വോട്ടര്‍മാര്‍ക്കിടയിലെ നിസംഗത; മൂന്നു മുന്നണികളിലും ആശങ്ക
Sunday, April 28, 2024 4:00 AM IST
പത്തനംതിട്ട: മൂന്നു മുന്നണികളിലെയും സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്കിടയില്‍ താത്പര്യക്കുറവ് തുടക്കം മുതല്‍ ഉണ്ടായിരുന്നു. വോട്ടെടുപ്പിന്‍റെ ഘട്ടത്തിലും ഇതു പ്രകടമായതോടെ പലയിടത്തും നിസംഗതയും പ്രകടമായി. യന്ത്രത്തകരാറും ഉച്ചവെയിലും കാരണമായി പറയുമ്പോഴും എന്തിനു വോട്ടു ചെയ്യണം എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍നിന്ന് ഉയര്‍ന്നപ്പോള്‍ മറുപടി ഇല്ലാതെ പോയി.

നാലാം തവണയും ആന്‍റോ ആന്‍റണിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ കോണ്‍ഗ്രസിലും യുഡിഎഫിലും ആദ്യം മുതല്‍ക്കേ മുറുമുറുപ്പുകള്‍ ഉണ്ടായി. സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കട്ടേയെന്ന എഐസിസിയുടെ നിലപാടിനെ പരസ്യമായി ആരും വിമര്‍ശിച്ചില്ലെന്നു മാത്രം. ആന്‍റോ ആന്‍റണിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ പത്തനംതിട്ട ഡിസിസിയില്‍ പോലും അഭിപ്രായ വ്യത്യാസം ഉണ്ടായി.

സമീപകാലത്ത് പാര്‍ട്ടിവിട്ട മുന്‍ ഡിസിസിപ്രസിഡന്‍റ് ബാബു ജോര്‍ജ് ഉന്നംവച്ചതും ആന്‍റോയുടെ സ്ഥാനാര്‍ഥിത്വത്തെയാണ്. സാമ്പത്തികമായി കോണ്‍ഗ്രസിനുണ്ടായ ക്ഷീണവും പാര്‍ട്ടിഫണ്ട് ഇല്ലാതെ വന്നതും പ്രചാരണ പ്രവര്‍ത്തനത്തെ ബാധിച്ചു.

വോട്ടെടുപ്പ് ദിവസം ബൂത്തുകളില്‍ പോലും പ്രവര്‍ത്തകരെ ഇരുത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ഭവനസന്ദര്‍ശനം, സ്ലിപ്പ് വിതരണം പരിപാടികളൊന്നും നടന്നില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തോമസ് ഐസക്കിന്‍റെ രംഗപ്രവേശത്തിനെതിരേ പത്തനംതിട്ടയിലെ സിപിഎം ജില്ലാ, പ്രാദേശിക നേതാക്കള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഐസക്ക് പത്തനംതിട്ടയില്‍ ജനകീയനായിരിക്കില്ലെന്ന അഭിപ്രായം പാര്‍ട്ടിതലത്തില്‍ ഉയര്‍ന്നു.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തോമസ് ഐസക്കിനെ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചപ്പോള്‍ ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാന്‍ ആകാത്ത സ്ഥിതിയായി. കിഫ്ബിയും വികസന പ്രവര്‍ത്തനങ്ങളുടെ പുത്തന്‍ശൈലിയുമൊക്കെ അവതരിപ്പിച്ച് തടിതപ്പാന്‍ ശ്രമിച്ചപ്പോഴും പെന്‍ഷന്‍ കിട്ടാതെയും ഭവനനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതെയും വന്ന സാധാരണക്കാരുടെ മനസില്‍ ചില സംശയങ്ങള്‍ ബാക്കിയായിരുന്നു.

ഐസക്ക് അവതരിപ്പിച്ച തൊഴില്‍ പദ്ധതിയിലൂടെയും മറ്റും നേട്ടം പ്രതീക്ഷിച്ചെങ്കിലും ഔദ്യോഗിക സംവിധാനങ്ങളുടെ പങ്കാളിത്തം ഗുണത്തേക്കാളേറെ ദോഷം ചെയ്തു.അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ബിജെപി കേന്ദ്ര നേതാക്കള്‍ അവതരിപ്പിച്ച അനില്‍ കെ. ആന്‍റണിയെ ജില്ലാ നേതൃത്വം തുടക്കത്തില്‍ ഉള്‍ക്കൊണ്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തിയശേഷമാണ് അനിലിനെ അംഗീകരിച്ച് മുന്നോട്ടു പോകാന്‍ പാര്‍ട്ടി ഘടകങ്ങള്‍ തയാറായത്.

അനില്‍ കെ. ആന്‍റണിയുടെ സ്ഥാനാര്‍ഥിത്വം ജനകീയമായുള്ള മുന്നേറ്റത്തിനു പര്യാപ്തമല്ലെന്ന അഭിപ്രായം ഉണ്ടായി. സമീപകാലത്ത് ബിജെപിയില്‍ ചേര്‍ന്ന പി.സി. ജോര്‍ജോ മകന്‍ ഷോണ്‍ ജോര്‍ജോ സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി നേതാക്കള്‍.

സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ 2019ല്‍ നേടിയ 2.90 ലക്ഷം വോട്ടിന്‍റെ പിന്‍ബലത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും പാര്‍ട്ടി വോട്ടുകള്‍ പോലും പെട്ടിയിലായിട്ടുണ്ടോയെന്ന സംശയം ബാക്കി.