃഢമായിരിക്കുന്നതുപോലെ ഇടവകയിൽ ഇടവകാംഗങ്ങളെല്ലാവരും ആത്മീയ ബന്ധത്തിൽ ഉൾപ്പെടുന്നവരാണ്.
പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ വചന സന്ദേശം നൽകുകയായിരുന്നു മാർ ജോൺ പനന്തോട്ടത്തിൽ. ഓരോ തിരുനാളുകളും ഇടവക സമൂഹം ബോധപൂർവം ഒരുമിച്ചുകൂടി ദൈവത്തിന് നന്ദി പറയേണ്ട പ്രത്യേക അവസരങ്ങളാണ്.
തിരുനാൾ കുർബാനയിൽ ഇടവക വികാരി ഫാ. അനീഷ് ജെയിംസ് വിസി, അസിസ്റ്റന്റ് വികാരി ഫാ. ബിബിൻ വേലംപറമ്പിൽ, ഫാ. ജോൺ പുത്തൻകളം എംസിബിഎസ് എന്നിവർ സഹകാർമ്മികരായിരുന്നു.
ഞായറാഴ്ച രാവിലെ 11ന് ആരംഭിച്ച തിരുനാൾ വിശുദ്ധ ബലിയെ തുടർന്ന് ആഘോഷപൂർവമായ പ്രദിക്ഷണവും ലദീഞ്ഞും ഉണ്ടായിരുന്നു. മുത്തുക്കുടകളും കൊടിതോരണങ്ങളുമായി പ്രാർഥനാപൂർവം വിശ്വാസികൾ പ്രദിക്ഷണത്തിൽ പങ്കെടുത്തു.
തിരുനാൾ കുർബാനയിലും തുടർന്ന് നടന്ന പ്രദിക്ഷണത്തിലും ഊട്ടു നേർച്ചയിലും അനവധി വിശ്വാസികൾ പങ്കെടുത്തു. ദേവാലയത്തിനും പാരിഷ് ഹോളിനുമിടയിൽ ബ്രീസ് വേയിൽ പരിശുദ്ധ മാതാവിന്റെ പ്രതിമ ഒരുക്കിയ ശിൽപ്പി ബേബി ജോസഫ് വട്ടക്കുന്നേലിന് വിശുദ്ധ കുർബാന മധ്യേ മാർ ജോൺ പനന്തോട്ടത്തിൽ ഉപഹാരം സമർപ്പിച്ചു.
കൈക്കാരന്മാരായ സജി മാനുവൽ, ജെയിംസ് ചുണ്ടങ്ങ, തോമസ് ജേക്കബ്, അഗസ്റ്റ്യൻ തോമസ് കാറ്റിക്കിസം പ്രിൻസിപ്പൾ പോളി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റി അംഗങ്ങൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
|
സമത ഓസ്ട്രേലിയ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
മെൽബൺ: സമത ഓസ്ട്രേലിയ ലോക വനിതാ ദിനത്തിൽ പ്രാരംഭം കുറിച്ച സമേതം കുടുംബ ക്യാന്പിന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വയലാർ അവാർഡുകൾ കരസ്ഥമാക്കിയ കെ. വി മോഹൻ കുമാർ നിർവഹിച്ചു.
ശൈലജവർമ്മ, എബി പൊയ്ക്കാട്ടിൽ, ഗിരീഷ് അവണൂർ, ജിതേഷ് പുരുഷോത്തമൻ, ശ്യാം കൃഷ്ണൻ എന്നിവർ സംസാരിച്ചു. വിക്ടോറിയയിലെ അലക്സാൻഡ്ര അഡ്വഞ്ചർ പാർക്കിൽ നടന്ന ക്യാന്പ് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്ക് സാഹസികമായും മാനസികമായും പുതിയതും രസകരവുമായ അനുഭവങ്ങൾ സമ്മാനിച്ചു.
|
പ്രവാസി മലയാളികളുടെ സിനിമകള്‍ക്കായി ഓസ്ട്രേലിയയില്‍ സ്ഥിരം വേദി
കൊച്ചി: ആഗോളതലത്തില്‍ മലയാള സിനിമയ്ക്കായി ഓസ്ട്രേലിയ കേന്ദ്രീകരിച്ച് ഇന്റര്‍നാഷണല്‍ മലയാളം ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിലാണു ഫെസ്റ്റിവൽ.
പ്രവാസികളായ കലാകാരന്മാരുടെ സിനിമകള്‍ക്കു സ്ഥിരം വേദി ഒരുക്കുകയെന്നതാണു ലക്ഷ്യം. ഫെസ്റ്റിവലിലേക്ക് ജൂലൈ 30 വരെ എന്‍ട്രികള്‍ അയയ്ക്കാം.
|
ഇന്തോനേഷ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 26 മരണം
സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. 11 പേരെ കാണാതായി. ശക്തമായ കാലവർഷത്തിൽ നദികൾ കരകവിഞ്ഞതോടെ പശ്ചിമ സുമാത്ര പ്രവിശ്യയിലെ ഒമ്പത് ജില്ലകളും നഗരങ്ങളും വെള്ളത്തിനടിയിലായി.
വ്യാഴാഴ്ച മുതൽ മേഖലയിൽ ശക്തമായ മഴയാണ്. വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് മലയോരഗ്രാമങ്ങൾ ഒറ്റപ്പെട്ടു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതും പാലങ്ങളും റോഡുകളും തകർന്നതും മൂലം ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസപ്പെട്ടതായി ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
വെള്ളപ്പൊക്കം ദുരിതംവിതച്ച പടിഞ്ഞാറൻ സുമാത്രയിലെ പഡാങ് പരിയമാൻ, പെസിസിർ സെലാറ്റൻ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവഹാനി സംഭവിച്ചത്.
മണ്ണിടിച്ചിലിൽ 14 വീടുകൾ തകർന്നതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിൽ 37,000ത്തിലധികം വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി.
|
വത്സമ്മ ടോമി ഓസ്ട്രേലിയയിൽ അന്തരിച്ചു
മെൽബൺ: വരാപ്പുഴ ചക്കിയത്ത് ടോമി ജോസഫിന്റെ (ഫരിദാബാദ്) ഭാര്യ വത്സമ്മ ടോമി(64) ഓസ്ട്രേലിയയിൽ അന്തരിച്ചു. പാലാ രാമപുരം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: അനു ഷിബിൻ(എപ്പുവർത്തു ഹോസ്പിറ്റൽ ജീലോംഗ്, മെൽബൺ), ആർഷ്യ ടോമി (സെന്റ് സ്റ്റീഫൻസ് നഴ്സിംഗ് കോളജ് ഡൽഹി). മരുമകൻ: ഷിബിൻ മാനുവൽ കിഴക്കേക്കാലായിൽ (ചാർലിമോൻഡ് ഓസ്ട്രേലിയ).
സംസ്കാരശുശ്രൂഷകൾ 19ന് രാവിലെ 10.30ന് ജീലോംഗ് സെന്റ് സെബാസ്റ്റ്യൻസ് സീറോ മലബാർ മിഷൻ പള്ളിയിൽ.
വാർത്ത: തോമസ് ടി. ഓണാട്ട്
|
ഹൈദരാബാദ് സ്വദേശിനി ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിനിയായ 36 കാരിയെ ഓസ്ട്രേലിയയിൽ വച്ച് ഭർത്താവ് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ കുഞ്ഞുമായി ഹൈദരാബാദിലെത്തിയ യുവാവ് കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി.
ശനിയാഴ്ചയാണ് ചൈതന്യ മദഗനിയുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ വീലി ബിന്നിൽ കണ്ടെത്തിയത്. ഇവർ ഭർത്താവിനും മകനുമൊപ്പമാണ് ഓസ്ട്രേലിയയിൽ താമസിച്ചിരുന്നത്.
യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ടെന്ന് ഉപ്പൽ എംഎൽഎ ബന്ദരി ലക്ഷ്മ റെഡ്ഡി പറഞ്ഞു. വിവരം കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയുടെ ഓഫീസിനെയും അറിയിച്ചതായി എംഎൽഎ പറഞ്ഞു.
യുവതിയുടെ മാതാപിതാക്കൾ നൽകിയ വിവരമനുസരിച്ച് മരുമകൻ മകളെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായും എംഎൽഎ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
|
ആരോഗ്യപ്രവർത്തകർക്ക് ഓസ്ട്രേലിയയിൽ നിരവധി അവസരങ്ങൾ തുറക്കും
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് പടിഞ്ഞാറൻ ഓസ്ട്രേലിയ നിരവധി അവസരങ്ങളാണ് തുറക്കുന്നതെന്നു പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ആരോഗ്യമന്ത്രി ആംബർ ജേഡ് സാൻഡേഴ്സണ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.
അടുത്ത 10 വർഷത്തിനിടെ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ 5000 ഡോക്ടർമാരെയും നഴ്സുമാരെയും ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. മിഡ്വൈഫറി, ദന്തരോഗചികിത്സ, നഴ്സിംഗ്, മെഡിക്കൽ അനുബന്ധ പഠനങ്ങൾ എന്നിവയിൽ നൈപുണ്യം നേടിയവർക്കാകും സർക്കാർ, സ്വകാര്യ മേഖലയിൽ അവസരങ്ങൾ ലഭിക്കുക.
പടിഞ്ഞാറൻ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് അവർ പറഞ്ഞു. ഓസ്ട്രേലിയയിൽ ഏഴു ലക്ഷത്തിലേറെ ഇന്ത്യൻ വംശജർ ഉണ്ട് എന്നതിനാൽ സഹകരണത്തിനും വളർച്ചയ്ക്കുമുള്ള സാധ്യത വളരെ വലുതാണ്. മാനവവിഭവശേഷിയുടെ കൈമാറ്റം, വ്യാപാരം, നിക്ഷേപം എന്നീ മേഖലയിൽ ഭാവിയിൽ മെച്ചപ്പെട്ട സഹകരണത്തിനു സാഹചര്യമുണ്ട്.
സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കണ്‍സൾട്ടന്റ്സിന്റെ(ഒഡെപെക്) സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹെൽത്ത് സ്കില്ലിംഗ് സിന്പോസിയത്തിലും ആംബർ ജേഡ് സാൻഡേഴ്സന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു.
ആതുരസേവനരംഗത്ത് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാൻഡേഴ്സണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്നത്. തിരുവനന്തപുരത്ത് മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ്, ഒഡേപെക് ചെയർമാൻ കെ.പി. അനിൽകുമാർ, എംഡി കെ.എ. അനൂപ് തുടങ്ങിയവരുമായി മന്ത്രി സാൻഡേഴ്സണ് സംവദിച്ചു.
|
സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവകയ്ക്ക് പുതിയ ദേവാലയം
സിഡ്നി: ഓസ്ട്രേലിയയിൽ ആദ്യം രൂപംകൊണ്ട മാർത്തോമ്മാ ദേവാലയമായ സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവക പുതിയതായി നിർമിച്ച ദേവാലയത്തിന്റെ കൂദാശ മാർച്ച് ഒന്‍പതിന് നടക്കും. രാവിലെ 9.30നു നടക്കുന്ന കൂദാശ കർമ്മങ്ങൾക്കു സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപോലിത്ത കാർമികത്വം വഹിക്കും.
ഭദ്രാസനാധ്യക്ഷൻ റൈറ്റ് റവ. ഡോ . ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ സഹകാർമികനായിരിക്കും. ഓസ്ട്രേലിയയിലെ വിവിധ മാർത്തോമ ഇടവകകളുടെ വികാരിമാരും സഹോദരി സഭകളുടെ വൈദികരും കൂദാശകർമങ്ങളിൽ പങ്കാളികളാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും വിവിധ സഭാ മേലധ്യക്ഷന്മാരും സംബന്ധിക്കും.
ഹോസ്ലി പാർക്കിൽ ഇടവക സ്വന്തമാക്കിയ ഏഴരയേക്കർ സ്ഥലത്താണ് പുതിയ ദേവാലയം നിർമിച്ചിരിക്കുന്നത്. 1991 ൽ രൂപീകൃതമായ ഇടവകയിൽ ഇന്നു മുന്നൂറ്റിഅന്‍പതിലധികം കുടുംബങ്ങൾ അംഗങ്ങളായിട്ടുണ്ട് . വികാരി റവ. ഈപ്പൻ മാത്യുവിന്റെ നേതൃത്വത്തിൽ കൂദാശ ക്രമീകരണങ്ങൾക്കായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
|
ക്യൂൻസ്ലൻഡ് ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
ബ്രിസ്ബേൻ: കെസിസിക്യു ക്രിസ്മസ് നവവത്സര ആഘോഷങ്ങളും വെബ്സൈറ്റ് ഉദ്ഘാടനവും ഈ മാസം പത്തിന് കൂർപ്പറു സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ കെസിസിക്യുവിന്റ ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ കരോൾ മത്സരത്തോടെ ആരംഭിച്ചു.
കെസിസിക്യുവിന്റെ വിവിധ ഏരിയയിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഗോൾഡ് കോസ്റ്റ്, സൗത്ത്, വെസ്റ്റ് എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ അധ്യക്ഷനായ പ്രസിഡന്റ് സുനിൽ കാരിക്കൽ കെസിസിക്യു വെബ്സൈറ്റിന്റെ പേര് ഔദ്യോഗികമായി അറിയിക്കുകയും കെസിസിക്യുസ്പിരിച്ചൽ അഡ്വൈസർ ഫാ. പ്രിൻസ് തൈപ്പുരയിടത്തിൽ വെബ്സൈറ്റ് സ്വിച്ച് ഓൺ കർമം നിർവഹിക്കുകയും ചെയ്തു.
വെബ്സൈറ്റിന്റെ ആവശ്യകതയെ പറ്റി വിശദീകരിച്ച സെക്രട്ടറി ബിജോഷ് ചെള്ളകണ്ടത്തിൽ കെസിസിക്യു ഡിജിറ്റലൈസേഷൻ പാതയിൽ ആണെന്നും അതിനാൽ എല്ലാ അംഗങ്ങളും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചു.
യോഗത്തിൽ കെസിസിക്യു അംഗങ്ങളായ12ാം ക്ലാസ് പൂർത്തിയാക്കിയ എല്ലാ യുവാക്കൾക്കും മൊമന്റോ നൽകി ആദരിച്ചു. തുടർന്ന് ഏറ്റവും ഉയർന്ന ATAR സ്കോർ ലഭിച്ച റയൻ ഫിലിപ്പ്(ഒന്നാമത്), മരിയ റെജി(രണ്ടാമത്), അസിൻ തോമസ്(മൂന്നാമത്) എന്നിവർക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.
കെസിസിക്യു കുടുംബത്തിൽ നിന്നും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച ആൽബിൻ തോമസ് റെയ്നമേരി രാജൻ നവദമ്പതികളെ ആദരിച്ചു. തുടർന്ന് കെസിഡബ്ല്യുഎഫ്ഒയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർഗംകളി മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെസിസിക്യു ടീമിന് മൊമന്റോ സമ്മാനിച്ചു.
വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി കെസിസിക്യു കുടുംബത്തിലെ ആദ്യത്തെ കൊമേഷ്യൽ പൈലറ്റ് പരിശീലനം(സിപിഎൽഎ) പൂർത്തിയാക്കിയ ടോം ചെട്ടിയത്തിനെയും ഓസ്ട്രേലിയൻ മാസ്റ്റേഴ്സ് അതലറ്റിക് വിൻഡർ ത്രോയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സാലി കാരിക്കലിനെയും മൊമെന്റെ നൽകി ആദരിച്ചു.
ഡികെസിസി വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കെസിസിക്യു അംഗം എബിസൺ അലക്സ് മൂലയിലെ കെസിസിഒ സെക്രട്ടറി ഷോജോ തെക്കേവാലയിൽ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.
കെസിസിക്യുവിന്റെ ഭാവി വാഗ്ദാനങ്ങളായ കെസിവെെഎൽക്യു അംഗങ്ങളുടെയും ട്രഷറർ സുജി വെങ്ങാലിയിൽ, വൈസ് പ്രസിഡന്റ് ലിനു വൈപ്പേൽ, ജോയിന്റ് സെക്രട്ടറി ബിപിൻ ചാരംകണ്ടത്തിൽ, ഏരിയ കോഓർഡിനേറ്റർമാരായ ജോഫിൽ കൊറ്റോത്ത്, ടോം കൂന്തമറ്റം, രാജൻ പുളിക്കൽ,
ഫെനിൽ നെല്ലൂർ, ബിബിൻ പരുത്തിമുറ്റത്ത്, വിമൻസ് റപ്രസന്ററ്റീവ് ഷേർലി പാരിപ്പള്ളി, യൂത്ത് റപ്രസന്ററ്റീവ് ജോസ് കാരിക്കൽ എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും എല്ലാ ഏരിയയിൽ നിന്നുമുള്ള അംഗങ്ങളുടെ നയന മനോഹരമായ പരിപാടികളും കെസിസിക്യു അംഗങ്ങൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു.
കെസിസിക്യു വെബ്സൈറ്റ് ലഭ്യമാക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്. https://kccqaustralia.com/
|
മലയാളി നഴ്സ് ഓസ്ട്രേലിയയിൽ അന്തരിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ജോർദാൻ സ്പ്രിംഗ്സിൽ താമസിക്കുന്ന മലയാളി നഴ്സ് അന്തരിച്ചു. തിരുവല്ല തോപ്പിൽ ജിതിൻ ടി. ജോർജിന്റെ ഭാര്യ മിഷ ബാബു തോമസ് (40) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ ബാബു തോമസ്ത്രേസ്യ ദന്പതികളുടെ മകളാണ്. ഇസബെല്ല (12), ബെഞ്ചമിൻ (8) എന്നിവരാണ് മക്കൾ.
ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു മിഷ. സംസ്കാരം പിന്നീട് നടക്കും.
|
പ്രണയദിനത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് വിവാഹനിശ്ചയം
കാന്‍ബറ: അറുപതുകാരനായ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് പ്രണയദിനത്തില്‍ വിവാഹനിശ്ചയം. നാലുവര്‍ഷമായി പ്രണയബന്ധത്തിലായിരുന്ന നാല്പത്തഞ്ചുകാരിയായ ജോഡി ഹെയ്ഡനുമായി വാലന്റൈൻസ് ദിനത്തിൽ ഔപചാരിക വിവാഹനിശ്ചയം നടന്നു.
കാന്‍ബറയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലായിരുന്നു ചടങ്ങ്. പ്രത്യേകം രൂപകല്പനചെയ്ത മോതിരം ആല്‍ബനീസ് ഹെയ്ഡനെ അണിയിച്ചു. പദവിയിലിരിക്കേ വിവാഹനിശ്ചയം നടത്തുന്ന ആദ്യ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയാണ് ആല്‍ബനീസ്.
സാമ്പത്തിക ഉപദേഷ്ടാവും അഭിഭാഷകയുമാണ് ഹെയ്ഡന്. ആല്‍ബനീസിന്റെ രണ്ടാം വിവാഹമാണിത്. ന്യൂസൗത്ത് വെയില്‍സ് മുന്‍ ഡെപ്യൂട്ടി പ്രീമിയര്‍ കാര്‍മല്‍ ടെബ്ബൂട്ടായിരുന്നു ആദ്യ ഭാര്യ. 19 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം 2019ലാണ് ഇരുവരും പിരിഞ്ഞത്. ആ ബന്ധത്തില്‍ 23 വയസുള്ള മകനുണ്ട്.
|
ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ഓസ്ട്രേലിയൻ സെനറ്റർ
മെൽബൺ: ഓസ്ട്രേലിയൻ പാർലമെന്റിൽ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട വരുൺ ഘോഷ് സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ്ഗീതയിൽ തൊട്ട്. ലേബർ പാർട്ടി അംഗമായ ഇന്ത്യൻ വംശജൻ വരുൺ ഘോഷ്(38) ആണ് ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത്.
ഓസ്ട്രേലിയൻ പാർലമെന്റിൽ ആദ്യമായാണ് ഒരു സെനറ്റർ ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് വരുൺ ഘോഷിനെ സ്വാഗതം ചെയ്തുകൊണ്ട് ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ് പറഞ്ഞു.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ ശക്തമായ ശബ്ദമാണ് ഘോഷ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനിസും ഘോഷിന് ആശംസകൾ നേർന്നു.
ഇന്ത്യയിൽ ജനിച്ച വരുൺ ഘോഷ് മാതാപിതാക്കൾക്കൊപ്പമാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
|
മലബാർ ഗോൾഡ് ഇനി ഓസ്ട്രേലിയയിലും; ഉദ്ഘാടനം നിർവഹിച്ചത് ബ്രെറ്റ് ലീ
സിഡ്നി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഓസ്ട്രേലിയയിലെ ആദ്യ ഷോറും സിഡ്നി ഹാരിസ് പാർക്കിലെ ലിറ്റിൽ ഇന്ത്യയിൽ തുറന്നു. ഓസീസ് ക്രിക്കറ്റ് മുൻ താരം ബ്രെറ്റ് ലീ ഉദ്ഘാടനം നിർവഹിച്ചു.
മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് എംഡി ഒ.അഷർ, റീജിയണൽ ഹെഡ് എം.അജിത്, സിഎംസി. അമീർ, ഹെഡ് ഓഫ് മാനുഫാക്ചറിംഗ് എ.കെ.ഫൈസൽ, ഷാജി കക്കോടി എന്നിവർ പങ്കെടുത്തു.
|
ഓസ്ട്രേലിയയിൽ നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു
മെൽബൺ: ഓസ്ട്രേലിയയിൽ മൂന്നു സ്ത്രീകളടക്കം നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു. ബുധനാഴ്ച ഫിലിപ് ദ്വീപിലാണ് അപകടമുണ്ടായത്. ജഗ്ജീത് സിംഗ് ആനന്ദ് (23), സുഹാനി ആനന്ദ് (20), കീർത്തി ബേദി (20), റീമ സോൻധി (43) എന്നിവരാണു മരിച്ചത്.
ഓസ്ട്രേലിയയിലുള്ള ബന്ധുക്കളെ സന്ദർശിക്കാനെത്തിയതായിരന്നു റീമ. മറ്റു മൂന്നു പേരും ക്ലൈഡിലാണു താമസിച്ചിരുന്നത്. മെൽബണിൽ നഴ്സായ ആനന്ദ് ഓസ്ട്രേലിയയിൽ പിആർ ഉള്ളയാളാണ്. സുഹാനിയും കീർത്തിയും വിദ്യാർഥി വീസയിലെത്തിയവരാണ്. നാലു പേരും ബന്ധുക്കളാണ്. പത്തംഗ സംഘമാണ് ബീച്ചിലെത്തിയത്.
|
പുത്തൻവീട്ടിൽ ജോസഫ് മെൽബണിൽ അന്തരിച്ചു
മെൽബൺ: പാലാ ഐങ്കൊമ്പ് പുത്തൻവീട്ടിൽ ജോസഫ്(71) മെൽബണിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
മെൽബണിലുള്ള മകളെ സന്ദർശിക്കാനാണ് ജോസഫ് ഓസ്ട്രേലിയയിൽ എത്തിയത്. സംസ്കാരം പിന്നീട് ഐങ്കൊമ്പ് സെന്റ് തോമസ് പള്ളിയിൽ നടത്തും.
ഭാര്യ തങ്കമ്മ ജോസഫ്. മക്കൾ: ഡോണ മരിയ ജോസഫ് (ഏലപ്പാറ), ഡീൻ ലിസ് ജോസഫ് (ഓസ്ട്രേലിയ), ദിവ്യ ട്രെയ്സ് ജോസഫ് (ഖത്തർ). മരുമക്കൾ: മാത്യു ജോർജ് (ഏലപ്പാറ), മിഥുൻ ഏൽജൽ (ഓസ്ട്രേലിയ), ഷിജു വി.ജോസഫ് (ഖത്തർ).
|
എംഎടിക്ക് പുതു നേതൃത്വം; സൽജൻ ജോൺ കുന്നംകോട്ട് പ്രസിഡന്റ്
ടൗൺസ്വിൽ: മലയാളി അസോസിയേഷൻ ഓഫ് ടൗൺസ്വിൽ (എംഎടി) പ്രസിഡന്റായി സൽജൻ ജോൺ കുന്നംകോട്ടിനെ തെരഞ്ഞെടുത്തു. ബിബിൻ മോഹൻ കണിയാംകുടിയിലാണ് സെക്രട്ടറി.
മറ്റു ഭാരവാഹികളായി രേഷ്മ ജയിസ് കൊള്ളികുളവിൽ (വൈസ് പ്രസിഡന്റ്), ഷിനോജ് പുറക്കരി (ജോയിന്റ് സെക്രട്ടറി), ഫിലോമീന സേവ്യർ ഇല്ലിപറമ്പിൽ( ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.
മനു ബേബി പോത്താനിക്കാട്ട്, ബിനോയ് സെബാസ്റ്റ്യൻ തുരുത്തിപടമ്പിൽ, ജോഷി ദാസ് കുനിയടത്ത്, അനിൽ വർഗീസ് ഭരണികുളങ്ങര, ജോർജ് അലക്സ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. യോഗത്തിൽ എംഎടി പ്രസിഡന്റ്, ഷീൻ ജോർജ് അധ്യക്ഷത വഹിച്ചു.
പുതുതായി മേഖലയിലേക്ക് കുടിയേറിയെത്തിയ മുഴുവൻ പേരെയും പങ്കെടുപ്പിച്ചു ഈസ്റ്റർ വിഷു ആഘോഷങ്ങൾ അതി വിപുലമായി സംഘടിപ്പിക്കും. ഏപ്രിൽ ആറിന് കിർവാൻ നോർത്തു റീച്ച് ബാപ്ടിസ്റ്റ് ചർച്ച് ഹാളിൽ നടത്തുന്ന പരിപാടികൾക്കായി പ്രത്യേക കമ്മറ്റിക്കും യോഗം രൂപം കൊടുത്തു.
|
ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ഗോൾഡ്കോസ്റ്റ്: ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന്റെ 202425 കമ്മിറ്റിയെ തെരഞ്ഞെടുത്തു. ക്രിസ്മസ് പുതുവത്സര പരിപാടിയോട് അനുബന്ധിച്ച് നടന്ന ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന്റെ പൊതുസമ്മേളനത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത് റിട്ടേണിംഗ് ഓഫീസർ ജോമോൻ ജോസഫ് ബെനോവാ ആണ്. ഐകകണ്ഠേനയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഭാരവാഹികൾ: പ്രസിഡന്റ്: സി.പി.സാജു, വൈസ് പ്രസിഡന്റ്: മനോജ് തോമസ്, സെക്രട്ടറി: ആന്റണി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി: സാന്ദ്ര വി. ബാബു, ട്രഷറർ: ജെൽജോ ജെയിംസ്, മീഡിയ കോഓർഡിനേറ്റർ: കമൽ ചന്ദ്രൻ,
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: വിപിൻ ജോസഫ്, സിബി മാത്യു, മോൻസ് .സി, അരുൺ രാധാകൃഷ്ണൻ, അശ്വതി സരുൺ, ബിബിൻ മാർക്കോസ്.
|
ഹ്രസ്വചിത്രം "വേരുകൾ' കാൻബറയിൽ പ്രദർശിപ്പിച്ചു
കാൻബറ: മാതൃഭാഷയായ മലയാളത്തെ മുൻനിർത്തിയുള്ള ഷോർട്ട് ഫിലിം വേരുകൾ (The Roots) ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ പ്രദർശിപ്പിച്ചു. വിദേശത്തും സ്വദേശത്തും വൻ സ്വീകരണമാണ് ഈ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ ഈ ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് കാൻബറയിലെ ഈ മലയാളി കൂട്ടായ്മ പ്രവാസത്തിന്റെ വഴികളിൽ നഷ്ടപ്പെട്ട് പോകുന്ന ഭാഷാ "വേരുകളാണ്' ഈ ചെറു സിനിമയുടെ ഇതിവൃത്തം.
ബന്ധങ്ങളിൽ മലയാള ഭാഷയുടെ സ്വാധീനവും അനിവാര്യതയും ഈ ചെറുസിനിമ അടിവരയിടുന്നു. പ്രവാസികളിൽ നഷ്ടമാകുന്ന മാതൃഭാഷാ സ്നേഹത്തെ ചൂണ്ടിക്കാട്ടാനും അതിന്റെ ദൂഷ്യ ഫലങ്ങളെ എടുത്തു കാട്ടാനും ഈ ചിത്രം ശ്രമിക്കുന്നു.
കാൻബറയിലേ ഒരുകൂട്ടം പ്രവാസികളുടെ നിരവധി മാസങ്ങളിലെ അധ്വാനമാണ് ഈ ചിത്രം. വേരുകളിലെ അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണെങ്കിലും അവരരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തിരിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം എന്നിവ ജോമോൻ ജോൺ നിർവഹിച്ചിരിക്കുന്നു. സംവിധാനവും ദൃശ്യാവിഷ്ക്കാരവും ഫിലിപ്പ് കാക്കനാട് മനോഹരമാക്കിയിട്ടുണ്ട്. ബിന്ദു ജോമോന്റെ മനോഹരമായ വരികൾക്ക് ഷാന്റി ആന്റണി ഈണം പകർന്നിരിക്കുന്നു.
യു ട്യൂബിൽ വൈറലായി മുന്നേറുകയാണ് ഈ ചെറു സിനിമ. കാൻ ടൗൺ ക്രീയേഷൻസ് ആണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകൻ നജിം അർഷാദ് പാടിയ ഗാനം ചിത്രത്തെ മനോഹരമാക്കുന്നു.
പശ്ചാത്തല സംഗീതം: ഷെയ്ക്ക് ഇലാഹി, ഡിസൈൻ: ജൂബി വർഗീസ്, ശബ്ദ മിശ്രണം: ഷെഫിൻ മായൻ, എഡിറ്റിംഗ്: ധനേഷ് എന്നിവരാണ് ഈ ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്.
സമൂഹ മാധ്യമങ്ങളിൽ വൈറലായ "പൂനിലാവിൽ പൂഞ്ചിരിതൂകി' എന്ന ക്രിസ്മസ് കരോൾ സംഗീതത്തിന് പിന്നിലും കാൻ ടൗൺ ക്രീയേഷൻസ് ആയിരുന്നു.
|
ഓക്ലൻഡിൽ ഇന്ത്യൻ കോൺസുലേറ്റ് വരുന്നു
ന്യൂഡൽഹി: ന്യൂസിലൻഡിലെ ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം കഴിയുന്ന ഓക്ലൻഡിൽ കോൺസുലേറ്റ് ജനറൽ തുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഒരുവർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങുക ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനം.
|
കലണ്ടര്‍ പ്രകാശനം നടത്തി ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷൻ
ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ 2024 വർഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ക്രിസ്മസ് & ന്യൂഇയര്‍ ആഘോഷ വേളയിലാണ് കലണ്ടറിന്റെ പ്രകാശനം നിര്‍വഹിച്ചത്.
ഇപ്സ്വിച്ച്, സ്പ്രിംഗ് ഫീല്‍ഡ് ഇടവകകളുടെ വികാരിയായ ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ഗോള്‍ഡ് കോസ്റ്റ് ഇടവക വികാരിയായ ഫാ. അശോക് അമ്പഴത്തുങ്കലിന് കലണ്ടര്‍ സമ്മാനിച്ചുകൊണ്ടാണ് പുതിയ കലണ്ടറിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്.
ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് സി. പി സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ മാര്‍ഷല്‍ ജോസഫ് സ്വാഗതം പറയുകയും ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ക്രിസ്മസ് സന്ദേശം നല്‍കുകയും സിബി മാത്യു നന്ദി പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു.
അസോസിയേഷന് വൈസ്പ്രസിഡന്റ് അശ്വതി സരുണ്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി മാത്യു, സോജന് പോള്‍, സാം ജോര്‍ജ് എന്നിവര്‍ യോഗത്തിന്റെ ഒരുക്കങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്കി.
|
ഗോള്‍ഡ് കോസ്റ്റില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം സംഘടിപ്പിച്ചു
ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം സംഘടിപ്പിച്ചു.
ഓര്‍മോ ഹൈവേ ചര്‍ച്ച് ഹാളിൽ ശനിയാഴ്ച വെെകുന്നേരം അഞ്ചിന് സംഘടിപ്പിച്ച പരിപാടിയിൽ ക്രിസ്മസ് ഫാദറും തപ്പും താളമേളങ്ങളും കരോള്‍ ഗാനങ്ങളുമെല്ലാമായി അത്യന്തം ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു പരിപാടികളുടെ തുടക്കം.
ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് സി. പി. സാജുവിന്റെ അധ്യക്ഷതയിലാണ് ആഘോഷരാവ് അരങ്ങേറിയത്. 11ാം വയസില്‍ തന്നെ ‘ജനറേഷന് ഗ്രിന്‍’ എന്ന ഡോക്യുമെന്ററി ഫിലിമിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച് ലോകറിക്കാര്‍ഡ് സ്വന്തമാക്കിയ മാസ്റ്റര്‍ അര്‍ഷന്‍ ആമിര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
അസോസിയേഷന് മീഡിയ കോഓര്‍ഡിനേറ്റര്‍ മാര്‍ഷല്‍ ജോസഫ് സ്വാഗതം പറയുകയും റെജു എബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇപ്സ്വിച്ചിന്റെയും സ്പ്രിംഗ്ഫില്ഡിന്റെയും ഇടവക വികാരിയായ ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ക്രിസ്മസ് സന്ദേശം നല്കി.
ആഘോഷരാവിന്റെ മെഗാസ്പോണ്സര് ആയിരുന്ന റിസ്ക് കി ബിസിനസ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉടമസ്ഥയായ കാതറിൻ വില്‍ഷയര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
കലാപരിപാടികള്‍ക്ക് മുന്നോടിയായി അസോസിയേഷന്റെ വാർഷിക പൊതുയോഗം കൂടുകയുണ്ടായി. തുടര്‍ന്ന് നടന്ന സിനിമാറ്റിക്ക് ഡാന്‍സുകളും ഗാനങ്ങളും മാര്‍ഗംകളിയും എല്ലാമടങ്ങിയ ആവേശം വാനോളമുയര്‍ത്തിയ കലാപരിപാടികള്‍ അരങ്ങേറി. അന്ന എലിസബത്ത് സാജു, മരിയ ജേക്കബ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.
തുടര്‍ന്ന് അസോസിയേഷന് എക്സിക്യൂട്ടിവ് അംഗം സിബി മാത്യുവിന്റെ നന്ദി പ്രകാശനത്തോടെയും അച്ചായന്‍സ് കാറ്ററേര്സിന്റെ ഭക്ഷണവിതരണത്തോടെയും ആഘോഷരാവ് സമാപിച്ചു.
അസോസിയേഷന് വൈസ്പ്രസിഡന്റ് അശ്വതി സരുണ്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി മാത്യു, സോജൻ പോള്‍, സാം ജോര്‍ജ്, എന്നിവര്‍ ആഘോഷരാവിന്റെ ഒരുക്കങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്കി.
|
മാനവികതയുടെയും സാഹോദര്യത്തിന്റെയും കഥയുമായി അൺബ്രേക്കബിൾ; ചിത്രത്തിന് ക്യൂൻസ്ലാൻഡിൽ തുടക്കം
ബ്രിസ്ബെന്: വേറിട്ട പ്രമേയവുമായി "അണ്ബ്രേക്കബിള്' എന്ന ചിത്രം ഒരുങ്ങുന്നു. സിനിമയുടെ ചിത്രീകരണം ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡില്‍ തുടങ്ങി.
പ്രശസ്ത താരങ്ങളെ അണിനിരത്തി നിർമിക്കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഉജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥ പറയുന്ന "ടുമോറോ' എന്ന സിനിമയിലെ ആറ് കഥകളില്‍ ഒന്നാണ് അണ്ബ്രേക്കബിള്.
ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ രാജ്യക്കാരായ നടീനടന്മാരെ ഉള്‍പ്പെടുത്തി ആറ് വ്യത്യസ്ത പ്രമേയങ്ങളിലുള്ള കഥകള്‍ ചേര്‍ത്ത് ഒറ്റ ചലച്ചിത്രമാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് നടനും എഴുത്തുകാരനും നിര്‍മാതാവും ലോക റിക്കാര്‍ഡ് ജേതാവുമായ സംവിധായകന് ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോയ് കെ.മാത്യു ആണ്.
ബ്രിസ്ബെനില്‍ സെന്റ് ജറാള്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ കവയത്രിയും കഥാകാരിയുമായ റോസ് മേരിയാണ് അണ്ബ്രേക്കബിള് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനുള്ള സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്.
സൗത്ത് നോര്‍ത്ത് ബ്രിസ്ബെൻ പരിസരങ്ങളില്‍ ചിത്രീകരണം തുടങ്ങിയ ചിത്രത്തില്‍ ജോയ് കെ. മാത്യു, ടാസോ, ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്നസ് ജോയ്, തെരേസ ജോയ് എന്നിവര്‍ക്കൊപ്പം ഓസ്ട്രേലിയയില്‍ വേള്‍ഡ് മദര്‍ വിഷന്റെയും കങ്കാരു വിഷന്റെയും കീഴില്‍ ചലച്ചിത്ര കലാ പരിശീലനം പൂര്‍ത്തിയാക്കിയ മലയാളി കലാകാരന്മാരായ ജോബിഷ്, പീറ്റര്‍, സോളമന്, സൂര്യ, തങ്കം, പൗലോസ്, ടെസ, ശ്രീലക്ഷ്മി, ജിന്‍സി, അലോഷി, ഷീജ, ജെയ്ക്ക്, ജയന്, തോമസ്, ജോസ്, ഷിബു, ദീപക്, ജിബി, സജിനി, റെജി, ജ്യോതി, ഗീത, അനില്‍, അഗിഷ, ലക്ഷ്മി എന്നിവരും അഭിനയിക്കുന്നുണ്ട്.
വൈവിധ്യമായ ജീവിതാനുഭവങ്ങളും ചിന്തകളും കാഴ്ചകളുമൊക്കെയാണ് ആന്തോളജി ചിത്രമായ ടുമോറോ പ്രേക്ഷകന് സമ്മാനിക്കുന്നത്. രചനയും നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്നത് ജോയ് കെ.മാത്യു തന്നെയാണ്.
വാണിജ്യ ചിത്രങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിപ്പോകാത്ത സന്ദേശം നിറഞ്ഞതും ഹൃദയ സ്പര്‍ശിയുമായ ചിത്രങ്ങളൊരുക്കുന്ന ചലച്ചിത്രകാരനാണ് ജോയ് കെ. മാത്യു. ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്നസിന്റെയും തെരേസയുടെയും പിതാവ് കൂടിയാണ് ജോയ്.
ടുമോറോയിലെ ആറ് കഥകളിലായി ജോയ് കെ. മാത്യു, ഹെലന്, റ്റിസ്റ്റി, സാസ്കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, റോഡ്, കെയ്റി, ഹന്നാ, ടാസോ, എല്‍ഡി, ജെയ്ഡ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.
ഹാസ്യതാരമായ മോളി കണ്ണമാലിയും ടുമോറോയിലെ ഒരു കഥയില്‍ പ്രധാന വേഷത്തിലുണ്ട്. ഈ വര്‍ഷം ആദ്യം തിരുവനന്തപുരത്ത് വച്ച് നടന്ന സിനിമയുടെ ചിത്രീകരണം ഏറെ ശ്രദ്ധ നേടിയിരുന്നു.
ആദം കെ.അന്തോണി, സിദ്ധാര്ഥന്, കാതറിന്, സരോജ്, ജെയിംസ് (ഛായാഗ്രഹണം), എലിസബത്ത്, മേരി ബലോലോംഗ്, ജന്നിഫര്‍, പോളിന്, ജ്യൂവല്‍ ജോസ്(മേക്കപ്പ്), കാതറിന്, ക്ലെയര്‍, അനീറ്റ, ഡോണ ആന്‍ഡ് ഹെല്‍ന(വസ്ത്രാലങ്കാരം), മൈക്കിള്‍ മാത്സണ്‍, പീറ്റര്‍, സഞ്ജു, ഡോ.രേഖ (സംഗീതം), ലീലാ ജോസഫ്, സൂര്യാ റോണ്‍വി, സഞ്ജു (ആലാപനം),
ലക്ഷ്മി ജയന്, ജയ്ക്ക് സോളമന് (നൃത്ത സംവിധാനം), ഫിലിപ്പ്, ഗീത് കാര്‍ത്തിക്, പൗലോസ് (കലാ സംവിധാനം), ലിന്സണ് റാഫേല്‍ (എഡിറ്റിംഗ്), ടി.ലാസര്‍ (സൗണ്ട് ഡിസൈനര്‍), പ്രൊഡക്ഷന്‍ കണ്ട്രോളര് ക്ലെയര്‍, ജെഫ് , ജോസ് വരാപ്പുഴ, ജിജി ജയന് എന്നിവരാണ് ടുമോറോയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
|
സണ്ണി തോമസ് സിഡ്നിയിൽ അന്തരിച്ചു
സിഡ്നി: കുമരകം പുതിയാപറമ്പിൽ പരേതനായ പി. സി. തോമസിന്റെ മകൻ സണ്ണി തോമസ് (70) ഓസ്ട്രേലിയയിലെ സിഡ്നിയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച സിഡ്നി ഗാൽസ്റ്റൺ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ക്രിമിറ്റോറിയത്തിൽ.
അമ്മ: സൂസി തോമസ്. ഭാര്യ പ്രഭ മൂവാറ്റുപുഴ മംഗലശേരിൽ കുടുംബാംഗം. മക്കൾ: സുനിൽ, ദിലീപ്, രോഹൻ (എല്ലാവരും സിഡ്നി).
|
മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ ഫൊറോനകള്‍ രൂപീകൃതമായി
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി രൂപതയിലെ വിവിധ ഇടവകകളെയും മിഷനുകളെയും ഉള്‍പ്പെടുത്തി നാല് ഫൊറോനകള്‍ക്ക് രൂപം നൽകി.
മെല്‍ബണ്‍ കത്തീഡ്രല്‍, അഡ്ലയ്ഡ് സെന്‍ട്രല്‍, പരമറ്റ, ബ്രിസ്ബെന് സൗത്ത് എന്നീ ഇടവകകളെയാണ് ഫൊറോനകളാക്കുന്നതെന്ന് മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ് ജോണ്‍ പനന്തോട്ടത്തില്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.
ഫാ. വര്‍ഗീസ് വാവോലില്‍ (മെല്‍ബണ്‍ കത്തീഡ്രല്‍), ഫാ. സിബി പുളിക്കല്‍ (അഡ്ലയ്ഡ് സെന്‍ട്രല്‍), ഫാ. മാത്യു അരീപ്ലാക്കല്‍ (പരമറ്റ), ഫാ. എബ്രഹാം നാടുകുന്നേല്‍ (ബ്രിസ്ബെന് സൗത്ത്) എന്നിവരെ ഫൊറോന വികാരിമാരായി നിയമിച്ചു.
മെല്‍ബണ്‍ കത്തീഡ്രല്‍, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ്, മെല്‍ബണ്‍ വെസ്റ്റ്, ജീലോംഗ്, ഷെപ്പേര്‍ട്ടണ്‍, ബെന്‍ഡിഗൊ, ബല്ലാരറ്റ്, മില്‍ഡൂര, ഹൊബാര്‍ട്ട് എന്നീ ഇടവകകളും മിഷനുകളും മെല്‍ബണ്‍ കത്തീഡ്രല്‍ ഫൊറോനയിലും അഡ്ലയ്ഡ് സെന്‍ട്രല്‍, അഡ്ലയ്ഡ് സൗത്ത്, അഡ്ലയ്ഡ് നോര്‍ത്ത്, ഡാര്വിന്, ആലീസ്പ്രിംഗ് എന്നീ ഇടവകകളും മിഷനുകളും
അഡ്ലയ്ഡ് സെന്‍ട്രല്‍ ഫൊറോനയിലും പരമറ്റ, വില്ലാവുഡ്, കാമ്പല്ടൗണ്, പെന്റിത്ത്,ഗോസ്ഫോര്‍ഡ്, ബൗറല്‍, ഗോള്‍ബേണ്‍, ന്യൂകാസില്‍, നൗറ, ഓറഞ്ച്, ടെറിഹില്‍സ്, വാഗവാഗ, വോളന്‍ഗോഗ്, വയോമിംഗ്, വയോംഗ്, കാന്‍ബറ എന്നീ ഇടവകകളും മിഷനുകളും പരമറ്റ ഫൊറോനയിലും ബ്രിസ്ബെന് സൗത്ത്, ബ്രിസ്ബെന് നോര്‍ത്ത്, കെയ്ന്‍സ്, കബൂള്‍ച്ചര്‍, ഗോള്‍ഡ്കോസ്റ്റ്, ഇപ്സ്വിച്ച്, സ്പ്രിംഗ്ഫീല്‍ഡ്, സണ്‍ഷൈന്‍കോസ്റ്റ്, റ്റുവൂംബ, ടൗണ്‍സ്വില്‍ എന്നീ ഇടവകകളും മിഷനുകളും ബ്രിസ്ബെന് സൗത്ത് ഫൊറോനയിലും ഉള്‍പ്പെടുന്നു.
ഫൊറോനകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ക്രമീകരിക്കുന്നതും അതതു ഫൊറോനകളിലെ ഫൊറോന വികാരിമാരായിരിക്കും. ഫൊറോന വികാരിമാര്‍ക്ക് എല്ലാവിധ പിന്തുണയും നൽകണമെന്നും ക്രിസ്മസിന്റെയും പുതുവര്‍ഷത്തിന്റെയും ആശംസകളും പ്രാര്‍ഥനകളും നേരുന്നുമെന്നും ബിഷപ് ജോണ്‍ പനന്തോട്ടത്തില്‍ തന്റെ പ്രഥമ സര്‍ക്കുലറിലൂടെ അറിയിച്ചു.
|
വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബ് താരം സുജിത് പദ്മനാഭൻ അന്തരിച്ചു
മെൽബൺ: വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബ് താരം സുജിത് പത്മനാഭൻ(40) അന്തരിച്ചു. ആലുവ പട്ടേരിപ്പുറം സുപ്രീം ഭവനത്തിൽ കെ.വി. പത്മനാഭന്റെയും കൈരളി പത്മനാഭന്റെയും മകനാണ്.
മെൽബണിലെ ക്രിക്കറ്റ് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു സുജിത്. 2010ൽ ഓസ്ട്രേലിയയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.
സെന്റ് ആൽബൻസിലാണ് സുജിത് താമസിച്ചിരുന്നത്. കാക്കനാട് സ്വദേശിനി ലാവിൻഡാ പോളാണ് ഭാര്യ. സഹോദരങ്ങൾ സൂരജ് (തിരുവനന്തപുരം), സുദീപ് (മെറിൻഡ, ഓസ്ട്രേലിയ).
സംസ്കാര ശുശ്രൂഷകൾ ഫോൽക്കനർ മെമ്മോറിയൽ പാർക്കിൽ വെള്ളിയാഴ്ച രാവിലെ എട്ടിന് നടത്തപ്പെടും. വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബിനും ബ്രിം ബാങ്ക് സ്ട്രൈക്കേഴ്സിനും വേണ്ടി ഓൾറൈണ്ടറായി കളിച്ചിരുന്ന സുജിത്തിന്റെ വേർപാട് മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്ന് സുഹൃത്തുകൾ പറഞ്ഞു.
|
പെർത്ത് റോയൽ വാരിയേഴ്സ് പത്താം വാർഷികം ആഘോഷിച്ചു
പെർത്ത്: റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് പത്താം വാർഷികം ആഘോഷിച്ചു. പെർത്തിലെ മലയാളി ക്രിക്കറ്റ് ക്ലബായ റോയൽ വാരിയേഴ്സിന്റെ പത്താം വാർഷികവും ക്രിസ്മസ് ആഘോഷവും നടന്നു.
വെള്ളിയാഴ്ച വൈകുന്നേരം കാരുണ്യ സ്റ്റെർലിംഗ് കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷങ്ങൾ നടന്നത്. ആർമടയിൽ സിറ്റി കൗൺസിലർ പീറ്റർ ഷാനവാസ് മുഖ്യാതിഥിയായിരുന്നു. ക്ലബ് അംഗങ്ങൾക്ക് പ്രശസ്ത കലാകാരൻ സിജോ ക്രോസ്മൂഡ് ഡിസൈൻ ചെയ്ത സ്പെഷ്യൽ മേമൻഡോ വിതരണം ചെയ്തു.
റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് എന്നതിലുപരി സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ടീമിനെ വളർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതിലുള്ള സന്തോഷം, ട്രഷറർ ഏലിയാസ് അരീക്കൽ പങ്കുവയ്ക്കുകയുണ്ടായി.
തുടർന്നുനടന്ന കലാസന്ധ്യയ്ക്ക്, പ്രസിഡന്റ് അരുൺ ജോസ്, സെക്രട്ടറി ബൈജു ജോർജ്, കമ്മിറ്റി അംഗങ്ങളായ സാംസൻ, രാഹുൽ, മാർട്ടിൻ, റിച്ചാർഡ് എന്നിവർ നേതൃത്വം കൊടുത്തു.
|
പത്താം വാര്‍ഷികം ആഘോഷിച്ചു
മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വി. അന്തോണീസിന്റെ നൊവേനയും മലയാളത്തില്‍ കുര്‍ബാന ആരംഭിച്ചതിന്റെയും പത്താം വാര്‍ഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു.
ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. ജോസഫ് പനക്കല്‍, ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍ സിഎംഐ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് പത്താം വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ആഘോഷപൂര്‍വമായ കുര്‍ബാനയും തുടര്‍ന്ന് പാരീഷ്ഹാളില്‍ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. കലാപരിപാടികളോടുകൂടി വാര്‍ഷികാഘോഷം സമാപിച്ചു.
സെന്റ് ആന്റണി കോര്‍ ഗ്രൂപ്പ് അംഗങ്ങളായ ജോയ് മാത്യു, ഷാജി വര്‍ഗീസ്, ഷാജി എബ്രഹാം, സാജു മാത്യു, ജിജിമോന് ജോസഫ്, സജി ദേവസി, ലൗലി ജോണ്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
|
ഉഴവൂർ സംഗമം ബ്രിസ്ബേനിൽ സംഘടിപ്പിച്ചു
ബ്രിസ്ബേൻ: ഉഴവൂരിൽ നിന്ന് ബ്രിസ്ബേന്റെ സമീപ പ്രദേശങ്ങളിൽ സ്ഥിര താമസമാക്കിയ കുടുംബങ്ങളുടെ സംഗമം ഈ മാസം നാലിന് ബ്രിസ്ബേനിൽ വച്ച് സംഘടിപ്പിച്ചു. 35 കുടുംബങ്ങളിൽ നിന്നായി150ൽ അധികം ആളുകൾ സംഗമത്തിൽ പങ്കെടുത്തു.
ലയോള മാടപ്പറമ്പത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടികളിൽ ഫിലിപ്പ് വേലികട്ടേൽ, മാത്യു കുളകാട്ട്, തോമസ് പള്ളിപടവിൽ, സിബി അഞ്ചാംകുന്നത്ത്, ജോൺ പിറവം കൊറപ്പള്ളി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഫ്രാൻസിസ് കുളക്കാട്ട് സ്വാഗതവും ജോസ്മോൻ വാഴപ്പള്ളി, അജോ വേലികട്ടേൽ, ലിജോ കുന്നംപടവിൽ, ജെയ്മോൻ മുരിയൻവാലി, സിബി പനംകാലായിൽ എന്നിവർ ആശംസകളും പിപ്പ്സ് വേലിക്കെട്ടേൽ നന്ദിയും അറിയിച്ചു.
