മാന്നാർ: അനധികൃത നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ലെൻസ്ഫെഡ് ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. മാവേലിക്കര തഴക്കരയിൽ നിർമാണത്തൊഴിലാളികളുടെ ജീവനെടുത്ത അപകടം അധികൃതരുടെ അനാസ്ഥമൂലമാണെന്നും അംഗീകൃത ലൈസൻസികളുടെ സഹായമില്ലാതെ നടക്കുന്ന അനധികൃത നിർമാണങ്ങളാണ് അപകടങ്ങൾക്ക് വഴിവയ്ക്കുന്നതെന്ന് ലെൻസ്ഫെഡ് ആലപ്പുഴ ജില്ലാ കമ്മിറ്റി ആരോപിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് അനുമതി വാങ്ങിയ ശേഷം ലൈസൻസികളുടെ മേൽനോട്ടത്തിൽ നടക്കേണ്ട നിർമാണ പ്രവർത്തനങ്ങൾ അനധികൃത കരാറുകാരുടെ മേൽനോട്ടത്തിൽ നടക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമായിത്തീരുന്നു. അനധികൃത നിർമാണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽനിന്ന്അധികാരികൾ പിന്മാറണമെന്നും അംഗീകൃത ലൈസൻസികളുടെ മേൽനോട്ടത്തിൽ തന്നെ നിർമാണ പ്രവർത്തനങ്ങൾ നടത്തണമെന്നും ലെൻസ്ഫെഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. ആർ. പ്രദീപിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.