ക്വീൻസ്ലാൻഡിന്റെ മണ്ണിൽ ഉഴവൂരിന്റെ യശസ് ഉയർത്തി ഷോർട്ട് പുട്ടിൽ മൂന്നാം സ്ഥാനം നേടിയ സാലി കാരയ്ക്കലിനെ ബ്ലെസൺ മുപ്രാപ്പള്ളിലും ജോസഫ് കുഴിപ്പള്ളിയും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ സംഗമത്തിന്റെ മാറ്റുകൂട്ടി. ടോബി ചെറിയകുന്നേൽ, സിജോ പനചേല്കുടിയിൽ, ഉണ്ണി കൈപ്പിങ്കൽ, സൈമൺ അനാലിൽ, സുനിൽ പൂത്തോലിക്ക , രഞ്ജിത്ത് വൃന്ദാവനം, സ്റ്റെനി ചുക്കാനാൽ എന്നിവർ ചേർന്ന് നാടകം അവതരിപ്പിച്ചു.
സൈമൺ വാഴപ്പള്ളി, റോയ് പല്ലാട്ടുമഠം, സുനിൽ പൂത്തോലിക്കൽ, ടോജി ചെറിയകുന്നേൽ, അസീഷ് കവുന്നുപറയിൽ, മേഘ ഷൈജു കാറതാനം, അനിത ജയ്മോൻ മുരിയാവാലി, ഷീബ ജോൺ എന്നിവർ ചേർന്ന് സംഗീത വിരുന്നും അവതരിപ്പിച്ചു.
സോണിയ ലയോള, ജാൻസി അജോ, ലിൻഡ ജോസ്മോൻ, അനീഷ ആസിഫ്, ജൂബി പിപ്പ്സ്, സുനിൽ ടോജി, ജിലു ലിജോ, ആനി ഫ്രാൻസിസ്, ജോ ബ്ലെസൺ, ഷീബ ജോൺ എന്നിവർ ചേർന്ന് നൃത്തവും അവതരിപ്പിച്ചു.
വിവിധ കലാപരിപാടികളിൽ സമ്മാനാർഹരായ സാറാ ലയോള, ജോഹന്ന ബ്ലെസൺ, ഒലിവിയ മാത്യു, സാറാ പിപ്പ്സ്, ജെസിക്ക, തെരേസ,ആരോൺ, ലിയാന, മരിയ പിപ്പ്സ് എന്നിവർക്ക് ഫിലിപ്പ് വേലിക്കെട്ടേലും ബ്ലെസൺ മുപ്രാപ്പള്ളിയും ചേർന്നു സമ്മാന വിതരണം ചെയ്തു.
|
കാൻബറ നെടുമ്പാശേരി കുടുംബസംഗമം 11ന്
കാൻബറ: ഓസ്ട്രേലിയയുടെ തലസ്ഥാനം നഗരമായ കാൻബറയിലേക്ക് കുടിയേറിയ നെടുമ്പാശേരികാരുടെ കുടുംബസംഗമം ഈ മാസം 11ന് വൈകുന്നേരം അഞ്ചിന് കാൻബറ വെസ്റ്റൺ കമ്യൂണിറ്റി ഹബ് ഹാളിൽ നടക്കും (Weston Community Hub Hilder St &, Gritten St, Weston ACT).
നെടുമ്പാശേരിക്ക് പുറമേ ചാലക്കുടി, മാള, മാഞ്ഞാലി പ്രദേശങ്ങളിൽ നിന്ന് കാൻബറയിലേക്ക് കുടിയേറിയ കുടുംബങ്ങളും കൂട്ടായ്മയിൽ അംഗങ്ങളാണ്.
സംഗമത്തിൽ വിവിധ സർഗവാസനകൾ അവതരിപ്പിക്കാൻ അവസരങ്ങൾ ഉണ്ട്. കേരള ശൈലിയിലുള്ള വിഭവങ്ങൾ കൊണ്ടുള്ള സദ്യയും ഉണ്ടായിരിക്കും.
പരിപാടിയുടെ വിജയത്തിനായി കൺവീനർ രാജു തോമസിന്റെ നേതൃത്വത്തിൽ പയസ് ജോസ്, ഷിജി ടൈറ്റസ്, ബെന്നി കണ്ണമ്പുഴ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബെന്നി കണ്ണമ്പുഴ: +614696 58968.
|
വി.അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ പത്താം വാര്‍ഷികം ചൊവ്വാഴ്ച
മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വി. അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ പത്താം വാര്‍ഷിക ആഘോഷം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ജപമാല പ്രാർഥനയോട് കൂടി ആരംഭിക്കുന്നു.
ആഘോഷമായ പാട്ടുകുര്‍ബാനയും വി. അന്തോണീസിന്റെ നൊവേനയും ദിവ്യകാരുണ്യ ആശീര്‍വാദവും ഉണ്ടായിരിക്കും. തുടര്‍ന്ന് സ്കൂള്‍ ഹാളില്‍ സ്നേഹവിരുന്നും വിവിധ കലാപരിപാടികളും അരങ്ങേറും.
തിരുകര്മങ്ങളിലേക്കും വാര്‍ഷികാഘോഷങ്ങളിലേക്കും എല്ലാവരെയും ക്ഷണിക്കുന്നതായി വാര്‍ഷികാഘോഷ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
|
മെൽബണിൽ വടംവലി മാമാങ്കം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
മെൽബൺ: ഞായറാഴ്ച മെൽബണിൽ നടക്കുന്ന വടംവലി മാമാങ്കത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി സംഘാടകർ അറിയിച്ചു.
മനോജ് വള്ളിത്തോട്ടം ചെയർമാനായും ബിജോ മുളയ്ക്കൻ കൺവീനറായും സിബിൽ ബിനോയ് ഓഫീസ് സെക്രട്ടറിയായും ജിബിൻ തോമസ് ടീം ക്യാപ്റ്റനായുമുള്ള വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ മാസങ്ങളായി നടത്തിയ ചിട്ടയായ പ്രവർത്തങ്ങളാണ് മത്സരത്തിന്റെ മികച്ച നടത്തിപ്പിന് അടിത്തറ പാകിയിരിക്കുന്നത്.
ഞായറാഴ്ച മെൽബൺ കില്സിത്തിലെ നെറ്റ് ബോൾ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് മെൽബൺ കോട്ടയം ബ്രദർസിന്റെയും (എംകെബി) ഫിഷിംഗ് ആൻഡ് അഡ്വെൻഞ്ചർ ക്ലബ് മെൽബണിന്റെയും(ഫാം ക്ലബ്) സംയുക്താഭിമുഖ്യത്തിൽ ജമ്മിന്റെ സഹകരണത്തോടെയാണ് രണ്ടാമത് ഐഎച്ച്എൻഎ ഐഎച്ച്എം ഓൾ ഓസ്ട്രേലിയ വടംവലി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 20 ചാമ്പ്യൻ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. എല്ലാ മത്സരങ്ങളും കെവി ടിവി ചാനലിൽ തത്സമയം സംപ്രക്ഷണം ചെയ്യുന്നുണ്ട്.
ഹോംഫിൻ ലോൺ ആൻഡ് മോർട്ടഗേജ് സൊല്യൂഷൻസ് സ്പോൺസർ ചെയ്യുന്ന $3333 ഒന്നാം സമ്മാനവും എഎഎ അക്കൗന്റിംഗ് & മറൂണ്ട ഡെന്റൽ കെയർ സ്പോൺസർ ചെയ്യുന്ന $2222 രണ്ടാം സമ്മാനവുമായും ലഭിക്കും.
ഫ്ലാവറേജ് കാറ്ററിംഗ് സ്പോൺസർ ചെയ്യുന്ന $1111 മൂന്നാം സമ്മാനവും എ യു കാർട്ട് സ്പോൺസർ ചെയ്യുന്ന $777 നാലാം സമ്മാനവും തുടങ്ങി മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനം ഉണ്ടായിരിക്കും.
മത്സരത്തിന്റെ ഗതി നിർണയിക്കുന്ന പ്രകടനങ്ങൾ നടത്തുന്നവർക്കുള്ള വ്യക്തിഗത സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
എല്ലാ വടംവലി പ്രേമികളെയും മത്സരം സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|
ആകാംക്ഷയുണർത്തി ഡീയുടെ ഹ്രസ്വചിത്രം; ചുഴി ശ്രദ്ധേയമാകുന്നു
മെൽബൺ: ഡീ എന്നറിയപ്പെടുന്ന ദീപ്തി നിർമല ജെയിംസിന്റെ ഹ്രസ്വചിത്രം ചുഴി മലയാള പ്രക്ഷകർക്കിടയിൽ ശ്രദ്ധേയമാകുന്നു.
അടുത്തിടെ കൊച്ചിയിൽ ചുഴിയുടെ പ്രിവ്യൂ സംഘടിപ്പിച്ചിരുന്നു. ഈ രംഗത്തെ ഒരു പുതുമുഖം എന്ന നിലയിൽ തന്റെ പ്രോജക്റ്റിൽ ഡീയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. പ്രശസ്ത സിനിമാനടി പൊന്നമ്മ ബാബുവിന്റെ മകളാണ് ദീപ്തി.
മിറായ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഈ ഹ്രസ്വചിത്രം നിർമിക്കുന്നത്. മിറായ പ്രൊഡക്ഷൻസ് ഓസ്ട്രേലിയയിലും കൊച്ചിയിലുമാണ് അതിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നത്.
പ്രഫഷണൽ പരിശീലനം ലഭിച്ച അഭിനേതാക്കളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രം ജനഹൃദയങ്ങളിൽ ഇടം പിടിക്കുമെന്നു തന്നെയാണ് ഞങ്ങളുടെ പൂർണവിശ്വാസമെന്ന് ഡീ അറിയിച്ചു.
ഓസ്ട്രേലിയയിൽ ഭർത്താവിനും കുടുംബത്തിനുമൊപ്പം ഡീ താമസിക്കുന്നത്.
|
പോൾ പുല്ലൻ ഓസ്ട്രേലിയയിൽ അന്തരിച്ചു
സിഡ്നി: കൊച്ചിൻ ഷിപ് യാർഡ് മുൻ സീനിയർ ചാർജ്മെൻ കോതമംഗലം നെടുങ്ങപ്ര പി. പോൾ പുല്ലൻ (70) ഓസ്ട്രേലിയയിലെ പ്രെസ്റ്റൻസിൽ അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ നവംബർ നാലിന് രാവിലെ 11ന് ലെപ്പിംഗ്ടൺ കാംഡെൻ വാലി വേ ഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക് ചാപ്പലിൽ നടക്കും. ഭാര്യ ജാൻസി തൊടുപുഴ നെയ്യശേരി നെല്ലിയാട്ട് കുടുംബാംഗം.
മക്കൾ: ടീന, സിബി, ജിബി (എല്ലാവരും ഓസ്ട്രേലിയ). മരുമക്കൾ: രഘു, രമ്യ, ഡയാന (എല്ലാവരും ഓസ്ട്രേലിയ).
സഹോദരങ്ങൾ: ഫാ. ജോർജ് പുല്ലൻ (വികാരി സെന്റ് മേരീസ് പള്ളി, കലയന്താനി) എൽസി, മേരി, റോസി, പരേതനായ ജോസ് പി. പോൾ, ആന്റണി, റെജി.
|
ഇസബെല്‍ മേരി തോമസ് കാന്‍ബറയിൽ അന്തരിച്ചു
കാന്‍ബറ: കോട്ടയം മണിമല പൊന്തന്‍പുഴ തടത്തില്‍പ്പറമ്പില്‍ തോമസ് ജോണിന്റെ (റ്റോമി) മകള്‍ ഇസബെല്‍ മേരി തോമസ് (9) ഓസ്ട്രേലിയയിലെ കാന്‍ബറയിൽ അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 5.30ന് ഓസ്ട്രേലിയായിലെ കാന്‍ബറ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പളളിയില്‍.
മാതാവ്: സോണിയ മണര്‍കാട് തുപ്പന്ഞ്ചേരിയില് കുടുംബാംഗം.
|
മെൽബണിൽ വടംവലി മാമാങ്കം നവംബർ അഞ്ചിന്
മെൽബൺ: പ്രവാസി ലോകം കണ്ട ഏറ്റവും വലിയ വടംവലി മാമാങ്കത്തിന് ഓസ്ട്രേലിയയിലെ മെൽബണിൽ കളമൊരുങ്ങിയിരിക്കുന്നു.
നവംബർ അഞ്ചിന് മെൽബൺ കില്സിത്തിലെ നെറ്റ് ബോൾ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് മെൽബൺ കോട്ടയം ബ്രദർസിന്റെയും (എംകെബി) ഫിഷിംഗ് ആൻഡ് അഡ്വെൻഞ്ചർ ക്ലബ് മെൽബണിന്റെയും(ഫാം ക്ലബ്) സംയുക്താഭിമുഖ്യത്തിൽ ജമ്മിന്റെ സഹകരണത്തോടെയാണ് രണ്ടാമത് ഐഎച്ച്എൻഎ ഐഎച്ച്എം ഓൾ ഓസ്ട്രേലിയ വടംവലി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 20 ചാമ്പ്യൻ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. എല്ലാ മത്സരങ്ങളും കെവി ടിവി ചാനലിൽ തത്സമയം സംപ്രക്ഷണം ചെയ്യുന്നുണ്ട്.
ഹോംഫിൻ ലോൺ ആൻഡ് മോർട്ടഗേജ് സൊല്യൂഷൻസ് സ്പോൺസർ ചെയ്യുന്ന $3333 ഒന്നാം സമ്മാനവും എഎഎ അക്കൗന്റിംഗ് & മറൂണ്ട ഡെന്റൽ കെയർ സ്പോൺസർ ചെയ്യുന്ന $2222 രണ്ടാം സമ്മാനവുമായും ലഭിക്കും.
ഫ്ലാവറേജ് കാറ്ററിംഗ് സ്പോൺസർ ചെയ്യുന്ന $1111 മൂന്നാം സമ്മാനവും എ യു കാർട്ട് സ്പോൺസർ ചെയ്യുന്ന $777 നാലാം സമ്മാനവും തുടങ്ങി മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനം ഉണ്ടായിരിക്കും.
മത്സരത്തിന്റെ ഗതി നിർണയിക്കുന്ന പ്രകടനങ്ങൾ നടത്തുന്നവർക്കുള്ള വ്യക്തിഗത സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
മനോജ് വള്ളിത്തോട്ടം ചെയർമാനായും ബിജോ മുളയ്ക്കൻ കൺവീനറായും സിബിൽ ബിനോയ് ഓഫീസ് സെക്രട്ടറി ആയും ജിബിൻ തോമസ് ടീം ക്യാപ്റ്റനായുമുള്ള വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ വടംവലി മാമാങ്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.
എല്ലാ വടംവലി പ്രേമികളെയും മത്സരം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|
വിദേശത്ത് രണ്ട് ഭദ്രാസനങ്ങൾ കൂടി രൂപീകരിക്കാനൊരുങ്ങി ഓർത്തഡോക്സ് സഭ
കോട്ടയം: വിദേശത്ത് പുതിയ രണ്ട് ഭദ്രാസനങ്ങൾ കൂടി രൂപീകരിക്കാൻ ഒരുങ്ങി ഓർത്തഡോക്സ് സഭ. സഭാംഗങ്ങളുടെ സാന്നിധ്യം വിദേശരാജ്യങ്ങളിൽ വർധിച്ചതോടെയാണ് സഭ ഭദ്രാസന രൂപീകരണത്തിലേക്ക് നീങ്ങുന്നത്.
ഇതിന്റെ ഭാഗമായി പഠനങ്ങൾ നടത്തുന്നതിന് ഒരു കമ്മിറ്റിയെ സഭാനേതൃത്വം നിയോഗിച്ചു. കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഭദ്രാസനങ്ങൾ രൂപീകരിക്കുന്നതെന്നാണ് സൂചന.
30 ഭദ്രാസനങ്ങളാണ് ഓർത്തഡോക്സ് സഭയ്ക്ക് നിലവിൽ 30 ഭദ്രാസനങ്ങളാണുളളത്. സൗത്ത് വെസ്റ്റ് അമേരിക്ക, നോർത്ത് ഈസ്റ്റ് അമേരിക്ക, യുകെയൂറോപ്ആഫ്രിക്ക എന്നിങ്ങനെയാണ് സഭയ്ക്ക് വിദേശത്തുളള ഭദ്രാസനങ്ങൾ.
പുതിയ ഭദ്രാസനങ്ങൾ രൂപീകരിക്കുമ്പോൾ പുതിയ മെത്രാപ്പോലീത്തമാരെ കൂടി സഭ വാഴിക്കേണ്ടതായി വരും. പ്രായമുളള മെത്രാപ്പോലീത്താമാർ റിട്ടയർ ചെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോൾ കുറഞ്ഞത് അഞ്ച് മെത്രാപ്പോലീത്തമാരെയെങ്കിലും ഇനിയും വാഴിക്കേണ്ടതായി വരും.
മാനേജിംഗ് കമ്മിറ്റിയും മലങ്കര അസോസിയേഷനും എപ്പിസ്കോപ്പൽ സുന്നഹദോസും ചേർന്നാണ് മെത്രാപ്പോലീത്തമാരെ തെരഞ്ഞെടുക്കുന്നത്. ബംഗളൂരു ഭദ്രാസനാധിപനായിരുന്ന ഡോ. ഏബ്രഹാം മാർ സെറാഫിമിനെ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിച്ചതിനാൽ നിലവിൽ ബംഗളൂരു ഭദ്രാസനത്തിന് മെത്രാപ്പോലീത്തയില്ല.
മദ്രാസ് ഭദ്രാസനാധിപനായ ഗീവർഗീസ് മാർ പീലക്സീനോസാണ് ബംഗളൂരു ഭദ്രാസനത്തിന്റെ അധികചുമതല നിർവഹിക്കുന്നത്. ബോംബെ ഭദ്രാസനാധിപനായ ഗീവർഗീസ് മാർ കൂറിലോസിന്റെ അനാരോഗ്യം നിമിത്തം അഹമ്മദാബാദ് ഭദ്രാസനാധിപനായ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് ബോംബെയുടെ സഹായ മെത്രാപ്പോലീത്തയായി അധികചുമതലയും നിർവഹിക്കുന്നുണ്ട്.
കേരളത്തിന് പുറത്തുളള സഭയുടെ പളളികളിൽ ഇടവകാംഗത്വം റദ്ദാക്കി മടങ്ങുന്നവരുടെ എണ്ണം വർധിച്ച് വരുന്നുണ്ട്. ജോലിക്കും മറ്റുമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർ റിട്ടയർ ചെയ്ത് തിരികെ കേരളത്തിലേക്കോ കൂടുതൽ മെച്ചപ്പെട്ട ജോലി സൗകര്യാർഥം വിദേശത്തേക്കോ പോകുന്നതാണ് ഇതിന് കാരണം.
കാനഡയിലും യൂറോപിലും ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള ആരാധനാലയങ്ങളുടെ എണ്ണം വർധിച്ച് വരുന്നുണ്ട്.
|
"ഭാരത് മാതാ കീ ജയ്' വിളിച്ച് ഓസ്ട്രേലിയന്‍ ആരാധകന്
ബംഗളൂരു: ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്ഓസീസ് മത്സരം നടന്ന ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ "ഭാരത് മാതാ കീ ജയ്' വിളിച്ച് ഓസ്ട്രേലിയന്‍ ആരാധകന്.
ഗ്യാലറിയിലിരുന്ന് "പാകിസ്ഥാന് സിന്ദാബാദ്' വിളിച്ച ആരാധകനെ പോലീസ് വിലക്കിയിരുന്നു. "ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കൂവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പാക് ആരാധകനോട് പറഞ്ഞു.
ഇതിനിടെയാണ് ഓസ്ട്രേലിയന്‍ ആരാധകന് സ്റ്റേഡിയത്തിലിരുന്ന് "ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ചത്. ഇയാൾക്കൊപ്പം മറ്റുള്ളവർ ഇത് ഏറ്റുവിളിച്ചു.
ഇതിന്റെ വീഡിയോ വൈറലായി. മത്സരത്തിൽ പാക്കിസ്ഥാനെ ഓസ്ട്രേലിയ 62 റണ്‍സിന് തോല്‍പ്പിച്ചു.
|
മമ്മൂട്ടിക്ക് ആദരവുമായി ഓസ്ട്രേലിയ; സ്റ്റാമ്പ് പുറത്തിറക്കി
കാൻബറ: മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് ആദരവുമായി ഓസ്ട്രേലിയ. മമ്മൂട്ടിയുടെ ചിത്രമുള്ള 10,000 പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്ട്രേലിയൻ ദേശിയ പാർലമെന്റ് പുറത്തിറക്കി.
ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെയാണ് സ്റ്റാന്പുകൾ പുറത്തിറക്കിയത്. കാൻബറയിലെ പാർലമെന്റിൽ നടന്ന പ്രകാശന ചടങ്ങിന്റെ സംഘാടകർ "പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ' ആയിരുന്നു.
ആദ്യ സ്റ്റാമ്പ് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്ക് കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ. ആൻഡ്രൂ ചാൾട്ടൻ എംപി പ്രകാശനം ചെയ്തു.
ചടങ്ങിന് ആശംസ അറിയിച്ചികൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ആൻഡ്രൂ ചാൾട്ടൻ പറഞ്ഞു.
മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്കാരികതയെ ആണ് തങ്ങൾ ആദരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങൾ ഓരോ ഇന്ത്യൻ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് മൻപ്രീത് വോറ അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ മാതാപിതാകൾക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച "ഫാമിലി കണക്റ്റ്' പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റർ മുറേയ് വാട്ട് പറഞ്ഞു.
ട്രെയ്ഡ് ആൻഡ് ടൂറിസം മന്ത്രി ഡോൺ ഫാരൽ ഇന്ത്യയിലെ ഓസ്ട്രേലിയൻ നിയുക്ത ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡാനിയേൽ മക്കാർത്തി, പാർലമെന്ററി സമിതി ഉപാധ്യക്ഷൻ ജൂലിയൻ ലീസർ സെന്റർ ഫോർ ഓസ്ട്രേലിയ ഇന്ത്യ റിലേഷൻസ് സിഇഒ ടിം തോമസ്,
എഐബിസി നാഷണൽ അസോസിയേറ്റ് ചെയർ ഇർഫാൻ മാലിക്, ഫാമിലി കണക്റ്റ് ദേശിയ കോഓർഡിനേറ്ററും വേൾഡ് മലയാളി കൌൺസിൽ റീജിയണൽ ചെയർമാനുമായ കിരൺ ജെയിംസ്, മമ്മൂട്ടിയുടെ പ്രതിനിധിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബർട്ട് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
ഓസ്ട്രേലിയയിലെ നിരവധി എംപിമാർ, സെനറ്റ് അംഗങ്ങൾ, ഹൈക്കമ്മീഷണർ ഓഫീസ് ഉദ്യോഗസ്ഥർ, ഓസ്ട്രേലിയയിലെ വിവിധ ഇന്ത്യൻ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി നൂറ്റിഅൻപതോളം പേർ ചടങ്ങിൽ പങ്കെടുത്തു.
ഓസ്ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്ന് മുതൽ വിപണിയിലെത്തും.
|
കാൻബറയിൽ നെടുമ്പാശേരി സംഗമം 28ന്
കാൻബറ: ഓസ്ട്രേലിയയിലെ കാൻബറയിൽ നെടുമ്പാശേരി സംഗമം 28ന് വെെകുന്നേരം അഞ്ച് മുതൽ മൗണ്ട് സ്ട്രോമോ ഹൈസ്കൂൾ ഹോളിൽ വച്ച് നടത്തുന്നു.
നെടുമ്പാശേരിയിൽ നിന്നും പ്രാന്ത പ്രദേശങ്ങളിൽ നിന്നും കുടിയേറി വസിക്കുന്നവരുടെ സംഗമത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി പരിസരവാസികളും അണിനിരക്കും.
മുതിർന്നവരുടെയും കുട്ടികളുടെയും കലാപരമായ കഴിവുകൾ വളർത്തിക്കൊണ്ടുവരുക, അയൽവാസികളുമായി സഹോദര്യം വളർത്തിക്കൊണ്ടു വരിക എന്നിവയാണ് ഈ സംഘമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
സംഗമത്തിന്റെ വിജയത്തിന് രാജു തോമസ് (കൺവീനർ), പയസ് ജോസ് (ട്രഷറർ), ഷിജി ടൈറ്റസ് (പ്രോഗ്രാം കോഡിനേറ്റർ), ബെന്നി കണ്ണമ്പുഴ (പിആർഒ) ആയും കൂടാതെ നിരവധി പേർ കമ്മിറ്റിക്ക് അകത്തും പുറത്തും പ്രവർത്തിക്കുന്നു.
സംഗമത്തിന്റെ ഭാഗമായി നാടൻ സദ്യയും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: രാജു തോമസ് 04 33 455 436, പയസ് ജോസ് 0470 517 545, ഷിജി ടൈറ്റസ് 0405 516 642.
|
പ്രവാസി കേരള കോൺഗ്രസ് എമ്മിന്റെ പ്രവർത്തനം മാതൃകാപരം: തോമസ് ചാഴികാടൻ
മെൽബൺ: കെ.എം. മാണിയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ പ്രവാസി കേരള കോൺഗ്രസ് എം നൽകുന്നത് മാതൃകാപരമായ പിന്തുണയെന്ന് തോമസ് ചാഴികാടൻ എംപി. ഓസ്ട്രേലിയ പ്രവാസി കേരള കോൺഗ്രസ് (എം) നേതാക്കൾ മെൽബണിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി പ്രതിസന്ധിഘട്ടത്തിൽ ശക്തമായി പ്രതികരിച്ചും ഊർജം നൽകിയും ചെയർമാൻ ജോസ് കെ. മാണിക്ക് പിന്നിൽ അടിയുറച്ചു നിന്നുകൊണ്ട് പ്രവർത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവാസി കേരള കോൺഗ്രസ് എം പ്രവർത്തകർ നടത്തിയ പ്രവർത്തനം അഭിമാനകരമാണ്.
കോവിഡ് കാലത്ത് ദുരിതമനുഭവിച്ചവർക്ക് വേണ്ടി പ്രവർത്തിച്ച് അവർക്ക് പിന്തുണ നൽകാൻ പ്രവാസി കേരള കോൺഗ്രസ് എം നേതാക്കൾക്ക് കഴിഞ്ഞത് അവരുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉദാഹരണമെന്ന് തോമസ് ചാഴികാടൻ അഭിപ്രായപ്പെട്ടു.
പ്രവാസി കേരള കോൺഗ്രസ് എം ഓസ്ട്രേലിയൻ നാഷണൽ പ്രസിഡന്റ് ജിജോ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിജോ ഈന്തനാംകുഴി സ്വാഗതം പറഞ്ഞു. ജോഷി കുഴിക്കാട്ടിൽ, റെജി പാറയ്ക്കൻ, ജിനോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
സീറോ മലബാര്‍ യംഗ് ഓസ്ട്രേലിയന്‍ ഓഫ് ദി ഇയര്‍ പ്രഥമ പുരസ്കാരം സ്വന്തമാക്കി ജൊവാന് സെബാസ്റ്റ്യൻ
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തിലുള്ള സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ (എസ്എംസിസി) പ്രഥമ സീറോ മലബാര്‍ യംഗ് ഓസ്ട്രേലിയന്‍ ഓഫ് ദി
ഇയര്‍ പുരസ്കാരത്തിന് കത്തീഡ്രല്‍ ഇടവകാംഗം ജൊവാന് സെബാസ്റ്റ്യന്‍ അര്‍ഹയായി.
വിക്ടോറിയയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും 18നും 35നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട് ഫൈനല്‍ റൗണ്ടിലെത്തിയ നാലുപേരില്‍ നിന്നാണ് ജോവാന് സെബാസ്റ്റ്യന്‍ പുരസ്കാരത്തിന് അര്‍ഹയായത്.
കത്തീഡ്രല്‍ ഇടവകയിലെ ആന്മരിയ സിബി, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവകയിലെ ഹാന്‍സണ്‍ വില്‍സണ്‍, മെല്‍ബണ്‍ വെസ്റ്റ് ഇടവകയിലെ അവിന് ജെയിംസ് എന്നിവരാണ് ജൊവാനോടൊപ്പം ഫൈനല്‍ റൗണ്ടിലെത്തിയത്.
സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മെഗാ ഷോയുടെ ഭാഗമായി നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മെല്‍ബണ്‍ രൂപത യൂത്ത് ഡയറക്ടര്‍ സോജിന് സെബാസ്റ്റ്യന്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.
കഴിഞ്ഞ 15 വര്‍ഷത്തോളം മെല്‍ബണില്‍ സേവനം ചെയ്യുന്ന ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍ സിഎംഐ, ഹ്യൂം കൗണ്‍സില്‍ മേയറും അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് സഭാഗംവുമായ ജോസഫ് ഹവീല്‍, ക്രിസ്തീയ ഗാനരചന രംഗത്ത് പ്രവര്‍ത്തിക്കുന്ന ലിസി ഫെര്‍ണാണ്ടസ് എന്നിവരടങ്ങിയ പാനലാണ് വിജയിയെ തെരഞ്ഞെടുത്തത്.
സീറോ മലബാര്‍ പാരമ്പര്യങ്ങളും സംസ്കാരവും രൂപതയിലെ യുവതലമുറയിലേക്ക് കൈമാറാനും അവരില്‍ നേതൃത്വപാടവം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടുകൊണ്ട് സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രഖ്യാപിച്ച പ്രഥമ പുരസ്കാരമാണ് ജൊവാന് സെബാസ്റ്റ്യന്‍ ലഭിച്ചത്.
അവാര്‍ഡിനര്‍ഹയായ ജൊവാന് മൊമന്റോയും 5000 ഡോളറിന്റെ ചെക്കും വിക്ടോറിയ സ്റ്റേറ്റ് മിനിസ്റ്റര്‍ ലിലി ഡി അംബ്രോസിയൊ സമ്മാനിച്ചു. കത്തീഡ്രല്‍ ഇടവകാംഗംങ്ങളായ സെബാസ്റ്റ്യന്‍ തട്ടിലിന്റെയും ഗ്ലാഡിസ് സെബാസ്റ്റ്യന്റെയും മകളാണ് ജൊവാന് സെബാസ്റ്റ്യന്‍.
എസ്എംവൈഎം ഗ്ലോബല്‍ വൈസ് പ്രസിഡന്റ്, മെല്‍ബണ്‍ രൂപത യൂത്ത് അപ്പൊസ്റ്റലേറ്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിക്കുന്ന ജൊവാന് കത്തീഡ്രല്‍ ഇടവകയിലെ മതബോധന അധ്യാപികയായും ഗായകസംഘാംഗമായും സേവനം ചെയ്യുന്നു.
ഓര്ത്തോപ്റ്റിക്സില് മാസ്റ്റര്‍ ബിരുദം നേടിയ ജൊവാന് സെബാസ്റ്റ്യന്‍ മെല്‍ബണില്‍ ഓര്ത്തോപ്റ്റിസ്റ്റായി ജോലി ചെയ്യുന്നു. എസ്എംവൈഎമിന്റെ സജീവപ്രവര്‍ത്തകരായ ഇവ്ലിന്, ലിയാന് എന്നിവര്‍ സഹോദരിമാരാണ്.
മലയാള സിനിമാഗാന രംഗത്തെ സജീവ സാന്നിധ്യമായ ബിജു നാരായണന്, നിരവധി ക്രിസ്തീയ ഗാനങ്ങള്‍ക്ക് ശബ്ദം നല്കിയ എലിസബത്ത് രാജു, സിനിമമിമിക്രി മേഖലകളില്‍ പ്രശസ്തനായ കലാഭവന്‍ പ്രജോദ്, നര്‍ത്തകിയും നടിയുമായ ദേവി ചന്ദന, ഗായകന് ജിന്റോ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ മെഗാ ഷോ ശ്രദ്ധേയമായി.
ഗ്രീന്വെയ്ല് എംപി ഐവാന്‍ വാള്‍ട്ടേഴ്സ്, മെല്‍ബണ്‍ വെസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം കഴുന്നടിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കത്തീഡ്രല്‍ ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ്, എസ്എംസിസി സെക്രട്ടറി ഡോ.ജോണ്സണ് ജോര്‍ജ്, കണ്‍വീനര്‍ ഷാജി ജോസഫ്, ബോപിന് ജോണ്‍, ഷിജി ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
|
പ്രവാസി കലാകാരന്മാർക്കായി സംഘടന രൂപീകരിച്ചു
മെൽബൺ: ഓസ്ട്രേലിയയിൽ "കല' (കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ) എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചു. പ്രവാസികളുടെ കലാപരമായ കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
സാഹിത്യോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുക, കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങൾ നടത്തുക എന്നതാണ് ലക്ഷ്യം. 2024ൽ കലയുടെ നേതൃത്വത്തിൽ "ഓർമചെപ്പ് 2024' ഗാനമേള മെൽബണിലെ അനുഗ്രഹീത ഗായകർ അണിയിച്ചൊരുക്കും.
കുട്ടികളുടെ ഡാൻസ് മത്സരവും ചിത്രരചന മത്സരവും ഒരുക്കുന്ന "വർണ്ണം' 2024ൽ നടത്തപ്പെടും. ഓസ്ട്രേലിയയിലെ എല്ലാ സാംസ്കാരിക രംഗത്തും കലയുടെ കൈയൊപ്പ് ചാർത്തുന്ന അണിയറ പ്രവർത്തനങ്ങൾ ഉണ്ടാകും. കേരളത്തിലെ ജീവകാരുണ്യ രംഗത്ത് മാറ്റത്തിന്റെ ചിലമ്പൊലിയുമായി കലയുടെ പ്രവർത്തകരുണ്ടാകും എന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവാസി മലയാളികൾക്കായി വിവിധ സാഹിത്യ രചനാമത്സരങ്ങളും കലയുടെ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകും. കല ഓസ്ട്രേലിയയുടെ ഔദ്യോഗികമായ ഉദ്ഘാടനം ഫെഡറൽ എംപി കസാൻഡ്രാ ഫെർണാൻഡോ നിർവഹിച്ചു.
കലയുടെ ഓസ്ട്രേലിയാ ഭാരവാഹികളായ ജോസ് എം. ജോർജ്, ജോർജ് തോമസ്, ജോജി കാഞ്ഞിരപ്പള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
മെൽബണിൽ ദശാബ്ദി തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ ദശാബ്ദി തിരുനാൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.
മെൽബണിലെ ക്നാനായ സമുദായ അംഗങ്ങൾ എല്ലാവരുംതന്നെ ഈ ദശാബ്ധി തിരുനാളിൽ പങ്കെടുത്തു. ഈ മാസം ഒന്നിന് ഉച്ചയ്ക്ക് മൂന്നിന് ഇടവക വികാരി ഫാ.അഭിലാഷ് കണ്ണാമ്പടം തിരുനാളിന് കൊടിയേറ്റുനടത്തിയാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
മെൽബണിൽ ആദ്യമായി നടത്തിയ തിരുനാൾ റാസ കുർബാനയ്ക്ക് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യ കാർമികത്വം വഹിക്കുകയും തിരുനാൾ സന്ദേശം നൽകുകയും ചെയ്തു.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ആരംഭിക്കുന്ന സമയത്തു മെൽബൺ സെന്റ് മേരിസ് ഇടവക വികാരിയും ഇപ്പോൾ ബ്രിസ്ബേൻ ഹോളി ഫാമിലി ക്നാനായ മിഷൻ വികാരിയുമായ ഫാ. പ്രിൻസ് തൈപുരയിടത്തിൽ,
കാൻബറ സേക്രഡ് ഹാർട്ട് ക്നാനായ മിഷൻ ചാപ്ലയിൻ ഫാ. ഡാലിഷ് കൊച്ചേരിൽ, ഫാ. ജെയിംസ് അരീച്ചിറ, ഫാ. തോമസ് പേരുംകാട്ടിൽ തുടങ്ങിയവർ സഹ കാർമികരായിരുന്നു.
തുടർന്ന് നടന്ന വർണാഭമായ തിരുനാൾ പ്രദക്ഷിണത്തിന് ഫാ. വർഗീസ് കുരിശിങ്കൽ നേതൃത്വം നൽകുകയും ഫാ. വർഗീസ് വാവോലി കുർബാനയുടെ ആശീർവാദം നൽകുകയും ചെയ്തു. തുടർന്ന് തിരുനാളിൽ പങ്കെടുത്ത എല്ലാവരും സ്നേഹവിരുന്നിലും പങ്കുചേർന്നു.
ഇടവകാംഗങ്ങളായ 37 കുടുംബങ്ങൾ പ്രെസുദേന്തിമാരായാണ് ഈ ദശാബ്ദി തിരുന്നാൾ ആഘോഷമാക്കിയത്. സെന്റ് മേരിസ് ഇടവക ഗായകസംഘം, ബീറ്റ്സ് ഓഫ് മെൽബൺ ചെണ്ടമേളം & നാസിക് ധോൾ, മെൽബൺ സ്റ്റാർസ് ചെണ്ടമേളം എന്നിവരുടെ പ്രകടനങ്ങളും തിരുനാളിന് മാറ്റുകൂട്ടി.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, കൈക്കാരന്മാരായ നിഷാദ് പുലിയന്നൂർ, സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ, തിരുനാൾ ജനറൽ കൺവീനർ ബിനീഷ് തീയത്തേട്ട്, പത്താം വാർഷിക ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, സെക്രട്ടറി ബിനീഷ് മുഴിച്ചാലിൽ,
ആക്റ്റിംഗ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, മറ്റു തിരുനാൾ & പത്താം വാർഷിക കമ്മറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തങ്ങളാണ് ഈ തിരുനാൾ ഇത്രയധികം മംഗളകരമായി പര്യവസാനിക്കുവാൻ കാരണമായത്.
|
വോയിസ് ഓസ്ട്രേലിയ വേദിയിൽ മലയാളി മാധുര്യവുമായി ഷാർലറ്റ് ജിനു
സിഡ്നി: ഓസ്ട്രേലിയയിലെ പ്രധാന സംഗീത റിയാലിറ്റി ഷോകളിലൊന്നായ വോയിസ് ഓസ്ട്രേലിയയിൽ ഒരു മലയാളി പെൺകുട്ടി പങ്കെടുക്കുന്നു.
സിഡ്നിയിൽ താമസിക്കുന്ന ഷാര്‍ലറ്റ് ജിനു എന്ന 20കാരിയാണ് മത്സരാര്‍ഥിയായി എത്തുന്നത്. ഓഡിഷനിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഷാർലറ്റിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
സ്പീച്ച് ആൻഡ് ഹിയറിംഗ് സയൻസ് ബിരുദ വിദ്യാർഥിയായ ഷാർലറ്റ് കോട്ടയം സ്വദേശികളായ ജിനു ജേക്കബിന്റെയും സിൻസി ജേക്കബിന്റെയും മകളാണ്.
|
"മണർകാട് ഓസ്ട്രേലിയൻസ്' സൗഹൃദ കൂട്ടായ്മ മെൽബണിൽ നടന്നു
മെൽബൺ: ഓസ്ട്രേലിയയിലെ മണർകാട് സ്വദേശികളുടെ കൂട്ടായ്മയായ "മണർകാട് ഓസ്ട്രേലിയൻസ്'ന്റെ സൗഹൃദ സംഗമം മെൽബണിൽ നടന്നു. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധിയാളുകൾ കൂട്ടായ്മയിൽ പങ്കെടുത്തു.
കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ കൂട്ടായ്മയുടെ മാറ്റുകൂട്ടി. പഴയ ഓർമകൾ പങ്കുവയ്ക്കാനും സൗഹൃദം പുതുക്കാനുമുള്ള അവസരമായി മാറിയ പരിപാടി പഴയതും പുതിയതുമായ തലമുറകളുടെ ഒത്തുചേരലിനും സാക്ഷിയായി.
മികച്ച സംഘാടനം കൊണ്ട് മുന്നിട്ടുനിന്ന കൂട്ടായ്മയിൽ നാടൻ കാൽപന്ത് കളിയും ഉൾപെടുത്തിയിരുന്നു. മണർകാട് ഓസ്ട്രേലിയൻസ് കൂട്ടായ്മ വളരെയധികം ശക്തിപ്രാപിച്ചു മുന്നേറേണ്ട ആവശ്യകതയെ കുറിച്ച് അംഗങ്ങൾ സംസാരിച്ചു.
അടുത്തവർഷം കൂടുതൽ പുതുമയോടെ ഗോൾഡ്കോസ്റ്റിൽ വച്ച് കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനമുണ്ടായി.
|
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികം സമാപനസമ്മേളനം പ്രൗഢഗംഭീരമായി
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളും സമാപനസമ്മേളനവും പ്രൗഢഗംഭീരമായി ആഘോഷിച്ചു. സെപ്റ്റംബർ 30ന് സ്പ്രിംഗ്വെയിൽ ടൗൺ ഹാളിൽ വച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
കോട്ടയം അതിരൂപതാ സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശേരിയിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ആഘോഷപൂർവമായ പാട്ടുകുർബാനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ആരംഭിക്കുന്ന സമയത്ത് മെൽബൺ സെന്റ് മേരിസ് ഇടവക വികാരിയും ഇപ്പോൾ ബ്രിസ്ബേൻ ഹോളി ഫാമിലി ക്നാനായ മിഷൻ വികാരിയുമായ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, കാൻബറ സേക്രഡ് ഹാർട്ട് ക്നാനായ മിഷൻ ചാപ്ലയിൻ ഫാ. ഡാലിഷ് കൊച്ചേരിൽ തുടങ്ങിയവർ സഹകാർമികരായിരുന്നു.
സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടത്തിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു. സെന്റ് മേരിസ് ഇടവകയുടെ കഴിഞ്ഞ പത്തുവർഷക്കാലത്തെ വളർച്ചയുടെ പടവുകൾ ഏറെ സന്തോഷം നൽകുന്നുവെന്നും പത്താം വാർഷികത്തിനോടനുബന്ധിച്ച് കഴിഞ്ഞ ഒരുവർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ അറിയിച്ചു.
കോട്ടയം എംപി തോമസ് ചാഴികാടൻ വിശിഷ്ടാതിഥിയായി മുഖ്യ പ്രഭാഷണം നടത്തി. മെൽബണിൽ എത്തിച്ചേരുവാനും പരിപാടികയിൽ പങ്കെടുക്കുവാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും തോമസ് ചാഴികാടൻ അറിയിച്ചു. മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിലിന്റെ സ്നേഹ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു.
മെൽബണിലെ ക്നാനായ സമൂഹത്തിന് തുടർന്നും എല്ലാവിധ സ്നേഹവും സഹായ സഹകരണങ്ങളും ഉണ്ടാകുമെന്നും ഇത്രയധികം മനോഹരമായി ഇടവകാംഗങ്ങളെയെല്ലാം കോർത്തിണക്കിക്കൊണ്ട് പത്താംവാർഷികം അവിസ്മരണീയമാക്കിയ സംഘാടകരെയെല്ലാം അഭിനന്ദിക്കുന്നുവെന്നും അനുഗ്രഹ പ്രഭാഷണത്തിൽ മെൽബൺ സെന്റ് തോമസ് സീറോ മലബാർ സഭാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.
ഫാ. പ്രിൻസ് തൈപുരയിടത്തിൽ ആമുഖ സന്ദേശവും കെസിവൈഎൽ കോട്ടയം അതിരുപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ, ഫാ. ഡാലിഷ് കൊച്ചേരിൽ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു.
സമാപന സമ്മേളനമധ്യേ ഇടവകയുടെ വളർച്ചയ്ക്കായി സേവനമനുഷ്ഠിച്ച അൽമായ നേതൃത്വങ്ങളെ ആദരിച്ചു. ഇടവകാംഗങ്ങൾ, പ്രർത്തനാനിർഭരരായി എഴുതിപൂർത്തീകരിച്ച, ബൈബിൾ കെെയെഴുത്തുപ്രതിയുടെ പ്രകാശനം മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു.
പത്താം വാർഷികാഘോഷങ്ങളുടെ ഓർമകൾ അയവിറക്കുന്ന സ്മരണിക, സുവനീർ തോമസ് ചാഴികാടന് നൽകി കൊണ്ട് മാർ ജോസഫ് പണ്ടാരശേരിൽ പ്രകാശനം ചെയ്തു.
പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും കൈക്കാരൻ നിഷാദ് പുലിയന്നൂർ സമ്മേളനത്തിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു.
പാരിഷ് സെക്രട്ടറി ബിനീഷ് മൂഴിച്ചാലിൽ, ആക്ടിംഗ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരൻ സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ, മുൻ കൈക്കാരൻ ആശിഷ് സിറിയക് വയലിൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
തുടർന്ന് ലാൻസ്മോൻ വരിക്കാശേരിൽ, ജോർജ് പവ്വത്തേൽ എന്നിവർ കോഓർഡിനേറ്റർമാരായിട്ടുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ വർണാഭമായ കലാസന്ധ്യയും അണിയിച്ചൊരുക്കിയിരുന്നു. ഇടവകയിലെ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ കലാസന്ധ്യയിൽ അണിനിരന്നു. ആഘോഷങ്ങളോടനുബന്ധിച്ചു ഒരുക്കിയ നാടൻ ഭക്ഷണശാല ഏറെ പ്രശംസപിടിച്ചുപറ്റി.
പത്താം വാർഷികം കോർ കമ്മിറ്റിയുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് പത്താം വാർഷികാഘോഷ സമാപന പരിപാടികൾ അത്യുജ്വലമായി നടപ്പിലാക്കിയത്.
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക ആക്റ്റിംഗ് സെക്രട്ടറിയും സമാപന സമ്മേളനം പ്രോഗ്രാം കമ്മിറ്റി കോഓർഡിനേറ്ററുമായിരുന്ന ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ പരിപാടികൾക്ക് ഔദ്യോഗികമായ നന്ദിയറിയിച്ചു.
|
മാർ ജോസഫ് പണ്ടാരശേരിയിലിന് മെൽബണിൽ ഉജ്വല സ്വീകരണം
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുവാനും ദശാബ്ധി തിരുനാളിനു മുഖ്യ കാർമികത്വം വഹിക്കുവാനുമായി എത്തിച്ചേർന്ന കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിയിലിന് മെൽബണിൽ ഉജ്വല സ്വീകരണം നൽകി.
മെൽബൺ വിമാനത്താവളത്തിൽ എത്തിച്ചേർന്ന മാർ ജോസഫ് പണ്ടാരശേരിയിലിനെ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, കെസിവൈഎൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ,
കൈക്കാരൻ നിഷാദ് പുലിയന്നൂർ, പാരിഷ് സെക്രട്ടറി ബിനീഷ് മൂഴിച്ചാലിൽ, പാരിഷ് ആക്ടിംഗ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.
ശനിയാഴ്ച നടക്കുന്ന സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താംവാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും ഞായറാഴ്ച നടക്കുന്ന ദശാബ്ദി തിരുനാളിന് മുഖ്യകാർമികത്വം വഹിക്കുകയും ചെയ്യും.
|
തോമസ് ചാഴികാടൻ എംപിക്ക് മെൽബണിൽ ഊഷ്മള സ്വീകരണം
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുവാനായി എത്തിച്ചേർന്ന കോട്ടയം എംപി തോമസ് ചാഴികാടന് ഊഷ്മള സ്വീകരണം നൽകി.
മെൽബൺ വിമാനത്താവളത്തിൽ എത്തിയ തോമസ് ചാഴികാടനെ പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രഥമ പിആർഒ റെജി പാറയ്ക്കൻ, ടോം പഴേമ്പള്ളിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ശനിയാഴ്ച നടക്കുന്ന പത്താം വാർഷികം സമാപന സമ്മേളനത്തിലും ഒക്ടോബർ ഒന്നിന് നടക്കുന്ന ദശാബ്ധി തിരുനാളിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.
ഓസ്ട്രേലിയയിലെ പ്രഥമ ക്നാനായ ഇടവകയായ മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് തോമസ് ചാഴികാടൻ പറഞ്ഞു.
|
പത്താം വാർഷികം സമാപനസമ്മേളനം മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യും
മെൽബൺ: സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഔദ്യോഗികമായ സമാപന സമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യും.
കോട്ടയം എംപി തോമസ് ചാഴികാടൻ മുഖ്യാഥിതി ആയിരിക്കും. കെസിവൈഎൽ കോട്ടയം അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ആശംസകൾ അറിയിച്ച് സംസാരിക്കും.
മെൽബൺ സ്പ്രിംഗ്വെയിൽ ടൗൺ ഹാളിൽ വച്ച് ശനിയാഴ്ചയാണ് പത്താം വാർഷികം സമാപന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. അന്നേദിവസം മൂന്നിന് അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷപൂർവമായ പാട്ടുകുർബാനയോടുകൂടി സമാപന സമ്മേളന പരിപാടികൾ ആരംഭിക്കും.
അന്നേദിവസം ഇടവകാംഗങ്ങൾ അണിനിരക്കുന്ന വർണാഭമായ കലാസന്ധ്യയും ദൃശ്യാവിഷ്ക്കാരങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഇടവകതലത്തിൽ മാസങ്ങളായി ഈ വർണശബളമായ കലാസന്ധ്യക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
സമാപന സമ്മേളനമധ്യേ ഈ ഇടവകയുടെ വളർച്ചയ്ക്കായി നിസ്വാർഥമായി സേവനമനുഷ്ഠിച്ച അൽമായ നേതൃത്വങ്ങളെ ആദരിക്കുകയും ഇടവകാംഗങ്ങൾ, പ്രവർത്തനാനിർഭരരായി എഴുതിപൂർത്തീകരിച്ച ബൈബിൾ കെെ എഴുത്തുപ്രതിയുടെ പ്രകാശനവും പത്താം വാർഷികാഘോഷങ്ങളുടെ ഓർമകൾ അയവിറക്കുന്ന സ്മരണിക സുവനീർ പ്രകാശനവും ഉണ്ടായിരിക്കും.
അതോടൊപ്പം തന്നെ, ഇടവകയിലെ കുട്ടികൾക്കായി ഒരു കിഡ്സ് കാർണിവൽ തന്നെ അണിയിച്ചൊരുക്കുന്നുണ്ട്. പോപ്കോൺ കോർണർ, ഫെയറി ഫ്ലോസ്, ബലൂൺ ഗാലറി തുടങ്ങിയ വ്യത്യസ്തമായ വേദികളും സമാപനസമ്മേളനത്തിനോടൊപ്പം അണിയറയിൽ ഒരുക്കുന്നുണ്ട്.
കൂടാതെ നമ്മുടെ നാടിന്റെയും പാരമ്പര്യങ്ങളുടെയും ഗൃഹാതുരത്വം വിളിച്ചോതുന്ന സ്വാദിഷ്ടമായ രുചി ആസ്വദിക്കുവാനായി സ്നേഹവിരുന്ന് നാടൻ ഭക്ഷണശാലയും അണിയിച്ചൊരുക്കുന്നുണ്ട്.
സമാപനസമ്മേളനത്തിൽ പങ്കാളികളാകുവാനായി എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.
|
ഓസ്ട്രേലിയയിൽ മലയാളം മിഷനും റൂട്ട്സ് ഭാഷാ പഠന കേന്ദ്രത്തിനും തുടക്കമായി
സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ മലയാളം മിഷന്റെ ഭാഷാപഠന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു.
നൗറയിലെ സെന്റ് മൈക്കിൾ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ മലയാളി കൂട്ടായ്മയായ "ദി റൂട്ട്സ്' സെക്രട്ടറി ജിനോ ചെറിയാൻ അധ്യക്ഷനായി. ഓസ്ട്രേലിയൻ സർക്കാരിന്റെ അംഗീകാരമുള്ള "ദി റൂട്ട്' എന്ന മലയാളി കൂട്ടായ്മക്കാണ് കേന്ദ്രത്തിന്റെ ചുമതല.
റൂട്ടിന്റെ ഉദ്ഘാടനം ഫാ. ജോസഫ് നിർവഹിച്ചു. മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, ടീച്ചേഴ്സ് കോഓർഡിനേറ്റർ ഡി.ബി.രഘുനാഥ്, റൂട്ട്സ് ഭാരവാഹികളായ അലക്സ് ജോസ് , സൗമ്യ ജിനോ തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
പ്രോഗ്രാം കൺവീനർ ജുമൈല ആദിൽസ്വാഗതവും ബിൻസിയ പാറക്കൽ നന്ദിയും പറഞ്ഞു. മലയാളം മിഷൻ കോഓർഡിനേറ്ററും റൂട്ട്സ് പ്രസിഡന്റുമായ ആദിൽ യൂനസ്, റൂട്ട് രക്ഷാധികാരി ബിനോയ് കുരുവിള, റൂട്ട്സ് വൈസ് പ്രസിഡന്റ് സോണി അരുൺ, റൂട്ട്സ് ട്രഷറർ ഷൈജോ ജോസ്, റൂട്സ് എക്സിക്യൂട്ടീവ് അംഗം അരുൺ രാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓസ്ട്രേലിയയിലെ മറ്റു പ്രദേശങ്ങളിലും മലയാള ഭാഷ പഠന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മലയാള മിഷൻ ന്യൂ സൗത്ത് വെയിൽസ് കോഓർഡിനേറ്റർ ആദിൽ യൂനസ് അറിയിച്ചു. പഠിതാക്കളാവാനും ഓസ്ട്രേലിയയിൽ പുതിയ സെന്ററുകൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 0423316910 നന്പറിൽ വിളിക്കണമെന്ന് സംഘാടകർ അറിയിച്ചു.
|
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മാർ ജോൺ പനംതോട്ടത്തിൽ
മെൽബൺ: പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക നടത്തിവരുന്ന പ്രവർത്തങ്ങൾ മാതൃകാപരമാണെന്ന് മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോൺ പനംതോട്ടത്തിൽ.
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സമ്പൂർണ ബൈബിൾ പകർത്തിയെഴുത്തിന്റെ ഭാഗമായി ഉൽപ്പത്തിയുടെ പുസ്തകത്തിലെ ആദ്യ വചനം എഴുതി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീനമായ ആശയങ്ങളുമായി പത്താം വാർഷികാഘോഷം പ്രാർഥനാ നിർഭരമാക്കിയ സെന്റ് മേരീസ് ക്നാനായ ഇടവക സമൂഹത്തെ മെത്രാൻ പ്രത്യേകം അഭിനന്ദിച്ചു. ഇടവക സമൂഹത്തെ മുഴുവൻ ഒരുമിച്ചുചേർത്തുകൊണ്ടു ഇത്രയധികം വ്യത്യസ്തതകൾ നിറഞ്ഞ പരിപാടികളും വിശിഷ്യാ ഒരു സമ്പൂർണ ബൈബിൾ കൈയെഴുത്തായി പകർത്തിയെഴുതുന്നതുമൊക്കെ എല്ലാവർക്കും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം സമ്പൂർണ ബൈബിൾ കെെയെഴുത്തുപ്രതി പകർത്തിയെഴുത്ത് വിശദീകരിച്ചു. പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഇടവകയുടെ ഒരു വർഷത്തെ കർമ പരിപാടികൾ വിശദീകരിച്ചു.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്ത ബൈബിൾ കെെയെഴുത്ത് ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാളായി ആചരിച്ച ജൂൺ പതിനാറിന് ഇടവക തലത്തിൽ ആരംഭിക്കുകയും ഈ മാസം 30ന് പൂർത്തിയാക്കിയ െെകയെഴുത്തുപ്രതികൾ കുർബാനമധ്യേ കാഴ്ചയായി സമർപ്പിക്കുകയും ചെയ്തു.
ഇടവക സമൂഹം ഈ പുണ്യ സംരംഭം ഏറ്റെടുത്തതും ടോം പഴയംപള്ളിൽ, ഷൈനി സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ എന്നിവർ കോഓർഡിനേറ്റർമാരായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തങ്ങളുമാണ് ഈയൊരു സംരംഭം സമയബന്ധിതമായി പൂർത്തിയാക്കുവാൻ സഹായിച്ചത്.
പത്താം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം നടക്കുന്ന 30ന് സ്പ്രിംഗ്വെയിൽ സിറ്റി ടൗൺ ഹാളിൽ വച്ച് പകർത്തിയെഴുതിയ സമ്പൂർണ ബൈബിൾ പ്രകാശനം ചെയ്യുകയും ഒക്ടോബർ ഒന്നിന് നടക്കുന്ന തിരുനാളിനോട് അനുബന്ധിച്ച് ഈ സമ്പൂർണ ബൈബിൾ പകർത്തിയെഴുത്ത് ഇടവകയ്ക്കായി സമർപ്പിക്കുകയും ചെയ്യും.
|
ഗോള്‍ഡ് കോസ്റ്റില്‍ എം.ജി. ശ്രീകുമാറിനും മൃദുല വാര്യർക്കും "ശ്രീരാഗോത്സവം' സ്വീകരണമൊരുക്കുന്നു
ഗോൾഡ് കോസ്റ്റ്: നിരവധി തവണ മികച്ച ഗായകനുള്ള സംസ്ഥാന, ദേശിയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ എം. ജി. ശ്രീകുമാറിനെയും കഴിഞ്ഞ വർഷത്തെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ മൃദുല വാര്യരെയും ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ആദരിക്കും.
നവംബർ ഒന്‍പതിന് ഗോൾഡ് കോസ്റ്റിൽ നടക്കുന്ന ചടങ്ങിൽ ക്യുൻസ്ലൻഡ് സാംസ്കാരിക മന്ത്രി മെഗാൻ, മാർക്ക് ബൂത്ത് മാൻ എംപി, സിനിമാ താരം ഭാമ, തെന്നിന്ത്യൻ പിന്നണി ഗായകരായ അഞ്ചു ജോസഫ്, റഹ്മാൻ തുടങ്ങിയവരും പങ്കെടുക്കും.
ഗോൾഡ് കോസ്റ്റിൽ ആദ്യമായിട്ടാണ് തെന്നിന്ത്യയിലെ ഇത്രയും വലിയ ഒരു താരനിര പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. ശ്രീരാഗോത്സവം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ സംഘാടകർ "ഗോൾഡ് കോസ്റ്റ് നൈറ്റ്സ്' ആണ്.
ശ്രീരാഗോത്സവം ലോഗോ ഗോൾഡ് കോസ്റ്റിൽ നടന്ന ചടങ്ങിൽ ഗോൾഡ് കോസ്റ്റ് നൈറ്റ്സ് പേട്രൻ റോബർട്ട് കുര്യാക്കോസ് മാർക്ക് ബൂത്ത് മാൻ എംപി കൈമാറി ഉദ്ഘാടനം ചെയ്തു.
മൾട്ടി കൾച്ചറൽ ചെയർപേഴ്സൺ സുനിതാ ചൗഹാൻ, അമോഗ് ഫൈനാൻഷ്യൽ മേധാവി രാം മേനോൻ, ഇന്ത്യൻ വംശജകുടിയേറ്റകരുടെ സംഘടനയായ "gopiyo' പ്രസിഡന്റ് പ്രദീപ് ഗോരാസ്യ,
ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ഭാരവാഹികളായ ബിനോയ് തോമസ്, ജിംജിത് ജോസഫ്, ജോബിൻ തോമസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഓർമു ഹൈ വെയ് ചർച്ച് ഹാളിൽ നവംബർ ഒന്‍പതിനാണ് പരിപാടി നടക്കുക.
|
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പിതൃദിനം ആഘോഷിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോട് അനുബന്ധിച്ച് ഇടവകയിലെ അച്ഛൻമാരെയെല്ലാം അണിനിരത്തി ഫാദേഴ്സ് ഡേ സമുചിതമായി ആഘോഷിച്ചു.
ഈ മാസം മൂന്നിന് സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്നറിലെ 4.15നും സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി നോബിൾ പാർക്കിലെ 6.30നും ഉള്ള കുർബാനയോടൊപ്പമാണ് ഫാദേഴ്സ് ഡേ ആഘോഷിച്ചത്.
കുർബാനയ്ക്ക് മുന്നോടിയായി, അച്ഛന്മാരെല്ലാവരും ഒന്നുചേർന്ന്, കാഴ്ചസമർപ്പണം നടത്തി. ഇടവകയിലെ കുട്ടികൾ എഴുതി തയാറാക്കിയ ഫാദേഴ്സ് ഡേ പ്രത്യേക പ്രാർഥനകൾ, ഇടവകയിൽ സമർപ്പിച്ചു പ്രാർഥിച്ചു. കുർബാനയ്ക്കു ശേഷം, ഫാദേഴ്സ്ഡേ വീഡിയോ ഫോട്ടോ പ്രദർശനം ഉണ്ടായിരുന്നു.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം കേക്ക് മുറിച്ചു പിതൃദിനാഘോഷത്തിന്റെ മധുരം പങ്കുവയ്ക്കുകയും ഇടവകയുടെ സ്നേഹസമ്മാനം നൽകുകയും ചെയ്തു.
പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഫാദേഴ്സ് ഡേ കോഓർഡിനേറ്റർമാരായ ഷീബ ജൈമോൻ പ്ലാത്തോട്ടത്തിൽ, റീജ ജോൺ പുതിയകുന്നേൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി,
കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, പാരിഷ് കൗൻസിൽ അംഗങ്ങൾ, പത്താം വാർഷികം കോർ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പിതൃദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
|
അസുഖം അഭിനയിക്കുകയാണെന്ന് ഡോക്ടർമാർ പറഞ്ഞ യുവതി മരിച്ചു
ക്രൈസ്റ്റ് ചർച്ച്: അസുഖബാധിതയായി അഭിനയിക്കുകയാണെന്ന് ഡോക്ടർമാർ ആരോപിച്ച 33കാരി മരണത്തിനു കീഴടങ്ങി. ന്യൂസിലൻഡിലാണ് സംഭവം. സ്റ്റെഫാനി ആസ്റ്റൺ(33) എന്ന യുവതിയാണ് ഓക്ക്ലൻഡിലെ വീട്ടിൽ രോഗം മൂർച്ഛിച്ചു മരിച്ചത്.
എഹ്ലേഴ്സ്ഡാൻലോസ് സിൻഡ്രോം (ഇഡിഎസ്) എന്ന രോഗം ബാധിച്ചായിരുന്നു മരണം. അസുഖം അഭിനയിക്കുകയാണെന്ന് ആരോപിച്ച് യുവതിക്ക് ഡോക്ടർമാർ കൃത്യമായ ചികിത്സ നിഷേധിക്കുകയും മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
2015ലാണ് യുവതിക്ക് രോഗത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയത്. മൈഗ്രെയ്ൻ, വയറുവേദന, ഇരുമ്പിന്റെ കുറവ്, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആസ്റ്റൺ ഡോക്ടർമാരെ സമീപിച്ചത്.
രോഗനിർണയത്തിൽ യുവതിക്ക് ചർമം, അസ്ഥികൾ, രക്തക്കുഴലുകൾ, മറ്റ് അവയവങ്ങൾ എന്നിവയെ ബാധിക്കുന്ന ഇഡിഎസ് ലക്ഷണങ്ങൾ കാണിച്ചു. എന്നാൽ, യുവതി രോഗം അഭിനയിക്കുകയാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.
യുവതിക്ക് സ്വയം ഉപദ്രവിക്കുന്ന പെരുമാറ്റങ്ങൾ ഉള്ളതായും ക്ഷീണം, പനി, ചുമ എന്നിവ വ്യാജമാണെന്നും ഡോക്ടർമാർ സംശയിച്ചു. 5,000 പേരിൽ ഒരാൾക്കു ബാധിക്കുന്ന രോഗമായിരുന്നു യുവതിക്ക്.
|
"ക്ഷമിക്കുന്നതാണെന്റെ ദൈവസ്നേഹം' റിലീസ് ചെയ്തു
സിഡ്നി: "ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു' എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവ് സജി ജോർജ് രചിച്ചു സംഗീതം നൽകിയിരിക്കുന്ന പുതിയ ഗാനം ഞായറാഴ്ച സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവക വികാരി റവ.ഈപ്പൻ മാത്യൂ റിലീസ് ചെയ്തു.
ക്രി സ്ത്യൻ സംഗീത രംഗത്ത് ഏറെ പ്രശസ്തനായ കെസ്റ്ററാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഓർക്കസ്ട്രേഷൻ സന്തോഷ് എബ്രഹാം നിർവഹിച്ചിരിക്കുന്നു.
കേരളത്തിൽ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടുംകഴിയുന്ന മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സമഗ്രമായ പരിചരണപാക്കേജുകൾ നൽകുന്ന ഗാർഹിക അധിഷ്ഠിതസേവന പദ്ധതിയായ "CARE BRIDGE HOME'ന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുവാനും സഹയിക്കുവാനാണ് ഈ ഗാനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത് .
CareBridgeHome എന്ന യുട്യൂബ് ചാനലിൽ ഈ ഗാനം കാണാവുന്നതാണ്.
|
സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ശ്രദ്ധേയമായി
ബ്രിസ്ബേൻ: സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 26ന് സെന്റ് അഗസ്റ്റിൻ കോളജ് ഹാളില്‍ നടന്നു. വിവിധ കലാപരിപാടികളോടെ നടന്ന ആഘോഷം വര്‍ണാഭമായി അരങ്ങേറി.
വിശിഷ്ട അതിഥികളായി എംപിമാരായ മിൽട്ടൺ ഡിക്ക്, ചാരിസ് മുള്ളൻ, കൗൺസിലർ പോൾ ടുള്ളി തുടങ്ങിയവർ പങ്കെടുത്തു. മുഖ്യാതിഥിയായി സിനിമാതാരം സരയു മോഹൻ പങ്കെടുത്തു.
സദസിനെ ത്രസിപ്പിക്കുന്ന രീതിയിലുള്ള സിനിമാറ്റിക് ഡാൻസ് ആണ് സരയു മോഹൻ കാഴ്ചവച്ചത്. വിശിഷ്ടാതിഥികളെ വൈസ് പ്രസിഡന്റ് ലേഖ അജിത്ത്, ജോയിന്റ് സെക്രട്ടറി റെജി ജോസഫ് പ്രാലേൽ എന്നിവർ സ്വീകരിച്ചു.
എല്ലാവർക്കും ഓണാശംസകൾ നേർന്നു കൊണ്ട് പ്രസിഡന്റ് ബിജു വർഗീസ്, സെക്രട്ടറി മോഹിൻ വലിയപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ട്രെഷറർ കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ ആശംസ പറഞ്ഞു.
കമ്മിറ്റി അംഗങ്ങളായ ലിനു ജെയിംസ് വയ്പ്പേൽ, സിബു വർഗീസ്, ജെയിംസ് പൗവത്ത്, പ്രോഗ്രാം കോഓർഡിനേറ്റർമാർ: അൻസു ജെയിംസ്, ആൽബ ബിജു, ഗ്രേസ് റെജി. എംസി: ജാക്ക് വർഗീസ്, ആശാ തോമസ്, അമ്മു അനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കോട്ടയം ബ്രദേഴ്സിന്റെ ശിങ്കാരിമേളം ആഘോഷങ്ങൾ കൊഴുപ്പിച്ചു.
|
പെന്റിത്ത് മലയാളികൾ പരമ്പരാഗതമായ രീതിയിൽ ഓണം ആഘോഷിച്ചു
സിഡ്നി: പെന്റിത്തിലെ മലയാളി സമൂഹം പരമ്പരാഗതമായ രീതിയിൽ ഓണം ആഘോഷിച്ചു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് മലയാളികളുടെ ഓണാഘോഷത്തിന് ആശംസകൾ നേർന്നത് ശ്രദ്ധേയമായി.
പെന്റിത്ത് മേയർ ട്രിഷ്യ ഹിച്ചൻസ് ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകളില്ലൂടെ മാത്രമേ ഓരോസമൂഹവും കൂടുതൽ വികാസം പ്രാപിക്കുകയുള്ളുവെന്നും അതിനായി ഓണാഘോഷം പോലെയുള്ള സാംസ്കാരിക പരിപാടികൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മേയർ പറഞ്ഞു.
കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരിക തനിമ വിളിച്ചോതുന്ന തരത്തിലുള്ള കലാസാംസ്കാരിക പരിപാടികളാണ് മലയാളി കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കിയിരുന്നത്. ചെണ്ടമേളവും തിരുവാതിരകളിയും മാവേലി വരവും ഭരതനാട്യം, മോഹിനിയാട്ടം, നൃത്തനൃത്യങ്ങളും ഓണസദ്യയും എല്ലാം ചേർന്ന് കൂട്ടായ്മയുടെ ഉത്സവമായി പരിപാടി മാറി.
കേരളീയമായ വേഷവിധാനങ്ങളോടെ പരിപാടികളിൽ പങ്കെടുത്ത എഴുനൂറിൽ പരം മലയാളികൾ തനതായ രീതിയിൽലുള്ള ഓണസദ്യ ആസ്വദിച്ചു. ഡെപ്യൂട്ടി പ്രീമിയറിനെ പ്രതിനിധീകരിച്ചു പെൻറിത് എംപി കരൺ മക്യേൺ, മേയർ ട്രിഷ്യ ഹിച്ചൻ, കൗൺസിലർ മാർലീൻ ഷിപ്ലി എന്നിവർ വിശിഷ്ടാതിഥികളായി.
പ്രസിഡന്റ് തോമസ് ജോൺ വൈസ് പ്രസിഡന്റ് ഹരിലാൽ വാമദേവൻ, സെക്രട്ടറി കിരൺ സജീവ്, ട്രെഷറർ ഡോ. ജോമോൻ കുര്യൻ, അസിസ്റ്റന്റ് ട്രെഷറർ മനോജ് കുര്യൻ, പബ്ലിക് ഓഫീസർ/ജോയിന്റ് സെക്രട്ടറി ഡോ. അവനീശ് പണിക്കർ, കമ്മിറ്റി അംഗം ജോജോ ഫ്രാൻസിസ്, സതീഷ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഡോണ റിച്ചാർഡ്, വിക്ടോറിയ സെബി എന്നിവർ അവതാരകർ ആയി. 2019 2022 വർഷങ്ങളിൽ എച്ച്എസ്സിയിൽ ഉന്നത വിജയം നേടിയവർക്കുള്ള അംഗീകാര പത്രങ്ങളും സമ്മാനങ്ങളും നൽകി.
പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പങ്കിടലും ഒത്തുചേരലുമായി പെന്റിത്ത് മലയാളി സമൂഹത്തിന് ഈ ഓണക്കാലം.
|
1500 പേർക്ക് സദ്യയൊരുക്കാൻ സിഡ്നി മലയാളി അസോസിയേഷൻ
സിഡ്നി: ശനിയാഴ്ച നടക്കുന്ന സിഡ്നിയിലെ ഏറ്റവും വലിയ ഓണാഘോഷമായ സിഡ്മൽ "പൊന്നോണം 23'ന്റെ ടിക്കറ്റുകൾ മുഴുവൻ ബുധനാഴ്ചയോടെ വിറ്റുതീർന്നു.
സ്റ്റാൻഹോപ്പ് ഗാർഡൻസിലുള്ള സിഡ്മൽ ഓണം വില്ലേജിൽ രാവിലെ എട്ടിന് അത്തപൂക്കള മത്സരത്തോടെ ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം നാലുവരെ നീണ്ടുനിൽക്കും.
കേരളത്തിന്റെ തനതു കാഴ്ചകളുമായി ഒരുക്കുന്ന ഓണം വില്ലേജ് ഈ വർഷത്തെ ഒരു പ്രധാന ആകർഷണമായിരിക്കും. ഓണം വില്ലേജിലുള്ള കേരള തട്ടുകട, ഇന്ത്യൻ സ്പൈസ് കാർട്ട് എന്നീ തട്ടുകടകളിൽ നിന്ന് ബ്രേക്ഫാസ്റ്റും നാടൻ സ്നാക്കുകളും കാർഷിക ഉത്പന്നങ്ങളും വാങ്ങാവുന്നതാണ്.
ഇതു കൂടാതെ പ്രത്യേകമായി തയാറാക്കിയ ഓണം ഫോട്ടോ ബൂത്ത്, 360 ഡിഗ്രി വീഡിയോ ബൂത്ത് എന്നിവയും പ്രത്യേക ആകർഷണമായിരിക്കും. രാവിലെ 11.30 നു സിഡ്നിയിൽ ആദ്യമായി അവതരിപ്പിക്കുന്ന ബോളി ഉൾപ്പെടെ വിഭവ സമൃദ്ധമായ ഓണസദ്യ ആരംഭിക്കും.
രസകരമായ നാടൻ കായിക മത്സരങ്ങൾ, ഇൻഡോസ് റിഥംസ് അവതരിപ്പിക്കുന്ന ചെണ്ടമേളം, മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമേളനം, സിഡ്നിയുടെ കലാകാരൻമാർ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, പ്രശസ്ത മജീഷ്യൻ ഗോപിനാഥിന്റെ മകനും യൂണിവേഴ്സിറ്റി വിദ്യാർഥിയുമായ വിസ്മയ് മുതുകാട് അവതരിപ്പിക്കുന്ന മാജിക് ഷോ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടും.
സിഡ്നി മലയാളി അസോസിയേഷൻ Multicultural NSW മായി ചേർന്നവതരിപ്പിക്കുന്ന പൊന്നോണം 23ന്റെ Title Sponsor Telsim, Partner Sponsor Nexa Homes, Platinum Sponsor RentaSpace Self Storage, Gold sponsors Commonwealth Bank Australia and Famous Kitchens എന്നിവരാണ്.
Dezire Mortgage Solutions ആണ് കായിക മത്സരങ്ങളുടെ സ്പോൺസർ. മീഡിയ പാർട്നെർസ് SBS Malayalam, Metro Malayalam Australia, Malayaleepathram & Sydney Malyalees Channel.
|
മെൽബണിൽ ഫാദേഴ്സ് ഡേ ആഘോഷം ഞായറാഴ്ച
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോട് ഏനുബന്ധിച്ച് ഫാദേഴ്സ് ഡേ സമുചിതമായി ആഘോഷിക്കുന്നു.
ഞായറാഴ്ച സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്നറിലെ 4.15നും സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി നോബിൾ പാർക്കിലെ 6.30നും ഉള്ള വിശുദ്ധ കുർബാനയോടൊപ്പമാണ് ഇടവകയിലെ ഓരോ അച്ഛന്മാരെയും ആദരിക്കുന്നത്.
വേദപാഠക്ലാസുകളിൽവച്ച്, അച്ഛന്മാർക്കായി, കുട്ടികൾ എഴുതുന്ന പ്രത്യേക പ്രാർഥനകൾ വിശുദ്ധ കുർബാനയിൽ സമർപ്പിച്ചു പ്രാർഥിക്കും. കുർബാനയോടൊപ്പം കാഴ്ചവപ്പ്, അച്ഛന്മാരെ ആദരിക്കൽ, ഫാദേഴ്സ് ഡേ സന്ദേശം, വീഡിയോ/ഫോട്ടോ പ്രദർശനം തുടങ്ങിയവയും ഉണ്ടായിരിക്കും.
പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കലിന്റെയും ഫാദേഴ്സ് ഡേ കോർഡിനേറ്റർമാരായ ഷീബ ജൈമോൻ പ്ലാത്തോട്ടത്തിൽ, റീജ ജോൺ പുതിയകുന്നേൽ എന്നിവർ നയിക്കുന്ന കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഫാദേഴ്സ് ഡേ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.
ഇടവകയുടെ പത്താം വാർഷികത്തിനോട് അനുബന്ധിച്ചു നടത്തുന്ന ആഘോഷത്തിൽ പങ്കെടുക്കുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനുമായി ഇടവകയിലെ, എല്ലാ അച്ഛന്മാരെയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ഇടവക വികാരി ഫാ അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.
|
ആവേശമായി ഗോൾഡ് കോസ്റ്റ് മലയാളികളുടെ ഓണാഘോഷം
ബ്രിസ്ബൻ: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ശനിയാഴ്ച അതിഗംഭീരമായ കലാപരിപാടികളോടെ മലയാളി സമൂഹം ഓണം ആഘോഷിച്ചു.
ആവേശമുയർത്തിയ ചെണ്ടമേളവും പുലികളിയും താലപ്പൊലിയും ആർപ്പുവിളികളുമെല്ലാമായി രാവിലെ പത്തിന് ആരംഭിച്ച ആഘോഷം മുഖ്യാതിഥിയായ പ്രമുഖ ഹാസ്യകലാകാരൻ സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സി.പി സാജുവിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഓണാഘോഷവേദിയിൽ സെക്രട്ടറി സെബാസ്റ്റ്യന്‍ തോമസ് സ്വാഗതം പറയുകയും വിശിഷ്ടാഥിതികളായ ഫാ. അശോക്, ഡോ. ടാനിയ തുടങ്ങിയവർ ഓണാശംസകൾ നേരുകയും ചെയ്തു.
സാജൻ പള്ളുരുത്തിയുടെ ഹാസ്യ പരിപാടികൾക്കും തുടർന്ന് നടന്ന നൂറിലേറെ കലാകാരന്മാരും കലാകാരികളും അണിനിരന്ന ആഘോഷകലാപരിപാടികൾക്കും ജീവാസ് വേനാട്, ആശാ മാർഷൽ തുടങ്ങിയവർ അവതാരകരായി. രുചിക്കൂട്ടുകൾ വാരി വിതറി മൂസാപ്പിളി കാറ്ററിംഗ് ടീം ഗോൾഡ് കോസ്റ്റ് മലയാളി സമൂഹത്തിന് ഓണസദ്യയൊരുക്കി.
ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് അശ്വതി സരുൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ നിയോട്സ് വക്കച്ചൻ, ട്രീസൺ ജോസഫ്, സിറിൾ സിറിയക്ക്, സോജ൯ പോൾ, സിബി മാത്യു, മാർഷൽ ജോസഫ്, സാം ജോർജ് എന്നിവർ എല്ലാ പരിപാടികൾക്കും നേതൃത്വം നൽകുകയും എക്സിക്യൂട്ടീവ് മെമ്പർ സിബി മാത്യുവിന്റെ നന്ദിപ്രകടനത്തോടെ ആഘോഷപരിപാടികൾ സമാപിക്കുകയും ചെയ്തു.
|
ഓസ്ട്രേലിയയിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് യുഎസ് നാവികർ കൊല്ലപ്പെട്ടു
കാൻബറ: ഓസ്ട്രേലിയയിൽ സംയുക്ത സൈനിക അഭ്യാസത്തിനിടെ ഹെലികോപ്റ്റർ തകർന്ന് മൂന്ന് യുഎസ് നാവികർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.
ഞായറാഴ്ച ഡാർവിന് വടക്ക് തിവി ദ്വീപിലേക്കുള്ള യാത്രാമധ്യേ മെൽവിലെ ദ്വീപിലാണ് എംവി22 ബി ഓസ്പ്രേ ഹെലികോപ്റ്റർ തകർന്നു വീണത്. യുഎസ്, ഓസ്ട്രേലിയ, ഫിലിപ്പീൻസ്, ഈസ്റ്റ് ടിമോർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ചേർന്നുള്ള സംയുക്ത അഭ്യാസത്തിനിടെയാണ് അപകടം.
യുഎസ് നാവിക സേനാംഗങ്ങൾ മാത്രമാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
|
മെൽബൺ മാർത്തോമ്മാ ഓണം വർണാഭമായി
മെൽബൺ: മെൽബൺ മാർത്തോമ്മാ ഇടവകയുടെ കേരള ഫിയസ്റ്റ 2023 ഓണാഘോഷപരിപാടികൾ കോബർഗ് ടൗൺ ഹാളിൽ വച്ചു നടത്തപ്പെട്ടു.
ഇടവക വികാരി റവ. ഷോജി വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വിക്ടോറിയൻ പാർലമെന്റ് അംഗം ബ്രോൺവിൻ ഹാൽഫ്പെനി എംപി, വൈസ് പ്രസിഡന്റ് ബിജു ജോർജ്, സെക്രട്ടറി അനീഷ് ജോൺ, അസിസ്റ്റന്റ് സെക്രട്ടറി ദിയ എബ്രഹാം, ട്രസ്റ്റീ ഷിറിൽ വർഗീസ്, അക്കൗണ്ടന്റ് ഷിജോ തോമസ് എന്നിവർ ചേർന്ന് ദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം നിർവഹിച്ചു.
പാരമ്പര്യത്തനിമയിലുള്ള ഓണാഘോഷത്തിന് കസവു മുണ്ടും ജുബയും സെറ്റ് സാരികളും ഉടുത്തു അഞ്ഞൂറ്റിഅമ്പതോളം ആളുകൾ പങ്കെടുത്ത ചടങ്ങിൽ ഓസ്ട്രേലിയൻ പാർലമെന്റ് അംഗം പീറ്റർ ഖലീൽ ആശംസകൾ അർപ്പിച്ചു.
ജോബി മാത്യു, ആൻ മനോജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഇടവക സംഘടനകളുടെ ഭാഗമായി ഓണപ്പാട്ടും നൃത്തവും നാടകങ്ങളുമായി അരങ്ങു കൊഴുപ്പിച്ചു. മെൽബൺ മാർത്തോമ്മാ ഇടവക എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ വിവിധ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
കലാശകൊട്ടിന് മാർത്തോമ്മാ മണ്ഡലം മെമ്പർ വർഗീസ് ജോൺ (ജോൺസ്) എഴുതിയ വഞ്ചിപ്പാട്ടു എല്ലാവരും ചേർന്ന് പാടി അരങ്ങിലെ പരിപാടികൾക്ക് സമാപ്തി കുറിച്ചു. തുടർന്ന് ജിനി കോടിയാട്ടിന്റെ നേതൃത്വത്തിൽ ഉള്ള ടീം ഓണാഘോഷത്തിന്റെ ഭാഗമായി തുമ്പപ്പൂ ചോറും സാമ്പാറും അവിയലും രസവും ഉൾപ്പെടെ ഇരുപത്തിഅഞ്ചോളം വിഭവങ്ങളുമായി രുചികരമായ ഓണസദ്യ ഒരുക്കി.
മെൽബണിലെ മലയാളി റെസ്റ്റോറന്റ് വിൻഡാലൂ പാലസ് ആണ് വിഭവ സമൃദ്ധമായ ഓണസദ്യ തയാറാക്കി നൽകിയത്. വടംവലി, കസേരകളി, മീറ്ററായി പെറുക്കൽ ഉൾപ്പെടെയുള്ള വിവിധങ്ങളായ കായിക പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തി. നോമിസ് സൈമണിന്റെ നേതൃത്വത്തിലുള്ള ടീം ഒരുക്കിയ ഓണപൂക്കളം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.
|
ചിത്രാജ്ഞലി സ്റ്റുഡിയോ പാക്കേജ് പദ്ധതി പ്രവാസികൾക്കും പ്രയോജനപ്പെടുത്താമെന്ന് സര്‍ക്കാര്‍
ബ്രിസ്ബന്‍: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചിത്രാജ്ഞലി സ്റ്റുഡിയോ പാക്കേജ് പദ്ധതി പ്രവാസികളായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്ക്കും പ്രയോജനപ്പെടുത്താമെന്ന് കേരള സർക്കാർ.
പ്രവാസികാര്യ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ക്കും നടനും എഴുത്തുകാരനും സംവിധായകനും ലോക റിക്കാര്‍ഡ് ജേതാവുമായ ജോയ് കെ.മാത്യു സമര്‍പ്പിച്ച നിവേദനത്തിന് നല്കിയ മറുപടി കത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.
ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്, എ.എം.ആരിഫ് എംപി എന്നിവര്‍ മുഖേനയാണ് ലക്ഷകണക്കിന് വരുന്ന പ്രവാസി മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകരും കലാകാരന്മാരും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയും നോര്‍ക്കയുടെയും പിന്തുണ ആവശ്യപ്പെട്ട് ജോയ് കെ.മാത്യു നിവേദനം സമര്‍പ്പിച്ചത്.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചിത്രാഞ്ജലി സ്റ്റുഡിയോ പാക്കേജ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സബ്സിഡി ആനുകൂല്യത്തിന് പ്രവാസികളും അര്‍ഹരാണെന്ന് നിവേദനത്തിന് നല്കിയ മറുപടി കത്തിൽ സര്‍ക്കാര്‍ വ്യക്തമാക്കി.
കൂടാതെ വനിതാ സംവിധായകരെയും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സംവിധായകരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിയിലും ഈ വിഭാഗത്തില്‍പ്പെട്ട പ്രവാസി കലാകാരന്മാര്ക്ക് അപേക്ഷ നല്‍കാം.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് മുഖേനയുള്ള സര്‍ക്കാരിന്റെ ഒടിടി പദ്ധതി പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ പ്രവാസി ചലച്ചിത്രകാരന്മാരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുമെന്നും സര്‍ക്കാര്‍ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ ചലച്ചിത്ര, ടെലിവിഷന്‍ മേഖലയിലെ അവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിന് പ്രവാസി കലാകാരന്മാരാണ് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നത്. പ്രവാസത്തിലെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നിര്‍മിക്കുന്ന ചിത്രങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിക്കുന്നതിൽ വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സും സംസ്ഥാന സര്‍ക്കാരും കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്കിടയിലെ കലാകാരന്മാര്ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി നിവേദനം സമര്‍പ്പിച്ചതെന്ന് ജോയ്.കെ.മാത്യു പറഞ്ഞു.
ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ചേര്‍ത്തല തൈക്കാട്ടുശേരി സ്വദേശിയാണ്.
|
"ക്ഷമിക്കുന്നതാണെന്റെ ദൈവസ്നേഹം'; സെപ്റ്റംബർ മൂന്നിന് റിലീസ് ചെയ്യും
അഡ്ലയ്ഡ്: സജി ജോർജ് രചിച്ചു സംഗീതം നൽകിയ പുതിയ ഗാനം സെപ്റ്റംബർ മൂന്നിന് യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയു റിലീസ് ചെയ്യും. "ക്ഷമിക്കുന്നതാണെന്റെ ദൈവസ്നേഹം' എന്നാരംഭിക്കുന്ന വരികളിൽ തുടങ്ങുന്ന ഗാനം ആലപിക്കുന്നത് കെസ്റ്ററാണ്.
ഇതോടൊപ്പം ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു എന്ന ഗാനത്തിന്റെ ഹിന്ദി വേർഷൻ ഇമ്മാനുവേൽ ഹെൻട്രിയും മലയാളത്തിൽ ടീന ജോയിയും ആലപിക്കും.
ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ സന്തോഷ് എബ്രഹാമും ആശ്വാസത്തിൻ ഉറവിടമാം എന്ന ഹിന്ദി ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ജെറി കെ. തോമസും നിർവഹിക്കും. രാജീവ് വർഗീസ് (അഡ്ലയ്ഡ്) ആണ് ഹിന്ദി മൊഴിമാറ്റം നിർവഹിച്ചിരിക്കുന്നത്.
കേരളത്തിൽ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടും കഴിയുന്നവർക്ക് പരിചരണം നൽകുന്ന ഗാർഹിക അധിഷ്ഠിതസേവന പദ്ധതിയായ CARE BRIDGE HOMEന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുവാനും സഹയിക്കുവാനാണ് ഈ ഗാനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: www.carebridgehome.co.in
|
മെൽബണിൽ ക്നാനായ കർഷകശ്രീ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ ഏറ്റവും നല്ല കൃഷിക്കാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇടവകതലത്തിൽ സംഘടിപ്പിച്ച "ക്നാനായ കർഷകശ്രീ മൽസരം' വിജയികളെ പ്രഖ്യാപിച്ചു.
ആവേശം വാനോളമുയർത്തിയ കർഷകശ്രീ മത്സരത്തിൽ സജിമോൻ & അജിമോൾ വയലുങ്കൽ ഫാമിലി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോമോൻ & ജയ കുഴിപ്പിള്ളിൽ ഫാമിലി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജെയിംസ് & ഷൈനി മണിമല ഫാമിലിയും ലിൻസ് & ഷെറിൻ മണ്ണാർമറ്റത്തിൽ ഫാമിലിയും മൂന്നാം സ്ഥാനം പങ്കിട്ടു.
മത്സര വിജയികൾക്ക് എഎൽഎസ് മോർട്ട്ഗേജ് സൊലൂഷൻസ് സ്പോൺസർ ചെയ്തിരിക്കുന്ന $301, $201, $101 എന്നിങ്ങനെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ നൽകി.
വിജയികൾക്ക് ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം എഎൽഎസ് മോർട്ട്ഗേജ് സൊലൂഷൻസ് മാനേജിംഗ് ഡയറക്റ്റർ ആൻഡ്രുസ് ഹൃദയദാസൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹനസമ്മാനങ്ങളും നൽകി.
ബിജു ചാക്കോച്ചൻ പഴയിടത്ത്, ഷിജു കെ. ലൂക്കോസ് കുരിയത്തറ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ജോമോൻ കുളഞ്ഞിയിൽ, ലാൻസ്മോൻ വരിക്കാശേരിൽ, ബിജു ചാക്കോച്ചൻ പഴയിടത്ത്, ഷിജു കെ. ലൂക്കോസ് കുരിയത്തറ, ജോൺ തൊമ്മൻ നെടുംതുരുത്തിയിൽ, ഷാജി കൊച്ചുവേലിക്കകം എന്നിവർ ജഡ്ജിംഗിനു നേതൃത്വം നൽകി.
മാമലകളോടും വന്യമൃഗങ്ങളോടും പടവെട്ടി മണ്ണിൽ കനകം വിളയിച്ച കുടിയേറ്റത്തിന്റെ മക്കളായ ക്നാനായക്കാർ ഓസ്ട്രേലിയയിലും പൂർവികർ പകർന്നു തന്ന, മണ്ണിൽ കനകം വിളയിക്കാനുള്ള ആ ആത്മാർഥ പരിശ്രമം തുടരുന്നത് ശ്ലാഹനീയമാണ്. പ്രതികൂലമായ കാലാവസ്ഥയിലും കൃഷി ചെയ്യുവാനും അതിനായി സമയം കണ്ടെത്തുവാനും പരിശ്രമിക്കുന്നവർ നിരവധിയാണ്.
ഓസ്ട്രേലിയയിലും കൃഷിക്കായി സമയം കണ്ടെത്തുന്നവരെ തീർച്ചയായും അഭിനന്ദിക്കണ്ടിയിരിക്കുന്നുവെന്നും ഇനിയും ഒരുപാടുപേർ മത്സരത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടു തങ്ങളുടെ വീടുകളിൽ കൃഷി ചെയ്യുവാനായി മുന്നോട്ടുവരട്ടെയെന്നും സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ ആശംസിച്ചു.
|
മെഗാ തിരുവാതിരയും സദ്യയും; ചരിത്രം കുറിച്ച് ക്വീന്‍സ്ലന്‍ഡിലെ മലയാളികള്‍
ബ്രിസ്ബന്‍: 65 ഇനം രുചിയൂറും വിഭവങ്ങൾ അടങ്ങിയ സദ്യയൊരുക്കി യൂണിവേഴ്സല്‍ ലോക റിക്കാർഡും 364 പ്രഫഷണല്‍ നര്‍ത്തകിമാരെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ച് യൂണിവേഴ്സല്‍ ഓസ്ട്രേലിയന്‍ ദേശിയ റിക്കാര്‍ഡും സ്വന്തമാക്കി ക്വീന്‍സ്ലന്‍ഡിലെ മലയാളികള്‍.
ബ്രിസ്ബനിലെ മലയാളി കൂട്ടായ്മയായ യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ്ലന്‍ഡ് ആണ് ഓണാഘാഷങ്ങളുടെ ഭാഗമായി പുതിയ റിക്കാര്‍ഡുകള്‍ സൃഷ്ടിച്ചത്. ഇന്ത്യക്ക് അഭിമാനമായി റിക്കാർഡ് ഇവന്റുകള്‍ക്ക് മലയാളത്തിന്റെ പ്രിയ സിനിമാ താരം മനോജ് കെ.ജയൻ സാക്ഷ്യം വഹിക്കാനെത്തി.
കേരള ഫെസ്റ്റ് എന്ന പേരില്‍ ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്ബനില്‍ ആയിരുന്നു ഓണാഘോഷം സംഘടിപ്പിച്ചത്. മെഗാ തിരുവാതിരയ്ക്ക് പുറമെ ക്വീന്‍സ്ലൻഡിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരികളെ ഉള്‍പ്പെടുത്തി തിരുവാതിര മത്സരവും നടത്തി.
തിരുവാതിരയും വേറിട്ട ഓണസദ്യയും ചെണ്ടമേളവും ഓണപ്പാട്ടും ആഘോഷങ്ങള്‍ക്ക് മിഴിവേകി. 65 തരം സദ്യ വിഭവങ്ങളുമായി ലോക റിക്കാര്‍ഡിന് അര്‍ഹനായത് 15 വര്‍ഷമായി ബ്രിസ്ബനില്‍ ഹോട്ടല്‍ നടത്തിവരുന്ന സാജു കലവറയാണ്. 950 പേര്‍ക്കാണ് സദ്യ വിളമ്പിയത്.
ക്വീന്‍സ്ലന്‍ഡിലെ 600 കിലോമീറ്റര്‍ ചുറ്റളവിലെ 364 പ്രഫഷണല്‍ നര്‍ത്തകിമാരെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ തിരുവാതിര സംഘടിപ്പിച്ച് ഓസ്ട്രേലിയന്‍ ദേശിയ റിക്കാര്‍ഡ് കരസ്ഥമാക്കാന്‍ നേതൃത്വം നല്‍കിയത് ജിജി ജയന് ആണ്.
ജിജി നേരത്തെയും 300 ഓളം കലാകാരികളെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവാതിര സംഘടിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു. ഓസ്ട്രേലിയയില്‍ ഇതു നാലാം തവണയാണ് ഇന്ത്യക്കാര്‍ക്ക് ദേശിയ റിക്കാര്‍ഡുകള്‍ ലഭിക്കുന്നത്.
ആഗോള തലത്തിലെ 75 രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയുള്ള ഡോക്യൂമെന്ററി നിര്മാണസംവിധാനത്തിലൂടെ വിവിധ ലോക റിക്കാര്‍ഡുകളില്‍ ഇടം നേടിയ നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യുവും അദ്ദേഹത്തിന്റെ മക്കളും ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങള്‍ മനഃപാഠമാക്കി പാടി റിക്കാര്‍ഡ് സൃഷ്ടിച്ച ആഗ്നെസ് ജോയും തെരേസ ജോയുമാണ് ലോക റിക്കാര്‍ഡ് അഡ്ജൂഡിക്കേറ്റേഴ്സായി എത്തിയത്.
ഇവരെ കൂടാതെ യുആര്‍എഫ് വേള്‍ഡ് റിക്കാര്‍ഡിന്റെ പ്രത്യേക അതിഥികളായി ഓസ്ട്രേലിയന്‍ ചലച്ചിത്ര താരങ്ങളായ ടാസോ, അലന, ജെന്നിഫര്‍ എന്നിവരും എത്തി. യുആര്‍എഫ് ചീഫ് എഡിറ്റര്‍ ഡോ.സുനില്‍ ജോസഫ്, സിഇഒ ചാറ്റര്‍ജി എന്നിവര്‍ ഓണ്‍ലൈനില്‍ റിക്കാര്‍ഡ് വിലയിരുത്തി.
ക്വീന്‍സ്ലന്‍ഡ് പാര്‍ലമെന്റ് എംപി ലീനസ് പവര്‍, മനോജ് കെ.ജയന്, നര്‍ത്തകി ഡോ. ചൈതന്യ, ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്ബന്‍ സിഇഒ അലി ഖാദിരി, ലോഗന് ഡെപ്യൂട്ടി മേയര്‍ നട്ടലി വില്‍കോക്ക്സ്, പോള്‍ സ്കാര്‍, എംപി മാര്‍ക്ക് റോബിന്‍സണ്‍, എമിലി കിം കൗണ്‍സിലര്‍ ഏയ്ഞ്ചലോ ഓവന്, യുഎംക്യൂ പ്രസിഡന്റ് ഡോ. ജേക്കബ് ചെറിയാന് എന്നിവര്‍ സാജു കലവറ, ജിജി ജയന് എന്നിവര്‍ക്ക് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റും മെഡലും മൊമന്റോയും വിതരണം ചെയ്തു.
യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ്ലന്‍ഡിന്റെ ഭാരവാഹികളായ ഷാജി തേക്കനത്ത്, സിറിള്‍ ജോര്‍ജ് ജോസഫ്, എബ്രഹാം ഫ്രാന്‍സിസ്, ജോണ്സണ് പുന്നേലിപറമ്പില്‍, ജോണ്‍ തോമസ്, പാലാ ജോര്‍ജ് സെബാസ്റ്റ്യന്‍, ജോളി കരുമത്തി എന്നിവര്‍ കേരള ഫെസ്റ്റിന് നേതൃത്വം നല്കി.
ക്വീന്‍സ്ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികളായ നടന് ജോബിഷ്, സുധ, സി.പി.സാജു, ശ്രീനി, വര്‍ഗീസ്, വിനോദ്, പ്രസാദ്, ജിതിന്, അനില്‍ സുബ്രമണ്യന്‍, കലാസാഹിത്യ സാംസ്കാരികസാമൂഹിക രംഗത്ത് സജീവമായ അനുപ് ദാസ്, വിഘ്നേശ്, ബിന്ദു രാജേന്ദ്രന്, രഞ്ജിനി എന്നിവരും പങ്കെടുത്തു.
|
ഓസ്ട്രേലിയയിലെ ഒരു വീട്ടിൽ നിന്ന് അണുവികിരണ ശേഷിയുള്ള വസ്തുക്കൾ കണ്ടെത്തി
കാൻബറ: തെക്കൻ സിഡ്നിയിലെ ഒരു വീട്ടിൽ നിന്ന് അണുവികിരണ ശേഷിയുള്ള വസ്തുക്കൾ കണ്ടെത്തിയതായി ഓസ്ട്രേലിയൻ വൃത്തങ്ങൾ അറിയിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിലാക്കി.
അഗ്നിശമന സേനാംഗങ്ങൾ സമീപവാസികളെ ഒഴിപ്പിച്ചശേഷം വീട്ടിൽ നടത്തിയ പരിശോധനയിൽ നേരിയ തോതിൽ വികിരണശേഷിയുള്ള വസ്തുക്കൾ കണ്ടെത്തി. യുറേനിയം, മെർക്കുറി ഐസോടോപ്പുകളാണ് ഇവയെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ഇവ എങ്ങനെയാണു വീട്ടിലെത്തിയതെന്നറിയില്ല. ഓസ്ട്രേലിയൻ അതിർത്തി രക്ഷാസേനയും അന്വേഷണത്തിൽ പങ്കാളിയാണ്.
|
ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ നടത്തുന്ന ഗ്രാൻഡ് ഓണാഘോഷം ഞായറാഴ്ച
ജീലോംഗ്: ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ നടത്തുന്ന ഗ്രാൻഡ് മെഗാഷോ ഞായറാഴ്ച ക്രോയേഷ്യൻ കമ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും.
സ്വാസികയും സംഘവും നയിക്കുന്ന അതിഗംഭീരമായ കലാപരിപാടികളും ഓസ്ട്രേലിയയിലെ 16 ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ വടംവലി മത്സരവും ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഓൾ ഓവർ ഓസ്ട്രേലിയയിൽ നടക്കുന്ന രണ്ടാമത്തെ വടംവലി മത്സരം ആണ് ഇത്.
വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് എവറോളിംഗ് ട്രോഫിയും 30001 ഡോളർ കാഷ് പ്രൈസും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 10001, 5001 ഡോളർ കാഷ് പ്രൈസും ലഭിക്കും.
ഓസ്ട്രേലിയയിൽ നടത്തിയ സോളോ ബൈക്ക് റൈഡർ 24 ദിവസം കൊണ്ട് (സർക്കും നാവികേഷൻ ബിഗ് ലാപ്) പൂർത്തിയാക്കിയ സജിത്ത് രാജിനെ അനുമോദിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുന്നതാണ്.
കേരളത്തിന്റെ തനതായ ശൈലി വിളിച്ചോതുന്ന തിരുവാതിരകളി പുലിക്കളി ചെണ്ടമേളവും നടത്തും. അതിനോടൊപ്പം 21 കൂട്ടം വിഭവങ്ങളോടുകൂടിയ ഓണസദ്യയും ഉണ്ട്.
ആഘോഷത്തിലേക്ക് എല്ലാ മലയാളി സുഹ്യത്തുക്കളെയും സ്നേഹത്തേടെത്തോടെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
|
ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിനായി സമ്മർദമേറുന്നു
ബ്രിസ്ബേൻ: ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് സമ്മർദമേറുന്നു. ഒരു പതിറ്റാണ്ടിലേറെയായി ഓസ്ട്രേലിയൻ മലയാളികൾ ഈആവശ്യം ഉന്നയിച്ചുവരികയാണെങ്കിലും ജനപ്രതിനിധികളും വ്യോമയാന വകുപ്പ് ഉന്നതരും ഇത് അവഗണിക്കുകയായിരുന്നു.
വ്യോമയാന വിദേശകാര്യ വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയായിരിക്കെ ഓസ്ട്രേലിയ സന്ദർശിച്ച വയലാർ രവി കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖാപനം നടത്തിയെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല .
മലയാളി കുടിയേറ്റം കുത്തനെ ഉയർന്നിരിക്കുന്ന ക്യുൻസ്ലൻഡിലെ മലയാളികളാണ് ഓസ്ട്രേലിയയിൽ ഇപ്പോൾ ഏറെ യാത്രാ ദുരിതം അനുഭവിക്കുന്നത്. സ്റ്റുഡന്റ് വിസയിൽ എത്തിയിട്ടുള്ളവർ അടക്കം ആയിരങ്ങൾ ഇതുമൂലം അടിയന്തിര സാഹചര്യങ്ങളിൽ പോലും നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കുകയാണ്.
സിങ്കപ്പുർ എയർ മാത്രമാണ് ബ്രിസ്ബേനിൽ നിന്നും ഇപ്പോൾ കേരളത്തിലേക്ക് സൗകര്യപ്രദമായി സർവീസ് നടത്തുന്നുള്ളു. മലിൻഡോ, വിയറ്റ് ജെറ്റ് എന്നീ ബജറ്റ് എയർ ലൈനുകൾ ഉണ്ടെങ്കിലും യാത്രക്കാർക്ക് അവയുടെ സർവീസുകൾ ഉപയോഗിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കണം.
കോവിഡ് കാലത്ത് നിർത്തിയ മലേഷ്യൻ എയർ സർവീസ് പുനരാരംഭിച്ചിട്ടുമില്ല. ഗോൾഡ് കോസ്റ്റിൽ നിന്നും സിംഗപ്പുർ വഴിയുള്ള സ്ക്കൂട്ടും സർവീസ് നിർത്തുകയാണ്.
ബ്രിസ്ബേനിലെ ഈ ദുരവസ്ഥ വിമാന കമ്പനികൾക്ക് യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. എയർ ലൈനുകളുടെ മത്സരമില്ലാത്തതിനാൽ മുൻപ് ഉണ്ടായിരുന്ന ഓഫ് സീസൺ ആനുകൂല്യവും ഇപ്പോൾ ബ്രിസ്ബേനിൽ ഇല്ല.
ബ്രിസ്ബേനിൽ നിന്നും വളരെ ഉയർന്ന നിരക്കാണ് കൊച്ചിയിലേക്ക് ഇപ്പോൾ ഈടാക്കുന്നത്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യണമെങ്കിൽ പത്തും അതിലധികവും മണിക്കുറുകൾ ട്രാൻസിറ്റിനായി വിവിധസ്ഥലങ്ങളിൽ കാത്തിരിക്കണം. കുടുംബമായി യാത്ര ചെയ്യുന്നവരെയാണ് ഇത് ഏറ്റവുമധികം ദുരിതത്തിലാക്കുന്നത്.
അതേ സമയം സിഡ്നി, മെൽബൺ, പെർത്ത് എന്നിവിടങ്ങളിൽനിന്നും എയർ ഇന്ത്യ, ക്വാന്റാസ്, ശ്രീലങ്കൻ എയർ തുടങ്ങിയ കമ്പനികൾ ഇന്ത്യയിലെ ഇതര നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. തൻമൂലം യാത്രാ നിരക്ക് ഇവിടെങ്ങളിൽ നിന്നുംകുറവാണ്.
ലോക വിനോദ സഞ്ചാര മാപ്പിൽ കേരളം ഇടംകണ്ടെത്തിയ അനുകൂല സാഹചര്യം ഓസ്ട്രേലിയയിലും ചലനം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെത്താൻ അനുഭവിക്കുന്ന പ്രയാസമാണ് ഇതിന് തടസം നിൽക്കുന്നത്.
ഈ സഹചര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി വിവിധ സാംസ്കാരിക സംഘടനകളും അസോസിയേഷനുകളും രംഗത്തെത്തി. കേന്ദ്രമന്ത്രാലയങ്ങൾക്കും വിവിധ വിമാന കമ്പനികൾക്കും കേന്ദ്ര മന്ത്രി വി. മുരളീധരൻ അടക്കം ജനപ്രതിനിധികൾക്കും നിവേദനങ്ങളും മറ്റും നൽകാനുള്ള നടപടികളും ആരംഭിച്ചു.
ബ്രിസ്ബേൻ ഒളിമ്പിക്സിനുള്ള നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്യുൻസ്ലൻഡ് മലയാളികൾ.
|
യാത്രക്കാരന്റെ ഭീഷണി; മലേഷ്യന്‍ വിമാനം സിഡ്നിയിലേക്ക് തിരിച്ചുപറന്നു
സിഡ്നി: യാത്രക്കാരന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് ക്വലാലംപൂരിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം തിരികെ പറന്നു.
വിമാനം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരനെ (45) പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. മൂന്നു മണിക്കൂര്‍ പറന്നതിനുശേഷമാണ് വിമാനം തിരിച്ചിറക്കിയത്.
സിഡ്നി വിമാനത്താവളത്തില്‍ നിന്നുള്ള 32 ആഭ്യന്തര വിമാന സര്‍വീസുകള്‍ സംഭവത്തെത്തുടര്‍ന്നു റദ്ദാക്കേണ്ടി വന്നു. ഒരാള്‍ സഹയാത്രികരെയും വിമാന ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍, ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി ഒന്നും കണ്ടില്ല.
|
വിസ്മയമായി മെല്‍ബണിലെ മെഗാ മാര്‍ഗംകളി
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇടവക ദിനത്തിനോടും കൂടാരയോഗ വാര്‍ഷികത്തിനോടും അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ മാര്‍ഗംകളി അവിസ്മരണീയമായി.
ഓസ്ട്രേലിയയിലെ ക്നാനായ തലമുറകളിലേക്ക്, ക്നാനായ തനതു കലാരൂപമായ മാര്‍ഗ്ഗംകളി പകര്‍ന്നു കൊടുക്കുക എന്ന ഉദേശ്യത്തോടെയാണ് മെഗാ മാര്‍ഗംകളി സംഘടിപ്പിച്ചത്. കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന 60 പേര് മെഗാ മാര്‍ഗംകളിയില്‍ പങ്കെടുത്തു.
ഇതില്‍ നാല്പതോളം പേര് അവരുടെ അരങ്ങേറ്റവും നടത്തി. അരങ്ങേറ്റം നടത്തിയവരെയും മറ്റ് മാര്ഗംകളിക്കാരെയും ഇടവകക്കാര്, ചെണ്ടമേളംകൊണ്ട് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി വേദിയിലേക്ക് ആനയിച്ചു.
മാര്‍ഗംകളിയുടെ ചരിത്രപരമായ വിവരണം, ആമുഖമായി നല്കിയ, വിജിഗീഷ് പായിക്കാട്ടിന്റെ വാക്കുകളും ശബ്ദഗാംഭിര്യവും കാണികളില്‍ ആവേശം ഉയര്‍ത്തി. പ്രിയദര്‍ശനി നൈസന്‍ കൈതക്കുളങ്ങര, ബിന്ദു ബിനീഷ് തീയത്തേട്ട് എന്നിവര്‍ മാര്‍ഗംകളിപ്പാട്ട് ആലപിച്ചു.
സുനു ജോമോന് കുളഞ്ഞിയില്‍, സില്‍വി ഫിലിപ്പ് കമ്പക്കാലുങ്കല്‍, അനിത ഷിനോയ് മഞ്ഞാങ്കല്‍, ടിന്റു അനു പുത്തന്‍പുരയില്‍, റോസ്മേരി അനീഷ് വെള്ളരിമറ്റത്തില്‍, ടിന്റു വിനോദ് മുളകനാല്‍, അജുമോന് കുളത്തുംതല തുടങ്ങിയവര്‍ പരിശീലനപരിപാടികള്‍ക്ക് നേതൃത്വം നല്കി.
വെറും രണ്ട് മാസക്കാലംകൊണ്ടുതന്നെ, മാര്‍ഗംകളി പരിശീലിപ്പിക്കുകയും ഭംഗിയായി അവതരിപ്പിക്കുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നു ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.
|
കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ഓണാഘോഷം19ന്
സിഡ്നി: കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ഓണാഘോഷം19ന് സിഡ്നി മറയൂംഗ് വച്ചു നടക്കും. കാരുണ്യ രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ച കൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ഫ്രെഡ് ഹോളോസ് ഫൗണ്ടേഷന് കെെത്താങ്ങാവാൻ വേണ്ടിയാണ്.
ഏകദേശം 200 പേരുടെ കാഴ്ചശക്തി തിരിച്ചു കൊണ്ടുവരാനുളള സാമ്പത്തിക സഹായം ഫ്രെഡ് ഹോളോസ് ഫൗണ്ടേഷന് നൽകാനാണു ആണ് ഈ പ്രോഗ്രാമിലൂടെ കെഎഫ്എസ് ലക്ഷ്യമിടുന്നത്. വളരെ വിപുലമായ ഓണാഘോഷത്തോടൊപ്പം വിവിധ കലാപരിപാടികളും ഓണക്കളികളും അണിയറയിൽ ഒരുങ്ങുണ്ട്.
ശിക്കാരി ചെണ്ടമേളങ്ങളും വടംവലികളും ഓണംഘോഷത്തിന് മറ്റൊരു ആഘോഷതലം നൽകും. കഴിഞ്ഞ വർഷം ടൂംഗബി ലീഗൽ സെന്ററിലെ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്ന പരിശ്രമങ്ങൾക്ക് നല്ലൊരു സാമ്പത്തികസഹായം മൃതു ആൻഡ് മൃഗം എന്ന ഡാൻസ് പ്രോഗ്രാമിലൂടെ നേടിയെടുക്കാൻ കഴിഞ്ഞതു സിഡ്നി മലയാളികൾ കിടയിൽ നല്ലൊരു അംഗീകാരം നേടിയെടുക്കാൻ കെഎഫ്എസിന് സാധിച്ചു.
സീറോഡെപ്പോസിറ്റ്, ഫിലിപ്സ് ഗ്രൂപ്പ്, ഫൈനസ് ലോണുകൾ, മോർട്ട്ഗേജ് ബിസ് എന്നിവരാണ്
ഓണാഘോഷത്തിന്റെ സ്പോൺസർമാർ.
|
ഇടവകദിനവും കൂടാരയോഗ വാർഷികവും പ്രൗഢഗംഭീരമായി
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ വർഷത്തെ ഇടവകദിനവും കൂടാരയോഗവാർഷികവും പ്രൗഢഗംഭീരമായി ആഘോഷിച്ചു.
ശനിയാഴ്ച രാവിലെ 10.30 മുതൽ അഞ്ച് വരെ നോബിൾ പാർക്ക് സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയിൽ വച്ചാണ് "പാരമ്പര്യം തലമുറകളിലേക്ക്' എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച് ഇടവകദിനം സംഘടിപ്പിച്ചത്.
കുർബാനയോടുകൂടി ആരംഭിച്ച ആഘോഷ പരിപാടികൾ, ഇടവക വികാരി റവ.ഫാ. അഭിലാഷ് കണ്ണാമ്പടം ഉദ്ഘാടനം ചെയ്തു. പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ മുഖ്യപ്രഭാഷണം നടത്തി.
ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ സ്വാഗതവും ഇടവകദിനം കോർഡിനേറ്റർ മനോജ് വള്ളിത്തോട്ടം നന്ദിയും പ്രകാശിപ്പിച്ചു. കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, കൂടാരയോഗം പ്രസിഡന്റുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ഇടവകദിനത്തിനോട് അനുബന്ധിച്ച് ഇടവകയിലെ കുട്ടികളും മുതിർന്നവരും ചേർന്ന് മെഗാ മാർഗംകളി അവതരിപ്പിച്ചു. 40 മാർഗംകളിക്കാർ അവരുടെ അരങ്ങേറ്റവും ഇതോടൊപ്പം നടത്തുകയും ചെയ്തു.
മെൽബണിൽ ആവേശപൂർവം നടത്തിയ ക്നാനായ കർഷകശ്രീ മത്സര വിജയികളെ ഈ വേദിയിൽ വച്ച് പ്രഖ്യാപിക്കുകയും മത്സരവിജയികൾക്കുള്ള അവാർഡുകളും മത്സരത്തിൽ പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
വിവിധ കൂടാരയോഗങ്ങളിലായി, ഇടവകയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം കൊടുക്കുകയും പത്താം വാർഷികാഘോഷ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്ത മുഴുവൻ കൂടാരയോഗം ഭാരവാഹികളെയും ആദരിച്ചു.
കൂടാതെ, ഇടവകയുടെ മതബോധന ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന എല്ലാ വേദപാഠ അധ്യാപകരെയും വേദിയിൽ ആദരിച്ചു. ഇടവകയിലെ കുട്ടികൾക്കായി ഓസ്ട്രേലിയയിലെ ഡിസ്കോ പാർട്ടിയിലും മാജിക് ഷോയിലും ടൺ കണക്കിന് ഫൺ ഷോകളിലും പ്രസിദ്ധയായ കലാകാരി, ജെസിക്കായുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടികളും ഒരുക്കിയിരുന്നു.
പത്താം വാർഷികം സമാപന സമ്മേളനത്തിനായി ഫണ്ട് കണ്ടെത്തുവാനായി ഒരുക്കിയ സ്റ്റാളുകളും ഗെയിമുകളും ലേലം വിളികളും ഒരു പെരുന്നാളിന്റെ പ്രതീതി സൃഷ്ട്ടിച്ചു.
പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗം ഭാരവാഹികൾ, പത്താം വാർഷികം കോർ കമ്മിറ്റി, ഇടവകദിനം കമ്മിറ്റി, പാരിഷ് വോളന്റിയർമാർ എന്നിവരുടെ നേതൃത്വത്തിൽ, ഇടവക സമൂഹം ഒത്തുചേർന്നു നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ഇത്ര വലിയ വിജയം സമ്മാനിച്ചത്.
പങ്കെടുത്ത എല്ലാവർക്കും എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു അനുഭവമായി ഈ വർഷത്തെ ഇടവകദിനാഘോഷവും കൂടാരയോഗവാർഷികവും എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ചു.
|
ഓസ്ട്രേലിയയിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു
സിഡ്നി: ഓസ്ട്രേലിയയിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. ചിറ്റാർ പ്ലാത്താനത്ത് ജോൺ മാത്യു(ജോജി) ആൻസി ദമ്പതികളുടെ മകൻ ജെഫിൻ ജോണാണ്(23) മരിച്ചത്.
റേഡിയോളജി രണ്ടാം വർഷം പഠിക്കുന്ന ജെഫിന്റെ കാർ സിഡ്നിക്ക് സമീപത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ജെഫിൻ മാത്രമാണുണ്ടായിരുന്നത്.
അപകടവിവരം അറിഞ്ഞ് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചു. 15 വർഷമായി ജെഫിന്റെ കുടുംബം ഓസ്ട്രേലിയയിൽ സ്ഥിരതാമസമാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
|
മണിപുർ കലാപം; കത്തോലിക്ക കോൺഗ്രസ് സൗത്ത് ഓസ്ട്രേലിയ പ്രതിഷേധിച്ചു
അഡ്ലയ്ഡ്: ക്രൈസ്തവർക്കെതിരെ മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങളിൽ കത്തോലിക്ക കോൺഗ്രസ് ഓസ്ട്രേലിയ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.
കത്തോലിക്ക കോൺഗ്രസ് സൗത്ത് ഓസ്ട്രേലിയ യൂണിറ്റ് ഡയറക്ടർ ഫാ. സിബി പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെൽബൺ രൂപത ഡയറക്ടർ ഫാ. ജോൺ പുതുവ പ്രസംഗിച്ചു.
സെക്രട്ടറി ഷാജു മാത്യു അവതരിപ്പിച്ച പ്രമേയത്തിൽ മണിപ്പുരിൽ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ എല്ലാ അതിക്രമങ്ങളെയും കത്തോലിക്ക കോൺഗ്രസ് ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുകയും പീഡിപ്പിക്കപ്പെടുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
അക്രമങ്ങൾ എത്രയും പെട്ടന്ന് അവസാനപ്പിക്കുവാനും സമാധാനം പുനഃസ്ഥാപിക്കുവാനും ശക്തമായ നടപടികൾ സ്വീകരിക്കുവാനും കേന്ദ്രസംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
കലാപത്തിന് ഇരയായവർക്ക് നഷ്ട പരിഹാരവും പുനരധിവാസവും സുരക്ഷയും നൽകണമെന്നും അക്രമികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതോടൊപ്പം ആക്രമണങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ജോസഫ് ജോബി അബ്രഹാം സ്വാഗതവും തോമസ് ആന്റണി നന്ദിയും പറഞ്ഞു.
|
മെൽബൺ മാർത്തോമ്മാ ഇടവകയ്ക്ക് നവനേതൃത്വം
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ മാർത്തോമ്മാ ഇടവകയുടെ പുതിയ വർഷത്തെ ഭാരവാഹികളെ ഇടവക വികാരി റവ. ഷോജി വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ ഇടവക ജനറൽബോഡിയിൽ തെരഞ്ഞെടുത്തു.
ബിജു ജോർജ് (വൈസ് പ്രസിഡന്റ്), അനീഷ് ജോൺ (ഇടവക സെക്രട്ടറി), ദിയ എബ്രഹാം (അസിസ്റ്റന്റ് സെക്രട്ടറി), ഷിറിൽ വർഗീസ് (ട്രസ്റ്റീ), ഷിജോ തോമസ് (അക്കൗണ്ടന്റ് ) എന്നിവരെയും ലേ ലീഡർമാരായി ബിജു ജോൺ, ജോബി കെ. ബേബി, കുര്യൻ ജോർജ്, സൈജു സൈമൺ എന്നിവരെയും ഇടവകസംഘം തെരഞ്ഞെടുത്തു.
സംഘടന ഭാരവാഹികളായി ഷർമിള ജോർജ് (സൺഡേ സ്കൂൾ), റേയ്ച്ചൽ മാത്യൂസ് (യുവജനസഖ്യം), ജോർജ് തോമസ് (ലാലു) (സീനിയർസ് ഫെല്ലോഷിപ്പ്), ഐറിൻ എബ്രഹാം (സേവികാസംഘം), ബെന്നി തോമസ് (ഗായകസംഘം), സൈമൺ എബ്രഹാം (സജി) (കാരുണ്യ ഇടവകമിഷൻ) എന്നിവരെ തെരഞ്ഞെടുത്തു.
ഏരിയ പ്രാർഥന ഭാരവാഹികളായി ജോർജ് ഫിലിപ്പ് (അജി) (നോർത്ത് എ), തോമസ് മാത്യു (നോർത്ത് ബി ), ബിജു ജോസഫ് (നോർത്ത് വെസ്റ്റ് ), ബിന്ദു ജോർജ് (സെൻട്രൽ എ), തോമസ് മാത്യു (ജോസ്) (സെൻട്രൽ ബി), ബ്ലെസി തോമസ് (സൗത്ത്) എന്നിവരെ തെരഞ്ഞെടുത്തു.
27 അംഗങ്ങളുള്ള മെൽബൺ മാർത്തോമാ ഇടവക എക്സിക്യൂട്ടീവ് കമ്മറ്റിയിൽ തോമസ് ജോസഫ് (രാജു) (ബിൽഡിംഗ് കൺവീനർ), അസംബ്ലി മെമ്പർമാരായ അശോക് ജേക്കബ്, റെക്സി നൈനാൻ, സെൻ തോമസ്, മണ്ഡലം മെമ്പർ വർഗീസ് ജോൺ എന്നിവരും അംഗങ്ങളാണ്.
|
ഇന്ത്യൻ വിദ്യാർഥി ഓസ്ട്രേലിയയിൽ കാറിടിച്ച് മരിച്ചു
മെൽബൺ: ഇന്ത്യൻ വിദ്യാർഥി അക്ഷയ് ദീപക് ദൗൾട്ടാനി (22) ഓസ്ട്രേലിയയിൽ അപകടത്തിൽ മരിച്ചു. സിഡ്നിയിൽ ഊബർ ഈറ്റ്സ് ഡ്രൈവറായി പാർട്ട് ടൈം ജോലി ചെയ്യവേ ഇദ്ദേഹത്തിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
മുംബൈ സ്വേദേശിയായ അക്ഷയ് ഫെബ്രുവരിയിൽ സ്കോളർഷിപ്പോടെ സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പഠിക്കാനെത്തിയതായിരുന്നു.
|
മെൽബണിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
മെൽബൺ: മെൽബണിലെ മലയാളി സമൂഹവും വിവിധ സംഘടനകളും പൗരാവലിയും ചേർന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ക്ലൈയ്ഡ് നോർത്ത് ഹാളിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.
കേരളത്തിലെ കോൺഗ്രസിനും ലോക മലയാളി സമൂഹത്തിനും തീരാനഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം. ഗാന്ധിജിയുടെ ആശയങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കി തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്നു കാണിച്ച് തന്ന വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്നും അനുശോചനയോഗത്തിൽ ഒഐസിസി ഓഷ്യാന കൺവീനർ ജോസ് എം. ജോർജ് വിലയിരുത്തി.
|
ഓസ്ട്രേലിയൻ മലയാളിയുടെ നോവൽ "സ്നേഹപൂർവം സൂര്യഗായത്രി' പ്രകാശനം ചെയ്തു
മെൽബണ്‍: "സ്നേഹപൂർവം സൂര്യഗായത്രി' എന്ന മലയാളം നോവൽ പ്രകാശനം ചെയ്തു. പുലരി വിക്ടോറിയ സ്റ്റേജ് ഷോ 2023ലെ പ്രോഗ്രാമിനിടയിൽ, നിറഞ്ഞ സദസിന്റെ സാന്നിധ്യത്തിൽ ജയപ്രകാശ്, ശ്രീലത ജയപ്രകാശ് എന്നിവർ ചേർന്ന് തന്റെ സംഗീത ഗുരുവായ അഖിലൻ ശിവാനന്ദനും എഴുത്തുകാരായ ഡോ. ലളിത ഗൗരി, ജോണി സി.മറ്റം എന്നിവർക്കും സമർപ്പിച്ച് കൊണ്ട് പ്രകാശനം ചെയ്തു.
"കണ്ണാ നീയെവിടെ' എന്ന അതിമനോഹരമായ ശ്രീകൃഷ്ണ ഭക്തി ഗാനമൊരുക്കിയ ശ്യാം ശിവകുമാറിന്റെ ആദ്യ നോവലാണിത്. ശ്യാം ശിവകുമാറിന്റെ ജന്മനാടായ കണ്ണൂർ ജില്ലയിലെ തലശേരിയില്‍ വച്ചും നോവൽ ഉടൻ പ്രകാശനം ചെയ്യും.
ശ്യാം ശിവകുമാർ ഇപ്പോൾ കുടുംബസമേതം മെൽബണിലാണ് താമസിക്കുന്നത്.
|
ഓസ്ട്രേലിയന്‍ തീരത്തടിഞ്ഞ വസ്തു ഐഎസ്ആര്‍ഒയുടെ റോക്കറ്റിന്റെ ഭാഗമെന്ന് സ്ഥിരീകരണം
കാൻബെറ: ഓസ്ട്രേലിയന്‍ തീരത്ത് നിന്നും കണ്ടെത്തിയ അജ്ഞാതവസ്തു ഐഎസ്ആര്‍ഒ വിക്ഷേപിച്ച പിഎസ്എല്‍വിയുടെ ഭാഗമാണെന്ന് സ്ഥിരീകരിച്ച് ഓസ്ട്രേലിയന്‍ സ്പെയ്സ് ഏജന്‍സി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏതാനും ദിവസം മുന്‍പാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഗ്രീന്‍ ഹെഡിനടുത്ത് ജൂറിയന്‍ ബേ കടല്‍തീരത്ത് രണ്ടര മീറ്റര്‍ വീതം നീളവും വീതിയുമുള്ള അജ്ഞാത വസ്തു കണ്ടെത്തിയത്.
സിലിണ്ടറിന്റെ രൂപത്തിലുള്ള ഈ വസ്തു എന്തിന്റെ ഭാഗമാണെന്ന് കണ്ടെത്താന്‍ പോലീസിനും ശാസ്ത്രജ്ഞര്‍ക്കും ആദ്യം സാധിച്ചിരുന്നില്ല.
ഏതെങ്കിലും വിദേശ രാജ്യം നിര്‍മിച്ച റോക്കറ്റിന്റെ ഭാഗമാകാം ഇതെന്ന് ഓസ്ട്രേലിയയിലുള്ള സ്പെയ്സ് ഏജന്‍സി ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു.
|
സിഡ്നിയിലെ ഉമ്മന്‍ ചാണ്ടി അനുസ്മരണം ഓഗസ്റ്റ് അഞ്ചിന്
സിഡ്നി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആദരവുമായി ഓസ്ട്രേലിയയിലെ മലയാളി സമൂഹം ഒത്തുചേരുന്നു.
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സിഡ്നിയിലാണ് ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം നാലിന് പെന്‍ഡല്‍ ഹില്ലിലെ മല്ലൂസ് റെസ്റ്റോറന്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
Venue: August 5, Mallu's Restaurant Hall, 114 Pendle Way, Pendle Hill, NSW 2145.
|
ഹെലികോപ്റ്റർ തകർന്നു; ക്വീൻസ്ലാൻഡിൽ നാലു സൈനികരെ കാണാതായി
ക്വീൻസ്ലാൻഡ്: ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് തീരത്ത് സൈനിക ഹെലികോപ്റ്റർ തകർന്ന് നാല് പേരെ കാണാതായി. വെള്ളിയാഴ്ച രാത്രി ലിൻഡമാൻ ദ്വീപിൽ ഓസ്ട്രേലിയൻയുഎസ് സൈന്യങ്ങൾ തമ്മിലുള്ള പരിശീലനത്തിനിടെയാണ് സംഭവം.
എംആർഎച്ച്90 തായ്പാൻ ഹെലികോപ്റ്ററാണ് വിറ്റ്സണ്ടേ ദ്വീപിന് സമീപം തകർന്നുവീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്നു നാലു സൈനികരെയും ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനം ആരംഭിച്ചതായും പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് പറഞ്ഞു.
ഓസ്ട്രേലിയൻ കടലിൽ യുഎസും ഓസ്ട്രേലിയയും സംയുക്തമായി സംഘടിപ്പിച്ച താലിസ്മാൻ സബർ സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് പരിശീലന പറക്കലുകൾ നടത്തുന്നത്.
|
"റിയൽ ഫാമിലി' ഓസ്ട്രേലിയയിൽ മലയാളികൾക്കായി റിയാലിറ്റി ഷോ
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയന്‍ മലയാളി കുടുംബങ്ങളിലെ വിശേഷങ്ങളും വര്‍ത്തമാനങ്ങളുമായി ഏറെസവിശേഷതകളോടെ "റിയല്‍ ഫാമിലി' റിയാലിറ്റി ഷോ എത്തുന്നു. നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയയില്‍ ഇതാദ്യമായി ഫാമിലി റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്.
കേരളത്തിലെ സാഹിത്യപത്രദ്യശ്യനിയമ ചലച്ചിത്രസംഗീത നാടകനൃത്ത രംഗത്തെ പ്രശസ്തരുടെയും പൊതുജീവിതത്തിലെ സമുന്നതരുടെയും സഹകരണത്തോടെ ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്ഡ് മലയാളികളുടെ തനതായ മൂല്യബോധവും സാംസ്കാരിക പെരുമയും പ്രതിഫലിപ്പിച്ചാണ് റിയാലിറ്റി ഫാമിലി ഷോ സംഘടിപ്പിക്കുന്നത്.
ഓസ്ട്രേലിയയിലും നാട്ടിലും മലയാളി കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകള്‍, തൊഴില്‍ വിശേഷങ്ങള്‍, അടുക്കളത്തോട്ടങ്ങള്‍, വിദേശ രാജ്യങ്ങളിലെ വീട്ടുപാചകം തുടങ്ങി ഏതു വിഷയങ്ങളിലും ഒരു തുറന്ന സംവാദമാണ് ഫാമിലി ഷോയുടെ ഉള്ളടക്കം.
പ്രതീക്ഷകളും പ്രതിസന്ധികളും മാത്രമല്ല കുടുംബാംഗങ്ങളുടെ പെരുമാറ്റം, സ്വഭാവം, ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെക്കുറിച്ചും തുറന്ന ചര്‍ച്ചയും വിമര്‍ശനവും ഉണ്ടാകും. ഓരോ വിഷയങ്ങളും കുടുംബ പശ്ചാത്തലത്തില്‍ തന്നെ അവതരിപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വിവിധ മത്സരങ്ങളും ഉണ്ടാകും.
ഓസ്ട്രേലിയന്‍ മലയാളി കലാകാരന്മാര്ക്ക് ഒരു കുടക്കീഴില് അണിനിരക്കാനും മള്‍ട്ടിനാഷണല്‍ കള്‍ച്ചറല്‍ പരിപാടികള്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. വിവിധ ഭാഷാ സമൂഹങ്ങളില്‍, സംസ്കാരങ്ങളില്‍ ജീവിക്കാൻ നിര്‍ബന്ധിതരായി തീരുന്ന മലയാളികൾക്ക് അവരുടെ നാടിനെയും ഭാഷയെയും കുറിച്ച് പുനര്‍വിചാരത്തിന് വഴിതെളിക്കാനുള്ള ശ്രമത്തിലാണ് ജോയ് കെ. മാത്യു.
മത്സരത്തിന്റെ പ്രത്യേകതകള്‍: മത്സരത്തിനായി പങ്കെടുക്കുന്ന ഓരോ കുടുംബങ്ങളും മികച്ച രീതിയില്‍ പരിപാടി അവതരിപ്പിക്കണം. മലയാളത്തിലെ പ്രമുഖർ അടങ്ങുന്ന വിധികർത്താക്കളാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ഓസ്ട്രേലിയയിൽ ചിത്രീകരിക്കുന്ന "റിയല്‍ ജേര്‍ണി' എന്ന മലയാള സിനിമയില്‍ അഭിനയിക്കാൻ അവസരവും നല്‍കും.
അതിന് പുറമേ സോഷ്യല്‍ മീഡിയയിലൂടെയും തിരഞ്ഞെടുക്കുന്നവര്‍ക്കും പ്രത്യേകം സമ്മാനം നല്‍കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്കി ആദരിക്കും.
സെപ്റ്റംബര്‍ 23ന് റിയാലിറ്റി ഷോ തുടങ്ങും. മത്സരിക്കാൻ അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. കൂടുതല്‍ വിവരങ്ങള്‍ക്ക് kangaroovisionau@gmail.com എന്ന ഇ മെയിലിൽ ബന്ധപ്പെടുക.
|
പൂമയുടെ പത്താം വാർഷിക ആഘോഷരാവിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
പെർത്ത്: പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഓൾ ഓസ്ട്രേലിയ സ്റ്റാർ സിംഗർ മത്സരവും ഓസ്ട്രേലിയയൻ ഡ്രീംസ് എന്ന മെഗാ മ്യൂസിക്കൽ ഷോയും ശനിയാഴ്ച ഹാരിസ്ഡൽ കേയരി ബാപ്റ്റിസ്റ് കോളജ് ഓഡിറ്റോറിയതിൽ നടക്കുന്നു.
കേരളത്തിൽ നിന്നുള്ള പിന്നണി ഗായകരുൾപ്പെടെ 11 കലാകാരന്മാരാണ് ഷോയിൽ പങ്കെടുക്കുന്നത്. ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽ ഉൾപ്പെടെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട 23 ഗായകരാണ് പൂമ സ്റ്റാർ സിംഗറിന്റെ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുക.
1000 പേർക്കിരിക്കാൻ കഴിയുന്ന ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയുടെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കാൻ സംഘടകർക്ക് കഴിഞ്ഞു.
450 അധികം കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള അസോസിയേഷനെ 21 പേരടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ആഘോഷരാവിന്റെ ഒരുക്കങ്ങൾക് നേതൃത്വം നൽകുന്നത്.
|
മെൽബണിൽ ഇടവകദിനവും കൂടാരയോഗവാർഷികവും ഓഗസ്റ്റ് അഞ്ചിന്
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടവകദിനവും കൂടാരയോഗവാർഷികവും ആഘോഷിക്കുന്നു.
ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30 മുതൽ അഞ്ച് വരെ നോബിൾ പാർക്ക് സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയിൽ വച്ചാണ് "പാരമ്പര്യം തലമുറകളിലേക്ക്' എന്ന ആപ്തവാക്യം മുറുകെ പിടിച്ച് ഇടവകദിനം സംഘടിപ്പിക്കുന്നത്.
ഇടവകദിനത്തിനോട് അനുബന്ധിച്ച് ക്നാനായ തനത് കലാരൂപമായ മാർഗംകളിയുടെ മെഗാ അവതരണം ഇടവകയിലെ കുട്ടികളും മുതിർന്നവരും ചേർന്ന് നടത്തും. 40ഓളം മാർഗംകളിക്കാരുടെ അരങ്ങേറ്റവും ഇതോടൊപ്പം നടത്തും.
മെൽബണിൽ ആവേശപൂർവം നടത്തിയ ക്നാനായ കർഷകശ്രീ മത്സര വിജയികളെ വേദിയിൽ വച്ച് പ്രഖ്യാപിക്കുകയും മത്സരവിജയികൾക്കുള്ള അവാർഡുകളും പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും.
വിവിധ കൂടാരയോഗങ്ങളിലായി ഇടവകയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം കൊടുക്കുകയും പത്താം വാർഷികാഘോഷ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത മുഴുവൻ കൂടാരയോഗം ഭാരവാഹികളെയും വേദിയിൽ ആദരിക്കും.
സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ വളർച്ചയ്ക്കും ഇടവകയിലെ കുട്ടികളുടെ ആത്മീയമായ വളർച്ചയ്ക്കും വേദപാഠക്ലാസുകളുടെ പ്രാധാന്യം വളരെ വലുതാണ്. ഇടവകയുടെ മതബോധന ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന എല്ലാ വേദപാഠ അധ്യാപകരെയും ഇടവകദിനത്തിനോടനുബന്ധിച്ച് ആദരിക്കും.
മെഗാ മാർഗംകളി കൂടാതെ ഇടവകാംഗങ്ങൾക്കായി ഐസ് ബ്രെക്കിംഗ്, കുട്ടികൾക്കായി പ്രത്യേക പരിപാടികൾ, സ്നേഹവിരുന്ന് തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, ഇടവകദിനം കോർഡിനേറ്റർമാരായ മനോജ് വള്ളിത്തോട്ടം, സജി കുന്നുംപുറം എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയുടെയും നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നത്.
എല്ലാ ഇടവകാംഗങ്ങളെയും പരിപാടിയിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.
|
മജീഷ്യൻ മുതുകാട് സിഡ്നിയിൽ
സിഡ്നി: പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് സിഡ്നിയിലെത്തി. സിഡ്നി മലയാളി അസോസിയേഷൻ ഒരുക്കുന്ന കാരുണ്യ വിസ്മയം എന്ന പരിപാടിയിൽ പങ്കെടുക്കുവാനാണ് അദ്ദേഹം സിഡ്നിയിലെത്തുന്നത്.
ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ മാരയോംഗിലുള്ള ജോൺ പോൾ രണ്ടാമൻ ഹാളിൽ വച്ച് മോൾഡിംഗ് മെെൻഡ് മാജിക്കലി എന്ന ഇന്ററാക്ടീവ് സെഷനിലൂടെ ജനങ്ങളോട് സംവദിക്കും.
അദ്ദേഹത്തെ നേരിട്ട് കാണുവാനും സംസാരിക്കുവാനുമുള്ള അവസരവുമുണ്ടായിരിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി കാസർഗോഡിൽ ആരംഭിക്കുന്ന ഡിഫ്രൻഡ് ആർട് സെന്ററിന്റെ ധനശേഖരണവുമായി ബന്ധപ്പെട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിൽ കൂടി സമാഹരിക്കുന്ന തുക മുഴുവനായും പ്രസ്തുത സെന്ററിനായി നൽകും. കൂടാതെ നേരിട്ട് സംഭാവനകൾ നൽകുവാനുള്ള ക്രമീകരണവും ഉണ്ട്. ഡിന്നറുൾപ്പെടെയുള്ള ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ് അന്വേഷണങ്ങൾക്കും: ബീന രവി 0425 326 519, നിതിൻ സൽഗുണൻ accounts@sydmal.com.au/+61 406 492 607.
|
ബ്രിസ്ബെയിൻ പ്രീമിയർ ലീഗ്: ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ചാമ്പ്യന്മാർ; കിരീടം ഉമ്മൻ ചാണ്ടിക്ക് സമർപ്പിച്ചു
ബ്രിസ്ബെയിൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിൽ നടന്ന പ്രഥമ കേരള പ്രീമിയർ ലീഗ് ട്വന്റി20 ടൂർണമെന്റിൽ ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ചാമ്പ്യന്മാരായി. ഫൈനലിൽ ഇപ്സ്വിച് സ്ട്രൈക്കേഴ്സിനെ 49 റൺസിന് തകർത്താണ് ഗോൾഡ് കോസ്റ്റ് നൈറ്റ്സ് കിരീടം ചൂടിയത്.
നൈറ്റ്സ് ഓൾ റൗണ്ടർ നീരവാണ് ടൂർണമെന്റിന്റെ താരം. ചുരുങ്ങിയ കാലംകൊണ്ട് ഓസ്ട്രേലിയയിലെ മികച്ച ക്ലബുകളിൽ ഒന്നായി പേരെടുത്തു കഴിഞ്ഞ ഗോൾഡ് കോസ്റ്റ് നൈറ്റ്സിന് വിവിധ കായിക ഇനങ്ങളിൽ സ്വന്തമായി ടീമുണ്ട്. മലയാളി യുവാക്കൾ നേതൃത്വം നൽകുന്ന ക്ലബാണ് ഓസീസ് മണ്ണിൽ അഭിമാനാർഹമായ നേട്ടം കൊയ്തത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി കറുത്ത ആം ബാൻഡ് ധരിച്ചാണ് നൈറ്റ്സ് ടീം കലാശപ്പോരിന് ഇറങ്ങിയത്. ഈ കിരീടം അദ്ദേഹത്തിന് വേണ്ടി സമർപ്പിക്കുന്നതായി ടീം ക്യാപ്റ്റൻ സജിത്ത് അറിയിച്ചു.
വൻ വിജയം ആയിരുന്നുവെങ്കിലും ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങൽ കണക്കിലെടുത്ത് ആഘോഷങ്ങൾ ഒഴിവാക്കുകയാണെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
|
സിഡ്നിയിലെ സെന്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് ഇടവക പെരുന്നാൾ 28 വരെ
സിഡ്നി: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് സിഡ്നിയിലെ സെന്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് ഇടവകയിൽ 18 മുതൽ 28 വരെ നൊവേനയും വിശുദ്ധ കുർബാനയും അർപ്പിക്കുന്നു.
കൂടാതെ, സീറോ മലബാർ മെൽബൺ രൂപതയുടെ പുതിയ മെത്രാനായി അഭിഷിക്തനായ മാർ ജോൺ പനംതോട്ടത്തിൽ പിതാവിന്റെ പ്രഥമ സന്ദർശനത്തിനോട് അനുബന്ധിച്ച് ഞായറാഴ്ച കാനോനിക്കൽ ആചാരപ്രകാരമുള്ള സ്വീകരണം ഉച്ചയ്ക്ക് 12:30ന് സെന്റ് മൈക്കിൾസ് കാത്തലിക് പള്ളിയിൽ വച്ചു ആരംഭിക്കും.
തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ഭാഗമായി കൊടിയേറ്റും കാഴ്ച്ച സമർപ്പണവും ആഘോഷമായ തിരുനാൾ കുർബാന അർപ്പണവും മാർ ജോൺ പനംതോട്ടത്തിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.
കഴുന്നെടുത്ത് പ്രാർഥിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. കുർബാനയെ തുടർന്ന് പ്രദക്ഷിണത്തോടു കൂടി അവസാനിക്കുന്ന ആഘോഷത്തിനൊടുവിൽ അഭിവന്ദ്യ പിതാവ് സൺഡേ സ്കൂൾ കുട്ടികളുമായീ സംവദിക്കുകയും അവർക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്യും.
തിങ്കളാഴ്ച വൈകുന്നേരം അഭിവന്ദ്യ പിതാവ് 6.30ന് സന്ധ്യാ നമസ്കാരം(റംശാ) നടത്തും. ശേഷം ഏഴിന് 10 വൈദികരോടൊപ്പം അഭിവന്ദ്യ പിതാവ് സമൂഹ ബലിയർപ്പിക്കുകയും അൽഫോൻസാമ്മയുടെ നൊവേന ചൊല്ലി പ്രാർഥിക്കുകയും ചെയ്യും.
തിരുനാൾ അവസാനിക്കുന്ന ജൂലെെ 28ന് വൈകുന്നേരം ഏഴിന് ഫാ.ജോബി കടമ്പാട്ട് ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കുകയും നൊവേനയും മെഴുകുതിരി പ്രതിക്ഷണവും നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.
തിരുനാളിൽ പങ്കു ചേരാൻ എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു എന്ന് വികാരി ഫാ.മാത്യു അരീപ്ലാക്കൽ അറിയിച്ചു.
|
പെർത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
പെർത്ത്: പെർത്തിലെ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും ജനാധിപത്യ വിശ്വാസികളും ഇന്ത്യൻ കമ്യൂണിറ്റി ഹാളിൽ വച്ച് ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
വളർന്ന് വരുന്ന ഓരോ രാഷ്ട്രീയ പ്രവർത്തകനും ഉമ്മൻ ചാണ്ടി പിന്തുടർന്ന പാതയിൽ പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് പ്രസിഡന്റ് ജോജി തോമസ് അനുസ്മരണത്തിൽ ഓർമപ്പെടുത്തി.
സെക്രട്ടറി നിജോ പോൾ എല്ലാവരെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. യോഗത്തിൽ പങ്കെടുത്തവർ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി മൗന പ്രാർഥനയോടെ ആണ് യോഗം ആരംഭിച്ചത്.
സോഷ്യൽ കൾച്ചറൽ ഫോറത്തിനോട് എന്നും പ്രത്യേക താത്പര്യവും അതിന്റെ സേവന പ്രവർത്തനങ്ങളെ അനുമോദിച്ചിട്ടുമുള്ള നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
കഴിഞ്ഞവർഷം പ്രിയദർശിനി കേരളത്തിൽ നടത്തിയ 28 വീൽചെയർ വിതരണവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയെ കണ്ട് അദ്ദേഹത്തിന്റെ മണ്ഡലത്തിൽ നാലു വീൽ ചെയറുകൾ വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു.
നാല് അല്ല 400ൽ അധികം ഇത്തരത്തിലുള്ള അപേക്ഷകൾ തന്റെ ഓഫീസിലുണ്ട് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അതിൽ ഏറ്റവും അർഹരായ നാല് പേരെ കണ്ടെത്തി വിതരണം ചെയ്ത അനുഭവം തോമസ് തോമസ് ഡാനിയേൽ അനുസ്മരണ പ്രസംഗത്തിൽ ഓർമിച്ചു.
ഷാനവാസ് പീറ്റർ, സുഭാഷ് മങ്ങാട്ട്, ജിനീഷ് ആന്റണി, പോളി ചെമ്പൻ, ജിജോ ജോസഫ്, ശ്രീരേഖ ശ്രീകുമാർ, തോമസ് മാത്യു എന്നിവർ ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവച്ചു.
ട്രഷറർ അനീഷ് ലൂയിസ് നന്ദി അർപ്പിച്ച് സംസാരിച്ചു. പ്രിയ നേതാവിന് നിത്യശാന്തി നേർന്നുകൊണ്ട് യോഗം അവസാനിച്ചു.
|
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഒഐസിസി ഓഷ്യാന അനുശോചിച്ചു
സിഡ്നി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഒഐസിസി അനുശോചനം രേഖപ്പെടുത്തി. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന പേരെന്ന് ഒഐസിസി ഓഷ്യാന റീജിയൻ പ്രസ്താവനയിലൂടെ പറഞ്ഞു.
കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ലെന്നും അധികാരത്തിന്റെ ഉയരങ്ങളിൽ ജനങ്ങൾക്കൊപ്പം ഇരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും ഒഐസിസി അനുസ്മരിച്ചു.
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്കും ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടി. സാന്ത്വനവും പ്രതീക്ഷയുമായിരുന്നു മലയാളികൾക്ക് അദ്ദേഹം. ഉമ്മൻ ചാണ്ടി എന്ന ഇതിഹാസത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം
അനേകരുടെ ജീവിതത്തിൽ സഹായമേകിയെന്നും ഒഐസിസി ഓഷ്യാന കൺവീനർ ജോസ് എം. ജോർജ് പ്രസ്താവനയിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പൈതൃകം എക്കാലവും ജനമനസിൽ ഉണ്ടാകുമെന്നും ഓ.ഐ.സി.സി ഓഷ്യാന റിജിയൻ പറഞ്ഞു.
ഒഐസിസി ഓസ്ട്രേലിയ കൺവീനർ ജിൻസൺ കുര്യൻ, ബൈജു ഇലഞ്ഞിക്കുടി ഒഐസിസി ന്യൂസിലൻഡ് കൺവീനർ ബ്ലസ്സൻ എം.ജോസ്, ഒഐസിസി സിങ്കപ്പുർ കൺവീനർ അരുൺ മാത്യൂസ്, ഒഐസിസി മലേഷ്യൻ കൺവീനർ യുനസ് അലി എന്നിവർ അനുശോചനം അറിയിച്ചു.
|
ഉമ്മൻ ചാണ്ടിക്ക് ഓസ്ട്രേലിയയിൽ നിന്ന് മരുന്നുകൾ എത്തിച്ച ഓർമ പങ്കുവച്ച് റോബർട്ട്
മെൽബൺ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അവസാനനാളുകളിൽ ആവശ്യമായിരുന്ന മരുന്നുകൾ ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലേക്ക് അയച്ച ഓർമകൾ പങ്കുവച്ച് റോബർട്ട് കുര്യാക്കോസ്.
ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ആവശ്യപ്പെട്ട മരുന്നുകൾ ഓസ്ട്രേലിയയിലെ ഫാർമസിയിൽ നിന്ന് നാട്ടിലേക്ക് കയറ്റിവിട്ട അനുഭവമാണ് റോബർട്ട് ഫേസ്ബുക്കിൽ കുറിച്ചത്.
ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ് പ്രസിഡന്റും മെൽബൺ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ മദനൻ ചെല്ലപ്പന്റെ സഹായത്തോടെ ആണ് മരുന്നുകൾ കയറ്റിവിട്ടത്.
മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് താമസിക്കുന്നത്.
|
ഡിന്നർ നെറ്റ് സംഘടിപ്പിച്ച് സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്റർ
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഡിന്നര്‍ നൈറ്റ് സംഘടിപ്പിച്ചു. ഫോക്നര്‍ സെന്റ് മാത്യൂസ് പാരീഷ് ഹാളില്‍ നടന്ന ഡിന്നര്‍ നൈറ്റില്‍ 400 ഓളം പേര് പങ്കെടുത്തു.
മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍, ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ.സുശീല്‍ കുമാര്‍, വിക്ടോറിയ സ്റ്റേറ്റ് മിനിസ്റ്റര്‍ ലിലി ഡി അംബ്രോസിയൊ, ബ്രോണ്‍വിന്‍ ഹാഫ്പെന്നി എംപി, ഹ്യൂം കൗണ്‍സില്‍ മേയര്‍ ജോസഫ് ഹവീല്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍ എസ്എംസിസിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചടങ്ങില്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു. മുഖ്യപ്രഭാഷണം നടത്തിയ ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍ സംസ്കാരിക അവബോധത്തിന്റെയും ഏകീകരണത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് സൂചിപ്പിച്ചു.
ഒക്ടോബര്‍ ഏഴിന് നടക്കുന്ന എസ്എംസിസി ഫെസ്റ്റിനുള്ള പതിനയായിരം ഡോളറിന്റെ ഗ്രാന്റ് ബ്രോണ്‍വിന്‍ ഹാഫ്പെന്നി പ്രഖ്യാപിച്ചു. എസ്എംസിസി അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നല്കുന്ന സീറോ മലബാര്‍ ഓസ്ട്രേലിയന്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫാ. വര്‍ഗീസ് വാവോലില്‍ വിശദീകരിച്ചു.
കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. ജെയിംസ് അമ്പഴത്തിങ്കല്‍, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ, സെക്രട്ടറി ഡോ. ജോണ്സണ് ജോര്‍ജ്ജ്, ബോപ്പിന് ജോണ്‍, ഷാജി ജോസഫ്, ടിജൊ ജോസഫ്, വിജൊ ജോസ്, ജിമ്മി ജോസഫ്, ഷിബു വര്‍ഗീസ്, ബിജു മാത്യു, ഷിജി ജോസഫ്, സാബു ജോർജ്, സുബിന് ജോസഫ് എന്നിവര്‍ ഡിന്നര്‍ നൈറ്റിന് നേതൃത്വം നല്കി.
|
ഫെയ്ത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു
പെർത്ത്: സെന്റ് ജോസഫ് സീറോ മലബാർ പെർത്ത് ഇടവക മതബോധന വിദ്യാർഥികൾക്കായി ഫെയ്ത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ഫെയ്ത്ത് ഫെസ്റ്റിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
കുട്ടികളിൽ വിശ്വാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഫെസ്റ്റിന്റെ വിവിധ ക്ലാസുകൾക്ക് വികാരി ഫാ. അനീഷ് ജെയിംസ്, അസിസ്റ്റന്റ് വികാരി ഫാ. ബിബിൻ വേലംപറമ്പിൽ എന്നിവർ നേതൃത്വം നല്കി.
പ്രത്യാശ, പരിശുദ്ധാത്മാവ്, മാതാവ്, വിശുദ്ധ കുർബാന എന്നീ വിഷയങ്ങളിൽ ക്ലാസുകൾ ക്രമീകരിക്കുകയും വിവിധങ്ങളായ ഗെയിമുകൾ സംഘടിപ്പിക്കുകയും ചെയ്തു.
നാലു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ മതബോധന വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫെയ്ത്ത് ഫെസ്റ്റിന് ഇടവകയിലെ യുവജനങ്ങൾ, മതബോധനവിഭാഗം പ്രിൻസിപ്പൽ പോളി ജോർജ്, മതബോധന അധ്യാപകർ എന്നിവർ നേതൃത്വം നല്കി.
|
മെൽബൺ സെന്റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ പുതിയ ഭരണസമിതി ചുമതലയേറ്റു
മെൽബൺ: 202324 വർഷത്തേക്കുള്ള ഇടവക ഭരണസമിതി സെന്റ് ജോർജ്ജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ചുമതലയേറ്റു.
ഇടവക സെക്രട്ടറി ബോസ് ജോസ്, കൈക്കാരൻ ഷിബു കോലാപ്പിള്ളിൽ, വൈസ് പ്രസിഡന്റ് രാജൻ മാണി, ജോയിന്റ് സെക്രട്ടറി കുരിയൻ തോമസ്, ജോയിന്റ് ട്രസ്റ്റി എൽദോ പോൾ.
കമ്മിറ്റി അംഗങ്ങൾ: നിഷാ പോൾ, ബെൽജോ ജോയ്, സാജു പൗലോസ്, നിപുൾ ജോണി,ലാലു പീറ്റർ, ഷാജി പോൾ, എക്സ് ഒഫീഷോ: സജി പോൾ, ജെറി ചെറിയാൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഇടവക വികാരി റവ. ഫാ. പ്രവീൺ കോടിയാട്ടിൽ സഹവികാരി റവ. ഫാ. ഡെന്നിസ് കോലാശേരിലിന്റെയും സാന്നിധ്യത്തിൽ ചുമതലയേറ്റത്.
വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് ഇടവക പൊതുയോഗം തെരഞ്ഞെടുത്തവരും ജൂലൈ മാസം മുതൽ ഇടവക ഭരണസമിതിയോടൊപ്പം പ്രവർത്തനമാരംഭിച്ചു.
ദൈവതിരുനാമ മഹത്വത്തിനായി ഒരുമിച്ച് പ്രവർത്തിച്ചാൽ ലഭിക്കുന്ന അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയട്ടെ എന്ന് വികാരിയും സഹവികാരിയും ആശംസിച്ചു.
|
വിപഞ്ചിക ഗ്രന്ഥശാല പിറന്നാൾ ആഘോഷിച്ചു
മെൽബൺ: വിപഞ്ചിക ഗ്രന്ഥശാലയുടെ ഏഴാം പിറന്നാൾ ആഘോഷിച്ചു. മെൽബൺ ആഷ് വുഡ് ഹാളിൽ നടന്ന പരിപാടിയിൽ പിണറായി ബാലകൃഷ്ണൻ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
വിപഞ്ചിക ഗ്രന്ഥശാല ഇന്നലെ, ഇന്ന്, നാളെ എന്നിങ്ങനെ ചിട്ടപ്പെടുത്തിയ പരിപാടിയിൽ സഞ്ജയ് പരമേശ്വരൻ വിപഞ്ചികയുടെ കഴിഞ്ഞക്കാല പ്രവർത്തനങ്ങൾ വിശദീകരിച്ചു. ശ്യാം ശിവകുമാർ സ്നേഹപൂർവം സൂര്യഗായത്രിക്ക് എന്ന പുസ്തകം പരിചയപ്പെടുത്തി.
ഗിരീഷ് അവണൂർ, ശൈലജ വർമ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഭാവി പരിപാടികളെ പറ്റിയുള്ള ചർച്ചയും കലാ പരിപാടികളും നടന്നു. ശ്രീജ സഞ്ജയ് നന്ദി രേഖപ്പെടുത്തി.
2016 ജൂലൈ 10ന് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ ആയിരുന്നു വിപഞ്ചിക ഗ്രന്ഥശാല മെൽബണിൽ ഉദ്ഘാടനം ചെയ്തത്.
|
ഇന്ത്യൻ വിദ്യാർഥിനിയെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; മുൻ കാമുകന് ജീവപര്യന്തം
അഡലെയ്ഡ്: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജയായ നഴ്സിംഗ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി കൊന്ന കേസിൽ മുൻ കാമുകന് ജീവപര്യന്തം തടവ്.
21കാരിയായ ജാസ്മീൻ കൗറിനെയാണ് മുൻ കാമുകൻ തരിക്ജ്യോത് സിംഗ് (22) കേബിളുകൾകൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്. 2021 മാർച്ച് ആറിന് ഫ്ലിൻഡേഴ്സ് റേഞ്ചസിലാണ് സംഭവം.
ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. കഴിഞ്ഞദിവസമാണ് കേസിൽ കോടതി വിചാരണ പൂർത്തിയായത്.
ജാസ്മിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയെന്ന ക്രൂരത കോടതിയിലാണ് പുറത്തുവന്നത്. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയിലാണ് ജാസ്മിനെ പ്രതി കൊലപ്പെടുത്തിയത്. വളരെയധികം ആസൂത്രണംചെയ്താണ് പ്രതി കൊലനടത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
കോടതിയിൽ ആദ്യം കുറ്റം നിഷേധിച്ച സിംഗ് ജസ്മീൻ ജീവനൊടുക്കിയതാണെന്നും താൻ മൃതദേഹം അടക്കംചെയ്യുകയായിരുന്നെന്നുമാണ് പറഞ്ഞത്. പിന്നീടാണ് കുറ്റസമ്മതം നടത്തിയത്.
ഫ്ളിൻഡേഴ്സ് റേഞ്ചസിലുള്ള കുഴിമാടത്തിൽനിന്ന് കണ്ണുകെട്ടി ശരീരം മുഴുവൻ കേബിളുകളാൽ ബന്ധിച്ചനിലയിലുള്ള മൃതദേഹം പോലീസ് കണ്ടെടുത്തു.
അഡ്ലെയ്ഡിലെ ജോലിസ്ഥലത്തുനിന്നാണ് ഇയാൾ ജസ്മീനെ തട്ടിക്കൊണ്ടുപോയത്. അവിടെ നിന്ന് 650 കിലോമീറ്റർ അകലെയുള്ള ഫ്ലിൻഡേഴ്സ് റേഞ്ചസിൽ എത്തിച്ച് ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.
|
ദുക്റാന തിരുനാൾ ആഘോഷമായി കൊണ്ടാടി പെർത്തിലെ സെന്റ് ജോസഫ് ദൈവാലയം
പെർത്ത്: ഓസ്ട്രേലിയയിലെ മെൽബൺ രൂപതയിലെ പെർത്ത് സെന്റ് ജോസഫ് ദൈവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷകരമായി കൊണ്ടാടി.
നൂറു കണിക്കിന് വിശ്വാസികൾ വിശുദ്ധ കുർബാനയിലും തുടർന്ന് നടന്ന പ്രദിക്ഷണത്തിലും തിരുക്കർമങ്ങളിലും പങ്കെടുത്തു. ഫാ. അനീഷ് ജെയിംസ് വിസിയും ഫാ. ബിബിൻ വേലംപറമ്പിലുമാണ് തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകിയത്.
എന്റെ കർത്താവേ എന്റെ ദൈവമേ എന്ന വിശ്വാസ പ്രഖ്യാപനം നമ്മുടെ ജീവിതത്തിൽ എന്നും ഉണ്ടാകണം. അത് ക്രിസ്തുവിനു വേണ്ടി മരിക്കാൻ തയാറാകുന്ന അവസ്ഥയാണ്.
തോമാശ്ലീഹാ നമ്മുടെ മാതൃകയും പൈതൃകവുമാണ്. ഈ കാലഘട്ടത്തിൽ നമുക്ക് അദ്ദേഹം തരുന്ന സന്ദേശം വളരെ വലുതാണ്. ക്രിസ്തുവിനു വേണ്ടി മരിക്കാൻ തയാറാകുന്നത്ര ഉറപ്പുള്ള ഒരു വിശ്വാസത്തിലേക്ക് നാം നീങ്ങണം.
ഉഥിതനായ ക്രിസ്തുവിനെ കണ്ടപ്പോൾ എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് തോമാശ്ലീഹാ പ്രഘോഷിച്ചത് പോലെ അദ്ദേഹത്തിന്റെ വിശ്വാസ പാരമ്പര്യം നിലനിർത്തുന്പോഴാണ് നമ്മളും മാർത്തോമ്മാ നസ്രാണികളെന്ന പേരിന് അർഹരാകുന്നത് എന്ന് കുർബാന മധ്യയുള്ള സന്ദേശത്തിൽ ഫാ. അനീഷ് പറഞ്ഞു.
ദ്വിദീമോസ് എന്ന വാക്കിന്റെ അർഥം തന്നെ ഇരട്ട എന്നാണ്. ഈശോയുടെ സ്വഭാവത്തോടോ രൂപത്തോടോ തോമാശ്ലീഹായ്ക്ക് സാദൃശ്യം ഉണ്ടെന്ന് ചരിത്രകാരന്മാർ പറഞ്ഞിട്ടുണ്ട്. തോമാശ്ലീഹായെ സംബന്ധിച്ച് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലാണ് ഏറ്റവും അധികം പരാമർശിക്കപ്പെടുന്നത്.
ഉഥിതനെ കണ്ടാലല്ലാതെ വിശ്വസിക്കുകയില്ല എന്ന് പറഞ്ഞ തോമാശ്ലീഹായുടെ വാക്കുകളും നമുക്ക് അവനോടു കൂടെ പോയി മരിക്കാം എന്നു പറയുന്ന ദൃഢനിശ്ചയവും എന്റെ കർത്താവെ എന്റെ ദൈവമേ എന്ന പ്രഘോഷണ മനോഭാവവുമാണ് മാർത്തോമ്മാ ക്രിസ്ത്യാനികൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്നും ഫാ. അനീഷ് സൂചിപ്പിച്ചു.
കുർബാനയ്ക്ക് ശേഷം ദൈവാലയത്തെ ചുറ്റിയുള്ള ഭക്തിസാന്ദ്രമായ പ്രദക്ഷിണവും നടന്നു. മെൽബൺ രൂപതയുടെ കീഴിലുള്ള ഏറ്റവും മനോഹരമായ ദൈവാലയങ്ങളിലൊന്നാണ് പെർത്തിലെ സെന്റ് ജോസഫ് പള്ളി.
|
വാർഷിക ആഘോഷ വേദിയിൽ സംഗീത വിരുന്നൊരുക്കി മുത്തശന്മാരും മുത്തശിമാരും
ബ്രിസ്ബേൻ: സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വാർഷിക ആഘോഷ വേദി കെെയടക്കി ഇടവകയിലെ മുത്തശന്മാരും മുത്തശിമാരും.
ഇടവകയിലെ ഭക്തസംഘടനകളുടെ വാർഷിക ആഘോഷ വേദിയിലാണ് സദസിന്റെ നിറ കൈയടികൾ ഏറ്റുവാങ്ങി രണ്ട് ക്രിസ്ത്യൻ പാട്ടുകളുമായി 17 പേരടങ്ങിയ സംഘം തിളങ്ങിയത്.
നാട്ടിൽ നിന്നും മക്കളുടെയും പേരക്കുട്ടികളുടെയും ഒപ്പം സമയം ചെലവിടാൻ എത്തിയ ഇവരിൽ പലരും ആദ്യമായാണ് ഒരു പൊതുവേദിയിൽ പരിപാടി അവതരിച്ചത്.
എങ്കിലും യാതൊരും സഭാകമ്പവും കൂടാതെ ഈണത്തിൽ അവർ ഒരേ സ്വരത്തിൽ പാടിയപ്പോൾ നാനൂറിൽ പരം വരുന്ന സദസും അവർക്കൊപ്പം ഹർഷാവരവങ്ങളോടെ ചേർന്നു പാടി.
വാർഷിക ആഘോഷത്തിൽ മുഖ്യഅതിഥിയായി പങ്കെടുത്ത ക്വീൻസ്ലാൻഡ് പാർലമെന്റിലെ സ്ട്രെട്ടൻ വാർഡ് പ്രതിനിധി ജെയിംസ് മാർട്ടിൻ ഫേസ്ബുക്കിൽ ഇവരോടപ്പമുള്ള ഫോട്ടോ പങ്കുവെച്ചു മാതാപിതാക്കൾ സമൂഹത്തിനു ചെയ്യുന്ന സംഭാവനകളെ പ്രകീർത്തിച്ചു.
ഇടവകാംഗം ഷിബു പോൾ തുരുത്തിയിൽ ആണ് ഇവരെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഈ വ്യത്യസ്ത ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്.
|
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെഗാ മാർഗംകളി
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെഗാ മാർഗംകളി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഇടവക ദിനത്തിനോടും കൂടാരയോഗ വാർഷികത്തിനോടും അനുബന്ധിച്ചാണ് ഇടവകാംഗങ്ങൾ മാർഗംകളി നടത്തുന്നത്.
ക്നാനായ തനത് കലാരൂപമായ മാർഗംകളി ഓസ്ട്രേലിയൻ മണ്ണിലും ഇതിനോടകംതന്നെ വേരുറപ്പിച്ച് കഴിഞ്ഞു. കംഗാരുക്കളുടെ നാട്ടിലെ ക്നാനായ തലമുറകളിലേക്ക് മാർഗംകളി പകർന്നു കൊടുക്കുക എന്ന ഉദേശ്യത്തോടെയാണ് കുട്ടികളും മുതിർന്നവരും അടങ്ങുന്ന മെഗാ മാർഗംകളി സംഘടിപ്പിച്ചിരിക്കുന്നത്.
അജുമോൻ കുളത്തുംതല, അലക്സ് ആന്റ്ണി പ്ലാക്കൂട്ടത്തിൽ, സുനു ജോമോൻ കുളഞ്ഞിയിൽ, സിൽവി ഫിലിപ്പ് കമ്പക്കാലുങ്കൽ, ടിന്റു അനു പുത്തൻപുരയിൽ, അനിത ഷിനോയ് മഞ്ഞാങ്കൽ, സെലിൻ മനോജ് വള്ളിത്തോട്ടം, സിസി സിബി പുലികുത്തിയേൽ, വിൻസി ജോ ഉറവക്കുഴിയിൽ,
ജോമോൾ എബ്രഹാം ഒറ്റക്കാട്ടിൽ, ജെറ്റിമോൾ സിജോ മൈക്കുഴിയിൽ, ജിസ്മി ജെസ്റ്റിൻ തൂമ്പിൽ, സൈനു സിറിൽ മൂലക്കാട്ട്, സീന ജോയ് ഉള്ളാട്ടിൽ, സൗമ്യ ഷിജോ പള്ളിക്കടവിൽ, സുജ സിജോ ചാലായിൽ, മെലിസ്സ ജോസഫ് ചക്കാലയിൽ, അനു തൊമ്മി മലയിൽ, ജോസ്മി ചിക്കു കുന്നത്ത്, ക്രിസ്റ്റി ബിജിമോൻ ചാരംകണ്ടത്തിൽ, നികിത ബോബി കണ്ടാരപ്പള്ളിൽ എന്നിവർ കോർഡിനേറ്റർമാരായിക്കൊണ്ടാണ് മെഗാ മാർഗംകളി നടത്തപ്പെടുന്നത്.
ക്നാനായ പൈതൃകത്തിന്റെയും പാരമ്പര്യങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും മഹാ വിളംബരം നടക്കുന്ന സംഗമവേദിയായ ഈ മെഗാ മാർഗംകളിയിൽ പങ്കെടുക്കുവാൻ എല്ലാ ഇടവകാംഗങ്ങളെയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഇടവകദിനം കോർഡിനേറ്റർമാരായ മനോജ് വള്ളിത്തോട്ടം, സജി കുന്നുംപുറം എന്നിവർ അറിയിച്ചു.
|
യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റ് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു
ബ്രിസ്ബെൻ: ക്യൂൻസ്ലാന്റിൽ പ്രവർത്തിക്കുന്ന വിവിധ മലയാളി അസോസിയേഷനുകളും സാമൂഹിക, സാംസ്കാരിക പ്രവർത്തകരും ചേർന്ന് രൂപം കൊടുത്ത യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റ് ബ്രിസ്ബെനിൽ മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു.
യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റിന്റെ ഓണാഘാഷങ്ങളുടെ ഭാഗമായി കേരള ഫെസ്റ്റ് ഓഗസ്റ്റ് 12ന് ബ്രിസ്ബെനിൽ വച്ച് നടത്തും. ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്ബെൻ (45 ACACIA Road, Karawatha) ആണ് വേദി.
ആഘോഷങ്ങളുടെ ഭാഗമായി ഓൾ ക്യൂൻസ്ലാന്റ് തിരുവാതിര മത്സരവും ഉണ്ടായിരിക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ സാംസ്കാരിക പരിപാടികളും, 65 വിഭവങ്ങൾ അടങ്ങിയ വള്ള സദ്യയും ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ജേക്കബ് ചെറിയാൻ 0419732780, ജിജി ജയനാരായൺ 04044 18033, ഷാജി തേക്കാനത്ത് 0401352044.
|
സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഒഐസിസി ഓഷ്യാന റീജിയൻ
മെൽബൺ: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് ഓഷ്യാന റീജിയൻ പ്രതിഷേധിച്ചു.
സുധാകരന്റെ അറസ്റ്റിന് പിണറായി സർക്കാർ മറുപടി പറയേണ്ടി വരുമെന്ന് ഒഐസിസി ഓഷ്യാന കൺവീനർ ജോസ് എം. ജോർജ് പറഞ്ഞു.
ഒഐസിസി ഓഷ്യാനയുടെ വിവിധ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ ശക്തമായ തുടർ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും.
അറസ്റ്റിൽ പ്രതിഷേധിച്ച് ശനിയാഴ്ച കരിദിനം ആചരിക്കുന്ന കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായും ഒഐസിസി ഓസ്ട്രേലിയ കൺവീനർ ജിൻസൺ കുര്യൻ, ബൈജു ഇലഞ്ഞിക്കുടി, ന്യൂസിലൻഡ് കൺവീനർ ബ്ലെസൻ എം.ജോസ്, സിങ്കപ്പുർ കൺവീനർ അരുൺ മാത്യൂസ്, മലേഷ്യൻ കൺവീനർ യുനസ് അലി എന്നിവർ സംയുക്ത പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ചു.
|
ന്യൂസിലൻഡില്‍ മാന്ദ്യം
ഓക്ലൻഡ്: ന്യൂസിലൻഡ് സാന്പത്തിക മാന്ദ്യത്തിൽ. റിസർവ് ബാങ്ക് ഓഫ് ന്യൂസിലൻഡ് പലിശനിരക്ക് 14 വർഷത്തെ ഉയർന്ന തലത്തിലേക്കു വർധിപ്പിച്ചതോടെയാണു രാജ്യം ഔദ്യോഗികമായി മാന്ദ്യത്തിലായത്.
ഈ വർഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ ന്യൂസിലൻഡിന്റെ ജിഡിപി 0.1 ശതമാനമാണ്. മുന്‍പുള്ള പാദത്തിൽ ഇത് 0.7 ശതമാനമായിരുന്നു.
2021 ഒക്ടോബറിനുശേഷം ന്യൂസിലൻഡ് കേന്ദ്ര ബാങ്ക് പലിനനിരക്ക് വർധിപ്പിക്കുകയാണ്. കോവിഡ് മഹാമാരിക്കുശേഷം പലിശനിരക്ക് വർധിപ്പിക്കാനാരംഭിച്ച രാജ്യങ്ങളിലൊന്നുകൂടിയാണു ന്യൂസിലൻഡ്.
|
നാസി ചിഹ്നങ്ങള്‍ പ്രദർശിപ്പിച്ചാൽ തടവ്; കർശന നിർദേശവുമായി ഓസ്ട്രേലിയ
സിഡ്നി: നാസി ചിഹ്നങ്ങളുടെ പൊതുപ്രദർശനം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. വലതുപക്ഷ തീവ്രവാദം രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ നടപടി.
ഹാക്കൻക്രൂസ് സ്വസ്തിക, എസ്എസ് ലൈറ്റ്നിംഗ് ബോൾട്ട് തുടങ്ങിയ നാസി ചിഹ്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തിയാലോ ഒരുവർഷം വരെ തടവ് കിട്ടുന്ന ക്രിമിനൽ കുറ്റമായി കണക്കാക്കും. ഇതിനായി സർക്കാർ നിയമനിർമാണം നടത്തുമെന്നും അറ്റോർണി ജനറൽ മാർക്ക് ഡ്രെയ്ഫുസ് അറിയിച്ചു.
ഹോളോകോസ്റ്റ് ഭീകരതയെ മഹത്വവത്കരിക്കുന്ന ചിഹ്നങ്ങൾക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നാസി ചിഹ്നങ്ങള്‍ക്ക് ഇതിനോടകം വിലക്കുണ്ട്.
|
മെൽബണിലെ ആദ്യ മലയാളി തമിഴ് ഐക്യ സംഗമമാകാൻ "നിലാവ്'
മെൽബൺ: ഓസ്ട്രേലിയയിലെ തമിഴ് മലയാളി സമൂഹങ്ങളുടെ ഐക്യം വിളിച്ചോതുന്ന സംഗമനിശയൊരുക്കാൻ കൈകോർത്ത് മെൽബൺ മലയാളി യൂത്ത് സൊസൈറ്റിയും(എംഎംവൈഎസ്) മെൽബൺ അസോസിയേഷൻ ഓഫ് തമിഴ് സ്റ്റുഡന്റ്സും(മാറ്റ്സ്).
"നിലാവ്' എന്ന് പേരിട്ടിരിക്കുന്ന സംഗമം മെൽബൺ പവിലയനിൽ ജൂൺ 23ന് അരങ്ങേറും. സംഗമത്തിന്റെ 750 ടിക്കറ്റുകൾ ഇപ്പോൾത്തന്നെ വിറ്റുപോയതായി സംഘാടകർ അറിയിച്ചു.
പ്രവാസി മലയാളികളുടെ അഭിമാനമായ എംഎംവൈഎസിനൊപ്പം ചേർന്ന് "നിലാവ്' ഐക്യനിശ സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മാറ്റ്സ് ഭാരവാഹികൾ അറിയിച്ചു.
ആയിരത്തോളം പേർ ഒരുമിച്ചുകൂടുന്ന ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായും ടിക്കറ്റുകൾ ആവശ്യമുള്ളവർ തങ്ങളുമായി ബന്ധപ്പെടണമെന്നും ഇരു സംഘടനകളും അറിയിച്ചു.
ഓസ്ട്രേലിയൻ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായ എംഎംവൈഎസ്, "മേളം' എന്ന പേരിൽ മെൽബണിൽ പ്രൗഢോജ്ജ്വലമായ ഓണാഘോഷം നടത്തിയ ശേഷം സംഘടിപ്പിക്കുന്ന പ്രധാന പരിപാടിയാണിത്.
രാജ്യത്തെ മറ്റ് പ്രവാസി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന എംഎംവൈഎസ് രക്തദാന ക്യാമ്പെയ്നടക്കം നടത്തിയിട്ടുണ്ട്.
2021ൽ സ്ഥാപിതമായ മാറ്റ്സ് മെൽബണിലെ തമിഴ് ജനതയ്ക്കിടയിൽ ശക്തമായ സ്വാധീനമുള്ള സംഘടനയാണ്.
|
സിഡ്നി കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം
സിഡ്നി: സീറോമലബാര്‍ സമുദായം ലോകത്ത് എവിടെയാണെങ്കിലും ഒറ്റക്കെട്ടായി എന്നും സഭയ്ക്കൊപ്പമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. സിഡ്നി കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം സിഡ്നിയിലെ സെന്റ് അല്‍ഫോന്‍സ പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയെ ശിഥിലമാക്കാന്‍ ആഗോളതലത്തിലും പ്രാദേശികതലത്തിലും ശ്രമങ്ങള്‍ നടക്കുമ്പോള്‍ സമുദായം ഒറ്റക്കെട്ടായി സഭയുടെ കവചമായി നിലകൊള്ളേണ്ടതു കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് ജോണിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു അരീപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാനി ലുയിസ്, സോമി സ്കറിയ, ബിനോയ് ജോസഫ്, ഗ്രേസ് പുതുമന , ഷാജി തോമസ്, റോണി റാഫേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
|
തണൽ സ്നേഹത്തിന്റെ പങ്കുവയ്ക്കൽ: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
കാൻബറ: കത്തോലിക്കാ കോൺഗ്രസ് ആരംഭംകുറിക്കുന്ന തണൽ ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെ പങ്കുവയ്ക്കലെന്ന് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. തണൽ എന്ന പ്രോഗ്രാം കാൻബറ സെന്റ് ജോസഫ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ ലോകത്തിന്റെ എവിടെയാണെങ്കിലും കൂട്ടായ്മയിലും സ്നേഹത്തിലും ഒരുമിച്ചു നിന്നാൽ മാത്രമേ നമ്മുടെ പൂർവികർ നേടിത്തന്ന ഈ ജീവിത വിജയം മുന്നോട്ടു കൊണ്ട് പോകുവാൻ സാധിക്കുകയുള്ളുവെന്ന് ബിഷപ് പറഞ്ഞു.
ഓസ്ട്രേലിയയിൽ നല്ല സമുദായ കൂട്ടായ്മ രൂപപ്പെട്ടു വരുന്നതിൽ ബിഷപ്പ് ഭാരവാഹികളെ അഭിനന്ദിച്ചു. ജീവിതത്തിന്റെ നാനാ തുറയിൽ ഉള്ളവർ ഒരുമിക്കുമ്പോൾ സമുദായത്തിന്റെ ശക്തി വർധിക്കുമെന്നും അതിനാൽ എല്ലാ സമുദായ അംഗങ്ങളും ഒറ്റകെട്ടായി നിലകൊള്ളണം എന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
കേരളത്തിൽ നിന്ന് ആളുകൾക്ക് കുടിയേറുവാൻ ഏറ്റവും മികച്ച രാജ്യമാണ് ഓസ്ട്രേലിയ എന്നും അതിനായി എല്ലാവിധ സഹായവും കത്തോലിക്കാ കോൺഗ്രസ് ചെയ്തു കൊടുക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
കാൻബറ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ബെൻഡിക്റ്റ് ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വികാരി ഫാ. ബിനീഷ് നരിമറ്റം, പ്രസിഡന്റ് ഓസ്ട്രേലിയ ജോണികുട്ടി തോമസ്, ഭാരവാഹികളായ ജോജോ മാത്യു, ജോബി ജോർജ്, തോമസ് ജോൺ, ബെന്നി കമ്പമ്പുഴ, ജോർജി പുല്ലാട്ട്, ബിജു തോമസ്, ജോസ് തോമസ്, റോയ് ജോസഫ്, ബിജു പുളിക്കാട്ട്, യുത്ത് പ്രതിനിധി ജോർജ് കെ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
നല്ലതും ഉപയോഗപ്രദമായ ഫർണിച്ചറുകളുടെയും വീട്ടുപകരണങ്ങളുടെയും ബാങ്ക്, ഹെല്പ് ഡസ്ക് ഉൾപ്പെടെ നിരവധി സേവനങ്ങൾ തണൽ എന്ന പ്രോഗ്രാമിലൂടെ പുതിയതായി ഓസ്ട്രേലിയയിലേക്ക് വരുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.
|
സമ്പൂർണ ബൈബിൾ പകർത്തിയെഴുത്ത് : കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു
മെൽബൺ: മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടവകാംഗങ്ങൾ ഒന്നു ചേർന്ന് നടത്തുന്ന സമ്പൂർണ ബൈബിൾ പകർത്തിയെഴുത്തിന്റെ ഉദ്ഘാടനകർമ്മം, ആദ്യ വാക്കുകൾ എഴുതി കൊണ്ട് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു.
സമ്പൂർണ ബൈബിളിന്റെ പകർത്തിയെഴുത്ത് സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും, പത്താം വാർഷിക ആഘോഷ പരിപാടികളുടെ വിജയത്തിനായി പ്രാർഥന ആശംസകളും അദ്ദേഹം നേർന്നു.
വിക്ടോറിയയുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ക്നാനായ സമുദായ അംഗങ്ങളെയെല്ലാം ഒരുമിച്ചുചേർത്ത് കൊണ്ടുപോകാനായി, സെന്റ് മേരിസ് ക്നാനായ ഇടവക കാണിക്കുന്ന പ്രത്യേക താൽപര്യം അഭിനന്ദനീയമെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു.
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം സമ്പൂർണ ബൈബിൾ കയ്യെഴുത്തുപ്രതി പകർത്തിയെഴുത്ത് വിശദീകരിച്ചു. പത്താം വാർഷികം ജനറൽ കൺവീനറും കെസിവൈഎൽ മുൻ അതിരൂപതാ പ്രസിഡന്റുമായ ഷിനോയ് മഞ്ഞാങ്കൽ, ഇടവകയുടെ ഒരു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു.
ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, ബൈബിൾ കൈയെഴുത്ത് കോഡിനേറ്റർ ടോം പഴയംപള്ളിൽ, സോജൻ പണ്ടാരശ്ശേരിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഈശോയുടെ തിരു ഹൃദയത്തിന്റെ തിരുനാളായി ആചരിക്കുന്ന ജൂൺ 16ന് ഇടവക തലത്തിൽ കയ്യെഴുത്ത് ആരംഭിക്കുന്ന രീതിയിലാണ്, ടോം പഴയംപള്ളിൽ, ഷൈനി സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടത്തിവരുന്നത്.
പത്താം വാർഷികാഘോഷങ്ങളുടെ സമാപനം നടക്കുന്ന സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിലായി സമ്പൂർണ ബൈബിൾ പകർത്തിയെഴുത്ത് ഇടവകയ്ക്കായി സമർപ്പിക്കും. പ്രാർഥനാ ചൈതന്യത്തോടെയും, നന്ദി നിറഞ്ഞ ഹൃദയത്തോടെയും തങ്ങളുടെ കൈയ്യക്ഷരത്തിൽ, വിശുദ്ധഗ്രന്ഥം പകർത്തി എഴുതുന്നതിന്റെ, ആ വലിയ അനുഭവത്തിൽ, മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവക സമൂഹം, ഈ പുണ്യ സംരംഭം ഏറ്റെടുത്തിരിക്കുകയാണ്.
|
വിക്ടോറിയൻ പാർലമെന്റിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഉജ്വല സ്വീകരണം
മെൽബൺ: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും മെൽബൺ സീറോ മലബാർ രൂപതയുടെ പുതിയ മെത്രാൻ മാർ ജോൺ പനന്തോട്ടത്തിലിനും മെൽബണിലെ വിക്ടോറിയൻ പാർലമെന്റിൽ സ്വീകരണം.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായ മാറ്റ് ഫ്രെഗന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചേർന്നാണ് പൗരസ്ത്യ സഭയുടെ ആത്മീയ അധ്യക്ഷന്‍ സ്വീകരണം ഒരുക്കിയത്. പ്രമുഖ രാഷ്ട്രീയ നേതാവും സൗത്ത് ഈസ്റ്റേൺ മെട്രോപൊളിറ്റൻ റീജിയൺ എംപിയുമായ ലീ ടാർലാമിസ് ഒഎഎം, ക്രാൻബോൺ അംഗം പോളിൻ റിച്ചാർഡ്സ് എംപി, സ്പീക്കർ എഡ്വേർഡ്സ്, ക്ലാരിൻഡ അംഗമായ മെങ് ഹെയാങ് തക് എംപി എന്നിവർ കർദിനാളിന് ആശംസകൾ അറിയിച്ചു.
മെൽബൺ സെന്റ് തോമസ് സീറോ മലബാർ വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, ഫാ. സിജീഷ് പുല്ലങ്കുന്നേൽ, ഫാ. എബ്രഹാം കഴുന്നടിയിൽ, ഡോ. മൈക്കിൾ മഞ്ഞള്ളൂർ, രാഷ്ട്രദീപിക എംഡി ഫാ. ബെന്നി മുണ്ടനാട്ട്, ജോർജി എ. അഗസ്റ്റിൻ, വർഗീസ് പൈനാടത്ത്, തോമസ് ഉറുമ്പക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
|
മെൽബൺ സെന്റ് മേരീസ് ഇടവക വാർഷികാഘോഷം: ജപമാല പ്രദക്ഷിണം നടത്തി
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജപമാല പ്രദക്ഷിണം നടത്തി. ഓസ്ട്രേലിയയിലെ മലയാറ്റൂർമല എന്നറിയപ്പെടുന്ന ബാക്കസ് മാർഷിൽ വച്ചാണ് ജപമാല പ്രദക്ഷിണം നടത്തിയത്.
ആഗോള ക്രൈസ്തവ സഭ, മാതാവിന്റെ വണക്കമാസമായി ആചരിക്കുന്ന മേയിലെ പെന്തക്കോസ്താ ദിനത്തിലാണ് ജപമാല പ്രദക്ഷിണം സംഘടിപ്പിച്ചത്. മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം വിശുദ്ധ കുർബാനയർപ്പിച്ചു.
ഷിനോയ് മഞ്ഞാങ്കൽ ജനറൽ കൺവീനറും ജോസഫ് വരിക്കമാൻതൊട്ടിയിൽ, ആന്റണി പ്ലാക്കൂട്ടത്തിൽ എന്നിവർ കോർഡിനേറ്റർമാരുമായ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ജപമാല പ്രദക്ഷിണം സംഘടിപ്പിച്ചത്.
മാതാവിന്റെ തിരുസ്വരൂപവും മാതാവിന്റെയും മാലാഖാമാരുടെയും വേഷധാരികളായ കുട്ടികളും മുത്തുക്കുടകളും കെെയിൽ ജപമാലയുമായി അണിനിരന്ന ഇടവകാംഗങ്ങളും ബലൂണിൽ നിർമ്മിച്ച ജപമാലയും പ്രദക്ഷിണത്തിന് മിഴിവേകി.
ജിജിമോൻ കുഴിവേലിൽ, സജിമോൾ മാത്യു കളപ്പുരയ്ക്കൽ, ജെയ്സ് മൂക്കൻചാത്തിയിൽ, ജോർജ് പവ്വത്തേൽ, സോജൻ പണ്ടാരശേരി, ബിന്ദു ബിനീഷ് തീയത്തേട്ട്, ഷീന സോജൻ, ഇടവക സെക്രട്ടറി ഫിലിപ്സ് കുരീക്കോട്ടിൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ പാരിഷ് കൗൺസിൽ അംഗങ്ങൾ, പത്താം വാർഷികം കോർ കമ്മിറ്റി അംഗങ്ങൾ, മാതാവിനൊപ്പം കാൽവരിയിൽ കമ്മിറ്റിയംഗങ്ങൾ എന്നിവർ ഈ ജപമാല പ്രദക്ഷിണത്തിനും ആരാധനയ്ക്കും നേതൃത്വം നൽകി.
ജപമാല പ്രദക്ഷിണത്തിനുശേഷം പെന്തക്കോസ്താ ദിനത്തിനോടനുബന്ധിച്ച് ഇടവകയിലെ കൊച്ചുകുട്ടികളെ എഴുത്തിനിരുത്തി. കഫേ ഫ്ളേവരേജ് സ്പോൺസർ ചെയ്ത സ്നേഹവിരുന്നോടുകൂടി ജപമാല പ്രദക്ഷിണം സമാപിച്ചു.
|
ന്യൂസിലൻഡ് മലയാളികളുടെ സിനിമ ‘പപ്പ’ തിയറ്ററുകളിൽ
തിരുവനന്തപുരം: ന്യൂസിലൻഡിലെ മലയാളികളുടെ പച്ചയായ ജീവിത കഥ ആദ്യമായി ചിത്രീകരിച്ച പപ്പ എന്ന ചിത്രം കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്തു. ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രമാണിത്.
ന്യൂസിലൻഡിൽ ചിത്രീകരിച്ച ഹണ്ട്രട്ട് എന്ന ചിത്രത്തിന്റെ സംവിധാനവും കാമറായും നിർവഹിക്കുകയും രാജീവ് അഞ്ചലിന്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ കാമറാമാനായും പ്രവർത്തിച്ച ഷിബു ആൻഡ്രുസിന്റെ പുതിയ ചിത്രമാണ് പപ്പ. ഗോൾഡൻ എജ് ഫിലിംസും വിൻവിൻ എന്റർടെയ്ൻമെന്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ ചിത്രം നിർമിക്കുന്നു.
ദുൽഖർ സൽമാൻ ചിത്രമായ സെക്കന്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേൽ, ആർ.ജെ.മഡോണ, അതേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷത്തിലെത്തിയ അനിൽ ആന്റോയാണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്. ഷാരോൾ ആണ് നായിക.
വ്യക്തി ബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്ന മലയാളികൾക്ക് വലിയൊരു നൊമ്പരമായി ചിത്രം മാറുമെന്ന് ഷിബു ആൻഡ്രൂസ് പറഞ്ഞു. നല്ല ഗാനങ്ങളും വ്യത്യസ്തമായ അവതരണവും പപ്പ എന്ന ചിത്രത്തെ പുതിയൊരു അനുഭവമാക്കി മാറ്റും.
തിരക്കഥ, സംഭാഷണം അരുദ്ധതി നായർ. ഗാനങ്ങൾ എങ്ങാണ്ടിയൂർ ചന്ദ്രശേഖരൻ, ദിവ്യശ്രീ നായർ. സംഗീതം ജയേഷ് സ്റ്റീഫൻ, ആലാപനം സിത്താര, നരേഷ് അയ്യർ, നൈഗ സാനു. എഡിറ്റിംഗ്, കളറിംഗ് നോബിൻ തോമസ്. അസോസിയേറ്റ് ഡയറക്ടർ ജീവൻ ജോർജ്. പ്രൊഡക്ഷൻ കൺട്രോളർ അനീജ ജോർജ്. സ്റ്റിൽ രവിശങ്കർ വേണുഗോപാൽ, സനീഷ് തോമസ്, സുകേഷ് ഭദ്രൻ. പോസ്റ്റർ ഡിസൈൻ ഒ.സി.രാജു. പിആർഒ അയ്മനം സാജൻ.
അനിൽ ആന്റോ, ഷാരോൾ, വിനോഷ് കുമാർ, നൈഗ സാനു എന്നിവരോടൊപ്പം ഇംഗ്ലീഷ് താരങ്ങളും അഭിനയിക്കുന്നു. ചിത്രം കൃപാ നിധി സിനിമാസാണ് തിയറ്ററിൽ എത്തിച്ചത്.
|
സഹകരണ സംരംഭങ്ങളിലൂടെ കർഷകർക്കു സഹായമേകണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
മെൽബൺ: കാർഷികോൽപന്നങ്ങളുടെ വിപണിസാധ്യതകൾക്ക് സർക്കാരുകളെ മാത്രം ആശ്രയിക്കാതെ കൂട്ടായ്മകളിലൂടെയും സഹകരണത്തിലൂടെയും കർഷകരെ സഹായിക്കാൻ സാധിക്കുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഓസ്ട്രേലിയ ന്യൂസിലൻഡ് ഫ്രൂട്ട്സ് വാലി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉദ്ഘാടനം മെൽബണിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മലയോര മക്കളുടെ കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കേണ്ടത് നിലനിൽപ്പിന്റെ ആവശ്യമാണ്. അതിനായി വിവിധ രാജ്യങ്ങളിലുള്ളവർ കൂടുതലായി ശ്രമിക്കണം. വികസിത രാജ്യങ്ങളിലെ സുമനസുകൾ കേരളത്തിനായി ചിന്തിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ശൈലി പ്രത്യാശ നൽകുന്നതാണ്.
ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും കേരളത്തിലെ കർഷകരുടെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഫ്രൂട്സ് വാലി കമ്പനി കർഷകജനതയ്ക്ക് ആശ്വാസമാണെന്നും കർദിനാൾ പറഞ്ഞു.
ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമുള്ള വിശ്വാസ സമൂഹത്തിനു കേരളത്തോടുള്ള താൽപര്യമാണ് ഇത്തരം സംരംഭങ്ങൾക്ക് പ്രചോദനമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ മെൽബൺ രൂപത ബിഷപ് മാർ ജോൺ പനംതോട്ടത്തിൽ പറഞ്ഞു.
ഫ്രൂട്ട്സ് വാലി കമ്പനിയിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ കർഷകർക്കായി കൂട്ടായ്മകൾ രൂപപ്പെടുന്നുണ്ടെന്നു മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
ഫ്രൂട്സ് വാലി കമ്പനി കേരളത്തിലെ കർഷകരിൽ നിന്ന് ശേഖരിച്ചു ഓസ്ട്രേലിയയിൽ ഇറക്കുമതി ചെയ്ത സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദർശനനവും ഉണ്ടായിരുന്നു. ഓസ്ട്രേലിയ ഫ്രൂട്ട്സ് വാലി കമ്പനിയുടെ ചെയർമാൻ ജോണികുട്ടി തോമസ് അധ്യക്ഷത വഹിച്ചു.
സീറോ മലബാർ സഭ ചാൻസലർ റവ.ഡോ. ഏബ്രഹാം കാവിൽപുരയിടം, കത്തോലിക്കാ കോൺഗ്രസ് മെൽബൺ രൂപത ഡയറക്ടർ ഫാ. ജോൺ പുതുവ, ഫാ. മാത്യു അരീപ്ലാക്കൽ, റെജി ചാക്കോ , ബെനഡിക്ട് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
|
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് മെൽബണിൽ ഉജ്വല സ്വീകരണം
മെൽബൺ: സെന്റ് തോമസ് മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേക കർമങ്ങളിൽ മുഖ്യകാർമികത്വം വഹിക്കാനെത്തിയ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഹൃദ്യമായ സ്വീകരണം നൽകി.
മെൽബൺ ബിഷപ് മാർ ബോസ്കോ പുത്തൂർ, നിയുക്ത മെത്രാൻ മാർ ജോൺ പനന്തോട്ടത്തിൽ, വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. സിജീഷ് പുല്ലങ്കുന്നേൽ, പ്രൊകുറേറ്റർ റവ. ഡോ. ജോൺസൺ ജോർജ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോബി ഫിലിപ്പ്, യൂത്ത് അപ്പൊസ്തലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, ഫാ. ഏബ്രഹാം കഴുന്നടിയിൽ, സിഎംഐ സഭ കോട്ടയം പ്രൊവിൻഷ്യൽ ഫാ. ഏബ്രഹാം വെട്ടിയാങ്കൽ, ഫാ. വിൻസന്റ് മഠത്തിപ്പറമ്പിൽ സിഎംഐ, പാസ്റ്ററൽ കൗൺസിൽ പ്രതിനിധികൾ, മെൽബൺ രൂപത വൈദിക വിദ്യാർഥികൾ, എസ്എംവൈഎം പ്രതിനിധികൾ എന്നിവർ ചേർന്ന് കർദിനാളിനെ മെൽബൺ എയർപോർട്ടിൽ സ്വീകരിച്ചു.
മാർ ആലഞ്ചേരിക്കൊപ്പം മേജർ എപ്പിസ്കോപ്പൽ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപ്പുരയിടത്തിലും മെൽബണിൽ എത്തിയിട്ടുണ്ട്. സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം ബുധനാഴ്ചയാണ്.
വൈകുന്നേരം അഞ്ചിന് മെൽബണിനടുത്തുള്ള ക്യാമ്പെൽഫീൽഡിൽ വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകമറിയത്തിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിലാണ് തിരുക്കർമങ്ങൾ. കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ് ചാൾസ് ബാൽവോ, സീറോ മലബാർ സഭയുടെ മറ്റു രൂപതകളിൽനിന്നുള്ള ബിഷപ്പുമാർ, ഓഷ്യാനിയയിലെ വിവിധ രൂപതകളിൽ നിന്നുള്ള ബിഷപ്പുമാർ, മെൽബൺ രൂപതയുടെ വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമുള്ള വൈദികർ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും. ബിഷപ് മാർ ബോസ്കോ പുത്തൂരിനു യാത്രയയപ്പും നൽകും.
|
സിഡ്മൽ പൊന്നോണം 23 ' ന്റെ ടിക്കറ്റ് വിൽപ ആരംഭിച്ചു
സിഡ്നി: സിഡ്നി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയയായ 'സിഡ്മൽ പൊന്നോണം 23 ' ന്റെ ടിക്കറ്റ് വിൽപ ആരംഭിച്ചു .
സിഡ്നി മലയാളി അസോസിയേഷൻ പ്രസിഡന്റ് ബീന രവികുമാർ ആദ്യ ടിക്കറ്റ് ലൈഫ് മെമ്പറായ അനിൽ കുമാറിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഏകദേശം 1500 റോളം പേർ പങ്കെടുക്കുന്ന ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. രാവിലെ 8 മണിയോടെ ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് നാലുമണിയോടെ അവസാനിക്കും.
രാവിലെ കേരളത്തിന്റെ തനതു സാംസ്കാരിക പൈതൃകത്തിൽ ഒരുക്കുന്ന ഓണം വില്ലേജിൽ അത്തപൂക്കള മത്സരം, കായിക മത്സരങ്ങൾ, വിവിധ സ്റ്റാളുകൾ എന്നിവ ഉണ്ടാവും. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് കലാപരിപാടികളും അരങ്ങേറും .
ടിക്കറ്റുകൾ https://www.trybooking.com/CISDZ എന്ന ഓൺലൈൻ ലിങ്കിൽ ബുക്ക് ചെയ്യാവുന്നതാണ്.
|
ഓസ്ട്രേലിയയിൽ സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര
സിഡ്നി: ഇടതുപക്ഷ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര നവോദയയുടെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ചു.
നവലോക നിർമിതിക്ക് ചരിത്രാവബോധത്തോടെയും ബഹുസ്വരതയിലൂന്നിയും ഫാസിസത്തെ പ്രതിരോധിച്ചും ജീവിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണങ്ങളിലും നിഴലിച്ചു.
പെർത്തിൽ "മതനിരപേക്ഷതയും മത ജീവിതവും' എന്ന വിഷയത്തിലാണ് പ്രഭാഷണം നടന്നത്. മെൽബണിൽ "മാധ്യമങ്ങളും ജനാധിപത്യവും', അഡ്ലെയ്ഡിൽ "വർഗീയതയുടെ ആധാരങ്ങൾ', സിഡ്നിയിൽ "ഭരണഘടനയിലെ സാമൂഹിക ദർശനം', ബ്രിസ്ബെയിനിൽ "ഗാന്ധിയുടെ വർത്തമാനം' എന്നീ വിഷയങ്ങളിലായിരുന്നു പ്രഭാഷണങ്ങൾ.
ബ്രിസ്ബണിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രഭാഷണ പരിപാടിയോടനുബന്ധിച്ചു മെൽബണിലും സിഡ്നിയിലും നാടകോത്സവങ്ങൾ അരങ്ങേറി.
പ്രഭാഷണങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടി ബഹുജന സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് മിഴിവേകി.
|
മെൽബൺ സെന്റ് മേരീസ് ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരവും പ്രശംസനീയവുമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പിതാവ് അറിയിച്ചു.
അതിരൂപതയിലെ എല്ലാ ഇടവകകൾക്കും ഓരോ വീൽചെയറുകൾ നൽകുക വഴി കരുതലും കൈത്താങ്ങുമാകുന്ന ജീവകാരുണ്യ പദ്ധതിയാണ് മെൽബൺ ഇടവക നടപ്പിലാക്കുന്നത് എന്നും പിതാവ് അറിയിച്ചു.
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഒരു വീൽചെയർ നൽകുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ നടപ്പിലാക്കുന്ന "കോട്ടയം അതിരൂപതയ്ക്കായ് ഒരു കരുതൽ' ജീവകാരുണ്യ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്ലിശേരി കീനായി ക്നാനായ മലങ്കര കത്തോലിക്ക ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ മലങ്കര ഫൊറോന വികാരി റവ.ഫാ. റെനി കട്ടേലിനും കല്ലിശേരി വിസിറ്റേഷൻ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ആൻസി ടോമിനും ഒരു വീൽചെയർ നൽകികൊണ്ടാണ് ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി ഫാ.അഭിലാഷ് കണ്ണാമ്പടം ആമുഖ സന്ദേശം നൽകി. പത്താം വാർഷികം ജനറൽ കൺവീനറും കെസിവൈഎൽ മുൻ അതിരൂപത പ്രസിഡന്റുമായ ഷിനോയ് മഞ്ഞാങ്കൽ, ഇടവകയുടെ ഒരു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു.
ജീവകാരുണ്യ പദ്ധതിയുടെ ആദ്യ വീൽചെയർ കല്ലിശേരി ഇടവകയ്ക്ക് നൽകിയതിലുള്ള നന്ദിയറിയിക്കുകയും പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എല്ലാ പരിപാടികൾക്കും പ്രാർഥനാശംസകൾ നേർന്നുകൊള്ളുന്നുവെന്നും മലങ്കര ഫൊറോനാ വികാരിയും കല്ലിശേരി ഇടവക വികാരിയുമായ ഫാ. റെനി കട്ടേൽ അറിയിച്ചു.
സംഘാടന മികവുകൊണ്ടും വ്യത്യസ്തത കൊണ്ടും പത്താം വാർഷിക ആഘോഷ പരിപാടികൾ ഗംഭീരമാക്കി തീർക്കുന്ന, മെൽബൺ ഇടവകസമൂഹം ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന് ക്നാനായ കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റ് റ്റോം കരികുളം അറിയിച്ചു.
യുവജനങ്ങൾക്കും വിശിഷ്യ വളർന്നു വരുന്ന പുതിയ കനാനായ തലമുറയ്ക്കും ലോകമെമ്പാടുമുള്ള ക്നാനായ കൂട്ടായ്മകൾക്കും ഏറെ പ്രചോദനം നൽകുന്ന ഒരു ജീവകാരുണ്യ പദ്ധതിക്കാണ് മെൽബൺ ഇടവക നേതൃത്വം നൽകുന്നതെന്ന് കെസിവൈഎൽ കോട്ടയം അതിരൂപത പ്രസിഡന്റ് ലിബിൻ പാറയിൽ അറിയിച്ചു.
കോട്ടയം അതിരൂപതയിലെ ഓരോ ഇടവകയിലെയും അത്യാവശ്യക്കാർ ആയിട്ടുള്ള ഒരാൾക്കെങ്കിലും ഒരു വീൽചെയർ നേരിട്ട് ലഭിക്കത്തക്കരീതിയിലാണ് ഈ ജീവകാരുണ്യ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
|
പോലീസുകാരന്റെ ടേസർ ഗണ്ണിൽ നിന്ന് ഷോക്കേറ്റ് 95കാരി മരിച്ചു
സിഡ്നി: ഓസ്ട്രേലിയയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ടേസർ ഗൺ(വൈദ്യുത ഷോക്ക് നൽകുന്ന തോക്ക്) പ്രയോഗത്തിൽ പരിക്കേറ്റ 95 വയസുകാരി മരിച്ചു. ന്യൂ സൗത്ത് വെയ്ൽസ് സ്വദേശിയായ ക്ലെയർ നൗലാൻഡ് ആണ് മരിച്ചത്.
കൂമ മേഖലയിലെ യാല്ലാംബി ലോഡ്ജ് സ്പെഷൽ ഹോമിലെ അന്തേവാസിയായ നൗലാൻഡിന് നേർക്ക് വെള്ളിയാഴ്ചയാണ് പോലീസുകാരൻ ടേസർ പ്രയോഗിച്ചത്. ഡിമൻഷ്യ രോഗിയായ നൗലാൻഡ് കറിക്കത്തി ഉപയോഗിച്ച് ഭീഷണി മുഴക്കിയതിനെത്തുടർന്ന് ഹോം അധികൃതർ പോലീസിനെ വിളിച്ചിരുന്നു.
നൗലാൻഡിനെ ശാന്തയാക്കാനായി പോലീസ് സംഘത്തിലെ സീനിയർ കോൺസ്റ്റബിളായ ക്രിസ്റ്റ്യൻ വൈറ്റ് ടേസർ പ്രയോഗം നടത്തുകയായിരുന്നു. തോക്കിൽ നിന്ന് പുറപ്പെട്ട വയറുകൾ നൗലാൻഡിന്റെ ശരീരത്തിൽ പറ്റിപ്പിടിച്ച് വൈദ്യുതാഘാതം ഏൽപ്പിക്കുകയായിരുന്നു. ഷോക്കേറ്റ നൗലാൻഡ് തലയിടിച്ച് നിലത്തേക്ക് വീണിരുന്നു.
ടേസർ പ്രയോഗം നടത്തേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും വൃദ്ധയായ സ്ത്രീയെ ഇത്തരത്തിൽ കീഴ്പ്പെടുത്തിയത് ഔചിത്യമില്ലായ്മയാണെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്ന് വൈറ്റിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
|
മോദി ഓസ്ട്രേലിയയിൽ; വന്പൻ സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം
സിഡ്നി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയില്‍ എത്തി. ജപ്പാന്, പാപ്പുവ ന്യൂഗിനി എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം സിഡ്നിയിലെത്തിയ മോദിക്ക് വന്പൻ സ്വീകരണമാണ് ഓസ്ട്രേലിയയിലെ ഇന്ത്യക്കാർ ഒരുക്കിയത്.
ത്രിവർണ തലപ്പാവ് ധരിച്ചും ദേശീയ പതാക വീശിയുമാണ് ഇന്ത്യന്‍ സമൂഹം മോദിയെ വരവേറ്റത്. അതേസമയം, സിഡ്നിയിലെ ക്യുഡോസ് ബാങ്ക് അരീന സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മോദി ജനങ്ങളെ അഭിസംബോധന ചെയ്യും.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പരിപാടിയില്‍ പങ്കെടുക്കും. മുഴുവന്‍ ടിക്കറ്റുകളും ഇതിനകം വിറ്റുപോയെന്നാണ് വിവരം.
|
എവറസ്റ്റ് കീഴടക്കി ഓസ്ട്രേലിയൻ യുവാവ്; തൊട്ടുപിന്നാലെ കുഴഞ്ഞുവീണ് മരിച്ചു
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഓസ്ട്രേലിയൻ യുവാവ് തിരിച്ചിറങ്ങുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പെർത്ത് സ്വദേശിയായ 40കാരനായ ജെയ്സൺ ബെർണാഡ് കെന്നിസൺ ആണ് മരിച്ചത്.
ദൗത്യം പൂർത്തിയാക്കി താഴോട്ടിറക്കം തുടങ്ങിയ ഉടൻ തളർച്ച അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ കെന്നിസണിനെ സമുദ്രനിരപ്പിൽനിന്ന് 8,400 മീറ്റർ താഴ്ചയിലുള്ള കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതശരീരം എവറസ്റ്റിൽ തന്നെയാണുള്ളത്.
17 വർഷം മുമ്പ് കാറപകടത്തിൽ പെട്ട് നടക്കാൻ പോലുമാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കെന്നിസൺ അത്ഭുതകരമായി തിരിച്ചുവന്നാണ് ഇത്തവണ എവറസ്റ്റിലെത്തിയത്.
|
ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് നൽകി
ഗോൾഡ് കോസ്റ്റ് : ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ മലയാളി വിദ്യാർഥിയെ അനുമോദിച്ചു.
ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സി.പി. സാജുവിന്റെ അധ്യക്ഷതയിൽ കൂടിയ വിഷു ഈസ്റ്റർ പ്രോഗ്രാമിൽ മുഖ്യാതിഥി ജേക്കബ് ചെറിയാൻ പ്ലസ് ടു പരീക്ഷയിൽ 99.20 ശതമാനം മാർക്ക് കരസ്ഥമാക്കിയ ജൊഹാൻ ഷാജിക്ക് അവാർഡ് നൽകി.
കോഴിക്കോട് തിരുവമ്പാടി സ്വദേശിയും ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഷാജി കുര്യൻ, മിനി ഷാജി ദമ്പതികളുടെ മകനാണ് ജൊഹാൻ ഷാജി.
|
ഡൽഹിസിഡ്നി വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; നിരവധി യാത്രക്കാർക്ക് പരിക്ക്
സിഡ്നി: വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ഏഴോളം യാത്രക്കാർക്ക് പരിക്കേറ്റു.
പരിക്കേറ്റവർക്ക് വിമാനത്തിൽ വച്ചുതന്നെ പ്രാഥമിക വൈദ്യസഹായം നൽകി. വിമാനം സിഡ്നിയിൽ ഇറങ്ങിയശേഷം പരിക്കേറ്റവർക്ക് കൂടുതൽ ചികിത്സ ലഭ്യമാക്കിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
|
ന്യൂസിലൻഡിലെ ഹോസ്റ്റലിൽ തീപിടിത്തം; ആറ് പേർ മരിച്ചു
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ വെല്ലിംഗ്ടണിലെ ഹോസ്റ്റൽ കെട്ടിടത്തിന് തീപിടിച്ച് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
നഗരത്തിലെ ലോഫേസ് ലോഡ്ജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച പുലർച്ചെ(പ്രാദേശിക സമയം) ആണ് അപകടം ഉണ്ടായത്. അഗ്നിരക്ഷാ സേനയുടെ 20 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.
അഗ്നിബാധയെത്തുടർന്ന് ടെറസിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഒരാൾക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ പോലീസ്, തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ലെന്നും മനഃപൂർവം സൃഷ്ടിച്ച അഗ്നിബാധയാണോ ഇതെന്ന് സംശയിക്കുന്നതായും അറിയിച്ചു.
|
വിശുദ്ധ അൽഫോൻസായുടെ പേഴ്സണലൈസ്ഡ് സ്റ്റാമ്പ് ഓസ്ട്രേലിയയിലും
പാലാ: വിശുദ്ധ അൽഫോൻസാമ്മയുടെ സ്മരണാർഥം ഓസ്ട്രേലിയയിലെ ഫാമിലി കണക്ട് പ്രോജക്റ്റ് ഓസ്ട്രേലിയൻ തപാൽ വകുപ്പ് വഴി തയാറാക്കിയ പേഴ്സണലൈസ്ഡ് തപാൽ സ്റ്റാമ്പിന്റെ പ്രകാശനം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിച്ചു.
ഭരണങ്ങനത്തെ അൽഫോൻസാമ്മയുടെ ദേവാലയത്തിൽ നടന്ന ചടങ്ങിൽ പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് എമരിത്തൂസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, വികാരി ജനറൽമാർ, മുതിർന്ന വൈദികർ കാതോലിക്കാ ബാവായുടെ സോഷ്യൽ പ്രോജക്ട്സ് ഡയറക്ട്ടർ റോബർട്ട് കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
ആയിരം സ്റ്റാമ്പുകൾ ആണ് ആദ്യ ഘട്ടത്തിൽ പുറത്ത് ഇറങ്ങിയത്.
|
സിഡ്നി ക്ഷേത്രാക്രമണ കേസ്: പ്രതികളുടെ ചിത്രം പുറത്തുവിട്ട് പോലീസ്
സിഡ്നി: സിഡ്നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ പ്രതികളുടെ ചിത്രം പുറത്തുവിട്ട് പോലീസ്. സിഡ്നി റോസ്ഹില്ലിലെ ശ്രീ സ്വാമി നാരായൺ ക്ഷേത്രത്തിന് നേരെ മേയ് അഞ്ചിനാണ് ആക്രമണമുണ്ടായത്.
സംഭത്തിന് പിന്നിൽ ഖലിസ്ഥാൻ വാദികളാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പ്രതികളെ പിടികൂടാൻ പോലീസിനായിട്ടില്ല. അക്രമികൾ ക്ഷേത്ര ചുമരുകൾ നശിപ്പിക്കുകയും ഗേറ്റിൽ ഖലിസ്ഥാൻ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെതിരേയുള്ള ഇന്ത്യൻ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്താൻ വാദികൾ നേരത്തെയും ആക്രമണം നടത്തിയിരുന്നു.
|
ഓൾ ഓസ്ട്രേലിയ വടംവലി മത്സരം ശനിയാഴ്ച ഗോൾഡ് കോസ്റ്റിൽ
മെൽബൺ: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ ഓസ്ട്രേലിയ വടംവലി മത്സരം ശനിയാഴ്ച ഗോൾഡ് കോസ്റ്റിൽ നടക്കും. തിയോഡോർ എംപി മാർക്ക് ബൂത്ത്മാൻ രാവിലെ പത്തിന് ഉദ്ഘാടനം നിർവഹിക്കും.
മത്സരത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഗോൾഡ് കോസ്റ്റ് മലയാളി അസോസിയഷൻ ഭാരവാഹികളും സെവൻസ് യുണൈറ്റഡ് ടീമംഗങ്ങളും മീറ്റിംഗ് നടത്തി.
വിപുലമായ വടംവലി മത്സരമാണ് ഗോൾഡ് കോസ്റ്റിൽ സംഘടിപ്പിച്ചിട്ടുള്ളത്. ഒരു ദിവസം മുഴുവൻ കുടുംബത്തോടൊപ്പം മത്സരങ്ങൾ വീക്ഷിക്കാനുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്.
ഓസ്ട്രേലിയയുടെ വിവിധ സംസഥാനങ്ങളിൽ നിന്നും വിവിധ ടീമുകൾ ഗോൾഡ് കോസ്റ്റിൽ എത്തിചേരുമെന്നും മികച്ച ജനപങ്കാളിത്തം ഉണ്ടാവുമെന്നും സംഘാടകർ അറിയിച്ചു.
കുട്ടികൾക്കായി വിനോദ പരിപാടികൾ, ഫുഡ് സ്റ്റാളുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവുമെന്നും ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സാജു.സി.പിയും വടംവലി കോർഡിനേറ്റർ ഷിൻസൺ കുര്യനും അറിയിച്ചു.
|
"കോട്ടയം അതിരൂപതയ്ക്കായി ഒരു കരുതൽ'; ഉദ്ഘാടനം 12ന്
മെൽബൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഒരു വീൽചെയർ വീതം നൽകുന്ന "കോട്ടയം അതിരൂപതയ്ക്കായ് ഒരു കരുതൽ' ജീവകാരുണ്യ പദ്ധതിയുടെ വിതരണോദ്ഘാടനം 12ന് നടത്തപ്പെടുന്നു.
കല്ലിശേരി സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽവച്ച് കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പിതാവ് ഉദ്ഘാടനകർമം നിർവഹിക്കും.
കല്ലിശേരി സെന്റ് മേരീസ് ക്നാനായ ഇടവക വികാരി ഫാ.റെനി കട്ടേൽ, മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവക വികാരി ഫാ.അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
|
കെ.എം.മാണി സ്മൃതി സംഗമം ഓസ്ട്രേലിയയിൽ നടത്തി
മെൽബൺ: കേരള കോൺഗ്രസ്(എം) നേതാവും മുൻ മന്ത്രിയുമായ കെ.എം.മാണിയുടെ നാലാം ചരമ വാർഷികത്തോട് അനുബന്ധിച്ച് പ്രവാസി കേരള കോൺഗ്രസ് (എം) ഓസ്ട്രേലിയ ഓൺലൈൻ സ്മൃതി സംഗമം നടത്തി.
കെ.എം.മാണി മരിച്ചിട്ട് നാലുവർഷമായെങ്കിലും ജനഹൃദയങ്ങളിൽ അദ്ദേഹത്തെ കുറിച്ചുള്ള ചിന്തകൾക്ക് പ്രസക്തിയേറി വരികയാണെന്നും കർഷക രാഷ്ട്രീയത്തെ ജാതിമതരാഷട്രീയ ഭേദമില്ലാതെ പൊതുതാത്പര്യമായി സമൂഹത്തിൽ രൂപപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ.മാണി എംപി പറഞ്ഞു.
കേരള ചരിത്രത്തിൽ 13 തവണ ബജറ്റ് അവതരിപ്പിച്ച മാണിയുടെ ദീർഘവീക്ഷണം കാലാതീതമാണെന്നും അദ്ദേഹം മുന്നോട്ടുവച്ച പ്രത്യയ ശാസ്ത്രം വരും കാലത്ത് വെളിച്ചമേകുമെന്നും മുഖ്യ അഥിതിയായിയെത്തിയ തോമസ് ചാഴികാടൻ എംപി അഭിപ്രായപ്പെട്ടു.
മാണിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് എല്ലാവർഷവും ഓസ്ട്രലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും അനുഭാവികളും "രക്തദാനം മഹാദാനം' എന്ന ആപ്തവാക്യം ഉൾകൊണ്ടു കൊണ്ട് രക്തദാനം നടത്താറുണ്ട്.
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ജിജോ ഫിലിപ്പ്, ഷാജു ജോൺ, ജിൻസ് ജയിംസ്, സുമേഷ് ജോസ്, തോമസ് ആൻഡ്രൂ, അലൻ ജോസഫ്, ജിനോ ജോസ്, ജോൺ സൈമൺ, അജേഷ് ചെറിയാൻ, എബി തെരുവത്ത് എന്നിവരുടെ നേതൃത്വത്തിൽ ഈ വർഷവും അതിന് തുടക്കം കുറിച്ചുവെന്ന് നാഷണൽ പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം പറഞ്ഞു.
യോഗത്തിൽ സിജോ ഈത്തനാംകുഴി സ്വാഗതവും ജോമോൻ മാമലശേരി കൃതജ്ഞതയും പറഞ്ഞു. പാർട്ടിയുടെ കേരള സ്റ്റേറ്റ് കമ്മറ്റിയംഗം പ്രദീപ് വലിയപറമ്പിൽ, സെബാസ്റ്റ്യൻ ജേക്കബ്, ജിൻസ് ജയിംസ്, കെന്നടി പട്ടു മാക്കിൽ, ഷാജു ജോൺ, റ്റോമി സ്കറിയ, സിബിച്ചൻ ജോസഫ്, റോബിൻ ജോസ്, ബൈജു സൈമൺ എന്നിവർ സംസാരിച്ചു.
ജോസി സ്റ്റീഫൻ, ഡേവിസ് ചക്കൻകളം, ഐബി ഇഗ്നേഷ്യസ്, ബിജു പള്ളിയ്ക്കൽ, ജോൺ സൈമൺ, ഹാജു തോമസ്, ജോഷി കുഴിക്കാട്ടിൽ, ജിനോ ജോസ്, ജിബിൻ ജോസഫ്, ഷെറിൻ കുരുവിള, ജോയിസ്,നവിൻ, ജിബി മുതലായവർ നേതൃത്വം നൽകി.
|
സുനിൽ പി.ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര 12 മുതൽ
സിഡ്നി: എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ നടക്കുന്നു. ഓസ്ട്രേലിയയിലെ സാംസ്കാരിക സംഘടനയായ നവോദയ ഓസ്ട്രേലിയയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച പെർത്തിൽ "മതനിരപേക്ഷതയും മത ജീവിതവും' എന്ന വിഷയത്തിലും ശനിയാഴ്ച മെൽബണിൽ "മാധ്യമങ്ങളും ജനാധിപത്യവും' എന്ന വിഷയത്തിലും ഞായറാഴ്ച അഡലെയ്ഡിൽ "വർഗീയതയുടെ ആധാരങ്ങൾ' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.
20ന് സിഡ്നിയിൽ "ഭരണഘടനയിലെ സാമൂഹിക ദർശനം' എന്ന വിഷയത്തിലും 21ന് ബ്രിസ്ബെയിനിൽ "ഗാന്ധിയുടെ വർത്തമാനം' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. ബ്രിസ്ബെയിനിൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. കൂടാതെ മെൽബണിൽ നടക്കുന്ന നാടകോൽസവത്തിലും പങ്കെടുക്കും.
പ്രഭാഷണ പരിപാടിയിലേക്ക് എല്ലാ മലയാളികളെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി നവോദയ ഭാരവാഹികൾ അറിയിച്ചു.
|
സിഡ്നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം
സിഡ്നി: സിഡ്നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. റോസ്ഹില്ലിലെ ശ്രീ സ്വാമി നാരായൺ ക്ഷേത്രത്തിന് നേരേയാണ് ആക്രമണമുണ്ടായത്. സംഭത്തിന് പിന്നിൽ ഖലിസ്ഥാൻ വാദികളാണ് എന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ഓസ്ട്രേലിയ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം. അക്രമികൾ ക്ഷേത്ര ചുമരുകൾ നശിപ്പിക്കുകയും ഗേറ്റിൽ ഖലിസ്ഥാൻ പതാക സ്ഥാപിച്ചെന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെതിരേയുള്ള സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്താൻ വാദികൾ നേരത്തെയും ആക്രമണം നടത്തിയിരുന്നു.
മാർച്ചിൽ ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനോട് ഓസ്ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുന്നതിലെ ആശങ്ക മോദി അറിയിച്ചിരുന്നു.
|
മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റ് സിയന്ന വെയർ അന്തരിച്ചു
കാൻബറ: 2022ലെ മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റും ഓസ്ട്രേലിയൻ മോഡലുമായ സിയന്ന വെയർ(23) അന്തരിച്ചു. കുതിര സവാരിക്കിടെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റാണ് മരണം സംഭവിച്ചത്.
ഏപ്രിൽ രണ്ടിന് ഓസ്ട്രേലിയയിലെ വിൻഡ്സർ പോളോ ഗ്രൗണ്ടിൽ സവാരി നടത്തുന്നതിനിടെയാണ് സിയന്ന വെയറിന് അപകടം സംഭവിച്ചത്. ആഴ്ചകളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
സിയന്നയുടെ മരണവാർത്ത കുടുംബം സ്ഥിരീകരിച്ചു. സിയന്നയുടെ മോഡലിംഗ് ഏജൻസിയായ സ്കൂപ്പ് മാനേജ്മെന്റും മരണം സ്ഥിരീകരിച്ചു.
2022ലെ ഓസ്ട്രേലിയൻ മിസ് യൂണിവേഴ്സ് മത്സരത്തിലെ 27 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു സിയന്ന വെയർ. സിഡ്നി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും സൈക്കോളജിയിലും സിയന്ന ഇരട്ട ബിരുദം നേടിയിരുന്നു.
|
ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ് അസോസിയേഷന് പുതിയ നേതൃത്വം
മെൽബൺ: മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ഘടകത്തിന് പുതിയ നേതൃത്വം. പ്രസിഡന്റായി സാമൂഹികപ്രവർത്തകനും പരിപാടിയുടെ സംഘാടകനുമായ മദനൻ ചെല്ലപ്പനെയും സെക്രട്ടറിയായി ബിനോയ് തോമസിനെയും തെരഞ്ഞെടുത്തു.
ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥൻ ബിനോയ് പോളാണ് രക്ഷാധികാരി. ട്രഷറർ വിനോദ് കൊല്ലംകുളം, വൈസ് പ്രസിഡന്റ് സജി പഴയാറ്റിൽ, ജോയിന്റ് സെക്രട്ടറി സോയിസ് ടോം എന്നിവരാണ് മറ്റു ഭാരവാഹികൾ.
ജെനോ ജേക്കബ്, തമ്പി ചെമ്മനം, ആമീൻ സാദിക്, കിരൺ ജെയിംസ്, ജിജോ ബേബി, ഓസ്റ്റിൻ ഡെവിസ് എന്നിവരാണ് നിർവാഹക സമിതി അംഗങ്ങൾ. റോബർട്ട് കുര്യാക്കോസാണ് ഇന്റർ നാഷണൽ കമ്മിറ്റി പ്രതിനിധി.
കേരളത്തിൽ നിന്നും കുടിയേറി വന്നിരിക്കുന്ന മലയാളി വിദ്യാർഥികൾക്ക് സഹായകമാകുന്ന വലിയ ഒരു പദ്ധതി ഉടനെ പ്രഖ്യാപിക്കാനുള്ള തയാറെടുപ്പിലാണ് പുതിയ കമ്മിറ്റിയെന്ന് പ്രസിഡന്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു. ഓസ്ട്രേലിയയിലെ പ്രവാസി മലയാളികൾക്കും അവരുടെ നാട്ടിലെ മാതാപിതാക്കൾക്കുമായി നേരത്തെ നടപ്പിലാക്കിയ "ഫാമിലി കണക്ട്' പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു
കോവിഡ് കാലത്ത് മലയാളി വിദ്യാർഥികൾക്ക് ഇന്ത്യയിലേക്ക് സൗജന്യ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് അയച്ച് ശ്രദ്ധേയമായ സംഘടനയാണ് ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ്. ഓസ്ട്രേലിയയിൽ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത സേവനമാണ് കൂട്ടായ്മ കാഴ്ച്ചവയ്ക്കുന്നത്. മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിലവിൽ വന്ന "ഫാമിലി കണക്ട്' പദ്ധതിക്ക് ഓസ്ട്രേലിയയിലെ മന്ത്രി തലത്തിലുള്ള നിരവധി പ്രമുഖർ അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരുന്നു
|
"അമ്മയ്ക്കായി ഒരു ദിവസം' മെൽബണിൽ മേയ് 14ന്
മെൽബൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് "അമ്മയ്ക്കായി ഒരുദിവസം' പരിപാടി നടത്തുന്നു. മേയ് 14ന് വെെകുന്നേരം 4.15 സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്നറിലും വെെകുന്നേരം 6.30നും നോബിൾ പാർക്കിലുള്ള സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളിയിലും വിശുദ്ധ കുർബാനയോടൊപ്പമാണ് മതേർസ് ഡേ ആഘോഷിക്കുന്നത്.
പരിപാടിയിൽ മാതൃത്വത്തിന്റെ മനോഹാരിത പ്രാർഥനാപൂർവം അനുഭവിച്ച ഇടവകയിലെ ഓരോ അമ്മമാരെയും ആദരിക്കുകയും ചെയ്യുന്നു.
മേയ് ഏഴിന് വേദപാഠ ക്ലാസുകളിൽവച്ച് അമ്മമാർക്കായി, കുട്ടികൾ എഴുതുന്ന പ്രത്യേക പ്രാർഥനകൾ, 14ാം തീയതിയിലെ വിശുദ്ധ കുർബാനയിൽ സമർപ്പിച്ച് പ്രാർഥിക്കും.
പ്രത്യേക വിശുദ്ധ കുർബാനയോടൊപ്പം കാഴ്ചവപ്പ്, അമ്മമാരെ ആദരിക്കൽ, മതേർസ് ഡേ സന്ദേശം, വീഡിയോ പ്രദർശനം തുടങ്ങിയവയും ഉണ്ടായിരിക്കും.
ഇടവകയിലെ എല്ലാ കുടുംബങ്ങളും സ്വകുടുംബങ്ങളിലെ അമ്മമാർക്ക്, മതേർസ് ഡേ ആശംസകൾ നേർന്ന് കൊണ്ടുള്ള അഞ്ച് സെക്കൻഡ്സ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ, ലാൻസ്കേപ്പിൽ എടുത്ത് ഏഴാം തീയതിക്ക് മുൻപായി കോർഡിനേറ്റർമാരായ ജോർജ് പവ്വത്തേൽ 04525 99498, മാത്യു ലൂക്കോസ് 04472 68620 എന്നീ വാട്ട്സാപ്പ് നമ്പറുകളിലേയ്ക്ക് അയച്ച് തരിക.
പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കലിന്റെയും, മതേർസ് ഡേ കോർഡിനേറ്റർമാരായ ജോർജ് പവ്വത്തേൽ, മാത്യു ലൂക്കോസ് എന്നിവർ നയിക്കുന്ന കമ്മിറ്റിയുടെയും, ഇടവകയിലെ യുവജന വിഭാഗത്തിന്റെയും നേതൃത്വത്തിൽ, മതേർസ് ഡേ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.
ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ചു നടത്തുന്ന ഈ പ്രത്യേക മതേർസ് ഡേ ആഘോഷത്തിൽ പങ്കെടുക്കുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനുമായി ഇടവകയിലെ, എല്ലാ അമ്മമാരെയും ഏറ്റവും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ എന്നിവർ അറിയിച്ചു.
|
ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം തിയറ്ററിലേക്ക്
വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള ചിത്രമായ "പപ്പ' തിയറ്ററിലേക്ക്. ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രം മേയ് 19ന് തിയറ്ററിലെത്തുന്നത്.
ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ചിത്രമാണ് "പപ്പ'. മുമ്പ് ന്യൂസിലൻഡിൽ ചിത്രീകരിച്ച ഹണ്ട്രട്ട് എന്ന ചിത്രത്തിന്റെ സംവിധാനവും കാമറായും നിർവഹിക്കുകയും രാജീവ് അഞ്ചലിന്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ കാമറാമാനായും പ്രവർത്തിച്ച ഷിബുആൻഡ്രുസിന്റെ പുതിയ ചിത്രമാണ് പപ്പ.
ഗോൾഡൻ എജ് ഫിലിംസും വിൻവിൻ എന്റർടൈൻമെന്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ ചിത്രം നിർമ്മിക്കുന്നു. ദുൽഖർ സൽമാൻ ചിത്രമായ സെക്കന്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേൽ, ആർ.ജെ.മഡോണ, അതേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷത്തിലെത്തിയ അനിൽ ആന്റോ ആണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്. ഷാരോൾ നായികയായും എത്തുന്നു.
ന്യൂസിലൻഡിലെ ഒരു മലയാളി കുടുംബത്തിന്റെ കഥയാണ് "പപ്പ' . പപ്പയും മമ്മിയും ഒരു മകളും മാത്രമുള്ള കുടുംബം. വളരെ സന്തോഷത്തോടെയുള്ള കുടുംബ ജീവിതമായിരുന്നു അവരുടേത് . ഒരു ദിവസം മകളെ കാണാതാവുന്നു. തുടർന്ന് ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.
വ്യക്തി ബന്ധങ്ങൾക്ക് വിലകൽപ്പിയ്ക്കുന്ന മലയാളികൾക്ക് വലിയൊരു നൊമ്പരമായി "പപ്പ' എന്ന ചിത്രം മാറുമെന്ന് സംവിധായകൻ ഷിബു ആൻഡ്രൂസ് വിശ്വസിക്കുന്നു. നല്ല ഗാനങ്ങളും വ്യത്യസ്തമായ അവതരണവും "പപ്പ' എന്ന ചിത്രത്തെ പുതിയൊരു അനുഭവമാക്കി മാറ്റും.
ഗോൾഡൻ ഏജ് ഫിലിംസും, വിൻവിൻ എന്റർടൈൻമെന്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ നിർമ്മിക്കുന്ന പപ്പ, ഷിബുആൻഡ്രൂസ് കഥ, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നു. തിരക്കഥ, സംഭാഷണം അരുദ്ധതി നായർ, ഗാനങ്ങൾ എങ്ങാണ്ടിയൂർ ചന്ദ്രശേഖരൻ, ദിവ്യശ്രീ നായർ, സംഗീതം ജയേഷ് സ്റ്റീഫൻ, ആലാപനം സിത്താര ,നരേഷ് അയ്യർ, നൈഗ സാനു, എഡിറ്റിംഗ്,കളറിംഗ് നോബിൻ തോമസ്, അസോസിയേറ്റ് ഡയറക്ടർ ജീവൻ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ അനീജ ജോർജ്, സ്റ്റിൽ രവിശങ്കർ വേണുഗോപാൽ, സനീഷ് തോമസ്, സുകേഷ് ഭദ്രൻ, പോസ്റ്റർ ഡിസൈൻ ഒ.സി.രാജു, പിആർഒ അയ്മനം സാജൻ.
അനിൽ ആന്റോ, ഷാരോൾ, വിനോഷ് കുമാർ, നൈഗ സാനു എന്നിവരോടൊപ്പം ഇംഗ്ലീഷ് താരങ്ങളും അഭിനയിക്കുന്നു.
|
പരമോന്നത സിവിലിയൻ ബഹുമതി; രത്തൻ ടാറ്റയ്ക്ക് ആദരവുമായി ഓസ്ട്രേലിയ
കാന്‍ബെറ/ന്യൂഡൽഹി: ഓസ്ട്രേലിയയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഓസ്ട്രേലിയ' ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ബാരി ഒ. ഫാരെൽ ആണ് രത്തൻ ടാറ്റ അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.
ഇന്ത്യഓസ്ട്രേലിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നിർണായക പങ്ക് വഹിച്ചയാളാണ് ടാറ്റയെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാത്രമല്ല ഓസ്ട്രേലിയയിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഫാരെൽ ട്വീറ്റിൽ കുറിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്കുന്ന വ്യക്തിയാണ് രത്തന്‍ ടാറ്റ. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത അദ്ദേഹം ടാറ്റ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളില്‍ സജീവമാണ്.
|
ഗോൾഡ് കോസ്റ്റ് മലയാളി അസോയിയേഷൻ ഈസ്റ്റർ , വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു
ക്യൂൻസ് ലാൻഡ്: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ നടത്തപ്പെട്ടു. ഡോ. ജേക്കബ് ചെറിയാൻ മുഖ്യതിഥിയായി പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി സെബാസ്റ്റ്യൻ തോമസ് സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സാജു സി പി. ഈസ്റ്റർ, വിഷുവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു. മലയാളികൾ സംയുക്തമായി ആഘോഷങ്ങൾ കൊണ്ടാടേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു. ആഘോഷ പരിപാടിയിൽ സഹകരിച്ച എല്ലാവർക്കും മാർഷൽ ജോസഫ് നന്ദി അറിയിച്ചു.
കലാപരിപാടികൾക്ക് നേതൃത്വം നൽകിയത് പ്രോഗ്രാം കോഓർഡിനേറ്റർമാരായ നീയോട്ട്സ് വക്കച്ചനും, അശ്വതി സരുണുമാണ്. ജോയിന്റ് സെക്രട്ടറി സോജൻ പോൾ, ട്രഷറർ ട്രീസൻ ജോസഫ്, കമ്മിറ്റി അംഗങ്ങളായ സിറിൾ സിറിയക്ക്, സാം ജോർജ്, സിബി മാത്യു, റിജു എബ്രഹാം എന്നിവരാണ് മറ്റ് മേൽനോട്ടം വഹിച്ചത്.
|
വിശുദ്ധ തീർഥാടനവും സിഡ്നി സിറ്റി ടൂറും: മാർ ബോസ്കോ പുത്തൂർ ഫ്ലാഗ് ഓഫ് ചെയ്തു
മെൽബൺ: ഓസ്ട്രേലിയായിലെ ഏക വിശുദ്ധയായ സെൻറ് മേരി മക്കിലപ്പിന്റെ കബറിടത്തിങ്കലേയ്ക്ക് സംഘടിപ്പിച്ചിരിക്കുന്ന വിശുദ്ധ തീർഥാടനവും സിഡ്നി സിറ്റി ടൂറും, മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ ബിഷപ്പായ അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ പിതാവ് മെൽബണിലെ ക്രെഹിബേണിൽ നിന്നും ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ചാണ് ഈ തീർഥാടനം സംഘടിപ്പിച്ചത്.
ക്രെഹിബേണിൽ നടന്ന ചടങ്ങിൽ അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവ്, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കലിന് ഫ്ലാഗ് കൈമാറി ഔദ്യോഗികമായ ഉദ്ഘാടനകർമ്മം നിർവഹിച്ചു. പത്താം വാർഷികാഘോഷങ്ങളോടനുബന്ധിച്ചു ഇങ്ങനെയൊരു തീർഥാടനം സംഘടിപ്പിച്ചതിൽ ഇടവകാംഗങ്ങളെ അനുമോദിക്കുകയും സുരക്ഷിതമായ ഒരു യാത്രയ്ക്ക് എല്ലാവിധ പ്രാർഥനാശംസകളും മാർ ബോസ്കോ പുത്തൂർ നേരുകയും ചെയ്തു.
ഇടവക സെക്രട്ടറിയും തീർഥാടനം കമ്മിറ്റി കോർഡിനേറ്ററുമായ ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ സ്വാഗതവും, മറ്റൊരു കോർഡിനേറ്ററായ ലാൻസ്മോൻ വരിക്കാശേരിൽ ന്ദിയുമറിയിച്ചു.
|
സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ, വിഷു ആഘോഷം അവിസ്മരണീയമായി
ബ്രിസ്ബെയ്ൻ: വിഷുദിനത്തിൽ സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷങ്ങൾ ഏവർക്കും നവ്യാനുഭവമായി. നൃത്തവും പാട്ടും നടകവുമായി ആഘോഷത്തിന്റെ രാവ് സമ്മാനിച്ച് സദസിന്റെ പ്രശംസ പിടിച്ചുപറ്റിയ ദിവസമായി അക്ഷരാർഥത്തിൽ മാറുകയായിരുന്നു.
ഉദ്ഘാടന പ്രസംഗത്തിൽ ഫാ. റോബിൻ ഡാനിയേൽ ഈസ്റ്റർ സന്ദേശം നൽകി. അസോസിയേഷൻ പ്രസിഡൻ്റ് ബിജു വർഗീസ് നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ എല്ലാവർക്കും ഈസ്റ്ററിന്റെയും വിഷുവിന്റെയും എല്ലാവിധ മംഗളങ്ങളും നേർന്നു. ജാതിമത ചിന്തകൾക്കതീതമായി നടത്തുന്ന ഇത്തരം ആഘോഷങ്ങൾ ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്ന് സെക്രട്ടറി മോഹിൻ വലിയപറമ്പിൽ അഭിപ്രായപ്പെട്ടു. പരിപാടികൾ കൃത്യസമയത്ത് തുടങ്ങി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും ട്രഷറർ കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ നന്ദി അറിയിച്ചു.
വർണാഭമായ കലാപരിപാടികൾക്ക് നേതൃത്വം നൽകിയത് കൾച്ചറൽ കോർഡിനേറ്റേഴ്സ് ആയ ആൽബ ബിജുവും, ഗ്രേസ് റെജിയുമാണ്. വൈസ് പ്രസിഡൻ്റ് ലേഖ അജിത്, കമ്മറ്റി അംഗങ്ങളായ ജെയിംസ് പൗവ്വത്ത്, ഷിബു വർഗ്ഗീസ് ലിനു ജെയിംസ് വൈ യ്പ്പേൽ എന്നിവർ മുഖ്യ നേതൃത്വം വഹിച്ചു. ഡി ജെയോടു കൂടി ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.
|
വിശുദ്ധ തീർഥാടനം ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഫ്ലാഗ് ഓഫ്ചെയ്യും
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്, ഓസ്ട്രേലിയായിലെ ഏക വിശുദ്ധയായ സെന്റ് മേരി മക്കിലപ്പിന്റെ കബറിടത്തിങ്കലേയ്ക്ക് ഏപ്രിൽ 18,19,20 തീയതികളിലായി സംഘടിപ്പിച്ചിരിക്കുന്ന വിശുദ്ധ തീർഥാടനവും സിഡ്നി സിറ്റി ടൂറും മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ ബിഷപ്പായ അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ പിതാവ് മെൽബണിലെ ക്രെഹിബേണിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്യും.
18ാം തീയതി രാവിലെ മെൽബണിൽ നിന്നും രണ്ട് ബസുകളിലായാണ് യാത്ര ആരംഭിക്കുന്നത്. 19ാം തീയതി രാവിലെ വിശുദ്ധ മേരി മക്കിലപ്പിന്റെ കബറിടം സന്ദർശിച്ച് വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന്, സിഡ്നിയുടെവശ്യതയാർന്ന നഗരക്കാഴ്ചകൾ ആസ്വദിക്കുവാനും, രാത്രിയാമങ്ങൾ ചെലവിടുന്നതിനുമായി സിഡ്നി സിറ്റി ടൂർ ഉണ്ടായിരിക്കും. ഓസ്ട്രേലിയായിലെ പ്രസിദ്ധമായ Mercure 4 Star Hotel ലാണ് താമസസൗകര്യം ഒരുക്കിയിക്കുന്നത്.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ എന്നിവരുടെയും ഫിലിപ്സ് എബ്രഹാംകുരീക്കോട്ടിൽ , ലാൻസ്മോൻ വരിക്കശ്ശേരിൽ എന്നിവർ കോർഡിനേറ്റർമാരായ കമ്മിറ്റിയുടെയും നേതൃത്വത്തിൽ യാത്രയ്ക്കാവശ്യമായ വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു.
|
"കോട്ടയം അതിരൂപതയ്ക്കായി ഒരു കരുതൽ'; ആദ്യ സംഭാവന സ്വീകരിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി "കോട്ടയം അതിരൂപതയ്ക്കായി ഒരു കരുതൽ' ജീവകാരുണ്യ പദ്ധതിയുടെ ആദ്യ സംഭാവന സ്വീകരിച്ചു.
കോട്ടയം അതിരുപതയിലെ എല്ലാ ഇടവകകളിലും ഒരു വീൽചെയർ വീതം നൽകുക എന്നതാണ് ഈ ജീവകാരുണ്യ പദ്ധതിയുടെ ലക്ഷ്യം.
മെൽബൺ നോബിൾ പാർക്ക് കത്തോലിക്കാ പള്ളിയിലെ ഈസ്റ്റർ കുർബാനയ്ക്ക് ശേഷം പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, നടത്തിപ്പ് കൈക്കാരൻ ആശിഷ് സിറിയക് മറ്റത്തിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, പത്താം വാർഷികം കോർ കമ്മിറ്റി അംഗങ്ങൾ, ചാരിറ്റി കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ വച്ച് ഇടവകാംഗങ്ങളായ അജുമോൻ & ജാൻസ് കുളത്തുംതല കുടുംബാംഗങ്ങളിൽ നിന്നും ഇടവക വികാരി റവ. ഫാ. അഭിലാഷ് കണ്ണാമ്പടം, രണ്ട് വീൽചെയറുകൾ വാങ്ങിക്കുവാനുള്ള ആദ്യ സംഭാവന സ്വീകരിച്ചു.
കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലുംതന്നെ ഓരോ വീൽ ചെയറുകൾ നൽകാൻ സാധിക്കും എന്ന പ്രത്യാശയിൽ ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ പ്രസിഡന്റായ ജോജി ബേബി കുന്നുകാലയിൽ കോർഡിനേറ്ററായുള്ള പത്താം വാർഷികം ചാരിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ തയ്യാറാക്കി വരുന്നു. ഒരു വീൽ ചെയറിന് 125 ഡോളറാണ് കണക്കാക്കിയിരിക്കുന്നത്.
വീൽ ചെയറുകൾ സ്പോൺസർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ, ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരൻമാരായ ആശിഷ് സിറിയക് മറ്റത്തിൽ, നിഷാദ് പുലിയന്നൂർ, കോർഡിനേറ്റർ ജോജി ബേബി കുന്നുകാലായിൽ എന്നിവരുമായി ബന്ധപ്പെടുക.
ദൈവം നമുക്ക് കനിഞ്ഞു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും നാട്ടിലുള്ള ആവശ്യക്കാരായ നമ്മുടെ സഹോദരങ്ങളെ സഹായിക്കുവാനുമായി ദൈവം നമുക്ക് നൽകുന്ന ഒരു അവസരമായി കണക്കാക്കിക്കൊണ്ട് എല്ലാ ഇടവകാംഗങ്ങളും ഈ ഒരു ജീവകാരുണ്യ പദ്ധതിയിൽ പങ്കാളികളാകണമെന്ന് ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.
|
ഫാ. ജോണ്‍ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും മേയ് 31ന്
മെൽബണ്‍: സെന്റ് തോമസ് സീറോ മലബാർ മെൽബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാ. ജോണ്‍ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും മേയ് 31 ബുധനാഴ്ച വൈകീട്ട് 5ന് മെൽബണിനടുത്തുള്ള ക്യാന്പെൽഫീൽഡ് ഔവർ ലേഡീ ഗാർഡിയൻ ഓഫ് പ്ലാന്റ്സ് കാൽദിയൻ കാത്തലിക് ദേവാലയത്തിൽ നടക്കും.
സ്ഥാനാരോഹണ കർമ്മങ്ങളിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് അഭി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ, സീറോ മലബാർ സഭയുടെ മറ്റു രൂപതകളിൽ നിന്നുള്ള പിതാക്കന്മാർ, ഓഷ്യാനിയയിലെ വിവിധ രൂപതകളിൽ നിന്നുള്ള ബിഷപ്പുമാർ, മെൽബണ്‍ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള വൈദികരും അത്മായ പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുക്കും.
ഫാ. ജോണ്‍ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണ ചടങ്ങുകളും ബോസ്കോ പുത്തൂർ പിതാവിനുള്ള യാത്രയയപ്പ് സമ്മേളനവും ഏറ്റവും ഭംഗിയായും ലളിതമായും ക്രമീകരിക്കുന്നതിന് വിവിധ കമ്മറ്റികൾക്ക് രൂപം നൽകിയതായി വികാരി ജനറാൾ മോണ്‍സിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.
2013 ഡിസംബർ 23 നാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യക്ക് പുറത്തുള്ള രണ്ടാമത്തെ സീറോ മലബാർ രൂപതയായി മെൽബണ്‍ സെന്റ് തോമസ് സീറോ മലബാർ രൂപതയും രൂപതയുടെ പ്രഥമ പിതാവായും ന്യൂസിലൻഡിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററായും ബിഷപ്പ് ബോസ്കോ പുത്തൂരിനെയും നിയമിക്കുന്നത്.
മെൽബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാ. ജോണ്‍ പനന്തോട്ടത്തിൽ മേയ് 23ന് മെൽബണിൽ എത്തിച്ചേരും. തലശേരി അതിരൂപതയിലെ പേരാവൂർ പെടന്പുന്ന ഇടവകയിൽ പനന്തോട്ടത്തിൽ പരേതരായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1966 മേയ് 31നാണ് ഫാ. ജോണ്‍ ജനിച്ചത്.
സിഎംഐ സന്യാസ സമൂഹത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിലായി വൈദികപഠനം. 1996 ഡിസംബർ 26 താമരശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളിയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎയും മാന്നാനം സെന്റ് ജോസഫ് കോളേജിൽ നിന്ന് ബിഎഡും ഇഗ്നോയിൽ നിന്ന് എംഎഡും നേടി. ഗുഡല്ലൂർ മോണിങ്ങ് സ്റ്റാർ സ്കൂളിലും കോഴിക്കോട് ദേവഗിരി ഹയർ സെക്കൻഡറി വിഭാഗത്തിലും അധ്യാപകനായി . 20082014 കാലത്ത് കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിന്റെ സുപ്പീരിയറായി. 2015 മുതൽ 2020 വരെ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ അതിരൂപതയിൽ സേവനം അനുഷ്ഠിച്ചു.
ബ്രിസ്ബെയ്നിലെ സീറോ മലബാർ ഇടവകകളിലും മിഷനുകളിലും അജപാലനശുശ്രൂഷകളിൽ സഹായിക്കാനും ഫാ. ജോണ്‍ സമയം കണ്ടെത്തി. 2021 മുതൽ മാനന്തവാടി രൂപതയിലെ നിരവിൽപുഴ സെന്റ് ഏലിയാസ് ആശ്രമത്തിൽ സുപ്പീരിയറും ഇടവക വികാരിയുമായി സേവനം ചെയ്യുന്പോഴാണ് മെൽബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനാകുന്നത്. ഫാ. ജോണ്‍ പനന്തോട്ടത്തിലിന്റെ ജന്മദിനം കൂടിയായ മേയ് 31ന് നടക്കുന്ന സ്ഥാനാരോഹണ കർമ്മങ്ങളിൽ പങ്കെടുക്കാൻ ഏവരെയും സന്തോഷത്തോടെ ക്ഷണിക്കുന്നതായി മെൽബണ്‍ രൂപത വികാരി ജനറാൾ മോണ്‍സിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.
|
ഓസ്ട്രേലിയയിൽ മലയാള ഭാഷയിൽ നാടകോത്സവം നടത്താൻ നവോദയ വിക്ടോറിയ
മെൽബൺ: ഓസ്ട്രേലിയയിൽ ആദ്യമായി മലയാള ഭാഷയിൽ ഒരു നാടകോത്സവം നടത്തുന്നു. ‘നമുക്ക് ഇനി നാടകങ്ങൾ കാണാം’ എന്ന പേരിൽ നവോദയ വിക്ടോറിയയാണ് മെൽബണിലെ ബോക്സിൽ ടൗൺ ഹാളിൽ നാടകോത്സവം സംഘടിപ്പിക്കുന്നത്. നാടകോത്സവത്തിന്റെ സംഘാടക സമിതി മാർച്ച് 25ന് രൂപീകരിച്ചു.
പോസ്റ്ററുകൾ നവോദയ വിക്ടോറിയ പ്രസിഡന്റ് നിഭാഷ് ശ്രീധരൻ, സെക്രട്ടറി എബി പൊയ്ക്കാട്ടിൽ, സ്മിത സുനിൽ, ബ്രോണി മാത്യൂസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
സംഘാടക സമിതി ജനറൽ കൺവീനർ ഗിരീഷ് അവണൂർ നാടകോത്സവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. മേയ് 13ന് മെൽബൺ ബോക്സ് ഹിൽ ടൗൺഹാളിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ. കരിവെള്ളൂർ മുരളി നാടകോത്സവം ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് പ്രശസ്ത സിനിമാ താരങ്ങളായ സന്തോഷ് കീഴാറ്റൂർ, അപ്പുണ്ണി ശശി എന്നിവർ അഭിനയിക്കുന്ന പെൺ നടൻ, ചക്കരപ്പന്തൽ എന്നീ നാടകങ്ങൾ അരങ്ങേറും. നാടകോത്സത്തിൽ സുനിൽ പി ഇളയിടം പങ്കെടുക്കുകയും അദ്ദേഹത്തിന്റെ പ്രഭാഷണം ഉണ്ടായിരുക്കുന്നതുമാണ്. നാടക പരിശീലന കളരിയും നാടകോത്സവത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.
|
കുരിശിന്റെ വഴി; പ്രാർഥനാ നിർഭരരായി മെൽബണിലെ ക്നാനായ യുവജനത
മെൽബൺ: മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താംവാർഷികാഘോഷങ്ങളോടനുബന്ധിച്ച് ക്നാനായ യുവജനങ്ങൾക്കായി “കുരിശിന്റെ വഴിയേ ഭക്തിനിർഭരമായി നടത്തപ്പെട്ടു.
ഓസ്ട്രേലിയായിലെ മലയാറ്റൂർ മല എന്നറിയപ്പെടുന്ന മെൽബൺ ബാക്കസ് മാർഷ് മലമുകളിലുള്ള Our Lady Ta’ Pinu Shrine ൽ ആണ് കുരിശിന്റെ വഴി സംഘടിപ്പിച്ചത്.
ഏപ്രിൽ 1 ശനിയാഴ്ച രാവിലെ 11ന് കുരിശിന്റെ വഴി ആരംഭിച്ച്, ഉച്ചയ്ക്ക് രണ്ടിന് ഭക്ഷണത്തോടുകൂടി കുരിശിന്റെ വഴി സമാപിച്ചു.
ക്നാനായ സമുദായത്തിന്റെ ഭാവി പ്രതീക്ഷകളായ ക്നാനായ യുവതി, യുവാക്കളെ ക്രൈസ്തവവിശ്വാസത്തിലും ദൈവിക ചൈതന്യത്തിലും വളർത്തിയെടുത്ത്, യേശുക്രിസ്തുവിന്റെ നിണമണിഞ്ഞകാൽപ്പാടുകൾ പിൻതുടരുന്നവരാക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടുകൂടിയാണ് ഈ നോമ്പുകാലത്ത് ഇങ്ങനെയൊരു കുരിശിന്റെ വഴി സംഘടിപ്പിച്ചത്.
സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം , ഇടവകയിലെയൂത്ത് കോർഡിനേറ്റർമാരായ ജോർജ് പൗവ്വത്തേൽ, സജിമോൾ മാത്യു കളപ്പുരയ്ക്കൽ, മേജുമോൾ അജിചെമ്പനിയിൽ, മാത്യു ലൂക്കോസ് തമ്പലക്കാട്ട് , മെൽബൺ കെ.സി.വൈ.എൽ പ്രസിഡന്റ് ക്രിസ്റ്റി തോമസ്ചാരംകണ്ടത്തിൽ, ജോയിന്റ് സെക്രട്ടറി നികിത ബോബി കണ്ടാരപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈകുരിശിന്റെ വഴി സംഘടിപ്പിച്ചത്.
കുരിശിന്റെ വഴിയിൽ പങ്കെടുക്കുവാനായി എത്തിച്ചേർന്ന എല്ലാ യുവജനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും, മെയ് 14ന് യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മതേർസ്ഡേയിലും, ജൂലൈ 15ന് യുവജനങ്ങൾക്കായി നടത്തുന്ന യൂത്ത് ഡേയിലും എല്ലായുവജനങ്ങളുടെയും സാന്നിധ്യസഹകരണങ്ങൾ ഉണ്ടാകണമെന്നും ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.
|
ഫാദർ ടൈറ്റസ് തട്ടാമറ്റത്തിന് ഊഷ്മളമായ സ്വീകരണം നൽകി
ബ്രിസ്ബെൻ: കുടുംബ നവീകരണ കാരിസ ധ്യാന മേഖലയിൽ പ്രാവിണ്യം തെളിയിച്ച എസ്വിഡി സഭാംഗവും കരിംങ്കുന്നംകാരനുമായ ഫാദർ ടൈറ്റസ് തട്ടാമറ്റത്തിലിന് ഒസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ സഹപാഠികളും സുഹൃത്തുക്കളും ചേർന്ന് സ്നേഹോഷ്മളമായ സ്വീകരണം നൽകി.
ഫെബ്രുവരി അവസാനം മെൽബണിൽ എത്തിച്ചേർന്ന ടൈറ്റസച്ഛൻ മെൽബൺ, കാൻബറ, സിഡ്നി, ബ്രിസ്ബേൻ തുടങ്ങി വിവിധ സ്ഥലങ്ങളിലായി ധ്യാനം നടത്തുകയുണ്ടായി. തിരക്കുപിടിച്ച ദിവസങ്ങളായിരുന്നിട്ട് കൂടി സഹപാഠികളുടെയും സുഹുത്തുക്കളുടെയും ഭവനങ്ങൾ സന്ദർശിക്കുവാൻ അദ്ദേഹം സമയം കണ്ടെത്തി എന്നത് ശ്ലാഖനീയമാണ് എന്ന് ഒപ്പം പഠിച്ച റോണി പച്ചിക്കര ജിജിമോൻ കാരു പ്ലാക്കൽ എന്നിവർ പറഞ്ഞു.
നോവുകാലത്ത് ഏവർക്കും പുത്തൻ ഉണർവേകുന്ന പ്രത്യാശ നിറഞ്ഞ ധ്യാനമായിരുന്നു അച്ചൻ നടത്തിയതെന്ന് സ്റ്റെബി ചെറിയാക്കൽ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയൽ വച്ച് കരിംങ്കുന്നംകാരായ തന്റെ പ്രിയപ്പെട്ട നാട്ടുകാരെയും സുഹൃത്തുക്കളെയും കാണുവാനും പരിചയം പുതുക്കുവാനും സാധിച്ചതിൽ ഏറെ സന്തോഷവാനാണെന്ന് അച്ചൻ അഭിപ്രായപ്പെട്ടു.
വിവിധ സ്ഥലങ്ങളിൽ നടന്ന സ്വീകരണങ്ങൾക്ക് ജിജിമോൻ കാരുപ്ലാക്കൽ, ജിജോ ചവറാട്ട്, ഷാജുവേളുപറമ്പിൽ, സജു ചക്കുങ്കൽ, ബിജു മൂടികല്ലേൽ, സ്റ്റെബി ചെറിയാക്കൽ ,റോണി പച്ചിക്കര എന്നിവർ നേതൃത്വം നൽകി.
|
ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നതിന്നതിനിടെ മലയാളി വിമാനത്താവളത്തിൽ അന്തരിച്ചു
കോതമംഗലം : ഇൻച്ചൂർ പുന്നവേലില്‍ പരേതനായ ജോയ് കുര്യാക്കോസിന്റെയും സ്വപ്ന ജോയിയുടെയും മകന് അഭിഷേക് ജോസ് സവിയോ (37) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
ഒരാഴ്ചത്തെ അവധിക്ക് ശേഷം ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നതിനായി വെള്ളിയാഴ്ച നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അഭിഷേക് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വിമാനത്താവളത്തില്‍ അടിയന്തര ശുശ്രൂഷ നല്കിയ ശേഷം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതു വഴിയാണ് മരണം സംഭവിച്ചത്.
ക്യൂന്‍സ്ലാന്‍ഡില്‍ നഴ്സ് ആയ ജോസ്നയാണ് ഭാര്യ. മക്കള്‍: ഹെയ്സല്‍ (4 വയസ്), ഹെയ്ഡന് (1 വയസ്). സംസ്കാരം ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് പടമുഖം തിരുഹൃദയ ക്നാനായ കത്തോലിക്ക ഫോറോന ദേവാലയത്തില്‍ നടത്തും.
അഞ്ചുവർഷത്തിലധികമായി ക്യൂന്‍സ്ലാന്‍ഡിലെ കെയിന്‍സില്‍ നഴ്സായി ജോലി ചെയ്യുന്ന അഭിഷേക് ചുരുങ്ങിയ കാലം കൊണ്ടാണ് ഇവിടുത്തെ വിദേശമലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത്. കെയിൻസ് മലയാളി അസോസിയേഷൻ സെക്രട്ടറി ആയിരുന്നു.ആതുരസേവന രംഗത്ത് മാത്രമല്ല സാംസ്കാരിക, ജീവകാരുണ്യ, കലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കെയിന്‍സിലേക്ക് എത്തുന്ന ഏതൊരു മലയാളിയ്ക്കും കൈത്താങ്ങായിരുന്ന അഭിഷേകിന്റെ അപ്രതീക്ഷിത വേര്‍പാട് ക്യൂന്‍സ്ലാന്‍ഡിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
|
ഇന്തോനേഷ്യ കേരള സമാജം 20ാം വാർഷികം ആഘോഷിച്ചു
ജക്കാർത്ത: കേരള സമാജം ഇന്തോനേഷ്യയുടെ 20ാമത് വാർഷികാഘോഷം ഇന്ത്യയുടെ ഇന്തോനേഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ബാസിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഇന്തോനേഷ്യയിൽ നടക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ, ജീവകാരുണ്യ മേഖലകളിലെസമാജത്തിന്റെ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
പ്രശസ്ത സിനിമാതാരം ശങ്കർ പണിക്കർ, ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി കെ.എം. ജിജിമോൻ, സിനിമാ നിർമാതാവ് രാമചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് ബെന്നി വാഴപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മുഹമ്മദ് ജലീൽ, ജോയിന്റ് സെക്രട്ടറി ബോബി എള്ളിൽ, വൈസ് പ്രസിഡന്റ് പ്രകാശ് മേനോൻ, ട്രഷറർ നസ്രീൻ ജലീൽ, കൺവീനർമാരായ ജസ്റ്റിൻ മാത്യു, ഹരികുമാർ, മഞ്ജു മാത്യു, ഗ്രേസ് ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
|
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും ആവേശകരവുമായിരുന്നു. 18 ഓളം കുടുംബങ്ങൾ കുട്ടികളും, നാട്ടിൽ നിന്നെത്തിയ രക്ഷിതാക്കളുമായി ഓസ്ട്രേലിയൻ ഉൾനാടൻ പ്രദേശമായി എച്ചുക്കയിലെ മറെ നദിയുടെ തീരത്തായിരുന്നു ക്യാമ്പ് .
ചെറിയ ടെന്റുകളിലും താമസം, തനി കേരളീയ സ്റ്റൈൽ ഭക്ഷണ വിഭവങ്ങൾ, ക്യാമ്പ് ഫയർ, ഹോൾഡൻ മ്യൂസിയം, വൈനറി സന്ദർശനം എന്നിവ ആയിരുന്നു മുഖ്യ ആകർഷണമെങ്കിലും . വനിതകൾക്കായി യോഗ പരിശീലന ക്ലാസ് , മാനസികാരോഗ്യ ചർച്ച , മറെ നദിയിലൂടെ ബോട്ടിംഗ് , വനയാത്ര, കുട്ടികൾക്കും, മുതിർന്നവർക്കും വിനോദ മത്സരങ്ങൾ , ഔട്ട്ഡോർ ഗെയിംസ് എന്നിവ ക്യാമ്പിന്റെ മാറ്റ് കൂട്ടി. ക്യാമ്പിലും,പരിസരത്തും ഇന്റർനെറ്റ് ലഭ്യമായിരുന്നില്ല എന്നത് മൊബൈലുകളിൽ നിന്ന് തലയുർത്തി മുഖങ്ങളിലേക്ക് ശ്രദ്ധിക്കാനും, പരസ്പരം മനസ് തുറക്കാനും സ്വാധിച്ചു എന്നതായിരുന്നു ക്യാമ്പിന്റെ മൂല്യ വിജയം.
നവോദയ വിക്ടോറിയ സെക്രട്ടറി എബി പൊയ്കാട്ടിൽ, വൈസ്.പ്രസിഡന്റ് മോഹനൻ കൊട്ടുക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ കേരളത്തിൽ നിന്ന് ഓസ്ട്രേലിയൻ സന്ദർ ശനത്തിനെത്തിയ പ്രശസ്ത ബാലസാഹിത്യകാരൻ സി.ആർ. ദാസ് കഥകൾ പറഞ്ഞും, പാട്ടു പാടിയും ദുൻഗാല 23 ഉദ്ഘാടനം ചെയ്തു. നവോദയ എക്സിക്യൂട്ടിവ് അംഗം സ്മിത സുനിൽ ക്യാമ്പ് അംഗങ്ങളെ പരിചയപ്പെടുത്തി. രാകേഷ് കെ.ടി , ഗിരീഷ് കുമാർ എന്നി കോഓർഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് നവോദയ വിക്ടോറിയ ക്യാമ്പ് സംഘടിപ്പിച്ചത്.
|
ഡോ . വി പി ഉണ്ണി കൃഷ്ണന് ബ്രിസ്ബെയ്ന്‍ സമൂഹം ആദരാഞ്ജലികൾ അർപ്പിച്ചു
ബ്രിസ്ബെയ്ന്‍ : അകാലത്തിൽ വിടപറഞ്ഞ ഡോ വി പി ഉണ്ണികൃഷ്ണന് ആദരാഞ്ജലികളുമായി
ബ്രിസ്ബനിലെ ഇന്ത്യൻ സമൂഹം ഒത്തു ചേർന്നു . ബ്രിഡ്ജ്മെൻ ഡൗൺസിലും
വില്ലാവോങ്ങിലും നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ ഓസ്ട്രേലിയ എമ്പാടുനിന്നും ഉള്ള നൂറുകണക്കിന് ആളുകളാണെത്തിയത് .
തിരുവന്തപുരം പള്ളിച്ചൽ കൊട്ടറ പരേതനായ വേലായുധന്റെ പുത്രനാണ് ഉണ്ണികൃഷ്ണൻ .
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും . ശനിയാഴ്ച പുലർച്ചെ ഖത്തർ എയർ വിമാനത്തിൽ മൃതദേഹം തിരുവനന്തപുരത്തു എത്തും . 10 മുതൽ ഉച്ചക്ക് 12 വരെ പള്ളിച്ചലിലെ വീട്ടിൽ പൊതുദര്‍ശനത്തിനും വയ്ക്കുന്നതാണ്.
പിന്നാരോ സെമിറ്ററി ചാപ്പലിൽ ഉണ്ണികൃഷ്ണന്റെ ഭൗതീക ശരീരം പൊതു ദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവർ ആദരവ് അര്പ്പിക്കാനെത്തുകയുണ്ടായി .
നേരത്തേ ക്യുൻസ്ലാൻഡ് വേദിക് കൾച്ചറൽ സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം ബ്രിസ് ബെയ്ൻ ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രത്തിൽ പുതിയ ഒരധ്യായം തന്നെ എഴുതി ചേർത്തു . ക്യുൻസ്ലാൻഡിലെ മുഴുവൻ ഭാഷാ കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ ,ദീർഘ കാലം ഇന്ത്യൻ അസോസിയേഷന്റെ നേതൃ പദം അലങ്കരിച്ച ഡോ ഉണ്ണികൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു .
ഓസ്ട്രലിയയിലെ ഉന്നത സിവിലിയൻ ബഹുമതി ആയ ഓർഡർ ഓഫ് ഓസ്ട്രേലിയ അവാർഡ് ജേതാവായ ഉണ്ണികൃഷ്ണന്റെ സേവനങ്ങൾ ഓരോരുത്തരും പ്രത്യേകം എടുത്തു പറഞ്ഞു പ്രകീർത്തിക്കുകയുണ്ടായി. ഡോ ചെറിയാൻ വർഗീസ് ആമുഖമായി പ്രസംഗിച്ചു . വേദാന്ത സൊസൈറ്റി വൈസ് പ്രസിഡണ്ട് സ്വാമി ആത്മേശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി .തുടർന്ന്. ബ്രിസ്ബെയ്ൻ സിറ്റി കൗൺസിലർ ആഞ്ചല ഓവൻ , സ്പ്രിംഗ് ഫീൽഡ് സിറ്റി കോര്പറേഷൺ എം ഡി ഡോ മഹാശിന്നത്തമ്പി , സഹ പ്രവർത്തകൻ കൂടിയായ ക്യുൻസ്ലാൻഡ് മെയിൻ റോഡ്സ് മുൻ ഡയറക്ടർ ജനറൽ ജിം വർഗീസ് , FICQ പ്രസിഡന്റ് അനൂപ് നന്നരു, ഗോപിയോ പ്രസിഡന്റ് ഉമേഷ് ചന്ദ്ര ,വിവിധ അസോസിയേഷൻ സംഘടനാ ഭാരവാഹികളായ പ്രതാപ് ലക്ഷ്മൺ ,രാജേഷ് മണിക്കര ടോം ജോസഫ് , ഡോ ജോയി ചെറിയാൻ സുരേന്ദ്ര പ്രസാദ് ,ഡോ പ്രസാദ് യർലാഗദ്ദ , പളനി തേവർ ,ശ്യാം ദാസ് , ജോമോൻ കുര്യൻ , ഗിരീഷ് പരമേശ്വരൻ , ഷാജി തേക്കാന ത്ത് , സുധ നായർ, എ കെ കൃഷ്ണൻ, രജനി രാജേഷ് , സി .കെ ഉണ്ണികൃഷ്ണൻ , സജിനി ഫിലിപ്പ് , ഗിൽബർട് കുറുപ്പശേരി തുടങ്ങിയവർ പ്രസംഗിച്ചു. മരുമകൻ ആദർശ് മേനോൻ , മക്കളായ ഗാർഗി ,സിദ്ധാർത് എന്നിവർ നന്ദി പ്രകാശിപ്പിച്ചു .
|
പ്രോ ലൈഫ് ജീവന്റെ മഹത്വം മാർച്ച് 26 ന്
മെൽബൺ: ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടികളിലൊന്നാണ് മനുഷ്യവംശം. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായ് സ്വയം മണ്ണിൽ പിറന്ന യേശു ക്രിസ്തു, ജീവന്റെ മാഹാത്മ്യം ഉറക്കെ വെളിപ്പെടുത്തുകയാണ് ചെയ്തത്. ഓരോ ജീവനും അമൂല്യമാണ്, ഓരോ ജീവനും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട്, പ്രോ ലൈഫിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ജീവന്റെ മഹത്വം നടത്തപ്പെടുന്നു.
ഫോക്നർ സെൻറ് മാത്യൂസ് കത്തോലിക്കാ പള്ളിയിൽ വൈകുന്നേരം 4.15നും, നോബിൾ പാർക്ക് സെൻറ് ആൻറണീസ് കത്തോലിക്കാ പള്ളിയിൽ 6.30 നുമുള്ള വിശുദ്ധ കുർബാനയോടൊപ്പമാണ് ജീവന്റെ മഹത്വം സംഘടിപ്പിച്ചിട്ടുള്ളത്. പ്രത്യേകമായ വിശുദ്ധ കുർബാനയും, കാഴ്ചവയ്പ്പുകളും, ഗർഭഛിദ്രത്തെയും ദയാവധത്തെയും പരാമർശിക്കുന്ന ബോധവൽകരണം, ജീവന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ചർച്ചകൾ, തുടങ്ങിയവ ജീവന്റെ മഹത്വം എന്ന പരിപാടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
> ഇതോടൊപ്പം തന്നെ, ഇടവകാംഗങ്ങളായ നാലോ അതിൽ കൂടുതലോ മക്കളുള്ള കുടുംബങ്ങളെ ആദരിക്കുകയും അവർക്ക് പ്രത്യേക പ്രശംസാപത്രങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു. പ്രോഗ്രാം കോർഡിനേറ്റർമാരായ സോജൻ പണ്ടാരശേരയുടെയും, സിജോ ജോർജ് മൈക്കുഴിയിലിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
ജീവന്റെ മഹത്വവും മാഹാത്മ്യവും ഉൾക്കൊള്ളുന്നതിനും, ഈയൊരു പ്രോ ലൈഫ് പ്രത്യേക പരിപാടിയുടെ ഭാഗമാക്കുന്നതിനും, നാലോ അതിൽ കൂടുതലോ മക്കളുള്ള കുടുംബങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുവാനും, അവരോടൊപ്പം സംവദിക്കുന്നതിനുമായി എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നുവെന്ന് സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി റവ. ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.
|
കേന്ദ്ര സർക്കാർ പ്രവാസികൾക്കെതിരെയുള്ള നയത്തിൽ മാറ്റം വരുത്തണം : പ്രവാസി കേരള കോൺഗ്രസ്(എം) ഓസ്ട്രേലിയ
മെൽബൺ: പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ഭാരം വരുത്തുന്നതും വിദേശങ്ങളിലേയ്ക്ക് കുടിയേറുന്നവര്‍ക്ക് ആശങ്കയുളവാക്കുന്നതുമായ നയങ്ങളില്‍ കേന്ദ്ര സര്‍ക്കാർ തിരുത്തല്‍ വരുത്തണമെന്ന് ഓസ്ട്രേലിയ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്ക് അയയ്ക്കുന്ന പണത്തിന് 20 ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങൾ ജനവിരുദ്ധ നടപടിയാണെന്നും പ്രവാസികളുടെ കേരളത്തിലെ അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങൾ പിൻവലിച്ചത് സ്വാഗതാർഹമാണെന്നും പ്രവാസി കേരള കോണ്‍ഗ്രസ് (എം) നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ വിദേശ വരുമാനത്തില്‍ നിര്‍ണായകമായ പങ്കുവഹിയ്ക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാർ തയ്യാറാകണം. രാഷ്ട്രീയ തലത്തിലും ജനപ്രതിധികളുടെ ഇടപെടല്‍ വഴി പാര്‍ലമെന്റിൽ ഇക്കാര്യം ഉന്നയിക്കുന്നതിനും അടിയന്തിര ഇടപെടല്‍ സര്‍ക്കാര്‍ തലത്തില്‍ സാധ്യമാക്കുകയും ചെയ്യുന്നതിനായി നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതൃത്വത്തോട് പാര്‍ട്ടിയുടെ ഓസ്ട്രേലിയ പ്രവാസി നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. ഓസ്ട്രേലിയയിൽ ജീവിതച്ചിലവ് ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്ന് നല്കുന്ന സാമ്പത്തിക പിന്തുണയോടെയാണ് മിക്ക വിദ്യാര്‍ഥികളും പഠനം പൂര്‍ത്തിയാക്കുന്നത്.
റിസർവ് ബാങ്ക് പലിശ നിരക്ക് കുത്തനെ കൂട്ടിയ സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ വീടുകള്‍ വാങ്ങിയ്ക്കുന്നതിനുള്ള ഡിപ്പോസിറ്റ് തുകയ്ക്കായി നിരവധി പ്രവാസി കുടുംബങ്ങള്‍ ഇന്ത്യയില്‍ നിന്നും പണമെത്തിക്കാറുണ്ട്. മെച്ചപ്പെട്ട ജോലിയ്ക്കായി പ്രവാസ ജീവിതത്തിന് തയ്യാറാകുന്ന മലയാളി കുടുംബങ്ങള്‍ക്ക് ദോഷകരമായി ഭവിക്കാവുന്ന പുതിയ നയങ്ങളില്‍ പ്രവാസികള്‍ക്കുള്ള ആശങ്ക മനസിലാക്കി അനുകൂലമായ സമീപനം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആസ്ട്രേലിയ പ്രവാസി കേരള കോണ്‍ഗ്രസ് (എം) പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം, ജനറല്‍ സെക്രട്ടറി സിജോ ഈന്തനാംകുഴി ട്രഷറർ ജിൻസ് ജയിംസ്,എന്നിവര്‍ അഭിപ്രായപ്പെട്ടു.
പ്രവാസി കേരള കോണ്‍ഗ്രസ് ആസ്ട്രേലിയ ഘടകം കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ മാണി, കോട്ടയം പാര്‍ലമെന്റ് അംഗം തോമസ് ചാഴികാടന് എന്നിവരെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ ഈ വിഷയം അടിയന്തിരമായി ഉന്നയിച്ചു പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് നിവേദനം വഴിയും നേരിട്ടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും ശക്തമായ പ്രതിഷേധമുണ്ടായാല്‍ സര്‍ക്കാരുകള്‍ക്ക് ഈ ജനവിരുദ്ധ തീരുമാനത്തില്‍ നിന്ന് പിന്തിരിയേണ്ട സാഹചര്യമുണ്ടാവുമെന്നും പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ഓസ്ട്രേലിയ ഘടകം അഭിപ്രായപ്പെട്ടു.
|
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ വാർഷികം: ലേലംവിളി ആരംഭിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഫണ്ട് ശേഖരണാർഥം, ലേലം വിളി മഹാമഹത്തിന് തുടക്കം കുറിച്ചു. നോബിൾ പാർക്ക് സെൻറ് ആൻറണിസ് കത്തോലിക്കാ പള്ളി അങ്കണത്തിൽ, ക്നാനായ കർഷകശ്രീ മൽസരാർഥിയായ ജെയിംസ് മണിമലയുടെ കൃഷിയിടത്തിൽനിന്നും വിളവെടുത്ത മൂന്നരയടി നീളമുള്ള ചൊരയ്ക്ക വാശിയേറിയ ലേലംവിളിക്കൊടുവിൽ പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ വിളിച്ചെടുത്ത് ലേലം വിളികൾക്ക് തുടക്കം കുറിച്ചു. രണ്ടാമത് ലേലം വിളിയിൽ, രണ്ടരയടി നീളമുള്ള ചൊരയ്ക്ക, സ്റ്റീഫൻ തെക്കേകൗന്നുംപാറയിൽ വിളിച്ചെടുത്തു.
ഒരു വർഷം നീണ്ടു നിൽക്കുന്ന പത്താം വാർഷികാലോഷങ്ങളുടെ ഭാഗമായി, എല്ലാ ഞായറാഴ്ചകളിലും, നോബിൾ പാർക്ക് പള്ളിയിലും ഫോക്നർ പള്ളിയിലും ലേലം വിളിക്കത്തക്ക രീതിയിലാണ് ക്രമീകരണങ്ങൾ സജ്ജമാക്കുന്നത് . ഇടവകാംഗങ്ങൾ സ്വഭവനങ്ങളിൽ നിന്നും കൊണ്ടുവരുന്ന, ലേലം വിളി സാധനങ്ങൾ, കൈക്കാരൻമാരായ ആശിഷ് സിറിയക് വയലിലിനെയോ, നിഷാദ് പുലിയന്നൂരിനെയോ, സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിലിനെയോ, പാരിഷ് കൗൺസിൽ അംഗങ്ങളേയോ ഏൽപ്പിക്കണം.
നോബിൾ പാർക്ക് പള്ളിയിൽ മനോജ് മാത്യൂ വള്ളിത്തോട്ടവും, ഫോക്നർ പള്ളിയിൽ സിജു അലക്സ് വടക്കേക്കരയും കോർഡിനേറ്റർമാരായി, അവരുടെ നേതൃത്വത്തിലാണ് ലേലം വിളികൾ സംഘടിപ്പിക്കുന്നത്.
ദൈവം കനിഞ്ഞുനൽകിയ എല്ലാ നൻമകൾക്കും നന്ദി പറഞ്ഞുകൊണ്ടും, ഈ ദശാബ്ദി വർഷത്തിൽ, ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാനുമായി നമുക്കെല്ലാവർക്കും പ്രാർഥിച്ചു ഒരുങ്ങാമെന്നും, എല്ലാ ഇടവകാംഗങ്ങളും കുറഞ്ഞ പക്ഷം ഒരു സാധനമെങ്കിലും ലേലം വിളിയ്ക്കായി നൽകുകയും, ഒരു സാധനമെങ്കിലും ലേലത്തിൽ വിളിച്ചെടുത്ത്, ഈ മഹാമഹത്തിൽ പങ്കാളികളാകുകയും ചെയ്യണമെന്നും ഇടവക വികാരി റവ ഫാ. അഭിലാഷ് കണ്ണാമ്പടത്തിൽ അറിയിച്ചു.
|
രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
ബ്രിസ്ബെയ്ൻ: സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ എംജിഒഎസ്‍സിഎം, യുവജനപ്രസ്ഥാനം എന്നീ ആത്മീയ സംഘടനകളും റെഡ് ക്രോസ് ഓസ്ട്രേലിയയും ചേർന്ന് രക്തദാന ക്യാന്പ് നടത്തി.
കുർബാനയ്ക്കുശേഷം വികാരി ഫാ. ലിജു സാമുവൽ, മുൻ വികാരി ഫാ. ജാക്സ് ജേക്കബ്, ആത്മീയ സംഘടന ഭാരവാഹികൾ എന്നിവർ ചേർന്ന് ചെയ്ത പോസ്റ്റർ പ്രകാശനം ചെയ്തു. വീണാ ബോബിയാണു പോസ്റ്റർ ഡിസൈൻ ചെയ്തത്. കുർബാനയ്ക്കു ശേഷം ഫാ. ലിജു സാമുവല്ലിന്റെ നേതൃത്വത്തിൽ റെഡ് ക്രോസ് സ്പ്രിംഗ് വുഡ് ഡോണർ സെന്ററിൽ രക്തദാനം നടത്തി.
|
സെന്റർ ഫോർ ഓസ്ട്രേലിയഇന്ത്യ റിലേഷൻസ്: ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മലയാളി ടിം തോമസിനെ തെരഞ്ഞെടുത്തു
മെൽബൺ: സെന്റർ ഫോർ ഓസ്ട്രേലിയ ഇന്ത്യ റിലേഷൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മലയാളി ടിം തോമസ് നിയമിതനായി. കോർപ്പറേറ്റ് വികസനം, മാനേജ്മെന്റ് റോളുകൾ എന്നിവയിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിയാണ് ടിം തോമസ്. കെപിഎംജി ഓസ്ട്രേലിയയിലെ ഗ്ലോബൽ സ്ട്രാറ്റജി ഗ്രൂപ്പിന്റെ പങ്കാളിയായിരുന്നു.പ്രുഡൻഷ്യൽ ഫിനാൻഷ്യൽ ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ്, മലേഷ്യയിലെ പ്രുഡൻഷ്യലിന്റെ പ്രവർത്തനങ്ങളുടെ സിഇഒ, ഭാരതി ആക്സ ലൈഫ് ഇൻഷുറൻസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ആക്സയുടെ ഇന്ത്യ മാർക്കറ്റ് എൻട്രി ഡയറക്ടർ, ചീഫ് റപ്രസെന്റേറ്റീവ് എന്നീ നിലകളിൽ നാലു വർഷം ഇന്ത്യയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ യുവ അഭയാർഥി സ്ത്രീകളെ സഹായിക്കുന്നതിനായുള്ള ‘ഹേർ വില്ലേജിന്റെ’ സ്ഥാപകനുമാണ്. മെൽബണിൽ താമസക്കാരായ മുട്ടാർ, ചെത്തിക്കാട് വീട്ടിൽ സി.ഒ. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ടിം തോമസ്.ഓസ്ട്രേലിയ ഇന്ത്യ ബന്ധത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും പുതിയ അവസരങ്ങളെ ന്തുണയ്ക്കുന്നതിനും സെന്റർ സഹായിക്കും. നയപരമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയിൽ ബിസിനസ് സാക്ഷരത കെട്ടിപ്പെടുക്കുക, സാംസ്കാരിക ധാരണകൾ ആഴത്തിലാക്കുക എന്നിവയിൽ സെന്റർ ശ്രദ്ധ കേന്ദ്രീകരിക്കും. സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, സാംസ്കാരിക പങ്കാളിത്തങ്ങൾ, ഗ്രാന്റുകൾ എന്നിവയുടെ മൈത്രി പ്രോഗ്രാമും നിർവഹിക്കും.
ഓസ്ട്രേലിയയിലെ മെൽബണിൽ താമസക്കാരായ മുട്ടാർ, ചെത്തിക്കാട് വീട്ടിൽ സി.ഒ.തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ടിം തോമസ്.
|
ഡോ . വി പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
ബ്രിസ്ബെയ്ൻ : ഓസ്ട്രേലിയൻ ഇന്ത്യൻ സമൂഹത്തിൽ സജീവസാന്നിധ്യമായിരുന്ന Dr. VP ഡോ. വി.പി. ഉണ്ണികൃഷ്ണൻ (66) അന്തരിച്ചു .
ഉന്നത സിവിലിയൻ ബഹുമതി ആയ ഓർഡർ ഓഫ് ഓസ്ട്രേലിയ അവാർഡ് നൽകി ഓസ്ടേലിയൻ ഗവൺമെന്റ് ആദരിച്ചിട്ടുള്ള ഉണ്ണികൃഷ്ണന്റെ വിയോഗം ക്യുൻസ്ലാൻഡ് മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി .
ക്യുൻസ്ലാൻഡ് സ്റ്റേറ്റ് ട്രാൻസ്പോർട് ആൻഡ് മെയിൻ റോഡ്സ്പ്രിൻസിപ്പൽ അഡ്വൈസർ ആയിരുന്ന ഡോ. ഉണ്ണികൃഷ്ണൻ .
ഇന്ത്യൻ അസോസിയേഷൻ (FICQ) സെക്രട്ടറി , ക്യുൻസ്ലാൻഡ്മലയാളി അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ദീർഘ കാലം പ്രവർത്തിച്ചിരുന്നു .
ജ്വാല , OHM തുടങ്ങി ഒട്ടനവധി കലാ സാംസ്കാരികസംഘടനകളുടെയും സ്ഥാപകനാണ് ഇദ്ദേഹം . കൊച്ചിൻയൂണിവേഴ്സിറ്റിയിൽ നിന്നും റാങ്കോടെ ജിയോളജിയിൽ മാസ്റ്റേഴ്സും തുടർന്ന് ഡോക്ടറേറ്റും നേടിയ ഉണ്ണികൃഷ്ണൻ ഇടുക്കിയിൽ ജില്ലാ ഹൈഡ്രോ ജിയോളജിസ്റ്റായാണ് സർവീസ് ആരംഭിക്കുന്നത് . മികച്ചസേവനത്തിനുള്ള കേരള സർക്കാരിന്റെ അവാർഡുകൾ നിരവധിവട്ടം നേടിയിരുന്നു .
സിഡ്നി UNSW യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ ഗവേഷണം പൂർത്തിയാക്കിയതോടെയാണ് ഓസ്ട്രേലിയയിൽ ഉന്നത ഉദ്യോഗം ലഭിക്കുന്നതും ഇവിടേയ്ക്ക് കുടിയേറുന്നതും . സിഡ്നിഒളിമ്പിക്സ് ദീപിക അടക്കം ഒട്ടേറെ പത്രങ്ങൾക്കുവേണ്ടി ഇദ്ദേഹം റിപ്പോർട്ട്ചെയ്യുകയുണ്ടായി .
ലോർഡ് മേയറുടെ അവാർഡും ഡിപ്പാർട്മെന്റിലെ ഒട്ടേറെ അവാർഡുകളും നേടിയ ഉണ്ണികൃഷ്ണൻ ആദ്യ കാലങ്ങളിൽ കുടിയേറ്റകാലത്തു കഷ്ടപെടുന്നവരുടെ ഏറ്റവും വലിയ സഹായഹസ്തമായിരുന്നു എന്ന് സാക്ഷ്യപെടുത്തുന്ന നൂറുകണക്കിന് മലയാളികൾ ഇവിടെയുണ്ട് .
തിരുവന്തപുരം പള്ളിച്ചൽ കൊട്ടറ പരേതരായ വേലായുധൻ പത്മാവതി അമ്മ ദമ്പതികളുടെ പുത്രനാണ് ഡോ. ഉണ്ണികൃഷ്ണൻ .
ഭാര്യ: സബിത കോഴഞ്ചേരി പുല്ലാട് താഴത്തേടത്തു കുടുംബാംഗമാണ്. മക്കൾ : ഗാർഗി ആദർശ് ജനറൽ മാനേജർ , പ്രോട്രേഡ് യുനൈറ്റഡ് ബ്രിസ്ബൻ , സിദ്ധാർഥ് Storm water എൻജിനിയർ , EGISബ്രിസ്ബൻ . മരുമകൻ :ആദർശ് മേനോൻ , (സീനിയർ എൻജിനിയർ, ടീം വർക്സ് ബ്രിസ്ബൻ ) എറണാകുളം തോട്ടയ്ക്കാട് കുടുംബാംഗം .
|
ബ്രിസ്ബെയ്നിൽ നിന്ന് കേരളത്തിലേക്കു നേരിട്ട് വിമാന സർവീസ് വേണമെന്ന് ആവശ്യം
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാ ഭാരവാഹികൾ ചർച്ച നടത്തി. വിദേശ മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ചു നടത്തിയ ചർച്ചകളിൽ ബ്രിസ്ബെയ്നിൽ നിന്നു കേരളത്തിലേക്കു നേരിട്ടു വിമാന സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.
എയർഇന്ത്യ വിമാനസർവീസ് ബ്രിസ്ബെയ്നിൽ നിന്നു നേരിട്ടു കേരളത്തിലേക്കു നടത്തുന്നതിനുള്ള സാധ്യതകളെ കുറിച്ച് ബന്ധപ്പെട്ടവരുമായി ആലോചിച്ചു പരിഗണിക്കാമെന്ന് ഉറപ്പു നൽകി. ഓസ്ട്രേലിയൻ മലയാളികളുടെ ചിരകാലാഭിലാഷമായ കേരള ഹൗസ് ക്യൂൻസ്ലാന്റിൽ സ്ഥാപിക്കുന്നതുമായ കാര്യങ്ങൾ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ആലോചിക്കാമെന്നും മന്ത്രി ഉറപ്പു നൽകി.
യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റ് ഭാരവാഹികളായ ഡോ. ജേക്കബ് ചെറിയാൻ, സിറിൽ ജോസഫ്, പ്രഫ. എബ്രാഹാം ഫ്രാൻസിസ്, ജിജി ജയനാരായണൻ, ഷാജി തേക്കാനാത്ത് ചർച്ചകൾക്കു നേതൃത്വം നൽകി.
|
25 ലക്ഷം രൂപയുടെ ഐഎച്ച്എൻഎ അവാർഡ് : നഴ്സുമാർക്ക് നൽകുന്ന അംഗീകാരം മാതൃകാപരമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : ഓസ്ട്രേലിയയിലെ പ്രമുഖ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്എൻഎ ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാർക്കായി ഏർപ്പെടുത്തിയ 25 ലക്ഷം രൂപയുടെ നഴ്സസ് അവാർഡ് മാതൃകാപരവും അഭിമാനകാരവുമാണെന്നു
വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തു പറഞ്ഞു.
മെയ് ആറിന് കൊച്ചിയിൽ നടത്തുന്ന അവാർഡ് ചടങ്ങിനോടനുബന്ധിച്ചുള്ള ബ്രോഷർ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു . ട്രൈൻഡ് നഴ്സസ് അസോസിഷൻ കേരള സംസ്ഥാന പ്രസിഡന്റ് ഡോ. സോനാ പി.സ്. മന്ത്രിയിൽ നിന്നും ബ്രോഷർ ഏറ്റുവാങ്ങി .
നഴ്സിംഗ് രംഗത്ത് മികച്ച നിലയിൽ സേവനം നടത്തുന്നവർക്കായി ഐഎച്ച്എൻഎ ഏർപ്പെടുത്തിയ ഗ്ലോബൽ നഴ്സിംഗ് ലീഡർഷിപ് അവാർഡ്കൾ ഓസ്ട്രേലിയ , ഇന്ത്യ , ദുബായ് , യൂകെ , അമേരിക്ക എന്നിവിടങ്ങളിൽ വച്ചാണ് നൽകുന്നത് .
ആദ്യ അവാർഡ് ദാന ചടങ്ങു് 2022 ഒക്റ്റോബറിൽ ഓസ്ട്രേലിയയിലെ മെൽബണിൽ വച്ച് അഞ്ച് മലയാളി നഴ്സുമാർക്ക് നൽകുകയുണ്ടായി . രണ്ടാമത്തെ അവാർഡ് ചടങ്ങ് മെയ് ആറിന് കൊച്ചിയിൽ വച്ച് നടത്തുകയാണ്. 7 ലക്ഷം രൂപയുടെ വിവിധ അവാർഡുകളാണ് ഇന്ത്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്കായി നൽകുന്നതെന്ന് ഐഎച്ച്എൻഎസിഇഒ ബിജോ കുന്നുംപുറത്തു അറിയിച്ചു.
ഐഎച്ച്എൻഎ കൊച്ചി കാമ്പസ് ഡയറക്ടർ ഓഫ് സ്റ്റഡീസ് ഡോ. ഫിലോമിന ജേക്കബ് , പ്രിൻസിപ്പൽ ജെറിൽ ചെറിയാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
|
കെസിസിഒ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ബ്രിസ്ബേൻ: ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന 2023/ 2024 ടേമിലെ ഭാരവാഹികളെ ഫെബ്രുവരി 25 ന് നടന്ന ഇലക്ഷനിൽ എതിരില്ലാതെ തെരെഞ്ഞെടുത്തു. ഡയസ്പറ ക്നാനായ കാത്തോലിക് കോൺഗ്രസിന്റെ (ഡികെസിസി ) നാലംഗ സംഘടനകളിൽ ഒന്നായ കെസിസിഒയിൽ ഓസ്ട്രേലിയ , ന്യൂസിലാൻഡ് , സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ക്നാനായ സംഘടനകൾ അംഗമായി പ്രവർത്തിക്കുന്നു.
2013ൽ കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയുടെ ആർച്ചുബിഷപ്പ് പേട്രണായി ഔദ്യോഗികമായി രൂപീകൃതമായ കെസിസിഒ ഇന്ന് പ്രവർത്തനമികവുകൊണ്ടു ലോകത്തിലെ മികച്ച ക്നാനായ സംഘടനകളിൽ ഒന്നാണ്. 2023 ഫെബ്രുവരി 25 ന് മുൻ കെസിസിഒ അധ്യക്ഷന്മാരും ഇലക്ഷൻ കമ്മീഷണന്മാരുമായ ബിനു തുരുത്തിയിൽ, ഡെന്നിസ് കുടിലിൽ , സജിമോൻ വരാകുകാലായിൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തെരെഞ്ഞെടുപ്പ് നടത്തിയത്.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞ 2023 മാർച്ച് മാസം 18 ന് ഓസ്ട്രേലിയൻ തലസ്ഥാന നഗരിയായ കാൻബറയിൽ വെച്ച് നടക്കും. പുതുതായി ഉത്തരവാദിത്വമേറ്റ ഭാരവാഹികളെ ഇലെക്ഷൻ കമ്മീഷൻ അഭിനന്ദനങ്ങൾ അറിയിച്ചു. ഭാരവാഹികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.
പ്രസിഡൻ്റ് സജി കുന്നുംപുറം മെൽബൺ, വൈസ് പ്രസിഡൻ്റ് റോബിൻ തോമസ് മാവേലി പുത്തൻപുരയിൽ കാൻബറ, സെക്രട്ടറി ഷോജോ ലൂക്കോസ് തെക്കേ വലയിൽ ബ്രിസ്ബേൻ, ജോയിൻ്റ് സെക്രട്ടറി ജോജി തോമസ് ചിറയത്ത് പെർത്ത്, ട്രഷറർ മൈക്കിൾ ജോസഫ് പാട്ടകുടിലിൽ സിഡ്നി, എക്സിക്യുട്ടിവ്കമ്മറ്റി മെമ്പേർസ് ജോബി സിറിയക് എറിക്കാട്ട് ന്യൂസിലാൻ്റ്, ടോണി തോമസ് ചൂരവേലിൽ ടൗൺസ് വില്ല.
|
ഡോ. സജീവ് കോശി മെൽബണിൽ അന്തരിച്ചു
മെൽബണ്‍: ഡോ. സജീവ് കോശി മെൽബണിൽ അന്തരിച്ചു. അസോസിയേറ്റ് പ്രഫ. ഡോ. സജീവ് കോശി മെൽബണിലെ റോയൽ ഡെന്റൽ ഹോസ്പിറ്റലിലെ എൻഡോഡോണ്ടിക്സിന്റെ സ്പെഷ്യലിസ്റ്റ് ഹെഡും പ്ലെന്റി വാലി കമ്മ്യൂണിറ്റി ഹെൽത്തിന്റെ ക്ലിനിക്കൽ ഡയറക്ടറുമായിരുന്നു.
സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതിലെ പ്രാദേശിക ഉൾക്കാഴ്ചകൾ കൊണ്ടുവരുന്നതിനായി വിക്ടോറിയൻ ഗവണ്മെന്റിന്റെ ഉപദേശക സംഘമായ നോർത്തേണ്‍ മെട്രോപൊളിറ്റൻ പാർട്ണർഷിപ്പിൽ അദ്ദേഹം അംഗമായിരുന്നു.
2007ൽ ഡോ. കോശി ബേണ്സ്ഡെയ്ൽ റീജണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്തിരുന്നപ്പോൾ, വിക്ടോറിയൻ പബ്ലിക് ഹെൽത്ത് കെയർ അവാർഡിലെ ഏറ്റവും മികച്ച ടീമിനുള്ള മന്ത്രിയുടെ അവാർഡ് ലഭിച്ചു. 2008ൽ ഓസ്ട്രേലിയൻ ഡെന്റൽ അസോസിയേഷന്റെ പൊതു ദന്തചികിത്സയിലെ മികവിനുള്ള അച്ചീവ്മെന്റ് അവാർഡും ലഭിച്ചു.
2010ൽ വിക്ടോറിയയുടെ ആദ്യത്തെ പബ്ലിക് ഓറൽ ഹെൽത്ത് കെയർ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. 2012 ൽ ഡോ സജീവ് കോശിക്ക് മറ്റൊരു വിക്ടോറിയൻ മൾട്ടി കൾച്ചറൽ അവാർഡ് കൂടി ലഭിച്ചു.
2015 മുതൽ 18 വരെ കൗണ്‍സിൽ ഓഫ് ഓസ്ട്രേലിയൻ ഗവണ്മെന്റ്സ് (ഇഛഅഏ) മിനിസ്റ്റീരിയൽ ഹെൽത്ത് കൗണ്‍സിൽ നാഷണൽ ഡെന്റൽ ബോർഡിലേക്കും ഹെൽത്ത് റെഗുലേറ്ററി ബോഡിയായ അഒജഞഅ യിലേക്കും ഡോക്ടർ കോശിയെ നിയമിച്ചു. ഈ ദേശീയ ബോർഡിൽ നിയമിതനായ ആദ്യത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം. പുതുതായി രൂപീകരിച്ച വിക്ടോറിയൻ ക്ലിനിക്കൽ കൗണ്‍സിലിലും അദ്ദേഹം അംഗമായിരുന്നു.
2016ൽ ഡോ കോശിയെ ഓസ്ട്രേലിയയുടെ അഭിമാനകരമായ സിവിലിയൻ ബഹുമതി നൽകി ആദരിച്ചു . 2021ൽ വിക്ടോറിയയിലെ നയരൂപീകരണ കമ്മിറ്റി അംഗമായി നിയമിതനായി. 2021 മാർച്ചിൽ ഡോ. സജീവ് കോശിയെ ഷെവലിയർ പദവിയോടെ ഓർഡർ ഓഫ് നൈറ്റ്സ്, ഹോസ്പിറ്റൽ ഓഫ് സെന്റ് ജോണ്‍ (നൈറ്റ്സ് ഹോസ്പിറ്റലർ) ആയി നിയമിച്ചു.
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായും കേരള ഡെന്റൽ കൗണ്‍സിൽ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവണ്മെന്റ് ഡെന്റൽ കോളേജിലെ പൂർവ വിദ്യാർഥിയായ സജീവ് തിരുവനന്തപുരം കൈതമുക്കിൽ കുടുംബത്തിൽ പരേതനായ വി.ഒ. കോശിയുടെ മകനാണ്. ഭാര്യ രജനി കുന്പനാട് സ്വദേശിനി. മക്കൾ: ഡോ. ജിതിൻ സജീവ് (കാർഡിയോളജിസ്റ്റ്), ഡോ. ജീസണ്‍ സജീവ് (എൻഡോഡോണ്ടിസ്റ്റ്).
മെൽബണ്‍ മാർത്തോമ പള്ളിയിൽ നടക്കുന്ന സംസ്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
|
"റിയൽ ജേർണി' ചിത്രീകരണം തുടങ്ങി
ബ്രിസ്ബെയ്ന്‍: ഒട്ടേറെ പ്രത്യേകതകളോടു കൂടിയ "റിയല്‍ ജേര്‍ണി' സിനിമാ ചിത്രീകരണത്തിന് ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ തുടക്കമായി. സിനിമാ നിര്‍മ്മാണ വിതരണ കമ്പനികളായ കങ്കാരു വിഷനും വേള്‍ഡ് മദര്‍ വിഷനും ചേര്‍ന്നാണ് ഓസ്ട്രേലിയയില്‍ മലയാളമടക്കം വിവിധ ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമാ ചിത്രീകരണത്തിന് തുടക്കമിട്ടത്.
ബ്രിസ്ബെനിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ സൗത്ത് ബാങ്ക് ക്യാംപസില്‍ നടന്ന ചടങ്ങില്‍ റിയല്‍ ജേര്‍ണിയുടെ ചിത്രീകരണത്തിന്റെയും ചലച്ചിത്ര നിര്‍മ്മാണ പദ്ധതിയുടെയും ഉദ്ഘാടനം ലോക ദേശീയ ഗാനാലാപന സഹോദരിമാരും ലോക റെക്കോര്‍ഡ് ജേതാക്കളുമായ ആഗ്നെസ് ജോയ്, തെരേസ ജോയ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വിതരണ കമ്പനികളുടെ ഡയറക്ടറും നടനും നിര്‍മ്മാതാവും സംവിധായകനുമായ ജോയ് കെ. മാത്യു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ പീറ്റര്‍ വാട്ടര്‍മാന്‍ റിയല്‍ ജേര്‍ണിയുടെ അനിമേഷന്‍ ടൈറ്റില്‍ പ്രകാശനം ചെയ്തു. യുണൈറ്റഡ് നേഷന്‍ അസോസിയേഷന് ഓസ്ട്രേലിയന്‍ പ്രസിഡന്റ് ക്ലെയര്‍ മോര് ക്യാമറ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കാലംവെയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എയ്ഞ്ചല്‍ ഓവന് ആദ്യ ക്ലാപ് അടിച്ചു.
ചലച്ചിത്ര സംവിധായകന് ഗ്ലെന്‍, അഭിനേതാക്കളായ ടാസോ, അലന സിറ്റ്സി, ഡോ.ചൈതന്യ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഓസ്ട്രേലിയന്‍ സെക്രട്ടറി ഡോ. സിറിള്‍ ഫെര്‍ണാണ്ടസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു.
യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ് ലാന്‍ഡ് പ്രസിഡന്റ് ഡോ. ജേക്കബ് ചെറിയാന്, ഒഎച്ച്എം മുന്‍ പ്രസിഡന്റും ആര്‍ട്സ് കോഡിനേറ്ററുമായ ജിജി ജയനാരായണ്, ജയിംസ് കുക്ക് യൂണിവേഴ്സിറ്റി അസി.പ്രൊഫെസര്‍ ഡോ.എബ്രഹാം മാത്യു എന്നിവര്‍ ടൈറ്റില്‍ സോംഗും വീഡിയോയും പ്രകാശനം നിര്‍വഹിച്ചു.
മുഴുനീള ചലച്ചിത്രങ്ങള്‍,ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ച് ഓസ്ട്രേലിയയിലും വിവിധ രാജ്യങ്ങളിലും ഒടിടി പ്ലാറ്റ് ഫോമുകളിലും പ്രദര്‍ശിപ്പിക്കുക, സിനിമ സംവിധാനം, തിരക്കഥ ,അഭിനയം ഛായാഗ്രഹണം എന്നിവയില്‍ പരിശീലനം നല്‍കാനും ലക്ഷ്യമിട്ടാണ് ചലച്ചിത്ര നിര്‍മ്മാണ പദ്ധതികള്‍.
ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ നടനും സംവിധായകനുമായ ജോയ് കെ മാത്യു രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കേരളത്തിലെ ചലച്ചിത്ര രംഗത്തെ അഭിനേതാക്കളേയും ഓസ്ട്രേലിയന്‍ മലയാളി നടീനടന്മാരേയും ഓസ്ട്രേലിയന്‍ ചലച്ചിത്ര മേഖലയിലെ നടീനടന്മാരേയും സാങ്കേതിക വിദഗ്ധരേയും ഉള്‍പ്പെടുത്തി പൂര്‍ണമായും ഓസ്ട്രേലിയന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമാണ്.
ബ്രിസ്ബെനിലും ഗോള്‍ഡ് കോസ്റ്റ്, ടൂവുമ്പ ,സണ്‍ഷൈന്‍ കോസ്റ്റ്,മക്കായ്,ടൗണ്‍സ് വില്‍, കെയിന്‍സ് തുടങ്ങി രണ്ടായിരം കിലോമീറ്റര്‍ പരിധിക്കുള്ളില്‍ അന്‍പതിലധികം ലൊക്കേഷനുകളിലുമായാണ് ചിത്രീകരണം. ഇത്രയേറെ ലൊക്കേഷനുകള്‍ ഉള്‍പ്പെടുത്തി ഒരു ചലച്ചിത്രമൊരുക്കുന്നത് ഓസ്ട്രേലിയന്‍ ചരിത്രത്തില്‍ ആദ്യമാണ്.
വിവിധ ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ഓസ്ട്രേലിയയിലും ഇന്ത്യയിലുമുള്ള തിയേറ്ററുകള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലും ഒടിടി പ്ലാറ്റ്ഫോമുകളിലുമായി പ്രദര്‍ശനത്തിനെത്തും. വേറിട്ട ജീവിതാനുഭവങ്ങളും ചിന്തകളും കാഴ്ചകളുമാണ് റിയല്‍ ജേര്‍ണി സിനിമാസ്വാദകര്‍ക്ക് സമ്മാനിക്കുന്നത്.
സാമൂഹിക പ്രവര്‍ത്തകയായ ഓമന സിബു, മാധ്യമ പ്രവര്‍ത്തകനായ സ്വരാജ് സെബാസ്റ്റ്യന്‍, ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് സജു സി.പി, മലയാളി അസോസിയേഷന് ഓഫ് ക്വീന്‍സ് ലാന്‍ഡ് മുന്‍ പ്രസിഡന്റ് ശ്രീകുമാര്‍ മഠത്തില്‍, സംസ്കൃതി പ്രസിഡന്റ് അനില്‍ സുബ്രമണ്യന്‍, നടനും സ്പ്രിംഗ് ഫീല്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റുമായ ബിജു വര്‍ഗീസ്, നടനും ഇപ് സ്വിച്ച് മലയാളി അസോസിയേഷന് പ്രതിനിധിയുമായ സജി പഴയാറ്റില്‍, നവോദയ ബ്രിസ്ബെന് സെക്രട്ടറിയും നടനുമായ റിജേഷ് കെ.വി, സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന് പ്രസിഡന്റ് സെബാസ്റ്റ്യന്‍ സജിഷ് കെ, സണ്‍ ഷൈന്‍ കോസ്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് രാജീവ് നായര്‍, ബ്രിസ്ബന്‍ മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജോളി കരുമത്തി, എഴുത്തുകാരനായ ഗില്‍ബെര്‍ട്ട് കുറുപ്പശേരി, നടന് ജോബിഷ്, പ്രോഗ്രാം കോഡിനേറ്റര്‍ സജിനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
|
മെൽബണിൽ കുടുംബ നവീകരണ കാരിസ ധ്യാനം ഫെബ്രുവരി 24,25,26 തിയതികളിൽ
മെൽബണ്‍ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ വർഷത്തെ വാർഷികധ്യാനം ന്ധ കുടുംബ നവീകരണ കാരിസ ധ്യാനം, ഫെബ്രുവരി 24,25,26 തിയതികളിലായി മെൽബണ്‍ റിസർവോയറിലുള്ള സെന്റ് സ്റ്റീഫൻസ് കത്തോലിക്കാ പള്ളിയിൽ് നടത്തപ്പെടുന്നു.
24ിവെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 9 വരെയും, 25 ശനിയാഴ്ച രാവിലെ 9.30 മുതൽ 3 വരെയും, 26 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 മുതൽ 7.30 വരെയുമാണ് ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്. കുടുംബദാന്പത്യ കാരിസ ധ്യാന മേഖലയിൽ പ്രാവിണ്യം തെളിയിച്ച, ടഢഉ എസ്വിഡി സഭാംഗമായ റവ: ഫാ. ടൈറ്റസ് തട്ടാമറ്റത്തിലാണ് ധ്യാനം നയിക്കുന്നത്. കുട്ടികൾക്കായി പ്രത്യേകം ക്ളാസുകൾ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ധ്യാന ദിവസങ്ങളിലും വിശുദ്ധ കുർബാനയും, ശനി, ഞായർ ദിവസങ്ങളിൽ കുന്പസാരിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
ജിജിമോൻ കുഴിവേലിൽ കോർഡിനേറ്റർ ആയുള്ള വിവിധ കമ്മിറ്റികളുടെയും, പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാര·ാരായ നിഷാദ് പുലിയന്നൂർ, ആശിഷ് സിറിയക് വയലിൽ, സജിമോൾ മാത്യു കളപ്പുരയ്ക്കൽ, ജെയ്സ് ജോണ്‍ മൂക്കൻച്ചാത്തിയിൽ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, കൂടാരയോഗം ഭാരവാഹികൾ എന്നിവരുടെയും നേതൃത്വത്തിൽ, ധ്യാനവിജയത്തിനായി വിപുലമായ ഒരുക്കങ്ങളും പ്രാർഥനകളും നടത്തിവരുന്നു.
കുടുംബ നവീകരണം സാധ്യമാകുന്നതിനും, പത്താം വാർഷികാഘോഷങ്ങൾ ഭംഗിയായി നടത്തപ്പെടുവാനും, പരിശുദ്ധ അമ്മയുടെ അനുഗ്രഹം യാചിക്കുവാനുമായി എല്ലാ ഇടവകാംഗങ്ങളും ഈ ധ്യാനത്തിൽ പങ്കെടുക്കണമെന്ന്, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ ഫാ. അഭിലാഷ് കണ്ണാന്പടവും, പത്താം വാർഷികം ജനറൽ കണ്‍വീനർ ഷിനോയ് മഞ്ഞാങ്കലും അറിയിച്ചു.
|
മാർഗംകളി അരങ്ങേറ്റം അവിസ്മരണീയമാക്കി ബ്രിസ്ബെയ്ൻ ക്നാനായക്കാർ
ബ്രിസ്ബെയ്ൻ: പൗരാണികവും ക്നാനായക്കാരുടെ തനതു കലാരൂപവുമായ മാർഗംകളിയെ നെഞ്ചിലേറ്റി ബ്രിസ്ബെയ്നിലെ ഒരു കൂട്ടം ക്നാനായക്കാർ. കത്തിച്ച നിലവിളക്കിന് മുൻപിൽ ലാസ്യത്തിലധിഷ്ഠിതമായ ആട്ടവും, ചുവടുകളുമായി ഗ്രീൻ ബാങ്ക് കമ്മുണിറ്റി സെന്ററിൽ നടന്ന അരങ്ങേറ്റം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ക്നായി തൊമ്മന്റെയും, തോമാസ്ലീഹയുടെയും ദീപ്തമായ സ്മരണകൾ ചടുലമായ ചുവടുകൾക്ക് ആവേശം പകർന്നു കൊണ്ടിരുന്നു.
ഓസ്ട്രേലിയയിൽ പേരുകേട്ട മാർഗംകളി ആശാനായ പുളിംന്പാറയിൽ ജോസാശാന്റെ ശിഷ്യൻ ബിനീഷ് ചേലമൂട്ടിലിന്റെ നേതൃത്വത്തിൽ നടന്ന നിരന്തരമായ പരിശീലനത്തിനൊടുവിലാണ് മാർഗംകളി അരങ്ങിലെത്തിച്ചത്. മാർഗംകളിയുടെ പൈതൃകവും പാരന്പര്യവും വരും തലമുറകളിലേക്ക് പകർന്ന് നൽകുക എന്ന ലഷ്യമാണ് ഈ കൂട്ടായ്മയ്ക്കുള്ളത്. ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ക്യൂൻസ് ലാന്റ് പ്രസിഡന്റ് സുനിൽ കാരിക്കൽ സന്നിഹിതനായിരുന്നു.
ബിനീഷ് ചേലമൂട്ടിൽ, ജോസ് ചിറയിൽ, കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ, ജീസ്മോൻ വള്ളീനായിൽ, സനു മാലിയിൽ, മോഹിൻ വലിയപറന്പിൽ, വിമൽ പൂഴിക്കാലാ, മെൽവിൻ ചിറയിൽ, മെൽജോ ചിറയിൽ, ജെറോം കളപ്പുരയിൽ, അനൂപ് ചേരുവൻകാലായിൽ, മോനായി ചന്പാനിയിൽ എന്നിവരാണ് അരങ്ങിലും അണിയറയിലും പ്രവർത്തിച്ച കലാകാരൻമാർ.
|
ഡോ. ജോണ്സണ് ജോർജിന് അഭിനന്ദനങ്ങളുമായി സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവക
മെൽബണ്‍: സെന്റ് തോമസ് മെൽബണ്‍ സീറോ മലബാർ രൂപതയുടെ പ്രൊകണ്ടറേറ്ററായി (ഫിനാൻസ് ഓഫീസർ) നിയമിതനായ കത്തീഡ്രൽ ഇടവകാഗം ഡോ. ജോണ്സണ് ജോർജിനെ കത്തീഡ്രൽ ഇടവക പൊതുയോഗം അഭിനന്ദിച്ചു. സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അത്മായൻ പ്രസ്തുത പദവിയിലെത്തുന്നത്.
മെൽബണിലെ മൊണാഷ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ മെഡിസിൻ യൂസ് ആന്റ് സേഫ്റ്റി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. ജോണ്സണ് ജോർജ് 2012 മുതൽ സെന്റ് അൽഫോൻസ ഇടവകാഗംമാണ്. കത്തീഡ്രൽ ബിൽഡിംഗ് കമ്മിറ്റി ഫിനാൻസ് കമ്മിറ്റി കണ്‍വീനർ, സീറോ മലബാർ കൾച്ചറൽ സെന്ററിന്റെ സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്ന ജോണ്സണ് കത്തീഡ്രൽ ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് വിക്ടോറിയൻ സ്റ്റേറ്റ് ഗവണ്മെന്റിൽ നിന്നും വിവിധ ഗ്രാന്റുകൾ നേടിയെടുക്കന്നതിൽ മുഖ്യ പങ്കുവഹിച്ചു.
കത്തീഡ്രൽ നിർമ്മാണ ധനശേഖരണാർഥം സംഘടിപ്പിച്ച റാഫിൾ ടിക്കറ്റിലൂടെയും വിവിധ ഗ്രാന്റുകളിലൂടെയും ഒരു മില്ല്യണ്‍ ഡോളറിലധികം കത്തീഡ്രൽ ദേവാലയ നിർമ്മാണത്തിനായി സമാഹരിക്കുന്നതിന് ജോണ്സണ് നേതൃത്വം നൽകി. തൊടുപുഴ അപ്പശ്ശേരിൽ കുടുംബാഗംമാണ് ഡോ.
ജോണ്സണ് ജോർജ്ജ്. പാലാ കുത്തുവളച്ചേൽ കുടുംബാഗംമായ ഭാര്യ തെരേസ് മെൽബണിലെ ബിവിഎ ക്യൂവിൽ അനലിസ്റ്റായി ജോലി ചെയ്യു. ജെന്ന, ജോഡൻ, ജെസ്സലിൻ എന്നിവരാണ് മക്കൾ.
|
വിശുദ്ധ തീർഥാടനവും സിഡ്നി സിറ്റി യാത്രയും ഏപ്രിൽ 18,19,20 തീയതികളിൽ
മെൽബണ്‍: മെൽബണ്‍ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് ഓസ്ട്രേലിയായിലെ ഏക വിശുദ്ധയായ സെൻറ് മേരി മക്കിലപ്പിന്റെ കബറിടത്തിങ്കലേയ്ക്ക് വിശുദ്ധ തീർഥാടനം ഏപ്രിൽ മാസത്തിലെ സ്കൂൾ അവധി ദിനങ്ങളായ 18,19,20 തീയതികളിലായി സംഘടിപ്പിച്ചിരിക്കുന്നു.
18ന് രാവിലെ മെൽബണിൽ നിന്നും ബസിലാ യാത്ര ആരംഭിന്നുന്നത്. 19ന് രാവിലെ വിശുദ്ധ മേരി മക്കിലപ്പിന്റെ കബറിടം സന്ദർശിച്ച് വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് സിഡ്നിയുടെ വശ്യതയാർന്ന നഗരക്കാഴ്ചകൾ ആസ്വദിക്കുവാനും, രാത്രിയാമങ്ങൾ ചെലവിടുന്നതിനുമായി സിഡ്നി സിറ്റി വിനോദയാത്രയും ഉണ്ടായിരിക്കും. ഓസ്ട്രേലിയായിലെ പ്രസിദ്ധമായ Mercure 4 Star Hotel ലാണ് താമസസൗകര്യം ഒരുക്കിയിക്കുന്നത്.
ഫിലിപ്സ് കുരിക്കോട്ടിൽ, ലാൻസ്മോൻ വരിക്കശേരിൽ എന്നിവർ കോർഡിനേറ്റർമാരായ കമ്മിറ്റിയുടെ നേതൃത്വത്തിൽ, യാത്രയ്ക്കാവശ്യമായ വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു.
ഇടവകയുടെ ദശാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ വിശുദ്ധ മേരി മക്കിലപ്പിന്റെ അനുഗ്രഹങ്ങൾ യാചിക്കുന്നതിനും പ്രാർഥനാ സഹായം അഭ്യർഥിക്കുന്നതിനും സിഡ്നിയുടെ നഗര സൗന്ദര്യം ആസ്വദിക്കുന്നതിനുമായി എല്ലാ ഇടവകാംഗങ്ങളെയും സ്വാഗതം ചെയ്തു കൊള്ളുന്നുവെന്ന് ഇടവകവികാരി ഫാ. പ്രിൻസ് തൈപ്പുരയിടത്തിൽ, കണ്‍വീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.
|
ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഒരു ഡോക്യുമെന്ററി മത്സരം
ബ്രിസ്ബെയ്ന്‍: പ്രതിഭയുണ്ടായിട്ടും സിനിമടെലിവിഷന്‍ രംഗത്ത് ഇനിയും അവസരം ലഭിക്കാത്തവരാണോ നിങ്ങള്‍? എങ്കില്‍ സ്വന്തം പഞ്ചായത്തിനെക്കുറിച്ചുള്ള ഡോക്യുമെന്ററി മത്സരത്തില്‍ പങ്കെടുക്കാം. ഏറ്റവും മികച്ച ഡോക്യുമെന്ററിക്ക് ഒരുലക്ഷം രൂപ സമ്മാനമായി ലഭിക്കുമെന്നു മാത്രമല്ല മത്സരാര്‍ഥികള്‍ക്ക് കേരളത്തിന്റെ പേരിലുള്ള ലോക റെക്കോര്‍ഡിനായുള്ള പരിശ്രമത്തില്‍ പങ്കാളികളുമാകാം.
ഓസ്ട്രേലിയയിൽ പ്രവര്‍ത്തിക്കുന്ന സിനിമാ നിര്‍മാണ കമ്പനിയായ കങ്കാരു വിഷന്‍ ആണ് കേരളത്തിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തി ഡോക്യുമെന്ററി മത്സരം സംഘടിപ്പിച്ച് പുതിയ ലോക റെക്കോര്‍ഡിന് ഒരുങ്ങുന്നത്.
ചലച്ചിത്രടെലിവിഷന്‍ രംഗത്ത് അവസരം ലഭിക്കാത്ത അഭിനയം, കഥാരചന, ഗാനരചന, സംവിധാനം, ക്യാമറ, സംഗീതം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
മുഴുവന്‍ ലോക രാജ്യങ്ങളുടെയും ദേശീയ ഗാനാലാപനത്തിലൂടെയും ലോകസമാധാനം, ദേശീയഗാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി എഴുപത്തിയഞ്ചിലധികം രാജ്യക്കാരെ ഉള്‍പ്പെടുത്തിയുള്ള ലോകത്തിലെ ആദ്യ ഡോക്യുമെന്ററി ഫിലിം നിര്‍മാണത്തിലൂടെയും പുതിയ ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ആഗ്നെസ് ജോയി, തെരേസ ജോയി, സിനിമാ നിര്‍മാണ, വിതരണ കമ്പനികളായ വേള്‍ഡ് മദര്‍ വിഷന്റെയും കങ്കാരു വിഷന്റെയും ഡയറക്ടറും നടനും സംവിധായകനും കൂടിയായ ജോയി കെ. മാത്യു എന്നിവരാണ് പുതിയ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് മത്സരം നടത്തുന്നത്.
ലോക ചരിത്രത്തിലാദ്യമായി ലോക രാഷ്ട്രങ്ങളിലെ ഒരു സംസ്ഥാനത്തിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന പുതിയൊരു ലോക റെക്കോര്‍ഡ് വളരെ ചുരുങ്ങിയ സമയംകൊണ്ട് കേരളത്തിന് സ്വന്തമാക്കാനും മറ്റ് രാഷ്ട്രങ്ങളില്‍ ഉള്ളവരെ കേരളത്തിലേയ്ക്ക് കൂടുതല്‍ ആകര്‍ഷിക്കാനും യുവ ജനങ്ങളില്‍ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും സാമൂഹികബോധവും ചരിത്ര പഠന അഭിരുചിയും വളര്‍ത്താനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഡോക്യുമെന്ററിയുടെ പ്രത്യേകതകള്‍
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി, ലോക രാഷ്ട്രങ്ങളില്‍ ഒരു സംസ്ഥാനത്തെ അടിസ്ഥാനപരമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആദ്യ ഡോക്യുമെന്ററി, അയ്യായിരത്തിലധികം കലാകാരന്മാര് ചേര്‍ന്ന് നിര്‍മിക്കുന്ന ലോകത്തിലെ ആദ്യ ഡോക്യുമെന്ററി എന്നിങ്ങനെ കേരളത്തിനായി വിവിധ ലോക റെക്കോര്‍ഡുകളാണ് മത്സരത്തിലൂടെ ലഭിക്കുക.
ഏറ്റവും മികച്ച ഡോക്യുമെന്ററികള്‍ക്ക് ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും രണ്ടാം സമ്മാനം 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും. കൂടാതെ ഓരോ ജില്ലകളില്‍ നിന്നും പ്രത്യേകം തെരഞ്ഞെടുക്കുന്ന 14 ടീമുകള്‍ക്ക് പ്രത്യേക സമ്മാനം നല്കി ആദരിക്കും. പങ്കെടുക്കുന്ന എല്ലാവര്ക്കും പ്രശസ്തി പത്രവും നല്‍കും.
പഞ്ചായത്ത് രൂപീകരിച്ച വര്‍ഷം, ആദ്യ പഞ്ചായത്ത് പ്രസിഡന്റ്, സ്കൂളുകള്‍ കോളജുകള്‍ ആരാധനാലയങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നദികള്‍ കായലുകള്‍ മറ്റ് പ്രധാന സ്ഥാപനങ്ങള്‍, കലാകായിക ചലച്ചിത്ര നാടക സാഹിത്യസാംസ്കാരികസാമൂഹ്യനിയമപത്രപ്രവര്ത്തനആത്മീയരംഗത്തെ സംസ്ഥാനദേശീയരാജ്യാന്തര പുരസ്കാരം ലഭിച്ചിട്ടുള്ള വ്യക്തിത്വങ്ങള്‍, സ്വന്തം പേരില്‍ ഒരു ബുക്ക് എങ്കിലും പ്രസിധീകരിച്ചിട്ടുള്ളവര് തുടങ്ങി കേരളത്തിലെ ഓരോ പഞ്ചായത്തുകളിലേയും അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോക്യുമെന്ററിയാണ് തയാറാക്കേണ്ടത്.
ഫോണിലോ സ്വന്തം ക്യാമറയിലോ ദൃശ്യങ്ങള്‍ പകര്‍ത്താം. പരമാവധി 15 മിനിറ്റ് ആയിരിക്കണം ദൈര്‍ഘ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.kangaroovision.com സന്ദര്‍ശിക്കുക.
|
രണ്ട് എൻജിനിൽ ഒന്ന് പ്രവർത്തനരഹിതമായി; ഒറ്റ എൻജിനിൽ വിമാനമിറക്കി പൈലറ്റ്
സിഡ്നി: 145 യാത്രക്കാരുമായി പറന്ന കാന്റ്വാസ് വിമാനം ഒറ്റ എൻജിനിൽ സുരക്ഷിതമായി ഇറങ്ങി. ന്യൂസിലൻഡിലെ ഓക്ലൻഡിൽനിന്നു പോയ വിമാനമാണു സിഡ്നി വിമാനത്താവളത്തിൽ ഇറങ്ങിയത്.
3.5 മണിക്കൂറാണ് ഓക്ലൻഡിൽനിന്നു സിഡ്നിയിലേക്കുള്ള യാത്രാസമയം. എന്നാൽ സിഡ്നിയിൽ ഇറങ്ങാൻ ഒരു മണിക്കൂർ ശേഷിക്കെ ബോയിംഗ് 737838 വിമാനത്തിന്റെ ഒരു എൻജിൻ പ്രവർത്തനരഹിതമായി.
ഇതേത്തുടർന്നു വിമാനത്തിൽനിന്ന് അടിയന്തര സാഹചര്യങ്ങളിൽ നൽകാറുള്ള മേയ്ഡേ സന്ദേശം നൽകി. പിന്നീട് ഒരു എൻജിൻ ഓഫ് ചെയ്തശേഷം പൈലറ്റ് വിമാനം നിലത്തിറക്കുകയായിരുന്നു.
|
പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഓസ്ട്രേലിയ വീൽചെയർ വിതരണം ചെയ്തു
പെർത്ത്: പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ തിരുവോണനാളിൽ കൈത്താങ്ങ് എന്ന പേരിൽ നടത്തിയ പായസം ചലഞ്ചിൽ നിന്നും സമാഹരിച്ച തുക കൊണ്ട് കേരളത്തിലുടനീളം അംഗവൈകല്യമുള്ളവരെ സഹായിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വീൽചെയർ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി നിർവഹിച്ചു.
തുടർന്നുള്ള വിതരണം എറണാകുളം ജില്ലയിൽ അങ്കമാലി വട്ടപറന്പിൽ വച്ചു റോജി എം. ജോണ്‍ എംഎൽഎ ജനുവരി 28ന് നിർവഹിക്കുമെന്നും തൃശൂർ ജില്ലയിലെ വിതരണ പരിപാടി മാളയിൽ വച്ചു ജനുവരി 16ന് ടി യു രാധാകൃഷ്ണൻ നിർവഹിക്കുന്നതാണെന്നും കോട്ടയം ജില്ലയിലേത് തലയോലപ്പറന്പിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഫെബ്രുവരി 4 ന് നിർവഹിക്കുന്നതാണെന്നും പ്രിയദർശിനി കൽച്ചറൽ ഫോറത്തിന്റെ സംഘടകർ അറിയിച്ചു.
|
ഫാ. ജോണ്‍ പനന്തോട്ടത്തിൽ സിഎംഐ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത നിയുക്ത മെത്രാന്
കൊച്ചി: ഓസ്ട്രേലിയായിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാനായി ഫാ. ജോണ്‍ പനന്തോട്ടത്തിൽ സിഎംഐയെ ഫ്രാന്‍സിസ് മാർപാപ്പ നിയമിച്ചു.
നിലവില്‍ രൂപതയുടെ അധ്യക്ഷനായ മാര്‍ ബോസ്കോ പുത്തൂര്‍ 75 വയസ് തികഞ്ഞതിനെ തുടര്‍ന്നാണ് പരിശുദ്ധ സിംഹാസനം ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐയെ മെത്രാനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ഫാ. ജോണ്‍ പനന്തോട്ടത്തിലിനെ മെത്രാനായി തെരഞ്ഞെടുത്തത്.
1966 മേയ് 31നാണ് തലശേരി അതിരൂപതയിലെ പേരാവൂർ ഇടവകയിൽ പരേതരായ ജോസഫിന്റെയും ത്രേസ്യായുടെയും മകനായി ജോൺ പനന്തോട്ടത്തിൽ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സിഎംഐ സമൂഹത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിൽ ചേർന്നു.
മേരിക്കുന്ന് സെന്റ് തോമസ് നോവിഷ്യേറ്റ് ഹൗസിലാണ് നോവിഷ്യേറ്റ് പൂർത്തിയാക്കിയത്. ബംഗളുരൂ ധർമാരാം കോളേജിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും അഭ്യസിച്ചു. 1997 ഡിസംബർ 28നായിരുന്നു പൗരോഹിത്യസ്വീകരണം.
താമരശേരി രൂപതയിൽ കൂടരഞ്ഞി ഇടവകയിലെ സഹവികാരിയായിട്ടായിരുന്നു ആദ്യ നിയമനം. തുടർന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദവും എംഎഡും കരസ്ഥമാക്കി.
|
പ്രളയക്കെടുതിയിൽ പടിഞ്ഞാറൻ ഓസ്ട്രേലിയ
കിംബർലി: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ പ്രളയം. ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു ഗ്രാമങ്ങൾ ഒറ്റപ്പെട്ടനിലയിലാണ്. നിരവധി ആളുകളെ പ്രളയമേഖലയിൽനിന്നു സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി.
പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും കനത്ത പ്രളയമാണിതെന്ന് അടിയന്തര സേവന മന്ത്രി സ്റ്റീഫൻ ഡോസണ് പറഞ്ഞു.
കിംബർലി സംസ്ഥാനത്തെയാണ് പ്രളയം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. എല്ലി ചുഴലിക്കാറ്റിനെത്തുടർന്ന് കനത്ത മഴ പെയ്തതാണ് പ്രളയത്തിനു കാരണമായത്. കണ്ണെത്താത്ത ദൂരത്തോളം ജലം വ്യാപിച്ചുകിടക്കുകയാണെന്ന് ഡോസണ് അറിയിച്ചു.
|
ഒരു മരിയൻ കുടുംബയാത്രയ്ക്ക് പ്രർത്തനാനിർഭരമായ തുടക്കം
മെൽബൺ: സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, മെൽബണിലെ എല്ലാ ക്നാനായ ഇടവകാംഗങ്ങളെയും കോർത്തിണക്കിക്കൊണ്ട് സംഘടിപ്പിക്കുന്ന ഒരു മരിയൻ കുടുംബയാത്രയ്ക്ക് പ്രർത്തനാനിർഭരമായ തുടക്കം.
കോട്ടയം അതിരൂപതാ ആസ്ഥാനമായ, കോട്ടയം ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ കത്തീഡ്രൽ പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ വെച്ച്, കോട്ടയം അതിരൂപതാധ്യക്ഷൻ, അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ ഔദ്യോഗികമായ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
മെൽബണിലെ എല്ലാ ക്നാനായ ഇടവകാംഗങ്ങളുടെയും ഭവനത്തിൽ, സ്വികരിച്ചു പ്രാർത്ഥിക്കുവാനുള്ള മാതാവിന്റെ തിരുസ്വരൂപവും തിരിയും, അഭിവന്ദ്യ മൂലക്കാട്ട് പിതാവ് വെഞ്ചരിച്ച്, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിലിന് കൈമാറി.
മെൽബണിൽ എത്തുന്ന തിരുസ്വരൂപവും തിരിയും, ഫെബ്രുവരിമാസം 5 ആം തിയതി ഫൊക്കനർ സെന്റ് മാത്യൂസ് പള്ളിയിലെ വിശുദ്ധ കുർബാനമധ്യേ, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി, ഫാ : പ്രിൻസ് തൈപ്പുരയിടത്തിൽ, ബേത്ലഹേം കൂടാരയോഗം പ്രസിഡന്റ് സിജോ തോമസ് ചാലയിൽ കുടുംബത്തിന് കൈമാറി, യാത്ര ഔദ്യോഗികമായി ആരംഭിക്കും.
സജിമോൾ മാത്യു കളപ്പുരയ്ക്കൽ, സിന്ധു സൈമച്ചൻ ചാമക്കാലായിൽ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെയും, പാരിഷ് കൗൺസിൽ അംഗങ്ങളുടെയും, കൂടാരയോഗം ഭാരവാഹികളുടെയും നേതൃത്വത്തിൽ, യാത്രയുടെ അവസാനവട്ട തയ്യാറെടുപ്പുകൾ നടത്തിവരുന്നു.
ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, ജോൺ തൊമ്മൻ നെടുംതുരുത്തിൽ, ഷാജൻ ജോർജ് ഇടയാഞ്ഞിലിയിൽ, ജോർജ് പൗവ്വത്തിൽ, ലിറ്റോ മാത്യു തോട്ടനാനിക്കൽ, ആനീസ് ജോൺ നെടുംതുരുത്തിൽ, സനീഷ് ജോർജ് പാലക്കാട്ട്, ജെഫി നെടുംതുരുത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
ക്രിസ്മസ്, പുതുവത്സര എക്യുമെനിക്കൽ കാരോൾ സന്ധ്യ സംഘടിപ്പിച്ചു
ബ്രിസ്ബെയ്ൻ: സെന്റ് പീറ്റേർസ് & സെന്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ ബ്രിസ്ബെയ്നിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളെ കോർത്തിണക്കിക്കൊണ്ട് D'Nuhroഎന്ന പേരിൽ ക്രിസ്മസ്, പുതുവത്സര എക്യുമെനിക്കൽ കാരോൾ സന്ധ്യ സംഘടിപ്പിച്ചു. 2023 ജനുവരി വൈകിട്ട് ആറിന് ഇൻഡൂറിപ്പിള്ളി ഹോളി ഫാമിലി കാത്തോലിക്കാ പള്ളിയിൽ വച്ചു ബ്രിസ്ബെയ്ൻ ഹോളി ടിനിറ്റി ഇടക ചർച്ച് വികാരി റവ. ഫെലിക്സ് മാത്യുവിന്റെ പ്രാർഥനയോട് കൂടി ആരംഭിച്ച എക്യുമെനിക്കൽ കാരോൾ സർവീസിൽ ബ്രിസ്ബേൻ മാർത്തോമ ചർച്ച്, ബ്രിസ്ബെയ്ൻ ഹോളി ടിനിറ്റി ഇടക ചർച്ച്, സെന്റ് ജോസഫ് സീറോ മലബാർ ചർച്ച്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക(ഗോൾഡ് കോസ്റ്റ്) എന്നിവരോടൊപ്പം ആഥിതേയ ഇടവക ആയ സെന്റ് പീറ്റേർസ് & സെന്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവകയും ചേർന്നൊരുക്കിയ സംഗീത വിരുന്ന് കേൾവിക്കാരിൽ ഹൃദ്യമായ അനുഭവം ഉളവാക്കി.
ഇടവക വികാരി റവ. ഫാ. ഷിനു വർഗീസ് ചടങ്ങിന് സ്വാഗതം അരുളി. റവ. ഐസൻ ജോഷ്വാ (മാർത്തോമ്മാ ചർച്ച്) റവ. ഫാ. ലിജു ശമുവേൽ (സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക ബ്രിസ്ബെയ്ൻ) എന്നിവർ ക്രിസ്മസ് പുതുവത്സരസന്ദേശവും, ഹോളി ഫാമിലി കാത്തലിക് ഇടവക വികാരി റവ. ഫാ. മൈക്കിൾ ഗ്രേസ് ആശംസയും നൽകി.
സംഗീത വിരുന്നിനിടയിൽ സണ്ഡേസ്കൂൾ കുട്ടികൾ സംഘടിപ്പിച്ച കാരോളും, നേറ്റിവിറ്റി സ്കിറ്റും, കാൻഡിൽ ഡാൻസും സന്നിഹിതരായ സമൂഹത്തിന് ഒരു ദൃശ്യ വിരുന്നൊരുക്കി. ക്രിസ്മസ് പുതുവൽസരാഘോഷങ്ങളിൽ റവ. ഐസൻ ജോഷ്വാ, റവ. ഫെലിക്സ് മാത്യു, റവ. ഫാ. മൈക്കിൾ ഗ്രേസ്, സെന്റ് പിറ്റേർസ് & സെന്റ് പോൾസ് ഇടവക വികാരി റവ. ഫാ. ഷിനു വർഗീസ് എന്നീ വൈദീകർ ആദിയോടന്ത്യം പങ്കു ചേർന്നു.
ബ്രിസ്ബെയ്ൻ മലയാളികളുടെ ഇടയിലെ യുവ പ്രതിഭ അഖിൽ തോമസ് & ടീമിന്റെ ക്രിസ്മസ് ഗാനങ്ങൾ ചേർത്തിണക്കിയ ഫ്യുഷൻ കൂടിവന്നവർക്ക് ശ്രവ്യമാധുര്യം നൽകി. സഭകളും ഇടവകകളും തമ്മിലുള്ള ഐക്യവും സ്നേഹവും ഉൗട്ടി ഉറപ്പിക്കുക എന്ന വിധത്തിൽ സംഘടിപ്പിച്ച എക്യുമെനിക്കൽ പ്രോഗ്രാം വിജയകരമാക്കി തീർന്നത് പ്രോഗ്രാമിലെ പാർട്ടിസിപ്പൻസിന്റെ ആത്മാർഥമായ സഹകരണത്താലും, ഇടവകാംഗങ്ങളുടെ നിസ്വാർഥമായ പ്രവർത്താലും, D'Nuhroയുടെ കോഓർഡിനേറ്റർ മാരായ ജ്യോതി സ്കറിയാ, അനീഷ് കെ. ജോയി എന്നിവരുടെ അക്ഷീണ പ്രവർത്താനത്താലുമാണെന്ന് നന്ദി പ്രകടനത്തിൽ ഇടവക സെക്കട്ടറി ജിലോ ജോസ് അറിയിച്ചു. സമൃദ്ധമായ ക്രിസ്മസ് ഡിന്നറോടു കൂടി D'Nuhro2022 ക്രിസ്മസ് പുതുവൽസരാഘോഷങ്ങൾ അവസാനിച്ചു.
|
മെൽബണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക പത്താംവാർഷികം ലോഗോ പ്രകാശനം ചെയ്തു
മെൽബണ്‍: മെൽബണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങൾക്കായി പ്രത്യേക ലോഗോ പ്രകാശനവും പ്രാർഥനയും നടത്തി.
നോബിൾപാർക്ക് സെന്റ് ആന്റണീസ് പള്ളിയിലും ഫൊക്കാനർ സെന്റ് മാത്യൂസ് പള്ളിയിലും ക്രിസ്മസ് കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വച്ച് ഇടവകവികാരി ഫാ. പ്രിൻസ് തൈപ്പുരയിടത്തിൽ ലോഗോയും പ്രാർഥനയും പ്രകാശനം ചെയ്തു. പത്താംവാർഷികത്തിനായി പ്രത്യേകം നടത്തിയ ലോഗോ മത്സരത്തിൽ ഏറ്റവും നല്ല ലോഗോ രൂപകൽപന ചെയ്ത്, ജോണ്‍ തൊമ്മൻ നെടുംതുരുത്തിൽ സ്പോണ്സർ ചെയ്ത • 201ന്, മെലീസ തന്പി ചക്കാലയിൽ അർഹനായി. പത്താം വാർഷികം ജനറൽ കണ്‍വീനർ ഷിനോയ് മഞ്ഞാങ്കൽ, സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാര·ാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, പത്താംവാർഷിക കമ്മിറ്റി അംഗങ്ങൾ തുടങ്ങിവയർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
"ഒരു മരിയൻ കുടുംബയാത്ര' ഉദ്ഘാടനം ഡിസംബർ 27ന്
മെൽബണ്‍: മെൽബണ്‍ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെൽബണിലെ എല്ലാ ക്നാനായ ഇടവകാംഗങ്ങളെയും കോർത്തിണക്കിക്കൊണ്ട് ഒരു ആത്മീയ യാത്ര "ഒരു മരിയൻ കുടുംബയാത്ര' സംഘടിപ്പിക്കുന്നു.
പരിശുദ്ധ അമ്മ എന്റെ ഭവനത്തിൽ, മെൽബണ്‍ ക്നാനായ ഇടവക അമ്മയോടൊപ്പം, ഒരു ദിവസം അമ്മയ്ക്കായ് എന്നീ ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ഒരു മരിയൻ കുടുംബയാത്ര സംഘടിപ്പിക്കുന്നത്.
യാത്രയുടെ ഒൗദ്യോഗികമായ ഉദ്ഘാടനം കോട്ടയം അതിരൂപതാ ആസ്ഥാനമായ കോട്ടയം ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ കത്തീഡ്രൽ പള്ളിയങ്കണത്തിൽ ഡിസംബർ 27ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് കോട്ടയം അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ നിർവഹിക്കുന്നു.
അഭിവന്ദ്യ മൂലക്കാട്ട് പിതാവ് വെഞ്ചരിച്ചു ആശീർവദിച്ചു നൽകുന്ന മാതാവിന്റെ തിരുസ്വരൂപവും തിരിയും, മെൽബണിലെ എല്ലാ ക്നാനായ ഇടവകാംഗങ്ങളുടെയും ഭവനത്തിൽ ഒരുദിവസമെങ്കിലും, പ്രർത്തനാനിർഭരമായി സ്വികരിച്ചു പ്രാർഥിക്കുവാൻ സാധിക്കുന്ന രീതിയിലാണ് ഈ മരിയൻ കുടുംബയാത്ര വിഭാവനം ചെയ്തിരിക്കുന്നത്.
സജിമോൾ മാത്യു കളപ്പുരയ്ക്കൽ, സിന്ധു സൈമച്ചൻ ചാമക്കാലായിൽ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെയും പാരിഷ് കൗണ്‍സിൽ അംഗങ്ങളുടെയും കൂടാരയോഗം ഭാരവാഹികളുടെയും നേതൃത്വത്തിൽ റൂട്ട് മാപ്പ് തയാറാക്കി വരുന്നു.
കഴിഞ്ഞ പത്തുവർഷക്കാലമായി, ഈ ഇടവകയുടെ വളർച്ചയ്ക്കായി മാധ്യസ്ഥം വഹിച്ച, പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാനും, അമ്മയെ സ്വഭവനത്തിൽ സ്വീകരിക്കുവാനും, ഇടവക സമൂഹത്തിന് ലഭിക്കുന്ന അസുലഭനിമിഷമാണിതെന്നും, അഭിവന്ദ്യ മൂലക്കാട്ട് പിതാവ് വെഞ്ചരിച്ചു ആശീർവദിച്ചു അയയ്ക്കുന്ന ഈ രൂപവും തിരിയും ഫെബ്രുവരി അഞ്ചിന് സെന്റ് മാത്യൂസ് ഫോക്നർ പള്ളി കുർബാനമധ്യേ ആദ്യ കുടുംബത്തിന് കൈമാറുമെന്നും ഇടവക വികാരി ഫാ. പ്രിൻസ് തൈപ്പുരയിടത്തിൽ, പത്താം വാർഷികം ജനറൽ കണ്‍വീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.
|
അറ്റ്പിഎഫ് ഇന്റര്‍നാഷണല്‍ അവാര്‍ഡ് ക്ലെം ക്യാമ്പ്ബെല്ലിന്
ബ്രിസ്ബെയ്ന്‍. ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി സഹോദരിമാരുടെ ആഗ്നസ് ആന്‍ഡ് തെരേസ പീസ് ഫൗണ്ടേഷന് (അറ്റ്പിഎഫ്) ഏര്‍പ്പെടുത്തിയ ഇന്റര്‍നാഷണല്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഐക്യരാഷ്ട്രസഭ ഓസ്ട്രേലിയ എര്‍ത്ത് ചാര്‍ട്ടര്‍ കോഡിനേറ്റര്‍ ക്ലെം ക്യാമ്പ്ബെല്‍ പ്രഥമ പുരസ്കാരത്തിന് അര്‍ഹനായി.
ബ്രിസ്ബെയ്ന്‍ സിറ്റിയിലെ സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ ലോക മനുഷ്യാവകാശ ദിനാഘോഷ ചടങ്ങില്‍ ഐക്യരാഷ്ട്രസഭ അസോസിയേഷന് ഓസ്ട്രേലിയ ക്വീന്സ്ലാന്ഡ് പ്രസിഡന്റ് ക്ലയര്‍ മോര് ആണ് പുരസ്കാരം സമ്മാനിച്ചത്.
വിവിധ മേഖലകളിലെ സേവനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ക്യാമ്പ്ബെല്ലിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. മുന്‍ അറ്റോര്‍ണി ജനറലും ഐക്യരാഷ്ട്രസഭ അസോസിയേഷന് ഓസ്ട്രേലിയയുടെ സുസ്ഥിര വികസന പദ്ധതി പ്രസിഡന്റുമായ റോഡ് വെല്‍ഫോര്‍ഡ്, ഹ്യൂമന്‍ റൈറ്റ് കമ്മീഷണര്‍ സ്കോട് മാക്ഡൗകല്‍, അറ്റ്പിഎഫ് ഡയറക്ടറും നടനും സംവിധായകനുമായ ജോയി കെ. മാത്യു, ലോക ദേശീയഗാനാലാപന സഹോദരിമാരും അറ്റ്പിഎഫ് സ്ഥാപകരുമായ ആഗ്നസ് ജോയി, തെരേസ ജോയി, ഇന്‍ഡിപെന്‍ഡന്‍ഡ് ആന്‍ഡ് പീസ് ഫുള്‍ നെറ്റ്വർക്ക് ഓസ്ട്രേലിയ ദേശീയ അധ്യക്ഷ അനറ്റ് ബ്രൗണ്‍ലി, ഐക്യരാഷ്ട്ര സഭയുടെ ലോക മനുഷ്യാവകാശ ദിനാഘോഷ പ്രോഗ്രാം കോഡിനേറ്റര്‍ വെര്‍ജീനിയ എന്നിവര്‍ പ്രസംഗിച്ചു.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്ന 193 രാജ്യങ്ങളിലെ സ്കൂളുകള്‍, കോളജുകള്‍, യൂണിവേഴ്സിറ്റികള്‍, വിവിധ സംഘടനകള്‍ എന്നിവയില്‍ ഏറ്റവും മികച്ചതും വേറിട്ടതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ജീവകാരുണ്യം, സാമൂഹികം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ ജീവകാരുണ്യ, വിജ്ഞാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് അറ്റ്പിഎഫ് ഇന്റര്‍നാഷണല്‍ അവാര്‍ഡ്.
മാനസികാരോഗ്യമുളള യുവതലമുറയെ സൃഷ്ടിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആഗ്നസ് ആന്റ് തെരേസ പീസ് ഫൗണ്ടേഷന് ശ്രദ്ധ നല്‍കുന്നത്. ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ മനപാഠമാക്കി ആലപിച്ച് ലോകത്തിലാദ്യമായി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചവരാണ് ഫൗണ്ടേഷന് സ്ഥാപകരായ ചേര്‍ത്തല സ്വദേശിനികളായ ആഗ്നസ് ജോയി, തെരേസ ജോയി എന്നിവര്‍.
ലോക ദേശീയ ഗാനാലാപന റെക്കോര്‍ഡിന് പുറമെ പിതാവ് നടനും സംവിധായകനുമായ ജോയി കെ.മാത്യുവിനൊപ്പം 75ല്‍ പ്പരം രാജ്യക്കാരെ ഉള്‍പ്പെടുത്തി ലോകസമാധാനം, ദേശീയഗാനം എന്നീ വിഷയങ്ങള്‍ ആസ്പദമാക്കി സല്യൂട്ട് ദി നേഷന്‍സ് എന്ന ലോകത്തിലെ ആദ്യ ഡോക്യുമെന്ററി നിര്‍മാണത്തിലൂടെയും ലോക റെക്കോര്‍ഡ് നേടിയവരാണ് ഇരുവരും.
ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ത മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവരെ അറ്റ്പിഎഫ് ഇന്റര്‍നാഷണല്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യാവുന്നതാണ്. നോമിനേഷനുകള്‍ atpfintlaward@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം.
|
മെൽബൺ സെന്റ് മേരിസ് ഇടവക ദശാബ്ദി ആഘോഷം: സ്വാഗതസംഘം രൂപികരിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരിസ് കത്തോലിക്കാ ഇടവകയുടെ പത്താമത് വാർഷികം പ്രമാണിച്ചു, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കായി സ്വാഗതസംഘം രൂപികരിച്ചു. ഔദ്യോഗികമായ ഉൽഘാടനം, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി, ഫാ: പ്രിൻസ് തൈപ്പുരയിടത്തിൽ നിർവഹിച്ചു.
ഷിനോയ് മഞ്ഞാങ്കൽ ജനറൽ കൺവീനർ ആയി, വിപുലമായ കമ്മിറ്റിയും, ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് നേതൃത്വം കൊടുക്കുവാനായി നിലവിൽ വന്നു.
മെൽബൺ ആർച്ചുബിഷപ്പ് ആയിരുന്ന അഭിവന്ദ്യ ഡെന്നിസ് ഹാർട്ട് പിതാവിനാൽ സ്ഥാപിതമായ, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ മിഷൻ, മിഷൻ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ അനുഗ്രഹത്താൽ, വളർന്നു വലുതായി, ഒരു ഇടവകയായി മാറി, മെൽബണിൽത്തന്നെ രണ്ട് സെന്ററുകളായി, ഇടവക സമൂഹത്തെ ചേർത്തുനിർത്തി, വിശുദ്ധ കുർബാനയും കുട്ടികൾക്ക് വേദപാഠവും നടത്തി, അഭംഗുരം യാത്ര തുടരുകയാണ്. ഈ ഇടവകയുടെ വളർച്ചയ്ക്കായി ആഘോരാത്രം പ്രയത്നിച്ച, അഭിവന്ദ്യ പിതാക്കന്മാരെയും, വൈദികരെയും, പാരിഷ് കൗൺസിൽ അംഗങ്ങളെയും അൽമായ സഹോദരി സഹോദരന്മാരെയും യോഗം അനുസ്മരിച്ചു.
ഇടവക സെക്രട്ടറി ഫിലിപ്സ് കുരീക്കോട്ടിൽ സ്വാഗതവും, കൈക്കാരൻ ആശിഷ് സിറിയക് യോഗത്തിന് നന്ദിയുമർപ്പിച്ചു. കൈക്കാരൻ നിഷാദ് പുലിയന്നൂർ, പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. മെൽബണിലെ മുഴുവൻ ഇടവകാംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട്, ഒരുപിടി നല്ല പരിപാടികൾ ഈ ദശാബ്ദി വർഷത്തിൽ നടത്തുവാൻ പരിശ്രെമിക്കുമെന്നു ഇടവക വികാരി ഫാ: പ്രിൻസ് തൈപ്പുരയിടത്തിൽ അറിയിച്ചു.
|
ഓസ്ട്രേലിയയിൽ അഭിനയ കഴിവ് തെളിയിച്ച് എമിൽ ജയൻ
മെൽബണ്‍: അഭിനയത്തിലും പരസ്യകലയാലും കഴിവു തെളിയിച്ച് ഓസ്ടേലിയായിലെ മെൽബണിൽ ഒരു മലയാളി. കണ്ണൂർ പേരാവൂർ റാത്തപ്പിള്ളിൽ ജയൻ പ്രതിഭ ദന്പതികളുടെ നാലാം ക്ലാസിൽ പഠിക്കുന്ന എമിൽ ജയനാണ് ഈ കൊച്ചുകലാകാരൻ.
മെൽബണ്‍ സൗത്തിലുള്ള ഡോവ്ട്ടണ്‍ ഹോളി ഫാമിലി കാതോലിക് പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് എമിൽ. വാരിയർ ട്രൈബ് ഫിലിം നിർമിക്കുന്ന നമസ്തേ യോഗായിലെ പ്രമുഖ റോളായ ശിവപ്രസാദിനെ അവതരിപ്പിച്ചാണ് എമിൽ ശ്രദ്ധേയനായത്. പ്രമുഖ ചാനലായ ABC Meയിൽ പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞു. പത്തു വയസുള്ള ഓസ്ട്രേലിയായിൽ താമസിക്കുന്ന വളരെ ഒതുങ്ങിക്കഴിയുന്ന ശിവപ്രസാദിന്റെ കഥ പറയുന്ന നമസ്തേ യോഗയിലെ എമിലിന്റെ അഭിനയവും കഴിവും കഥാപാത്രത്തിന് ഉതകുന്നതാണ്.
https://iview.abc.net.au/show/namasteyoga
പ്രമുഖ വ്യാപാര സ്ഥാപനമായ കോൾസ് ഉൾപ്പടെ ഒട്ടെറെ പരസ്യങ്ങളിലും എമിൽ അഭിനയിച്ചിട്ടുണ്ട്. ഏഴുവർഷം മുന്‍പാണ് ജയനും കുടുംബവും ഓസ്ട്രേലിയായിൽ എത്തിയത്. എമിൽ 2021ലെ ബുഷ് ഫയറുമായി ബന്ധപ്പെട്ട ABC സിരിയസിൽ ഫയേഴ്സിലും കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. ശ്രേയ ജയൻ എമിലിന്റെ സഹോദരിയാണ്.
https://iview.abc.net.au/show/fires/series/1/video/DR2010V003S00
|
പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളും പത്താം വാർഷിക ഉദ്ഘാടനവും പ്രൗഢോജ്വലമായി
മെൽബണ്‍: മെൽബണ്‍ സെന്റ് മേരിസ് ക്നാനായ കാത്തലിക് ഇടവകയിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളും പത്താം വാർഷിക ഉദ്ഘാടനവും പ്രൗഢോജ്വലമായി ആഘോഷിച്ചു.
സെന്റ് മേരിസ് ക്നാനായ കാത്തലിക് പാരിഷ് മെൽബണ്‍, സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളും പത്താം വാർഷിക ഉദ്ഘാടനവും പ്രൗഡോജ്വലമായി ഒക്ടോബർ 23ന് സെന്റ് മാത്യൂസ് ചർച് ഫോക്നറിൽ ആഘോഷിച്ചു.
ഇടവകാംഗങ്ങൾ എല്ലാവരും പ്രസുദേന്തിമാരായ തിരുനാളിന് ഉച്ചക്ക് രണ്ടിന് കൊടിയേറ്റോത്തോടെ പെരുനാളിന് ആരംഭം കുറിച്ചു. തുടർന്ന് പടമുഖം സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് ഇടവക വികാരി ഫാ. ഷാജി പൂത്തറ മുഖ്യ കാർമ്മികനായ ആഘോഷമായ തിരുനാൾ കുർബാനയും നടത്തപ്പെട്ടു. സഹകാർമ്മികരായ ഫാ. റ്റിജോ പുത്തൻ പറന്പിൽ തിരുനാൾ സന്ദേശവും, ഫാ. ജോയ്സ് കൊല്ലംകുഴിയിൽ പ്രദക്ഷിണവും നടത്തി.
തിരുനാൾ കുർബാനയ്ക്കുശേഷം നടന്ന വർണനിർഭരമായ തിരുനാൾ പ്രദക്ഷണത്തിന് നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. മിഷ്യൻ ലീഗിലെ കുട്ടികൾ പേപ്പൽ പതാകകൾ ഏന്തിയും, വനിതകൾ മുത്തുകുടകളേന്തിയും അണിനിരന്നു. മാതാവിന്റെയും യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങളും ബീറ്റ്സ് ബൈ സെൻറ് മേരിസിന്റെ ചെണ്ടമേളം, നാസിക്ഡോൾ, മെൽബണ്‍ സ്റ്റാർസ് ചെണ്ടമേളം എന്നിവ പ്രദക്ഷിണം ഭക്തി സാന്ദ്രവും വർണപ്പകിട്ടുള്ളതുമാക്കി.
തിരുനാൾ പ്രദക്ഷണത്തിനുശേഷം, സീറോ മലബാർ മെൽബണ്‍ രൂപത ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ വിശുദ്ധ കുർബാനയുടെ ആശിർവാദവും അടുത്ത വർഷത്തെ തിരുന്നാൾ ഏറ്റെടുത്തു നടത്താൻ തയ്യാറായ ബീറ്റ്സ് ബൈ സെൻറ് മേരിസ് ചെണ്ടമേളം ആൻഡ് നാസിക് ധോൾ ടീം അംഗങ്ങളുടെ പ്രസുദേന്തി വാഴ്ചയും നടത്തപ്പെട്ടു.
പിന്നീട്, പാരിഷ് ഹാളിൽ വിവിധ കൂടാരയോഗങ്ങൾ നടത്തിയ വർണപകിട്ടാർന്ന കലാപരിപാടികൾ തിരുനാളിന് മാറ്റു കൂട്ടി. അതോടൊപ്പം തന്നെ പത്താം വാർഷിക ഉദ്ഘാടനവും നടത്തപ്പെട്ടു. കോട്ടയം അതിരൂപത മുൻ കെസിവൈഎൽ പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കൽ ജനറൽ കണ്‍വീനർ ആയ ദശാബ്ദി ആഘോഷങ്ങൾക്ക് ഫാ. ഷാജി പൂത്തറ തിരിതെളിച് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. പ്രിൻസ് തൈപുരയിടത്തിൽ മറ്റു വൈദികർ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവർ സന്നിഹിതരായിരുന്നു. അടുത്ത ഒരു വർഷത്തേക്കുള്ള കർമ്മ പരിപാടികളുടെ പ്രകാശനം ഫാ. സിജീഷ് പുല്ലൻകുന്നേൽ നിർവഹിച്ചു. ഇടവകയുടെ വളർച്ചക്കും ദശാബ്ദി ആഘോഷങ്ങളുടെ വിജയത്തിനും എല്ലാവരുടെയും പ്രാർഥനയും സഹകരണവും ഉണ്ടായിരിക്കണമെന്ന് വികാരി അച്ചൻ അഭ്യർഥിച്ചു.
ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം സ്വീകരിക്കുവാനും ദൈവ സ്നേഹത്തിൽ വളരുവാനും എത്തിച്ചേർന്ന എല്ലാ വിശ്വാസികളെയും തിരുനാളിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും വികാരി റവ. ഫാദർ പ്രിൻസ് തൈപുരയിടത്തിൽ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ജനറൽ കണ്‍വീനർ സിജോ ചാലയിൽ, കൈക്കാരന്മാരായ ആശിഷ് വയലിൽ, നിഷാദ് പുലിയന്നൂർ, സെക്രട്ടറി ഫിലിപ്സ് കുരീക്കോട്ടിൽ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
സെന്റ് ജോർജ് കമ്മ്യൂണിറ്റി സെന്റർ മെൽബണ്‍ കൂദാശയും ഉദ്ഘാടനവും
മെൽബണ്‍: സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി ഇടവക ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന സെൻറ്റ് ജോർജ് കമ്മ്യൂണിറ്റിസെന്ററിന്റെ കൂദാശയും ഉദ്ഘാടനവും നടത്തപ്പെട്ടു. ഓസ്ട്രേലിയ അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മോർ അത്തനാസിയോസ്തിരുമനസിന്റെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി പ്രവീണ്‍ കുരിയാക്കോസ് കശീശായുടേയും സഹവികാരി ഡോ. ഡെന്നീസ് കൊളശേരിൽ കശീശായുടേയും, ഇടവകയിലേയും ഓസ്ട്രേലിയായിലെ മറ്റു ഇടവകകളിലേയും വൈദിക ശ്രേഷ്ടരുടേയും സഹകാർമ്മികത്വത്തിലുംഒക്ടോബർ 22 ശനിയാഴ്ച കമ്മ്യൂണിറ്റി സെന്ററിന്റെ കൂദാശ നിർവഹിച്ചു.
23 ഞായറാഴ്ച രാവിലെ ദേവാലയത്തിലെ വിശുദ്ധകുർബാനയ്ക്കുശേഷം കമ്മ്യൂണിറ്റി സെന്ററിന്റെ ഉദ്ഘാടനവും പൊതുസമ്മേളനവും നടത്തപ്പെട്ടു. പള്ളിഅങ്കണത്തിലെത്തിയ വിശിഷ്ടാതിഥികളെ മുത്തുകുടകളും ചെണ്ടമേളവും മറ്റു വാദ്യഘോഷങ്ങളും കൊടിതോരണങ്ങളുമായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആബാലവൃദ്ധം ജനങ്ങളുടെസാന്നിധ്യത്തിൽ ഹാളിലേക്കാനയിച്ചു. അഭിവന്ദ്യ ഗീവർഗീസ് മോർ അത്തനാസിയോസ് തിരുമനസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽHon Lee Tarlamis , MP (South Eastern Metropolitan Region) യുടെ സാന്നിധ്യത്തിൽ Hon. Meng Heang Tak, MP(District of Clarinda) സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ വിവിധ രാഷ്ട്രീയപ്രെതിനിധികളെ കൂടാതെ സുറിയാനി സഭയിലെ റവ. ഇഷ്കന്തർ അപ്രേം, കോപ്റ്റിക് ഓർത്തഡോക്സ്സഭയിലെ റവ. ഫാ. ഡാനിയേൽ ഗബ്രിയേൽ, വിക്ടോറിയൻ കൗണ്‍സിൽ ഓഫ് ചർച്ചിനെന പ്രതിനിധീകരിച്ചു അശോക് ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു. ഇടവകവികാരി പ്രവീണ്‍ കുരിയാക്കോസ് അച്ചൻ സ്വാഗത പ്രസംഗവും പള്ളി സെക്രട്ടറി സജിപോൾ നന്ദി പ്രകാശനവും അറിയിച്ചു. സെന്റ്് ജോർജ് കമ്മ്യൂണിറ്റി സെൻറ്റർ യാഥാർഥ്യമാക്കാൻ മികച്ച സേവനംകാഴ്ച വച്ചവരെ തദവസരത്തിൽ ആദരിക്കുകയുമുണ്ടായി.
വിക്ടോറിയൻ ഗവണ്‍മെൻറ്റിന്റെ പ്രത്യേക ഗ്രാൻഡും ഇടവക ജനങ്ങളുടെ കൂട്ടായ പരിശ്രമവും കൂടിയാണ് ഇടവക ഈ സെന്ററിന്റെ പണി പൂർത്തീകരിച്ചത്. ഇടവകാംഗങ്ങൾക്കും പൊതുജനങ്ങൾക്കും വളരെ ഉപയോഗപ്രദമായ രീതിയിൽ കൊമേഴ്സ്യൽ കിച്ചൻ, ബാഡ്മിൻറണ്‍ കോർട്ട്, വിശാലമായ സ്റ്റേജോട് കൂടിയ ഓഡിറ്റോറിയം തുടങ്ങിയവ വാണിജ്യാടിസ്ഥാനത്തിൽഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് കമ്യൂണിറ്റി സെന്റർ രൂപകൽപന ചെയ്തിരിക്കുന്നത്.
|
മെൽബണ്‍ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ തൈലം കൂദാശ നടന്നു
മെൽബണ്‍: പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അനുഗ്രഹ കൽപനയിലൂടെ, ഓസ്ട്രേലിയ ന്യൂസിലാൻഡ് ഇടവകകളുടെ പാട്രിയാർക്കൽ വികാരിയായ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ നിരവധി വൈദികരുടെ സാന്നിധ്യത്തിലും മെൽബണ്‍ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് 2022 ഒക്ടോബർ 22 ശനിയാഴ്ച രാവിലെ, രോഗികളുടെ തൈലാഭിഷേകത്തിനും അതുപോലെതന്നെ മാമോദിസക്കും ആവശ്യമായിട്ടുള്ള വിശുദ്ധതൈലം കൂദാശ ചെയ്യപ്പെട്ടു.
പ്രഭാത പ്രാർഥനയും, വിശുദ്ധ തൈലം കൂദാശയും തുടർന്ന് വിശുദ്ധ കുർബാനയും എന്ന രീതിയിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. ആദ്യമായിട്ടാണ് സുറിയാനി സഭയിൽ കേരളത്തിന് വെളിയിൽ ഒരു ദേവാലയം ഇത്തരം ചടങ്ങുകൾക്ക് വേദി ആയിട്ടുള്ളത്. സഭ മുഴുവന്റെയും, അതിലെ അംഗങ്ങളുടെയും ആത്മീയ ജീവിതത്തെ പരിപുഷ്ടിപ്പെടുത്തി ചൈതന്യവർത്താക്കി തീർക്കുന്ന വിശുദ്ധ തൈലം കൂദാശ ചെയ്യപ്പെടുന്ന സന്ദർഭം സഭയുടെ അനുഭത്തിൽ സുപ്രധാനമായ ഒന്നാണ്.
|
|
|
|
|
|